Image

ആരോടും പകയില്ലാതെ, സംതൃപ്തിയോടെ ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ.മാമ്മൻ സി. ജേക്കബ് പടിയിറങ്ങുന്നു

ഫ്രാൻസിസ് തടത്തിൽ Published on 09 August, 2020
ആരോടും പകയില്ലാതെ, സംതൃപ്തിയോടെ ഫൊക്കാന ട്രസ്റ്റി ബോർഡ്  ചെയർമാൻ ഡോ.മാമ്മൻ സി. ജേക്കബ് പടിയിറങ്ങുന്നു
ന്യൂജേഴ്‌സി:പ്രതിസന്ധികളെയും  വിവാദങ്ങളെയും തരണം ചെയ്തുകൊണ്ട് ഫൊക്കാനയുടെ ഭരണഘടനയുടെ സംരക്ഷകനും നിരീക്ഷകനുമായിരുന്ന ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി (ബി ഒ ടി ) ചെയർമാൻ  ഡോ. മാമ്മൻ സി.ജേക്കബ്‌ തൽസ്ഥാനത്തു നിന്ന് പടിയിറങ്ങുന്നു. ഫൊക്കാനയുടെ ബിഒടി ചെയർമാൻ ആയി രണ്ടു വര്‍ഷം മുൻപ് ചുമതലയേറ്റ അദ്ദേഹം സ്തുത്യർഹ്യമായ രണ്ടു വർഷത്തെ സേവനം പൂർത്തിയാക്കിയ ശേഷം ഏറെ സംതൃപ്തിയോടെയാണ് ബി ഒ ടി ചെയർമാൻ സ്ഥാനത്തു നിന്ന് വിട പറയുന്നത്. ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടമായി  കണക്കാക്കാവുന്ന അടുത്തകാലത്തെ  പ്രശ്‌നകുലിഷിതമായ  നിരവധി പ്രതിബന്ധങ്ങളെ മറികടന്ന ഡോ. മാമ്മൻ സി.ജേക്കബ്‌ ഫൊക്കാനയുടെ പത്തൊമ്പതാമത്‌ ഭരണ സമിതിയുടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കി പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റ ശേഷമാണ് ബി ഒ ടി ചെയർമാൻ സ്ഥാനത്തു നിന്ന് പടിയിറങ്ങുന്നത്.

ബോർഡ് ഓഫ് ട്രസ്റ്റി അംഗമെന്ന നിലയിൽ ശേഷിക്കുന്ന രണ്ടു വർഷം കൂടി പുതിയ ട്രസ്റ്റി ബോർഡ് ഭാരവാഹികകൾക്ക് ഉപദേശങ്ങൾ നൽകി അവർ ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ നടപ്പാക്കുകയാണ് ഇനിയുള്ള ലക്ഷ്യമെന്ന് ഡോ. മാമ്മൻ സി. ജേക്കബ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയ കുറ്റമറ്റതായി നടപ്പിലാക്കിയ ഒരു മികച്ച തെരഞ്ഞെടുപ്പ് കമ്മിറ്റിയെ രൂപീകരിക്കാൻ കഴിഞ്ഞതിലും അവർക്കു വേണ്ട നിർദ്ദേശങ്ങളും ഉപദേശങ്ങളും യഥാസമയം നൽകിയതിലുമുള്ള  തികഞ്ഞ ആൽമസംതൃപ്തിയോടെയാണ് വിരമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 

ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഒരു ഭരണ സമിതിയായിരിക്കും പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന,എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു കുളങ്ങര  എന്നിവരുടെ നേതൃത്വത്തിലുള്ള ടീം എന്ന് ഡോ മാമ്മൻ സി. ജേക്കബ് പറഞ്ഞു. യുവനിരയും അനുഭവ സമ്പത്തും ഒത്തുചേർന്ന, സമൂഹത്തിലെ വിവിധ തുറകളിലെ  മുൻ നിരകളിൽ പ്രവർത്തിക്കുന്ന ഒരു മികച്ച പ്രൊഫഷണലുകൾ ഉൾപ്പെട്ട ഈ ഭരണസമിതിയ്ക്ക് ഫൊക്കാനയെ  ഉന്നതമായ തലത്തിലേക്ക് നയിക്കാൻ  കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കഴിഞ്ഞ രണ്ടു വർഷക്കാലം മുൻ പ്രസിഡണ്ട് മാധവൻ ബി. നായരുടെ നേതൃത്വത്തിലുള്ള നാഷണൽ കമ്മിറ്റിയുമായി ഏറെ സഹകരിച്ചുകൊണ്ട് തികച്ചും സുതാര്യമായ പ്രവർത്തനങ്ങൾ കാഴ്‌ചവയ്ക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം അദ്ദേഹം അഭിമാനത്തോടെ വ്യക്തമാക്കി. ഇക്കാലഘട്ടത്തിലെല്ലാം എക്സിക്യൂട്ടീവ് കമ്മിറ്റയുടെ പ്രവർത്തങ്ങൾക്കായി  വേണ്ട ഉപദേശങ്ങളും മാർഗനിദേശങ്ങളും നൽകി അദ്ദേഹവുമായി നല്ല നിലയിൽ സഹകരിച്ചു പ്രവർത്തിച്ചു വരികയായിരുന്നു.  എന്നാൽ  അവസാന നാളുകളിൽ മുൻ പ്രസിഡണ്ട് മാധവൻ നായരുടെയും സെക്രട്ടറി ടോമി കൊക്കാടിന്റെയും ചില പിടിവാശികൾക്ക് മുൻപിൽ വഴങ്ങിക്കൊടുക്കാതിരുന്നതിനാൽ അവരുമായുള്ള ബന്ധം വഷളായി മാറിയിരുന്നുവെന്ന് സ്ഥാനമൊഴിയുന്ന വേളയിൽ വേദനയോടെ തുറന്നു പറഞ്ഞു.ഫൊക്കാനയുടെ ഭരണഘടനയെ സംരക്ഷിക്കുവാൻ വേണ്ടി മാത്രമാണ് തന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റി ബോർഡ്  എന്നും നിലകൊണ്ടിട്ടുള്ളതെന്ന് അദ്ദേഹം അസന്നിഗ്ദ്ധമായി വ്യക്തമാക്കി.

തന്നിൽ  നിഷിപ്തമായിരിക്കുന്ന ചുമതലകൾ നിർവ്വഹിക്കുകയല്ലാതെ ആരോടും വ്യക്തിപരമായി യാതൊരു വൈരാഗ്യമോ ദ്രോഹമോ ചെയ്തിട്ടില്ലെന്നും ആരോടും ഒരു പരിഭവവും മനസിൽ കാത്തു സൂക്ഷിച്ചിട്ടില്ലെന്നും  അദ്ദേഹം പറഞ്ഞു.  കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഫൊക്കാനയുടെ ഭരണഘടനയുടെ അടിസ്ഥാനത്തിൽ അല്ലാതെ ഒരു തവണ പോലും അതിൽ നിന്ന് വ്യതിചലിച്ചു  പ്രവർത്തിച്ചിട്ടില്ല. 

കാലാവധി കഴിഞ്ഞിട്ടും അധികാരത്തിൽ തുടരണമെന്ന് പറഞ്ഞുകൊണ്ട് ട്രസ്റ്റി ബോർഡിന്റെ അധികാരപരിധിയിൽ കൈകടത്തുകയും നിയമലംഘനം നടത്തുകയും ചെയ്ത പല ഭാരവാഹികൾക്കും എതിരെ കർശന നടപടിയെടുത്തിട്ടുണ്ട്. എന്നാൽ ഇത്തരക്കാരെ തള്ളിക്കളയാതെ പരമാവധി ഉൾക്കൊണ്ടുകൊണ്ട് പലതവണ സമവായത്തിന് സാഹചര്യമൊരുക്കികൊടുത്തിട്ടുണ്ട്. അതിനുള്ള അവസരങ്ങൾ പല കുറി തളളിക്കളഞ്ഞുകൊണ്ട്  ഫൊക്കാനയുടെ അന്തസിനു കളങ്കം വരുത്തുന്ന സംഘടന വിരുദ്ധ പ്രവർത്തനങ്ങളുമായി അവർ മുന്നോട്ടു പോയി.അവസാന നിമിഷം വരെ അഭിപ്രായ ഭിന്നതകൾ മൂലം പുറത്തുപോയവരെ  തിരികെ കൊണ്ടുവരാനുള്ള  അനുരഞ്ജനത്തിന്റെ പാതയിലൂടെയാണ് താൻ സഞ്ചരിച്ചതെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി.

ട്രസ്റ്റി ബോർഡിലെ മുഴുവൻ അംഗങ്ങളുമായി ചർച്ച ചെയ്തുകൊണ്ട് മാത്രമാണ് താൻ  ഇന്നുവരെ പ്രവർത്തിച്ചിട്ടുള്ളത് തന്റെ വ്യക്തിപരമായ താൽപ്പര്യങ്ങൾക്കായി  ഒരിക്കലും അധികാര ദുർവിനയോഗം നടത്തിയിട്ടില്ല. മാധവൻ നായരുടെ ഭരണസമിതിക്ക്  അധികാര കാലാവധി നീട്ടകൊടുക്കണമെന്ന  ആവശ്യത്തിൽ യാതൊരു കഴമ്പുമില്ലാത്തതിനാലാണ് ആവശ്യംനിഷ്‌കരുണം തള്ളിക്കളഞ്ഞത്. 

നല്ലൊരു കൺവെൻഷൻ നടത്താൻ അദ്ദേഹത്തിനു പലവട്ടം അവസരം നൽകിയതാണ്. എന്നാൽ  ഭരണഘടനയെ മറികടന്നുകൊണ്ട് ഒരു വർഷംകൂടി അധികാരം  നീട്ടിക്കിട്ടണമെന്ന പിടിവാശിക്ക് മുൻപിൽ  വഴങ്ങികൊടുക്കാൻ  ഫൊക്കാനയെ സ്നേഹിക്കുന്ന  ഭരണഘടനയുടെ സംരക്ഷകൻ എന്ന നിലയിൽ തനിക്കു കഴിയുമായിരുന്നില്ല. എങ്കിലും അദ്ദേഹവുമായി പരമാവധി വിട്ടുവീഴ്ചകൾക്കു തയാറായി  അനുരഞ്ജനചർച്ചകൾ നടത്തുവാനും അവസരം നൽകിഎന്നും അദ്ദേഹം തുറന്നു പറയുന്നു. 

ആരെയും തള്ളുവാനല്ല എല്ലാവരെയും ഉൾക്കൊള്ളിക്കുവാൻ വേണ്ടി മാത്രമാണ് അവസാന നിമിഷം വരെ ഡോ..മാമ്മൻ സി.ജേക്കബ് ശ്രമിച്ചത്. മാധവൻ നായരെയും അദ്ദേഹത്തിനൊപ്പമുള്ള അസംതൃപ്‌തരായവരെയും  അനുരഞ്ജനത്തിന്റെ മേശയിൽ കൊണ്ടുവരാനായി ഫൊക്കാനയുടെ  മുൻ പ്രസിഡണ്ടുമാരെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു അനുരഞ്ജനക്കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു.  ഏതാണ്ട് മൂന്ന് തവണ അവരെ  അനുരഞ്ജനമേശയ്ക്കു ചുറ്റും കൊണ്ടുവന്നു.എന്നാൽ  സമയപരിധി നീട്ടിക്കൊടുക്കണമെന്ന കടും പിടുത്തത്തിനു  അയവ്‌കൊടുക്കാൻ മാധവൻ നായരും കൂട്ടാളികളും തയാറാകാതെ വന്നതോടെ തന്റെ നിലപടിൽ താൻ ഉറച്ചുനിൽക്കുകയായിരുന്നു. - ഡോ മാമ്മൻ സി. വ്യക്തമാക്കി.

ഫൊക്കാനയുടെ ഭരണഘടനയിൽ നിന്ന് വ്യതിചലിക്കാതെ ശക്തമായ നടപടികൾ സ്വീകരിച്ചുവെന്ന കാരണംകൊണ്ടു മാത്രം  മാധ്യമങ്ങളിലൂടെ പലപ്പോഴും  അന്തസിനു നിരക്കാത്ത വാക്കുകൾകൊണ്ട് ബിഒടി ചെയർമാൻ ആയ അദ്ദേഹത്തെ പലരും പരസ്യമായി അപമാനിച്ചിരുന്നു..  ഏറെ മാനസിക സംഘർഷങ്ങൾ ഉളവാക്കിയ ഈ പരസ്യ മാധ്യമ വിചാരണയ്ക്ക് മുൻപിൽ പോലും പതറാതെ നിന്നുകൊണ്ട്,ഒരാൾക്കെതിരെപോലും പരസ്യമായി പ്രതികരിക്കാൻ ഡോ. മാമ്മൻ. സി.ജേക്കബ്  എന്ന മാന്യതയുടെയും മാനവികതയുടെയും പര്യായമായ അദ്ദേഹം ഒരിക്കൽ പോലും മുന്നോട്ടു വന്നില്ല. എന്നാൽ മാധ്യമങ്ങളെ നേരിട്ടപ്പോഴെല്ലാം തന്റെ വാക്‌ചാരുതയുടെയും വ്യക്തിത്വത്തിന്റെയും നിറവിൽ എതിരാളികളെപ്പോലും നിഷ്പ്രഭരാക്കുന്ന കാഴ്ച്ച പലപ്പോഴായി നാം  കണ്ടതാണ്. 

സ്വതന്ത്രവും സുതാര്യവുമായ ഒരു തെരെഞ്ഞെടുപ്പ് നടത്തിയ തെരെഞ്ഞെടുപ്പ് കമ്മിറ്റിയെ അദ്ദേഹം ഏറെ പ്രശംസിച്ചു. വഴിവിട്ട മാർഗങ്ങൾ സ്വീകരിക്കാതെ നിഷ്പക്ഷമായ നിലപാടുകൾ സ്വീകരിച്ച കുര്യൻ പ്രക്കാനം നേതൃത്വം നൽകിയ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

വ്യക്തി ജീവിതത്തിൽ ദൈവിക മൂല്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന ഡോ. മാമ്മൻ സി. ജേക്കബ് ഒരു കടുത്ത ഈശ്വര വിശ്വാസിയും മനുഷ്യസ്നേഹിയുമാണ്. തന്നെ വെറുക്കുന്നവരോട് പോലും ക്ഷമിക്കുവാനാണ് തന്റെ വിശ്വാസജീവിതത്തിലൂടെ അദ്ദേഹം  എന്നും നിലകൊണ്ടിട്ടുള്ളത്. നിയമം അനുസരിക്കുന്നത്തിലൂടെയാണ് ഒരു വ്യക്തിയുടെ യഥാർത്ഥ വിശ്വാസം പ്രവർത്തികമാക്കുന്നതെന്നതാണ് ഡോ. മാമ്മൻ സി. ജേക്കബിന്റെ പക്ഷം.

ഫൊക്കാനയുടെ മുന്‍ ജനറല്‍ സെക്രെട്ടറികൂടിയായ അദ്ദേഹം ഏറെ കാലത്തിനു ശേഷം രണ്ടു വർഷം മുൻപ് ഫിലഡൽഫിയയിൽ വച്ച് നടന്ന തെരഞ്ഞെടുപ്പിലാണ്  നേതൃനിരയില്‍ വീണ്ടും സജീവമായത്.എക്കാലവും സംഘടനാ രംഗത്ത് മികച്ച പ്രവര്‍ത്തങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള ഡോ. മാമ്മന്‍ സി. ജേക്കബ് കേരള വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തനജീവിതം ആരംഭിക്കുന്നത്.1967ല്‍ നിരണം സൈന്റ്‌റ് തോമസ് ഹൈസ്‌കൂളില്‍ കെ.എസ് .യൂ.വിന്റെ സ്ഥാപക പ്രസിഡന്റ് ആയിട്ടാണ് നേതൃതലത്തിലുള്ള അരങ്ങേറ്റം.1968ല്‍ ഡി.ബി.പമ്പ കോളേജിന്റെ പ്രഥമ കോളേജ് യൂണിയന്‍ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു.

1972ല്‍ അമേരിക്കയില്‍ കുടിയേറിയ ഡോ. മാമ്മന്‍ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ തന്റെ നേതൃ പാടവം തെളിയിച്ചു. 1996ല്‍ ഫൊക്കാനയുടെ ജനറല്‍ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്നനിലയിലും പ്രവര്‍ത്തിച്ചു.1998ല്‍ റോചെസ്റ്റര്‍ കണ്‍വെന്‍ഷനില്‍ ഏതാണ്ട് 8000 പേരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ചരിത്ര വിജയമാക്കി മാറ്റാന്‍ സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മ ഫൊക്കാനയുടെ ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞതാണ്.

കഴിഞ്ഞ രണ്ടുവർഷക്കാലം തനിക്കു നിർലോഭമായ പിന്തുണ നൽകിയ ഫൊക്കാനയിലെ എല്ലാ നേതാക്കന്മാരെയും സ്നേഹിതരേയും അദ്ദേഹം നന്ദിയോടെ ഓർക്കുന്നു.ഇനിയുള്ള കാലം  അടുത്ത ചെയർമാനും കമ്മിറ്റി അംഗങ്ങൾക്കുമൊപ്പം ഉറച്ചപിന്തുണയുമായി താനുണ്ടാകും.ആരോടും പകയില്ലാതെ താൻ പടിയിറങ്ങുമ്പോൾ തനിക്ക് താങ്ങും തണലുമായി നിന്ന ബോർഡ് അംഗങ്ങൾക്കും മറ്റു അഭ്യുദയാകാംഷികൾക്കും ഹൃദയം നിറഞ്ഞ മനസോടെ കൃതജ്ഞതയർപ്പിക്കുകയാണ് ഫൊക്കാനയുടെ ആരംഭ കാലംമുതൽ നിസ്വാർത്ഥ സേവകനായിരുന്ന ഡോ. മാമ്മൻ സി. ജേക്കബ്‌.

 
Join WhatsApp News
PhiliposeKondottu 2020-08-09 09:55:26
ഏറ്റവും നല്ല തീരുമാനം. ഇതിനുമുമ്പ് ഒരു നല്ല തീരുമാനവും എടുത്തീട്ടില്ലല്ലോ. അതിനുള്ള കഴിവും ഇല്ലന്നുള്ളതാണ് മുഖ്യ കാരണം. എന്ത് ട്രസ്റ്റി ബോർഡ് ചെയർമാൻ.
susy 2020-08-10 11:58:58
Achayanmarke vera jolionumilla. remember T M Seshan !!!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക