Image

ദേവപ്രശ്‌നം: ഉമ്മന്‍ചാണ്ടി സര്‍ക്കാരും കോടതിയും വെട്ടില്‍

ജി.കെ. Published on 15 August, 2011
ദേവപ്രശ്‌നം: ഉമ്മന്‍ചാണ്ടി സര്‍ക്കാരും കോടതിയും വെട്ടില്‍
പ്രശ്‌നങ്ങള്‍ക്ക്‌ നടുവിലാണ്‌ ഉമ്മന്‍ ചാണ്‌ടി സര്‍ക്കാര്‍. പാമോയിലും നിസാര്‍ കമ്മീഷനെ പിരച്ചുവിട്ടതുമെല്ലാമായി പരിഹാരമില്ലാത്ത നിരവധി പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്‌ മുന്നില്‍ വലിയ ചോദ്യചിഹ്നമായി നല്‍ക്കുമ്പോഴാണ്‌ മറ്റൊരു പ്രശ്‌നം കൂടി സര്‍ക്കാരിന്‌ മുന്നിലേക്കെത്തുന്നത്‌. അത്‌ മറ്റൊന്നുമല്ല, തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ദേവപ്രശ്‌നം തന്നെയാണ്‌. ദേവപ്രശ്‌നമുണ്‌ടാക്കിയ പ്രശ്‌നം തീര്‍ക്കാന്‍ മറ്റൊരു പ്രശ്‌നം വെക്കേണ്‌ടിവരുമോ എന്നാണ്‌ സര്‍ക്കാരിന്റെ ഇപ്പോഴത്തെ പേടി.

പത്മനാഭസ്വമി ക്ഷേത്രത്തിലെ സ്വത്തുക്കളുടെ മൂല്യം നിര്‍ണയിക്കാനായി സുപ്രീംകോടതി നിയോഗിച്ച വിദഗ്‌ധസമിതിയുടെ പരിശോധനയാണ്‌ ദേവപ്രശ്‌നത്തിന്‌ അടിസ്ഥാനം. തൃശൂര്‍ കൈനാറ്റിന്‍കര പത്മനാഭ ശര്‍മയുടെ നേതൃത്വത്തില്‍ ജ്യോതിഷികളായ നാരായണ രംഗഭട്ട്‌, ഹരിദാസ്‌, ദേവീദാസ്‌ എന്നിവരെ പങ്കെടുപ്പിച്ച്‌ നടത്തിയ ദേവപ്രശ്‌നത്തിന്റെ കണ്‌ടെത്തലുകളും മുന്നറിയിപ്പുകളുമാകട്ടെ സര്‍ക്കാരിന്‌ മാത്രമല്ല സുപ്രീംകോടതിക്ക്‌ പോലും വലിയ പ്രശ്‌നമായിരിക്കുകയാണ്‌ എന്നതാണ്‌ വസ്‌തുത.

പത്മനാഭസ്വാമിക്ഷേത്രത്തിലെ സമ്പത്തിന്റെ മൂല്യനിര്‍ണയം നടത്തരുതെന്നും ഇനി തുറക്കാനുള്ള ബി നിലവറ തുറന്നാല്‍ തുറക്കുന്നവരുടെ കുലം മുടിയുമെന്നും കുടുംബാംഗങ്ങള്‍ക്ക്‌ വിഷബാധയേല്‍ക്കുമെന്നുമാണ്‌ ദേവപ്രശ്‌നത്തില്‍ കണ്‌ടെത്തിയത്‌. ഇതാണ്‌ ഇപ്പോള്‍ സര്‍ക്കാരിനും കോടതിക്കും ഒരുപോലെ വെല്ലുവിളിയാവുന്നത്‌. ദേവഹിതം അനുസരിക്കാതെ നിലവറകള്‍ തുറക്കുകയും സമ്പത്തിന്റെ മൂല്യനിര്‍ണയം നടത്തുകയും ചെയ്യുന്നത്‌ വിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തുമെന്നാണ്‌ പ്രധാന വാദം. ശബരിമല ദേവപ്രശ്‌നവിവാദത്തിന്റെ പശ്ചാത്തലത്തില്‍ ദേവപ്രശ്‌നങ്ങളുടെ വിശ്വാസ്യത തന്നെ വലിയൊരു ചോദ്യ ചിഹ്നമായി നിലനില്‍ക്കുമ്പോള്‍ ഈ വാദത്തില്‍ എത്രമാത്രം കഴമ്പുണ്‌ടെന്നത്‌ മലയാളി സമൂഹം ചര്‍ച്ച ചെയ്യേണ്‌ടത്‌ തന്നെയാണ്‌.

മറ്റ്‌ മതസംഘടനകളെ അപേക്ഷിച്ച്‌ ഹിന്ദുവിശ്വാസികളെ പ്രതിനിധീകരിക്കുന്നു എന്ന്‌ അവകാശപ്പെടുന്ന സംഘടനകള്‍ക്ക്‌ ഒരു ഏകീകൃതസ്വഭാവം ഇല്ലാ എന്നത്‌ പരിശോധിച്ചാല്‍ മനസ്സിലാവും. അപ്പോള്‍ വിശ്വാസികളുടെ വികാരമെന്താണെന്നത്‌ എങ്ങിനെയാണ്‌ ഒരുസര്‍ക്കാരിന്‌ നിര്‍ണയിക്കാനാവുക എന്നതാണ്‌ വലിയ ചോദ്യം. പ്രത്യേകിച്ചും മുപ്പത്തിമുക്കോടി ദൈവങ്ങളും കാക്കത്തൊള്ളായിരം ഹിന്ദുസംഘടനകളുമുള്ള ഒരു രാജ്യത്ത്‌. ഈ സംഘടനകളുടെ അഭിപ്രായമാണോ സര്‍ക്കാര്‍ വിശ്വാസികളുടെ അഭിപ്രായമായി കാണേണ്‌ടതെന്ന വലിയപ്രശ്‌നവും സര്‍ക്കാരിനും കോടതിക്കും മുന്നിലുണ്‌ട്‌.

അതുകൊണ്‌ടു തന്നെ ദേവപ്രശ്‌നവിധിപ്രകാരം ബി നിലവറ തുറക്കാതിരിക്കുകയും സമ്പത്തിന്റെ മൂല്യ നിര്‍ണയം നടത്താതിരിക്കുകയും ചെയ്യുന്നത്‌ വരുംതലമുറയോട്‌ മാത്രമല്ല യഥാര്‍ഥ വിശ്വാസികളോടും ചെയ്യുന്ന വലിയ തെറ്റാവുമെന്ന കാര്യത്തില്‍ രണ്‌ടുപക്ഷമില്ല. പത്മനാഭസ്വാമിക്ഷേത്രത്തിലെത്തുന്ന വിശ്വാസികള്‍ അവിടുത്തെ നിലവറകളിലെ സമ്പത്തിന്റെ വലിപ്പം കണ്‌ടായിരിക്കില്ല അവിടെ എത്തിയിരുന്നതും ഇപ്പോള്‍ എത്തുന്നതും. അതുകൊണ്‌ടു തന്നെ വിശ്വാസികളുടെ പേരില്‍ ദേവപ്രശ്‌നവിധി അനുസരിച്ച്‌ അവിടുത്തെ അളവില്ലാത്ത സമ്പത്തിന്റെ മൂല്യ നിര്‍ണയം നടത്താതിരിക്കുകയും അവ യഥാവിധം സംരക്ഷിക്കാതിരിക്കുകയും ചെയ്യുന്നതായിരിക്കില്ലേ വിശ്വാസിസമൂഹത്തോട്‌ സര്‍ക്കാരും കോടതിയും ചെയ്യുന്ന വലിയ തെറ്റ്‌.

ദേവപ്രശ്‌നത്തെ അപ്പാടെ തള്ളിക്കളയണമെന്നല്ല ഇപ്പറഞ്ഞതിനര്‍ഥം.നിലവറകള്‍ തുറന്ന്‌ പരിശോധിക്കുമ്പോള്‍ ദേവപ്രശ്‌നവിധികൂടി ഉള്‍ക്കൊണ്‌ട്‌ വിശ്വാസികളെന്നപോലെ രാജകുടുംബത്തെയും വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാരിനും സുപ്രീംകോടതി നിയോഗിച്ച വിദഗ്‌ധസമിതിക്കും ബാധ്യതയുണ്‌ടെന്ന കാര്യം വിസ്‌മരിക്കുകയുമരുത്‌. ഇതിനിടയില്‍ ചിലര്‍ നടത്തുന്ന രാഷ്‌ട്രീയ മുതലെടുപ്പുകളെ യഥാര്‍ഥ വിശ്വാസികള്‍ തിരിച്ചറിയുകയും വേണം.

ദേവപ്രശ്‌നംപോലുള്ള നാടുവാഴിത്ത, അന്ധവിശ്വാസ ഏര്‍പ്പാടുകളെ പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങളുടെ നിലപാടിനെ ചോദ്യം ചെയ്‌ത്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ ഇന്ന്‌ നടത്തിയ പ്രസ്‌താവന വരുംദിനങ്ങള്‍ ഇതുസംബന്ധിച്ച രാഷ്‌ട്രീയ മുതലെടുപ്പുകള്‍ക്ക്‌ വിശ്വാസി സമൂഹം സാക്ഷ്യവഹിക്കേണ്‌ടിവരുമെന്ന സൂചന തന്നെയാണ്‌ നല്‍കുന്നത്‌.

ഈ മാസം 22നാണ്‌ ദേവപ്രശ്‌നവിധി ചര്‍ച്ച ചെയ്യാനായി സുപ്രീംകോടതി നിയോഗിച്ച വിദഗ്‌ധസമിതി വീണ്‌ടും യോഗം ചേരുന്നത്‌. സെപ്‌റ്റംബറിലേ ഇതുസംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിക്കൂവെന്നതിനാല്‍ മൂല്യനിര്‍ണയവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ്‌ വിദഗ്‌ധസമിതിയുടെ തീരുമാനെമെന്നാണ്‌ സൂചന.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കളുടെ യഥാര്‍ത്ഥ മൂല്യം കണക്കാക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ച അഡ്വ. ടി.പി. സുന്ദര്‍രാജന്‍ ഇന്ന്‌ ജിവിച്ചിരിപ്പില്ല. രഹസ്യങ്ങളുടെയും നിഗൂഢതകളുടെയും ബി നിലവറ തുറക്കുന്നതിന്‌ കാക്കാതെ അദ്ദേഹം ഈ ലോകം വിട്ടുപോയി.്‌ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കളുടെ മൂല്യനിര്‍ണയം നടത്തണമെന്നും അവ യഥാവിധി സംരക്ഷിക്കണമെന്നും മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അങ്ങിനെ ചെയ്യാതിരിക്കുന്നത്‌ വിശ്വാസികളോടെന്നപോലെ അദ്ദേഹത്തിന്റെ ആത്മാവിനോടും ചെയ്യുന്ന വലിയ നീതികേടാവും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക