Image

നീതിനിഷേധത്തിലെ ബലിമൃഗങ്ങൾ (ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)

Published on 02 September, 2020
നീതിനിഷേധത്തിലെ ബലിമൃഗങ്ങൾ (ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)
പരമോന്നത കോടതിവിധികളിൽ പോലും സാധാരണക്കാരന് വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. നിസ്സാര കാര്യങ്ങളിൽ പോലും കോടതി കയറി ഇറങ്ങി, ഉള്ളതെല്ലാം വക്കീലന്മാർക്കു കൊടുത്ത് വിലപിക്കാൻ വിധിക്കപ്പെട്ട കൂട്ടങ്ങൾ, ജയം ആഘോഷിക്കുന്ന കുറെ പ്രബലന്മാർ . നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം നഷ്ടപ്പെട്ട സാധാരണക്കാർ ഇതൊക്കെയാണ് ഇന്ന് ഇന്ത്യയിലെ ശരാശരി പൊതുജനം.
ഈയിടെ പ്രശാന്ത് ഭൂഷൺ കേസിലെ വിധി പോലും എത്രയോ ലജ്ജാകരമാണെന്നു തോന്നിപ്പോകും. പ്രതിയുടെമേൽ കെട്ടിയേല്പിച്ച കുറ്റമോ, സകലർക്കും മാതൃകയാവേണ്ട ഒരു ജസ്റ്റീസ് നിയമത്തെ കാറ്റിൽ പറത്തി ബൈക്കിൽ ഹെൽമറ്റോ മാസ്‌കോ ധരിക്കാതെ രാജവീഥിയിലൂടെ വിഹരിച്ച വിഷയം ഒരു ട്വീറ്റിൽ കൂടെ സോഷ്യൽ മീഡിയായിൽ പരസ്യമാ ക്കിയതിന്,  പ്രശാന്ത് ഭൂഷൺ കോടതിയോട് ക്ഷമ പറയണമത്രേ. മണിക്കൂറിന് ലക്ഷങ്ങൾ വാങ്ങുന്ന സുപ്രീം കോടതി വക്കീലായ പ്രതിക്ക് കിട്ടിയ ശിക്ഷയോ അതി വിചിത്രം. ഒരു ഇന്ത്യൻ രൂപ പിഴ, പിഴയൊടുക്കിയില്ലെങ്കിൽ മൂന്നു മാസം ജയിൽ വാസം അല്ലെങ്കിൽ മൂന്നു വർഷത്തേക്ക് പ്രാക്ടീസ് നിരോധനം. ഇതെന്തു ന്യായം, ഇതെന്തു നീതി എന്ന് മൂക്കത്തു വിരൽ വെച്ച് ചോദിച്ചു പോകുന്നു.

ഈ ഒരു രൂപയ്ക്കു സുപ്രീം കോടതി നൽകിയ വില അപാരം തന്നെ. കാരണം വഴിയിൽ കാണുന്ന ധർമ്മക്കാരനുപോലും ഒരു രൂപ പുച്ഛമാണ് . അതിന് പകരം മൂന്നു മാസത്തെ വരുമാനമെങ്കിലും തത്തുല്യമാക്കി, മൂന്നു ലക്ഷമൊ, മൂന്നു കോടിയോ  പിഴ ഈടാക്കിയെങ്കിൽ, ആ കോടതി വിധിക്ക്  ഒരു "വെയ്റ്റ് " തോന്നിയേനേ. ഇനിയിപ്പോൾ ഈ വിധി പല കേസുകൾക്കും "കെയ്സ് ലോ " ആയി മാറി ചരിത്രം സൃഷ്ടിക്കാതിരുന്നാൽ മതിയായിരുന്നു.

വിഷയം അതല്ലല്ലോ, ഇന്ന്  ഇന്ത്യയിലെ യാക്കോബായ - ഓർത്തോഡോക്സ് വിഭാഗങ്ങളെ,  ഇതുപോലെ ഒരു കോടതി വിധിയിലൂടെ തല്ലിപ്പിരിക്കുന്ന സംഭവ പരമ്പരകൾ എത്രയോ നാണക്കേടാണ് , ക്രൈസ്തവർക്കിടയിൽ വരുത്തിയിരിക്കുന്നതെന്നു പറയേണ്ടതില്ലല്ലോ. ക്രിസ്ത്യാനികളുടെ വിലയും മാന്യതയും കളഞ്ഞു കുളിച്ചുകൊണ്ടിരുന്ന പള്ളിപ്പിടുത്തങ്ങളും, പോലീസ് ബലപ്രയോഗങ്ങളും, മതാദ്ധ്യ്ക്ഷന്മാരെപോലും വലിച്ചിഴക്കലും, അട്ടഹാസങ്ങളും അസഭ്യം വിളികളും  ആകെപ്പാടെ ആത്മീയതക്കും വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തിനും, വെല്ലുവിളികളുടെ ഒരു നിന്ദ്യമായ പരമ്പരയായി തുടർന്നുകൊണ്ടേയിരിക്കുന്നു. ആയതിനാൽ  ഒരു സ്വതന്ത്രമായ അവലോകനം ഇന്നത്തെ സാഹചര്യങ്ങളുടെ വിലയിരുത്തലായി മാത്രം വീക്ഷിച്ചാൽ ധന്യമായി.

ക്രിസ്ത്യാനികൾ എന്ന് പറഞ്ഞാൽ നിരവധി ഉപവിഭാഗങ്ങൾ ഉണ്ടെങ്കിലും, അവരുടെ എല്ലാം വിശ്വാസം ഒരേ ദൈവത്തിലും ഒരേ യേശുക്രിസ്തുവിലും ഒരേ വിശുദ്ധ ബൈബിളിനെയും കേന്ദ്രീകരിച്ചാണ് . എങ്കിൽപ്പിന്നെ ഇവർക്കെല്ലാം ഒന്നിച്ചു നിന്നുകൂടേ  എന്ന് മറ്റു മതസ്ഥർക്ക് തോന്നാം. പക്ഷെ ഭരണവും അധികാരവും സമ്പത്തും മതത്തിന്റെ പേരിൽ കുമിഞ്ഞുകൂടുമ്പോൾ, മറ്റു സംഘടനകൾ പോലെ വളരുംതോറും പിളരുകയും അധികാരം ഉറപ്പിക്കുകയും ചെയ്യുന്ന പ്രവണതകൾ ക്രിസ്തീയ മതത്തിനും അന്യമല്ല.

കേരളത്തിൽ പ്രബലമായ ക്രിസ്ത്യാനികളിൽ കത്തോലിക്കരും യാക്കോബായക്കാരും മാർതോമ്മായും, സി എസ്ഐ യും ബ്രദറും പെന്തക്കോസ്‌തുവിഭാഗങ്ങളും , ബിലീവേഴ്‌സ് ചർച്ചെന്നുമൊക്കെ പൊതുജനം കേൾക്കുന്ന വിഭാഗങ്ങൾ പലതാണ്. ഇതിനെല്ലാം ഉപവിഭാഗങ്ങൾ വേറെയുള്ളതിനു ഉദാഹരണമാണ് മാർപ്പാപ്പാ യുടെ കീഴിൽ തന്നെ ലാറ്റിൻ, സീറോ മലബാർ, സീറോ മലങ്കര എന്നീ മൂന്നു പ്രധാന ഗ്രൂപ്പുകൾ.

ഇവർക്കെല്ലാം ഏകദേശം ഒരേ ആചാരങ്ങളും പാരമ്പര്യവും ആരാധനാ രീതികളും വലിയ വിഭാഗീയ ചിന്തകൾ പ്രകടിപ്പിക്കാതെ മുന്നോട്ടു പോകുന്നു. എന്നാൽ യാക്കോബായ സഭ എന്നറിയപ്പെട്ടിരുന്നതും അന്ത്യോക്യൻ പാത്രിയർക്കീസിനോട് വിധേയത്വം പുലർത്തിയിരുന്ന മലങ്കര സുറിയാനി സഭയിൽ 1912 മുതൽ തുടങ്ങിവെച്ച ഗ്രൂപ്പിസം മലങ്കര യാക്കോബായ , മലങ്കര ഓർത്തോഡോക്സ്  എന്ന രണ്ടു ഗ്രൂപ്പുകൾക്ക് കാരണമായി .

ഇടയ്ക്കു അവർ ഒന്നിച്ചുവെങ്കിലും വീണ്ടും അടിച്ചു പിരിഞ്ഞപ്പോഴും, ആദ്യകാല യാക്കോബായ സുറിയാനി സഭയുടെ ഒരേ പൗരോഹിത്യ വേഷങ്ങളും, വിശ്വാസസംഹിതയിലും , ആരാധനാരീതികളും , പ്രാർത്ഥനാക്രമങ്ങളും മാറ്റം വരുത്താതെ സഹോദരവിശ്വാസികളായി തുടരുന്നതിനാൽ, അവരുടെ വിഭാഗീയത വിശ്വാസത്തിൽ അധിഷ്ഠിതമല്ല എന്നത് വ്യക്തമാണല്ലോ. പിന്നെ അധികാരം എന്ന ലഹരി തലയ്ക്കു പിടിച്ചവർ, സകലതും പിടിച്ചടക്കാൻ കോടതിയുടെ പിൻബലത്തിനായി നിരവധി കേസുകളുമായി മുന്നോട്ടുപോയി. ഒരേ പള്ളിയിൽ മാമോദീസാ മുങ്ങുകയും, സൺഡേ സ്കൂൾ പഠിക്കയും, എന്നും കണ്ടും സ്നേഹിച്ചും നടന്നവർ, അടുത്ത വീടുകളിൽ ജീവിച്ചവർ, പരസ്പരം സഹോദരങ്ങളെപ്പോലെ കഴിഞ്ഞിരുന്നവർ , ഇന്നിതാ വീണ്ടും കളങ്കമില്ലാത്ത ചരിത്ര സത്യങ്ങളെയും, അഗാധമായ വിശ്വാസങ്ങളെയും മറന്നു പോരാടുന്നു.

എന്റെ അപ്പനും വല്യപ്പനുമൊക്കെ കല്ലും സിമന്റും ചുമന്ന്  രക്തം വെള്ളമാക്കി പണിതുയർത്തി  അവിടെ തന്നെ കബറടങ്ങി, ഇത്രയും നാൾ "നമ്മുടെ പള്ളി"യെന്ന്  വിശ്വാസത്തോടെ പറഞ്ഞുകൊണ്ട്, ദിവസ്സവും വൈകുന്നേരം കുരിശിന്തൊട്ടിയിൽ പോയി മെഴുകുതിരിയും കത്തിച്ചുകൊണ്ടിരുന്ന എന്റെ ദേവാലയത്തിൽ ഇന്നലെ വരെ ഒരു ഗ്രൂപ്പിസവും ഇല്ലാതെ ഒറ്റക്കെട്ടായിരുന്നിടത്തു, ഞങ്ങള് ആരും കൊടുക്കാത്ത ഏതോ കേസിന്റെ വിധിയുടെ നടത്തിപ്പിൽ, ഇന്നിതാ മറ്റൊരാവകാശിക്ക്‌ സകലവും വിട്ടുകൊടുക്കാൻ പോലീസും പട്ടാളവും ബലപ്രയോഗത്തിനു വന്നെത്തിയിരിക്കുന്നു. സുപ്രീം കോടതി വിധി അന്തിമമായിരിക്കെ,  ജനകീയമല്ലാത്ത വിധി അടിച്ചേൽപ്പിക്കുന്നത് നീതിയല്ല, എന്ന സദാചാര  ബോധം പ്രകടിപ്പിക്കുന്നതിൽ ഇപ്പോൾ പ്രസക്തിയില്ലാതായിരിക്കുന്നു.

നീതിയും ന്യായവും നോക്കിയായിരിക്കണം കോടതിവിധികൾ. മുൻസിപ്പുകോടതി മുതൽ ഇന്ത്യയിലെ പരമോന്നത ന്യായപീഠമായ സുപ്രീം കോടതി വരെ വ്യവഹാരങ്ങൾ നടത്തിയത് , പ്രധാനമായും വിശ്വാസത്തെ ചോദ്യം ചെയ്തവയായിരുന്നില്ല. തികച്ചും ഉടമസ്ഥാവകാശവും പട്ടക്കാരുടെ അധികാരപരിധിയും,  സഭയുടെ പരമാധ്യക്ഷന്റെ പദവിയോടും വിധേയത്വത്തോടും ബന്ധപ്പെട്ടവയായിരുന്നു.  കോടതിയെ മാനിച്ചതുകൊണ്ടാണല്ലോ കോടതികളെ സമീപി ച്ചതും. സഹോദരന്മാർ തമ്മിൽ കലഹിച്ചു പിരിയുമ്പോൾ, അനുരഞ്ജനത്തിനുള്ള ശ്രമത്തിൽ ജയവും തോൽവിയുമല്ല പരമ ലക്‌ഷ്യം. പിന്നെയോ അവർക്ക് കോടതി വിധിക്കും അതീതമായ നീതി പ്രതീക്ഷിക്കണമെങ്കിൽ, സഹോദന്മാർ തമ്മിൽ ഐക്യപ്പെടാനുള്ള വിട്ടു വീഴ്ചകൾക്ക് സന്നദ്ധമാകണം. മുഴുവൻ സ്വത്തും ഇളയ മകനാണെന്ന് , കോടതിക്ക് വിധിക്കാം. എങ്കിലും പരസ്പരം അറിയാവുന്ന സഹോദരർ, കോടതി വിധിയെ മാനിക്കുന്നതോടൊപ്പം, അവരുടേതായ വിട്ടുവീഴ്ചകൾ ചെയ്യാൻ ഒരു തടസ്സവുമില്ല. ഓരോരുത്തരും സ്വന്ത നിലയിൽ കഷ്ടപ്പെട്ട് നേടിയതൊക്കെയും, കോടതിവിധി എന്ന് ഒരു ആയുധം കാണിച്ചു ഒരുത്തൻ മാത്രം കൈവശപ്പെടുത്തിയാലും, വിവേകവും ക്രിസ്തീയ സ്നേഹവും ഉള്ളിൽ പേറുന്ന സഹോദരന്, മറ്റവന്റെ കഷ്ടപ്പാടിന്റെ, വിയർപ്പിന്റെ ഫലം സ്വന്തമാക്കി അനുഭവിക്കാൻ മനസ്സ് വരില്ല. പ്രത്യുത, അവന്റേതൊക്കെയും അവന് വിട്ടുകൊടുത്തിട്ടു, ക്രിസ്തീയ സ്നേഹം വെളിവാക്കിയാൽ,  ലോകം ക്രിസ്ത്യാനിയെ എന്നും മാനിക്കും, വ്രണിത ഹൃദയക്കാരനോടൊപ്പം പങ്കു ചേർന്ന് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ പലരും മുന്നോട്ടു വന്നാലും, നഷ്ടപ്പെട്ടവന്റെ രോദനം കാലാകാലങ്ങളിൽ നിലനിൽക്കുമെന്നതിൽ സംശയമില്ല.

ഇവിടെയാണ് ബാവാക്കക്ഷി - മെത്രാൻ കക്ഷികൾ മാതൃകയാവേണ്ടിയത് . വിധി എഴുതിയത് നിയമം മാത്രം നോക്കിയായിരിക്കാം. " നിയമം ജയിച്ചു, നീതിയും ന്യായവും പരാജയപ്പെട്ടു" എന്ന് പറയാൻ എളുപ്പമാണ് .  ഇന്ത്യൻ ഓർത്തഡോക്സ്‌  എന്നോ മെത്രാൻ കക്ഷിയെന്നോ പറയുന്ന വിഭാഗത്തിന് വിധിയുടെ ബലമുണ്ട്‌ , നീതിന്യായ വകുപ്പുകളുടെ പരിരക്ഷയും ഇപ്പോൾ ഉണ്ടു്. അതിനെ മറികടക്കാൻ ഉടനടി ഒരു ഓർഡിനൻസോ, ചർച്  ആൿടോ കൊണ്ടുവരാൻ സാധിക്കയില്ല. അതിനുള്ള ശ്രമങ്ങൾ പേരിനു മുന്നോട്ടു കൊണ്ടുപോയി കാല താമസം വരുത്തുമ്പോഴേക്കും, വിധിനടത്തിപ്പുകൾ പോലീസ് സംരക്ഷണയിൽ പ്രാവർത്തികമാക്കിയിരിക്കും.

 എന്റെ സുഹൃത്ത് പ്രകടിപ്പിച്ച അഭിപ്രായത്തിൽ "യാക്കോബായ സഭയുടെ ഭാവി എന്ത് . നിയമപരമായ എല്ലാ സംരക്ഷണവും നഷ്ടം ആകുകയും, സഭക്കെതിരായ വിധി ഉടനെ നടപ്പാക്കുക ഇല്ലെന്നു ഉറപ്പു നൽകിയ സർക്കാർ ആ വാഗ്ദാനത്തിൽ നിന്നും മാറുകയും ചെയ്തപ്പോൾ ഏറ്റവും ദുരിതത്തിൽ ആയതു യാക്കോബായ വിശ്വാസത്തെ നെഞ്ചിലേറ്റിയ പാവം വിശ്വാസികൾ ആണ് . സഭയുടെ ഭാവിയെപ്പറ്റി ഞങ്ങൾ വിദഗ്ദ്ധരുമായി ചേർന്ന് നടത്തിയ ഒരു പഠനത്തിന്റെ റിപ്പോർട്ട് അനുസരിച്ചു വേദനാജനകം ആയ ഭാവി ആണ് യാക്കോബായക്കാരെ കാത്തിരിക്കുന്നത് .   സഭയെ ഇത്തരം ഒരു പതനത്തിൽ എത്തിച്ചതിനു ഉത്തരവാദി ആരെന്നു ചോദിച്ചാൽ, വികാര പ്രകടനം മാത്രം നടത്തിയ പാവം വിശ്വാസികളോ, അതോ അപക്വമായി  തീരുമാനം എടുത്ത നേതൃത്വമോ ?" അപ്പോഴും മറ്റൊരു ചോദ്യം ബാക്കി . "നമ്മുടെ പൂർവികർ പണിത കോടികൾ വിലമതിക്കുന്ന പള്ളികൾ നമ്മൾ വെറുതെ മെത്രാൻ കക്ഷിക്ക്‌ ദാനം കൊടുക്കുക ആണ് ഇവിടെ ചെയുന്നത് . കൂടാതെ നമ്മുടെ പൂർവികരുടെ കല്ലറകൾ നമുക്ക് ഒരിക്കലും ധൂപം അർപ്പിക്കാൻ ആകാത്ത വിധം നമ്മൾക്ക് നഷ്ട പെടും. ഇവിടെ ഓരോ വിശ്വാസിയും തീരുമാനം എടുക്കേണ്ട സമയം ആണ് .
പുതിയ പള്ളി പണിയുക എന്നത് വളരെ എളുപ്പം ആണ് . പണം ഉണ്ടെങ്കിൽ അതിനു തടസം ഒന്നും ഇല്ല . എന്നാൽ നിയമപരമായി നമ്മുടെ പൂർവികരുടെ പള്ളി എങ്ങനെ സംരക്ഷിക്കാം എന്നതിന്റെ പറ്റി പ്രാർത്ഥന പൂർവം ചിന്തിക്കുക".

അപ്പോഴും കോടതിവിധിയുടെ ഞങ്ങള് വിജയിച്ചുവെന്നും, ആർക്കും ഞങ്ങളുടെ പള്ളികളിൽ വന്ന് ആരാധനകളിൽ സംബന്ധിക്കുന്നതിനു തടസ്സമില്ലെന്നും വിശാല മനസ്കത തുറന്നു കാട്ടി മറ്റു വിഭാഗത്തിന് സാധാരണജനങ്ങളുടെ കണ്ണിൽ പൊടിയിടാം. നീതി നഷ്ടപ്പെട്ടു, എല്ലാ പള്ളികളും, പള്ളി സ്വത്തുക്കളും നഷ്ടപ്പെട്ടവന്റെ വിലാപത്തിനു വിലയില്ലാതാവും.

വിശുദ്ധ ബൈബിളിൽ മത്തായി 5:23-24 ലായി
“ ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ
 , നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.”


എന്നാണല്ലോ രണ്ടു സഹോദരങ്ങളും ഒരുപോലെ വിശ്വസിക്കുന്ന യേശുനാഥൻ പഠിപ്പിച്ചിരിക്കുന്നത്. അല്ലാതെ പിടിച്ചു കൈവശമാക്കിയ സ്വത്തുക്കൾ അനുഭവിക്കുമ്പോൾ, സമാധാനമോ സ്നേഹമോ സംതൃപ്തിയോ മനസ്സിൽ ഉണ്ടാവുമോ?. ക്രൈസ്തവസാക്ഷ്യം ലോകത്തിനു മാതൃകയാക്കാൻ, എന്തെങ്കിലും ഇരു കൂട്ടരുടെയും മനസ്സുകളിൽ അവശേഷിച്ചിട്ടുണ്ടെങ്കിൽ, വിട്ടുവീഴ്ചയ്ക്കും, തുറന്ന മനസ്സോടെ ചർച്ചകൾക്കും ഇനിയും വൈകിയിട്ടില്ല. പലതും മറക്കാൻ ഇരു കൂട്ടരും മനസ്സ് തുറന്നാൽ സമവായത്തിന് സാധ്യതകൾ ഏറെയുണ്ട്. ഒരു ആത്മീയാചാര്യനായി മേല്പട്ടക്കാരനായി പാത്രിയർക്കീസിനെ അംഗീകരിച്ചാൽ എന്ത് നഷ്ടമെന്നോ, രണ്ടായിരം വർഷങ്ങളിലൂടെ സഭയെ വളർത്തി വിശ്വാസ തീഷ്ണത നിലനിർത്തിയ പൂർവപിതാക്കന്മാരെ പ്രാർത്ഥനകളിൽ ഓർക്കുന്നതിലെ ഔന്നത്യമോ, പ്രാർത്ഥനാപൂർവ്വം ചർച്ച ചെയ്‌തു ഒത്തുതീർക്കാൻ കഴിയണം. ബൈബിളും ത്രിത്വവും അടിസ്ഥാന വിശ്വാസങ്ങളുമാണ് ക്രിസ്ത്യാനിയുടെ തറക്കല്ലുകൾ. മറ്റെല്ലാം അസ്ഥാനത്തോ അപ്രസക്തങ്ങളോ ആയി വിശ്വാസികൾ ഉത്‌ഘോഷിക്കുന്നതിന് മുമ്പേ  അവരെ കൂട്ടിനിർത്താൻ മേലധ്യക്ഷന്മാരും ഒത്തു തീർപ്പിനു സന്നദ്ധരായാൽ അവർക്കു നല്ലത് . ദേവാലയങ്ങൾ വിശ്വാസികൾക്ക് സ്നേഹത്തിലും സമാധാനത്തിലും ഒത്തുകൂടി ദൈവത്തെ മഹത്വപ്പെടുത്താനുള്ളതായിരിക്കട്ടെ. സുവിശേഷം പ്രസംഗിച്ചു ദൈവരാജ്യം ഉത്‌ഘോഷിക്കാനാണ് സഭ. അല്ലെങ്കിൽ അതിനുള്ളിൽ എന്ത് പൂജ നടത്തിയാലും, കാണാൻ ദൈവസാന്നിധ്യം അവിടെയുണ്ടാവില്ല, കേൾക്കാൻ ദൈവം ചെവി ചായ്ക്കയുമില്ല. മറ്റുള്ളവർക്ക് എന്നും പരിഹാസികൾ മാത്രമായിരിക്കും. മുൻ ജസ്റ്റീസ്  വി  ആർ കൃഷ്‌ണയ്യർ പറഞ്ഞതുപോലെ "അങ്ങയുള്ളിടത്തു യേശു വീണ്ടും വീണ്ടും. നിന്ദിക്കപ്പെടുകയും കുരിശിൽ ഏറ്റപ്പെടുകയും ചെയ്യുമ്പോൾ, ബറബ്ബാസുകൾ വാഴ്ത്തപ്പെട്ടു കൊണ്ടേയിരിക്കും; ഒരു പക്ഷെ നിയമത്തിന്റെ പിന്തുണയോടെ !".
Join WhatsApp News
Vayanakkaran 2020-09-02 15:03:57
ഡോ. മാത്യു ജോയ്‌സ് ഏകപക്ഷീയമായി എഴുതിയിരിക്കുന്ന വിലാപം മനസ്സിലാക്കുന്നു. ഇപ്പോഴും ഒരു ലേഖനം എഴുതുമ്പോൾ നിഷ്പക്ഷമായി എഴുതിയാൽ മാത്രമേ പ്രസക്തിയുണ്ടാവുകയുള്ളൂ. 1912 ലാണ് ഓർത്തഡോക്സ് സഭയുണ്ടായതെന്നു പറയുന്നു. അതിനുമുൻപ്‌ യാക്കോബായ സഭ മാത്രമേയുണ്ടായിരുന്നുള്ളൂ അല്ലെ? പാത്രിയർക്കീസ് എന്നാണ് ആദ്യമായി കേരളത്തിൽ വന്നതെന്ന് താങ്കൾക്ക് അറിയാമോ? 1865 ലാണ്. അതിനു മുൻപേയുള്ള പതിനെട്ടു നൂറ്റാണ്ടുകൾ സഭ ആരുടെ കീഴിലായിരുന്നു? അന്ന് ഒന്നായിരുന്ന സഭയിൽ ചോരയും നീരും നൽകി പിതാക്കന്മാർ പടുത്തുയർത്തിയ ദേവാലയങ്ങളിൽ നിന്നും പാത്രിയര്കീസിന്റെ അടിമത്വം സ്വീകരിക്കില്ല എന്നു പറഞ്ഞതിന്റെ മാത്രം പേരിൽ ഓർത്തോഡോക്‌സുകാരെ നിഷ്കരുണം ചവുട്ടി പുറത്താക്കിയപ്പോൾ ഈ വേദശാസ്ത്രമൊക്കെ എവിടെപ്പോയിരുന്നു? പാത്രിയർക്കീസ് വിഭാഗം ചർച്ചകൾക്ക് നിൽക്കുകയോ രമ്യമായി പരിഹാരം തേടുകയോ ചെയ്യാതെ ഗുണ്ടായിസത്തിൽക്കൂടി ഭൂരിപക്ഷം ഇടവകയിൽ ഞങ്ങളാണ് എന്ന അഹങ്കാരത്തിൽ കാര്യങ്ങൾ നീക്കിയപ്പോൾ ഓർത്തോഡോക്സുകാർ അതിനു വഴങ്ങില്ലെന്നുള്ളത് സത്യമാണ്. പിന്നെ പാത്രിയർക്കീസ് വിഭാഗമാണ് കോടതിയിൽ നീതി തേടിപ്പോയത്. ന്യായാധിപന്മാർ രാജ്യത്തിന്റെ നിയമം നോക്കി വിധിച്ചു. അത് അംഗീകരിക്കാനുള്ള സാമാന്യമര്യാദയാണ് കാണിക്കേണ്ടത്. നിങ്ങളെ സഹായിക്കാൻ വരുന്ന സഹോദരീ സഭകളൊക്കെ വയ്‌പിളർന്നിരിക്കുന്ന സർപ്പങ്ങളാണെന്നു നിങ്ങൾ തിരിച്ചറിയാൻ അവരുടെയൊക്കെ പിൻകാല ചരിത്രം നോക്കിയാൽ മതി. യഥാർത്ഥ പ്രശ്നം ഡോക്ടർസാർ മറന്നുപോയി. കോടികൾ കൈക്കൂലിയായി നൽകി യാതൊരർഹതയുമില്ലാതെ തിരുമേനിമാരായി സമാന്തര ഭരണം നടത്തി വിശ്വാസികളെ ഇനിയും വിഡ്ഢികളാക്കാൻ അനുവദിക്കില്ലെന്ന് കോടതി വിധിച്ചു. അതു മനസ്സിലാക്കി പ്രശ്നപരിഹാരം നോക്കുക.
ഓർത്തഡോക്സ് 2020-09-02 16:39:31
കോടതി വിധികൾ വികാരത്തിന്റെ പേരിൽ നീതി നിഷേധിക്കപ്പെട്ടു എന്ന് വിലയിരുത്താനാവില്ല. കോടതിക്കു വേണ്ടത് വ്യക്തമായ തെളിവുകളാണ്, അവിടെ ലോജിക്കോ, വികാരമോ പുരാണമോ, രാഷ്ട്രീയ പിൻബലമോ ഒന്നും ബാധകമല്ല. ഇനിയും ഒട്ടകപക്ഷിയെപ്പോലെ തല മണ്ണിൽ കുഴിച്ചുവച്ചു രക്ഷപെടും എന്ന് കരുതരുത്. ധീരമായി വിധിയെ നേരിടുകയാണ് വേണ്ടത്. അതിനുള്ള ആർജ്ജവം യാക്കോബായ കൂട്ടർ കാണിക്കണം. നിർദോഷികളായ ഒരു വലിയ കൂട്ടം ആളുകളെ തെരുവിൽ ഇറക്കി അന്ത്യോഖ്യ ബന്ധം എന്ന് പറഞ്ഞു അവഹേളിക്കുന്നത് ഒരു വൃദ്ധന്റെ അതിമോഹം ആണെന്ന് തിരിച്ചറിയണം. വീണ്ടും വീണ്ടും നടക്കാത്ത ഇല്ലാക്കഥകളിറക്കി ഒരു കൂട്ടം ആളുകളെ നഗ്നരാക്കി അവഹേളിക്കുന്നത് പാപമാണ്. ചില ചെറിയ ചോദ്യങ്ങൾ 1. 1665 നു മുൻപ് ഏതെങ്കിലും പാശ്ചാത്യ സുറിയാനി (അന്ത്യോഖ്യ) ബന്ധം മലങ്കര സഭക്ക് ഉണ്ടായിരുന്നോ? പിന്നെ എങ്ങനെ അതിപുരാതനമായ ബന്ധം എന്ന് പറയുന്നത്? 2. നിങ്ങൾ ജനാധിപത്യ മര്യാദ പറയുമ്പോൾ, ജനാധിപത്യമായി തിരഞ്ഞെടുക്കപ്പെടുന്ന ഭരണക്രമമുള്ള ഒരു സഭയിൽ, അതിനെ അംഗീകരിക്കുകയും തള്ളിപ്പറകയുകയും, കോടതി വിധി അംഗീകരിക്കാം എന്ന് പറയുകയും തള്ളിപ്പറകയും, ഇങ്ങനെ മാറി മാറി നീതിയെക്കുറിച്ചു പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുകയും ചെയ്യുമ്പോൾ എങ്ങനെ കൂടെയുള്ളവരെ ബോധ്യപ്പെടുത്താനാവും? 3.പണം കൊടുത്തു മെത്രാൻ പദവിയും മൂറോൻ തൈലവും ഒക്കെ വാങ്ങാമെന്നും വിൽക്കാമെന്നും ഒരു ഒരു പുതിയ നീതി അംഗീകരിക്കാനാവുമോ? 3. 2000 വർഷത്തെ മാർത്തോമ്മാ പാരമ്പര്യം അവകാശപ്പെടുന്ന നിങ്ങൾ, മാർത്തോമ്മ ഒരു കപ്യാരുപോലും അല്ല എന്ന് പറയുന്ന പാത്രിയർക്കിസിനെ എങ്ങനെ അംഗീകരിക്കും? അത് ഒരു - - ഇല്ലാത്ത പോക്കല്ലേ? 4. ഒരു രാജ്യത്തു നില നിക്കുന്ന വ്യവസ്ഥികൾ അംഗീകരിക്കാതെ ആ സമൂഹത്തിൽ എങ്ങനെ പിടിച്ചു നിൽക്കാനാവും എന്ന് എങ്ങനെ നിസ്സഹായരായ ആളുകളെ ബോധ്യപ്പെടുത്തും? 5. ഒരു സമുദായത്തെ കണ്ണുകെട്ടി കണക്കും രീതികളും ഇല്ലാതെ എത്രകാലം കബളിപ്പിക്കാനാവും? അതുകൊണ്ട്, പാത്രിയർക്കിസിന്റെ ആത്മീയ നിലയെ ബഹുമാനിച്ചുകൊണ്ടു, ഭാരതത്തിന്റെ നിയമ വ്യവസ്ഥയിലും , സഭയുടെ (1934) അംഗീകരിച്ച പൊതുനിയമത്തിൽ സാക്ഷ്യമുള്ള സമൂഹമായി ഒന്നിച്ചു ആരാധിക്കാം. ആരും ഒരു പള്ളിയിൽ നിന്നും ഇറങ്ങി പോകേണ്ടിവരില്ല. പിന്നെ മെത്രാന്മാരുടെയും വൈദീകരെയും എന്ത് ചെയ്യും എന്ന ചോദ്യം. അവരുടെ സ്ഥാനങ്ങൾക്കു ഒരു കുറവും വരുത്താത്ത രീതിയിൽ ഉള്ള ഒരു പുതിയ ക്രമീകരണത്തെക്കുറിച്ചു ഇരു കൂട്ടരും ഇരുന്നു ചർച്ച ചെയ്യുക. ആരോടും കടക്കു പുറത്തു എന്ന് പറയുന്നത് ക്രിസ്തീയമല്ല. പാരമ്പര്യങ്ങൾ വലിച്ചെറിഞ്ഞു പോയ മാർതോമ്മക്കാരുടെയും, പാൽപ്പൊടി കണ്ടു പോയ റോമക്കാരുടെയും പിറകെ ഒരു നസ്രാണിക്കും പോകേണ്ട ഗതികേട് ഉണ്ടാവരുത്. ആരാധനാ സ്വാതന്ത്ര്യം എല്ലാവരുടെയും അവകാശം ആണ്. ഇപ്പോഴുള്ള സ്വാതന്ത്ര്യവും അവകാശത്തർക്കങ്ങളും ഒന്നും അധികകാലം കൂടിയുണ്ടാവില്ല എന്ന തിരിച്ചറിവും നല്ലതാണ്.
Just a reader 2020-09-02 20:27:19
Christians mean the follower of Jesus Christ but the problem today is, there is no Christ in todays Christianity! Now, it is a laughing matter for others.
Atheist 2020-09-02 21:22:49
More Than 10,000 Christians Call for Removal of Franklin Graham As Charity's CEO After Prayer Supporting Trump at RNC
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക