Image

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -7: കാരൂര്‍ സോമന്‍)

Published on 25 March, 2021
കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -7: കാരൂര്‍ സോമന്‍)
ചൂടാന്‍ മറന്ന ചന്ദനപുഷ്പങ്ങള്‍

ചാരുംമൂടന്‍ കാര്‍ പാര്‍ക്ക് ചെയ്തിട്ട് നേരെ പോയത് പ്രിന്‍സിപ്പാളിന്റെ മുറിയിലേക്കായിരുന്നു. അദ്ദേഹത്തെ കണ്ടമാത്രയില്‍ പ്രിന്‍സിപ്പല്‍ ഒന്നുകൂടി വിയര്‍ക്കാന്‍ തുടങ്ങി. എന്തെന്നില്ലാത്ത പാരവശ്യം തോന്നി. മനസ്സാകെ ഞെരിപിരി കൊള്ളുകയാണ്. തൊഴുതുകൊണ്ട് ഇരിക്കാനാവശ്യപ്പെട്ടു. കസേരയില്‍ ഇരുന്നു.
""സാറിന് കുടിക്കാന്‍ എന്തെങ്കിലും?''
""ഒന്നും വേണ്ട.''
പ്രിന്‍സിപ്പല്‍ മേശപ്പുറത്തിരുന്ന ഗ്ലാസ്സിലെ മുഴുവന്‍ വെള്ളവും ദാഹിച്ചു വലഞ്ഞവനെപ്പോലെ കുടിച്ചു തീര്‍ത്തു. എന്നിട്ടു ക്ഷീണിതനായിട്ടറിയിച്ചു.
""എന്തു ചെയ്യാനാ സാറെ കുരുത്തംകെട്ട ചില പിള്ളാരെക്കൊണ്ടു മടുത്തു. എന്തെങ്കിലും ഉപദേശം കൊടുക്കാന്‍ ചെന്നാല്‍ ഞങ്ങളുടെ സ്വകാര്യതയില്‍ പ്രിന്‍സിപ്പലിനെന്താ കാര്യം എന്നാ ചോദ്യം. എന്റെ ഭാഗത്തുനിന്ന് ഒരാനുകൂല്യവും കൊടുത്തിട്ടില്ല. അവരെ പുറത്താക്കാനുള്ള പ്രതിഷേധമാ പുറത്തു നടക്കുന്നത്. സത്യത്തില്‍ രണ്ടുപേര്‍ക്കും നല്ല തല്ലുകിട്ടി. അടി ഇരുന്നു വാങ്ങുകയായിരുന്നു. ഞാന്‍ കണ്ടില്ല. ഇത് കണ്ടുനിന്ന കുട്ടികള്‍ പറഞ്ഞതാണ്. സത്യത്തില്‍ എന്തുചെയ്യമെന്ന് ഒരു രൂപവുമില്ല. കോളേജിലെ മറ്റധ്യാപകരും ഇതുതന്നെയാണ് പറയുന്നത്. അവര്‍ മറ്റേതെങ്കിലും കോളേജില്‍ പോയി പഠിക്കട്ടേയെന്ന്. കുട്ടികളല്ലേ? പുറത്താക്കാനുള്ള വകുപ്പുമുണ്ട്. കാരണം പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയതല്ലേ?''
പ്രിന്‍സിപ്പല്‍ പരാജയപ്പെട്ടവനെപ്പോലെ നിഷ്കളങ്കഭാവത്തില്‍ ചോദിച്ചു. ''ഇതില്‍ ഞാന്‍ എന്തു തീരുമാനമാണ് എടുക്കേണ്ടത്. പ്രതിഷേധക്കാരാണെങ്കില്‍ അവരെ പുറത്താക്കണമെന്നുള്ള വാശിയിലാണ്.''
പ്രിന്‍സിപ്പല്‍ ഒരു ദുരന്തത്തില്‍ പെട്ടുഴലുന്നതായി ചാരുംമൂടന്‍ മനസ്സിലാക്കി. സാറ് വിഷമിക്കേണ്ട. ഇതിന് ഞാന്‍ പരിഹാരം കാണാം. പ്രിന്‍സിപ്പല്‍ പ്രതീക്ഷയോടെ നോക്കി.
പ്രിന്‍സിപ്പാള്‍ ആശങ്കയോടെ നോക്കി. നിമിഷങ്ങള്‍ മൗനം ഭജിച്ചു. മറ്റുള്ളവരെക്കാള്‍ വ്യത്യസ്തനായി ചിന്തിക്കുന്ന വ്യക്തി ആയതുകൊണ്ടാകാം. മകള്‍ക്കുണ്ടായ അപമാനത്തില്‍ നിന്നുകൊണ്ടും എന്നെ മാനിക്കാന്‍ ശ്രമിക്കുന്നത്. ആ വാക്കുകള്‍ പ്രതീക്ഷാനിര്‍ഭരമായിരുന്നു. അദ്ദേഹത്തില്‍ നിന്നും വെറുപ്പുളവാക്കുന്ന വാക്കുകളാണ് പ്രതീക്ഷിച്ചത്. അതുണ്ടായില്ല. വാക്കുകള്‍ സ്‌നേഹം പുരണ്ടതും മൃദുവുമായിരുന്നു. ആ നോട്ടം പോലും ആത്മവിശ്വാസം തരുന്നതാണ്. ആ വാക്കുകള്‍ ആശ്വാസമാരി പോലെ ഹൃദയത്തിലേക്ക് പെയ്തിറങ്ങി. ചാരുംമൂടന്‍ കോളേജില്‍ വന്ന നിമിഷം മുതല്‍ മനസ്സാകെ അങ്കലാപ്പിലായിരുന്നു. വിഷമിക്കേണ്ടതില്ലെന്നുള്ള വാക്കുകള്‍ കേട്ടപ്പോഴാണ് ഒരാശ്വാസമായത്.
ജനാലയിലൂടെ പുറത്തേക്കു നോക്കി. ഇപ്പോഴും സമരധ്വനികള്‍ ഉയരുന്നുണ്ട്. ഇദ്ദേഹം എന്നില്‍ നിന്ന് എന്തെങ്കിലും ഒളിപ്പിക്കുന്നുണ്ടോ? ചാരുംമൂടന്‍ പ്രിന്‍സിപ്പലിനെ വിളിച്ചുകൊണ്ട് പുറത്തേക്കു നടന്നു. അവര്‍ കുട്ടികളുടെ മുന്നിലേക്ക് ചെല്ലുന്നതു കണ്ട് മുദ്രാവാക്യങ്ങള്‍ നിര്‍ത്തി അവരെ ആകാംക്ഷയോടെ നോക്കി.
ചാരുംമൂടന്‍ അറിയിച്ചു, ''നിങ്ങള്‍ പ്രതിഷേധിക്കുന്നത് വളരെ ന്യായമാണ്. അത് സാറിനും പോലീസിനും എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്. ഇപ്പോള്‍ അവരെ പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നുതന്നെ കണ്ടെത്തും. നിങ്ങള്‍ അറിയേണ്ടപ്രധാനപ്പെട്ട ഒരു കാര്യം എന്താന്നുവച്ചാല്‍, ഇന്നിവിടെ നടന്നത് മാനസികമായ മാനഹാനിയാണ്. ശാരീരികമായ മാനഭംഗമല്ല.''
അവര്‍ ആശ്ചര്യത്തോടെ നോക്കി. ഇദ്ദേഹം എന്താണീ പറയുന്നത്.
''പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ഒരിക്കലും അവര്‍ ശ്രമിച്ചിട്ടില്ല. കോടതിയില്‍ ഈ വാദം ഉന്നയിക്കാനും സാദ്ധ്യമല്ല. കാരണം കോളേജ് വഴിയിലാണ് ഇതുണ്ടായത്.''
കിരണ്‍ ആശങ്കയോടെ നോക്കി. പപ്പയെ പ്രിന്‍സിപ്പാള്‍ സ്വാധീനിച്ചിരിക്കുന്നോ?
''നടന്നതെല്ലാം നിങ്ങളുടെ കണ്‍മുന്നിലാണ്. തെറ്റു ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം. നിങ്ങളുടെ ആവശ്യവും അതാണ്. പ്രിന്‍സിപ്പലും അംഗീകരിക്കുന്നു. നമ്മള്‍ അറിയേണ്ട ഒരുകാര്യം, കുറ്റവാളികളെ ശിക്ഷിക്കുന്നത് ഇവിടെയുള്ള നീതിന്യായ വകുപ്പാണ്. അതിനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചു. നമ്മുടെ പരാതി ഇപ്പോള്‍ പോലീസിലാണ്. ഒരേസമയം ഒരാള്‍ക്ക് ഒന്നിലധികം ശിക്ഷ കൊടുക്കണോ? അവരും നിങ്ങളെപ്പോലെ പഠിക്കാന്‍ വന്നവരാണ്. അവര്‍ പഠിക്കുകയും ഒപ്പം കോടതിയില്‍ കയറിയിറങ്ങി അവര്‍ക്കുള്ള ശിക്ഷ വാങ്ങുകയും വാങ്ങുകയും ചെയ്യട്ടെ. അവര്‍ ചെയ്ത പ്രവൃത്തിക്കു നിങ്ങള്‍ ശിക്ഷ കൊടുത്ത കാര്യവും ഓര്‍ക്കണം. നിങ്ങള്‍ ഇപ്പോള്‍ സമരത്തില്‍ നിന്ന് മാറി ക്ലാസ്സുകളിലേക്ക് പോകുക. പഠനമാണ് മുഖ്യം. ഈ കാര്യം പറയാനാണ് ഇവിടേക്ക് ഞങ്ങള്‍ വന്നത്.''
ആ തീരുമാനം നല്ലതെന്ന് എല്ലാവര്‍ക്കും തോന്നി. മറ്റൊന്നുകൂടി പറയാനുളളത് വെറുക്കുന്നവരെ സ്‌നേഹിക്കാന്‍ ശീലിക്കുക എന്നുള്ളതാണ്. നമ്മുടെ ജനാധിപത്യത്തില്‍ വോട്ടു ചോദിക്കാന്‍ വരുന്നവരെ നമ്മുടെ ജനപ്രതിനിധികള്‍ക്ക് തീര്‍ത്താല്‍ തീരാത്ത സ്‌നേഹമല്ലേ. അവര്‍ അധികാരത്തില്‍ വന്നുകഴിയുമ്പോള്‍ സ്‌നേഹം നമുക്കു ലഭിക്കാറില്ല. എന്നിട്ടും നമ്മെ തിരിഞ്ഞു നോക്കാത്തവരെ നാം സ്‌നേഹിക്കുന്നു.
പ്രിന്‍സിപ്പല്‍ സന്തോഷവാനായിരുന്നു. ഈ കുരുക്കില്‍ നിന്ന് രക്ഷപെട്ടുവെന്ന് പറഞ്ഞാല്‍ മതിയല്ലോ.
''ഇനിയൊരിക്കലും അവരില്‍ നിന്ന് ഒരു പ്രയാസവും നിങ്ങള്‍ക്കുണ്ടാവില്ല'', പ്രിന്‍സിപ്പല്‍ അറിയിച്ചു.
കുട്ടികള്‍ ഓരോരുത്തരായി പിരിഞ്ഞുപോയി. ചാരുംമൂടന്‍ കരുണിനെ അടുത്തു വിളിച്ചു പറഞ്ഞു, ''നീ ആ അരുണയുടെ വീടുവരെ തുണ പോകണം കെട്ടോ.''
അവന്‍ സമ്മതം മൂളിയത് കിരണും കേട്ടു. കിരണ്‍ പപ്പായ്ക്ക് നന്ദി പറഞ്ഞിട്ട് തിരികെ പോയി. പ്രിന്‍സിപ്പലും ചാരുംമൂടനും ഓഫീസിലേക്ക് നടന്നു. പ്രിന്‍സിപ്പല്‍ ചായ വരുത്തി ചാരുംമൂടന് നല്കി. ഇതിന്റെ ബാക്കി പത്രം എന്തെന്നറിയാതെ ഇരിക്കുമ്പോഴാണ് ഒരു നല്ല സഹായിയായി ചാരുംമൂടന്‍ കടന്നുവന്നത്. ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ അതിനെ ആളിക്കത്തിക്കാനാണ് പലരും ശ്രമിക്കാറ്. പ്രിന്‍സിപ്പാളിന്റെ മുഖത്ത് സന്തോഷം അലയടിച്ചു. പുസ്തകങ്ങളിലൂടെ മാത്രമേ ചാരുംമൂടനെ അറിഞ്ഞിട്ടുള്ളൂ. മകളെ കോളജില്‍ ചേര്‍ക്കാനെത്തിയതും മറ്റുകാര്യങ്ങള്‍ക്കുമെല്ലാം എത്തുന്നത് ഭാര്യയാണ്. കൃഷിയും പ്രകൃതിസംരക്ഷണവുമൊക്കെയായി സമാധാനത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന ആളെ കണ്ടതുതന്നെ ഭാഗ്യം. തികച്ചും അപ്രതീക്ഷിതമായ ഒരു സംഭവത്തിലൂടെയാണ് ആ കണ്ടുമുട്ടല്‍ ഉണ്ടായതെന്നു മാത്രം. വക്കീല്‍ പരീക്ഷ പാസ്സായെങ്കിലും കോടതിയില്‍ വാദത്തിനായി പോകാറില്ലെന്നാണ് അറിവ്.
ആകാംക്ഷയോടെ ചോദിച്ചു, ''സാറ് കേസുകള്‍ വാദിക്കാറുണ്ടോ? അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാണ്.''
താടി തടവിയിട്ട് പറഞ്ഞു, ""സത്യത്തില്‍ എന്റെ വക്കീല്‍ പണി നടക്കുന്നത് കൃഷിയിലാണ്, അതിന് കോട്ടിന്റെ ആവശ്യമില്ലല്ലോ. പിന്നെ നീതി ലഭിക്കാതെ ഏതെങ്കിലും പാവങ്ങള്‍ വന്നാല്‍ ഈ കറുത്ത കോട്ട് ഞാന്‍ അണിയും, അത്രേയുള്ളൂ. എന്നാല്‍ ഞാനിറങ്ങട്ടെ....''
''സാറിനെ ഞങ്ങളുടെ കോളജ് ഡേയുടെ ഉദ്ഘാടനത്തിനായ വിളിക്കാന്‍ തീരുമാനിച്ചിരിക്കയായിരുന്നു. നൂറനാട് ലെപ്രസി സാനിറ്റോറിയത്തില്‍ വച്ചാണ് ചടങ്ങ്. മുഖ്യഅതിഥി കളക്ടറാണ്. കോളജിലെ ഏറ്റവും നല്ല കര്‍ഷകനായി തെരഞ്ഞെടുത്തിരിക്കുന്നത് കരുണിനെയാണ്.''
''അവന്‍ എന്നോട് പറഞ്ഞിരുന്നു. കൃഷിയിലെ അവന്റെ ഗുരുനാഥന്‍ ഞാന്‍ തന്നെയാണ്.''
പ്രിന്‍സിപ്പലിന് അതൊരു പുതിയ അറിവായിരുന്നു. ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
''അതെനിക്കറിയില്ലായിരുന്നു. ഏതോ പാവപ്പെട്ട വീട്ടിലെ കുട്ടിയെന്നാണ് അറിവ്.''
''സത്യമാണ്. അവനെ പഠിപ്പിച്ച് ഇവിടെ വരെ എത്തിച്ചതും ഞാനാണ്.''
ഒരിക്കല്‍ക്കൂടി അത്ഭുതത്തോടെ ആ മുഖത്തേക്ക് നോക്കി.
ജീവകാരുണ്യപ്രവര്‍ത്തനത്തിലും സജീവമാണെന്നു തോന്നുന്നു. ധാരാളമായി കേട്ടിരിക്കുന്നത് ഇദ്ദേഹം  പാവപ്പെട്ടവര്‍ക്കൊപ്പമാണ് സഞ്ചരിക്കുന്നതെന്നാണ്. കുറെ ഡിഗ്രികളെടുത്ത് ഉന്നത പദവിയിലിരുന്ന് ശമ്പളം പറ്റുന്ന തന്നെപ്പോലുള്ളവര്‍ക്ക് ഇതിനൊന്നും കഴിയില്ലെന്ന് കുറ്റബോധത്തോടെ ഓര്‍ത്തു. മുന്നിലിരിക്കുന്നത് ഒരു മഹാത്മാവാണോ? അടിത്തറയില്ലാത്തവന്റെ ജീവിതത്തിന് അടിത്തറയുണ്ടാക്കിക്കൊടുക്കുന്ന മഹാന്‍. ഒരു വ്യക്തിയെ രക്ഷപെടുത്താന്‍ മനഃസാക്ഷിയുള്ള ഒരു വ്യക്തിക്ക് കഴിയും.
ചാരുംമൂടന്‍ പറഞ്ഞു, ''ഞാനീ പറഞ്ഞത് എന്റെ നാട്ടുകാര്‍ക്കുപോലും അറിയില്ലാത്ത രഹസ്യമാണ്. അതിനാല്‍ താങ്കളും ഇതാരോടും പറയരുത്. ഇതുപോലെ മറ്റ് ഒന്‍പതു കുട്ടികള്‍ക്ക് ഞാന്‍ സഹായം ചെയ്യുന്നുണ്ട്. അവര്‍ പഠിക്കുന്നത് എന്റെ ഭാര്യ ജോലി ചെയ്യുന്ന സ്കൂളിലും മറ്റു കോളജുകളിലുമാണ്. ചെറിയ സഹായങ്ങള്‍ മറ്റുള്ളവര്‍ക്ക് കരുത്തു പകരും. ഇന്നുള്ള രാഷ്ട്രീയമുദ്രാവാക്യം ജീവിത മുദ്രാവാക്യമാക്കിയാല്‍ നാം പുലര്‍ത്തിപ്പോരുന്ന പല തെറ്റായ സമീപനങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും ഉത്തരം കണ്ടെത്താന്‍ കഴിയും. ആ തെറ്റായ സമീപനങ്ങളിലൊന്നാണ് നദിയിലേക്കും റോഡിലേക്കും നാം മാലിന്യം വലിച്ചെറിയുന്നത്. പ്രകൃതിയെ സ്വന്തം അമ്മയെപ്പോലെ സ്‌നേഹിക്കാനും മാനിക്കാനും ആദരിക്കാനും മനുഷ്യര്‍ പഠിക്കണം. മറിച്ചായാല്‍ പ്രകൃതിയുടെ കോപത്തെ തടയാനാകില്ല. അത് വലിയ ദുരന്തമായി മാറും. കാറ്റും ചുഴലിക്കാറ്റും വെറുമൊരു മുന്നറിയിപ്പു മാത്രമാണ്. എല്ലാം മനുഷ്യമനസ്സുകളില്‍ കുടികൊള്ളുന്ന ദുഷ്ടലാഭചിന്തകളാണ്. അതില്‍നിന്ന് പുറത്തുവരുന്നത് നന്മയല്ല തിന്മയാണ്. ആ തിന്മ ചെറിയൊരു തീപ്പൊരിയാണ്. അത് തീയായി ആളിക്കത്തുന്നു. ഇന്നത്തെ അഴിമതി, കൈക്കൂലി, സ്ത്രീപീഡനം മുതലായവ അതിനുദാഹരണങ്ങളാണ്. സ്വന്തം ജീവിതത്തില്‍ ഒരു മെഴുകുതിരി വെട്ടം നല്കാന്‍ പ്രാപ്തിയില്ലാത്തവന്‍ പ്രകൃതിയെ എങ്ങനെ പ്രകാശിപ്പിക്കും. എല്ലാ മനുഷ്യരും ഭാവിയെപ്പറ്റി ധാരാളം സ്വപ്നങ്ങള്‍ ഉള്ളവരാണ്. അത് സ്വാര്‍ത്ഥതാല്പര്യങ്ങളെ സ്വപ്നങ്ങള്‍ മാത്രമമാരാതെ പ്രകൃതിയെ പ്രകാശിപ്പിക്കുന്ന സ്വപ്നം കൂടിയാകുമ്പോഴാണ് ഒരു മനുഷ്യന്‍ പൂര്‍ണ്ണനാകുന്നത്.''
പ്രിന്‍സിപ്പലിന്റെ കണ്ണുകളും കാതുകളും അദ്ദേഹം മടങ്ങിപ്പോകുന്നതുവരെ തുറന്നുതന്നെയിരുന്നു. പല വാക്കുകളും മനസ്സിനെ തന്നെ മാറ്റിമറിച്ചു. ജീവിതത്തില്‍ സമ്പാദിക്കാന്‍ മാത്രമേ താനും ശ്രമിച്ചിട്ടുള്ളൂ. ഇനിയുമെങ്കിലും അതിന്റെ ഒരംശം പാവപ്പെട്ടവര്‍ക്കായി മാറ്റി വക്കാനും കുട്ടികളെ മാലിന്യ വിമുക്തമായ കുടുംബമാക്കാനും അദ്ദേഹം തീരുമാനിച്ചു. ആ മുറിയിലേക്ക് കടന്നുവന്ന ഒരദ്ധ്യാപകന്‍ അദ്ദേഹം ഏതോ സ്വപ്നലോകത്ത് ആണെന്ന് മനസ്സിലാക്കി മടങ്ങിപ്പോയി.
ക്ലാസ്സ് കഴിഞ്ഞയുടന്‍ കിരണ്‍ അരുണയ്‌ക്കൊപ്പം പുറത്തിറങ്ങി. രണ്ടുപേരും ഒരേ ക്ലാസ്സിലാണ് പഠിക്കുന്നത്.
''ഇന്ന് നിന്റൊപ്പം ഞാനും വരുന്നുണ്ട്, നിന്റെ വീടുവരെ. നിന്നെ ഇന്ന് ശല്യപ്പെടുത്തിയവര്‍ പുറത്തുണ്ടോന്ന് അറിയില്ലല്ലോ, അതാ വരുന്നത്. ഇവനൊക്കെ വൃത്തികെട്ട രാഷ്ട്രീയകളിക്കാരാണ്.''
അരുണ ഉടനടി പറഞ്ഞു, ''എനിക്കങ്ങിനെ പേടിയൊന്നുമില്ല.''
''ഇന്നത്തെ പെണ്‍കുട്ടികള്‍ അങ്ങിനെ പറഞ്ഞൊഴിയരുത്. ഇന്ന് നീ എന്റെ സ്കൂട്ടറില്‍ തട്ടി വീണതുകൊണ്ട് ഞാന്‍ അവര്‍ക്ക് കൊടുക്കാനുള്ളത് കൊടുത്തു. അതേസമയം, നിനക്കതിന് കഴിഞ്ഞോ? കഴിഞ്ഞില്ല. അതുകൊണ്ട് ഈ പൂവാലന്മാരില്‍ നിന്ന് രക്ഷപെടാന്‍ ഒരല്പം കരേട്ടയൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.''
എല്ലാം കണ്ടതും കേട്ടതും അമ്പരപ്പോടെ അവള്‍ ഓര്‍ത്തു. കോളേജ് ഇലക്ഷനില്‍ പങ്കെടുത്തത് ഇത്ര കുഴപ്പമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇന്ന് കാണുന്ന നാട്യരാഷ്ട്രീയത്തില്‍ മടുപ്പുള്ള ധാരാളം പേര്‍ നാട്ടിലുണ്ട്. കരുണ്‍ മുന്നോട്ടുവച്ച ആശയം ഇഷ്ടപ്പെട്ടതുകൊണ്ടാണ് കേരളദേശം സംഘടനയില്‍ അംഗമായത്. അവിടെ വ്യക്തികള്‍ക്കാണ് പ്രാധാന്യം. അല്ലാതെ സമൂഹത്തിനല്ല. മറ്റുള്ളവരെപ്പോലെ നാട്ടിലെങ്ങും പ്രകടനം നടത്തി നാട്ടുകാരുടെ പ്രീതി പിടിച്ചുപറ്റുന്നതിനെക്കാള്‍ സ്വയംസംരക്ഷണകര്‍മ്മസേനയായിട്ടാണ് അതിനെ കണ്ടത്. അതില്‍ കൂടുതലും പോലീസ്, പട്ടാളസേനയില്‍ നിന്നും വിരമിച്ചവരാണ്. പരാതികള്‍ക്ക് പരിഹാരം കാണുക എന്നതാണ് കേരളദേശത്തിന്റെ പ്രധാനലക്ഷ്യം. അംഗങ്ങളാകുന്നവര്‍ കാരുണ്യപ്രവര്‍ത്തികളില്‍ താല്പര്യമുള്ളവരാകണം. കാശുംവാങ്ങി കള്ളുംകുടിച്ച് പ്രചരണപരിപാടികളില്‍ പങ്കെടുക്കുന്നവരാകരുത്. കരാട്ടേ കളരികള്‍ക്കൊപ്പം ആഴ്ചയില്‍ ഒരു പ്രാവശ്യം ധ്യാനത്തില്‍ മുഴുകുന്നവരുമാകണം. ഇന്ന് ഇന്ത്യ നേരിടുന്ന സംഘര്‍ഷങ്ങളെ നേരിടാന്‍ കരുണ്‍ മുന്നോട്ടുവച്ച ആശയങ്ങള്‍ക്ക് കഴിയുമെന്ന് അരുണയെപ്പോലെ കിരണും വിശ്വസിച്ചു. ഇങ്ങനെയൊരു രൂപരേഖ കരുണിന് വരച്ചുകൊടുത്തത് തന്റെ പപ്പയാണെന്നും കിരണിന് അറിയാം. ഇന്നത്തെ മനുഷ്യര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി രാഷ്ട്രീയ അരാജകത്വമാണ്. യുവജനങ്ങളെ ആകര്‍ഷിക്കാന്‍വേണ്ടി പപ്പ കരുണിനെ ഒരായുധമാക്കുകയാണ്.
കോളേജ് വാതിക്കല്‍ നിന്ന കരുണ്‍ അവരുടെയടുത്തേക്ക് നടന്നുവന്ന് വിനയത്തോടെ പറഞ്ഞു. അരുണയ്‌ക്കൊപ്പം വീടുവരെ വരണമെന്നാണ് ചാരുംമൂടന്‍സാര്‍ പറഞ്ഞത്. ഒരാള്‍ ഇടത്തും മറ്റൊരാള്‍ വത്തും കാവല്‍ക്കാരായി വരുന്നതില്‍ തനിക്ക് എതിര്‍പ്പൊന്നുമില്ലെന്ന് അരുണ അറിയിച്ചു. കിരണ്‍ ചിന്തകളില്‍ മുഴുകി. കരുണിനെ സ്വന്തം വീട്ടിലെ ഒരു വേലക്കാരനായിട്ടാണ് ഇന്നുവരെ കണ്ടിട്ടുള്ളത്. അവനെ പപ്പ സഹായിക്കുന്നതുപോലെ പല പാവപ്പെട്ട കുട്ടികളെയും സഹായിക്കുന്നുണ്ട്. പക്ഷേ, ഇവനോട് പപ്പയ്ക്ക് പ്രത്യേക സ്‌നേഹമാണ്. ഇന്നുണ്ടായത് യാദൃച്ഛശ്ചിക സംഭവമാണ്. അത് ശക്തിയായി മനസ്സില്‍ ആഞ്ഞടിക്കുകതന്നെ ചെയ്തു. വീട്ടിലെ പല ജോലികളും അവന്‍ ചെയ്യുന്നത് കണ്ടിട്ടുണ്ട്. അതില്‍ ഏറ്റവും ആകര്‍ഷകമായി തോന്നിയത് കൃഷിപ്പറമ്പില്‍ പയറും പാവലും അനായാസമായി നട്ടുവളര്‍ത്തുന്നതാണ്. അപ്പോഴൊക്കെ അവനോട് ഒരു ആരാധനയായിരുന്നു. എന്നിട്ടും ഇന്നുവരെ ആ ആരാധനാമൂര്‍ത്തിയോട് ഒരുവാക്കുപോലും സംസാരിച്ചിട്ടില്ല. അത് തെറ്റായീന്ന് ഇപ്പോള്‍ തോന്നുന്നു. അത് അവനൊരു വേലക്കാരനായി കണ്ടതുകൊണ്ടല്ലേ? കൃഷിയില്‍ മാത്രമല്ല മൃഗങ്ങളോടുള്ള സമീപനത്തിലും ഒരു പ്രത്യേകതയുണ്ട്. പശുവിനും അവനെ ഇഷ്ടമാണ്.
ഇന്ന് അരുണയെ വീട്ടിലാക്കാന്‍ പപ്പ അവനോട് ആവശ്യപ്പെട്ടപ്പോള്‍ ഒരു കല്ലുകടി ഉള്ളിലുണ്ടായി. ഹൃദയത്തുടിപ്പ് വര്‍ദ്ധിക്കുകയും ചെയ്തു. എനിക്കെന്തോ അവനെ അവള്‍ക്കൊപ്പം ഒറ്റയ്ക്കു വിടാന്‍ കഴിയുന്നില്ല. അങ്ങിനെ പോയാല്‍ അവനോ അവളോ ഹൃദയത്തോട് പറ്റിച്ചേരില്ലെന്ന് ആരറിഞ്ഞു. അങ്ങനെയൊരു അസ്വസ്ഥതയുണ്ടാതുകൊണ്ടാണ് സ്കൂട്ടര്‍ എടുക്കാതെ ഇവര്‍ക്കൊപ്പം യാത്ര തിരിച്ചത്.
കരുണ്‍ ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടയില്‍ ആ കാര്യം ചോദിക്കുകയും ചെയ്തു. അതിന് കൊടുത്ത മറുപടി അരുണയ്ക്ക് വേണ്ടി കുറച്ചു ദിവസം ബസ് യാത്ര മതിയെന്ന് തീരുമാനിച്ചുവെന്നാണ്. അവളുടെ മനസ്സില്‍ കരുണിനൊപ്പം ബസ് യാത്ര ചെയ്യാമല്ലോ എന്നതായിരുന്നു. അവളുടെ കണ്ണുകളില്‍ ഉത്സാഹം തുടിച്ചുനിന്നു. അവര്‍ ഒപ്പം വരുന്നതില്‍ അരുണയും സന്തോഷിച്ചു. കിരണ്‍ കരേട്ട പഠിക്കുന്ന സ്ഥാപനത്തില്‍ അവള്‍ക്കും പഠിക്കണമെന്ന് ആഗ്രഹം മുന്നോട്ടു വച്ചു. ആഴ്ചയില്‍ രണ്ടു ദിവസമാണ് പഠിക്കുന്നത്. അത് ശനിയും ഞായറും മാത്രം. നമ്മുടെ മാതാപിതാക്കള്‍ പെണ്‍കുട്ടികളെ അത്യാവശ്യം കരേട്ട പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അവന്‍ സംസാരിച്ചു. കരാട്ടേ മാസ്റ്ററോടു പറഞ്ഞിട്ട് അറിയിക്കാമെന്ന് കിരണ്‍ ഉറപ്പുകൊടുത്തു.
ഒപ്പം നടക്കുന്ന കരുണിനെ ഇടയ്ക്കിടെ അവള്‍ ശ്രദ്ധിച്ചു. അവളുടെ കണ്ണുകളില്‍ ആരുമറിയാതെ ഒരു പ്രണയം ഒളിച്ചിരുന്നു. എത്രശ്രമിച്ചിട്ടും അതു പുറത്തുപറയാന്‍ അവള്‍ക്കു കഴിയുന്നില്ല. അതൊരു നഷ്ടമായി മനസ്സില്‍ കൊണ്ടുനടക്കുന്നു. എത്രനാളിങ്ങനെ കൊണ്ടുനടക്കും. പഠനകാലത്ത് ഇതൊക്കെ നിയന്ത്രിക്കേണ്ടതാണ്. മാത്രവുമല്ല ഇതൊക്കെ പപ്പായുടെ മുഖത്തുനോക്കി പറയാനുള്ള ധൈര്യവുമില്ല. എനിക്കു വിശക്കുന്നു, ചുരിദാര്‍ വേണം എന്നൊക്കം പറയുന്നതുപോലെ കല്യാണം കഴിക്കണമെന്ന് മാതാപിതാക്കളോട് പറയാന്‍ പറ്റുമോ? പ്രണയം ഒരു ദുര്‍ഘട പാതതന്നെയാണ്. എന്തായാലും പ്രണയപരവശയായി പ്രണയത്തിന്റെ ഊടുവഴികളിലൂടെ നടക്കാന്‍ താത്പര്യമില്ല. അത് ജീവിതത്തെ ശ്വാസം മുട്ടിക്കുക മാത്രമല്ല അന്ധകാരത്തിലാഴ്ത്തുകയും ചെയ്യും. അതിനെക്കാള്‍ നല്ലത് ആ പ്രണയനിഴലിനെ താലോലിച്ച് ഉറങ്ങുന്നതാണ്. അത് സംതൃപ്തിയുടെ നിമിഷങ്ങളാണ്. അവിടെ വഴക്കില്ല, ഭയമില്ല, ഭീഷണിയില്ല, ശാസനകളില്ല, വേണമെങ്കില്‍ അതിനെ പ്രണയജീവിതത്തിന്റെ നേരമ്പോക്കുകളായി കാണാം.
ബസിനായി കാത്തു നിന്ന സമയം ഒരു ചെറിയ ജന്മവൈകല്യമുള്ള പെണ്‍കുട്ടിക്കൊപ്പം എല്ലുന്തിയ, മുലകള്‍ ശോഷിച്ച ഒരു മദ്ധ്യവസയ്കയായ സ്ത്രീ ഭിക്ഷാപാത്രം നീട്ടി യാചിച്ചു. അവള്‍ ബാഗ് തുറന്ന് അമ്പതു രൂപയുടെ നോട്ടെടുത്ത് അതിലേക്ക് ഇട്ടത് ഭിക്ഷക്കാരി സന്തോഷത്തോടെ നോക്കി. വാസ്തവത്തില്‍ ഇത്രയും തുക പ്രതീക്ഷിച്ചില്ല അവര്‍. എന്നാല്‍, കിരണ്‍ ആ തുക കൊടുത്തത് ഇന്ത്യയിലെ ഭരണാധികാരികളുടെ പ്രതിച്ഛായയ്ക്ക് മങ്ങല്‍ ഉണ്ടാകാതിരിക്കാനാണ്. ഒപ്പം സ്ത്രീപീഡനത്തിന്റെ മറ്റൊരു മുഖവും അവള്‍ കണ്ടു. അവര്‍ ബസ്സിലേക്ക് കയറുന്നതുംനോക്കി ഭിക്ഷക്കാരി നിന്നു.
അരുണയെ വീട്ടിലാക്കിയ ശേഷം തിരികെയെത്തി മമ്മിയോട് എല്ലാം വിവരിച്ചു. ഭക്ഷണം കഴിഞ്ഞ് കിടക്കയെ അഭയം പ്രാപിച്ചെങ്കിലും ഉറങ്ങാനാകുന്നില്ല. അധികം ബസ് യാത്ര ചെയ്യാത്ത തനിക്ക് നല്ല ക്ഷീണമുണ്ടെന്ന് കരുതി നിഷ്കളങ്കമായ മനസ്സോടെയാണ് കരുണ്‍ തനിക്ക് ഓറഞ്ച് ജ്യൂസ് വാങ്ങിത്തന്നത്. സത്യത്തില്‍ നല്ല ദാഹമുണ്ടായിരുന്നു. എത്ര ഉത്സാഹത്തോടെയാണ് അവനൊപ്പം നടന്നത്.
ബസ്സില്‍ യാത്ര ചെയ്തതുമൂലം ഒരു വഴക്കുണ്ടാക്കി. മുകളിലെ ഇരുമ്പുപാളിയില്‍ പിടിച്ചു നില്ക്കവെ സീറ്റിലിരുന്ന ഒരുത്തന്റെ കണ്ണുകള്‍ തന്നിലേക്ക് പാളിവന്നു. ആ നോട്ടത്തില്‍ ബസ്സിലെ എന്‍ജിന്‍ കിതയ്ക്കുന്നതുപോലൊരു കിതപ്പുണ്ടായിരുന്നു. അത് കണ്ടയുടനെ ഉള്ളില്‍ ദേഷ്യം നുരഞ്ഞു കയറി. തന്നിലെ എന്ത് പ്രത്യേകതകളാണ് അയാള്‍ കണ്ടെത്തിയത്. തന്റെ സൗന്ദര്യമോ? തന്റെ വസ്ത്രങ്ങളോ? അതോ വസ്ത്രങ്ങളില്‍ ഒതുങ്ങാത്ത മറ്റെന്തെങ്കിലുമോ? ഏതൊരു പുരുഷനും സുന്ദരികളായ സ്ത്രീകളെ നോക്കുന്നത് സ്വാഭാവികമാണെങ്കിലും അയാളുടെ നോട്ടത്തില്‍ അസ്വാഭാവികതയാണ് അനുഭവപ്പെട്ടത്. ഒരാള്‍ കണ്ണുരുട്ടി നോക്കുന്നതും പുഞ്ചിരിയോടെ നോക്കുന്നതും ബഹുമാനത്തോടെ നോക്കുന്നതും മനസ്സിലാകും. ഇതങ്ങനെയല്ല. ഒരു വഷളത്തം നിറഞ്ഞ നോട്ടം. അത് ചില ആണുങ്ങളുടെ ജന്മവാസനയോ അല്ലെങ്കില്‍ അവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതോ ആകാം. ഇത്തരം കാമഭ്രാന്തമാര്‍ക്ക് ശിക്ഷകളുണ്ടെങ്കിലും അത് വേണ്ടുംവിധം നടപ്പാക്കുന്നില്ല. അതിന്റെ പ്രധാനകാരണം കൈക്കൂലിയാണ്. അപ്പോള്‍ ശിക്ഷ താന്‍ തന്നെ നടപ്പാക്കുന്നതാണ് നല്ലത്. ഇത്തരത്തില്‍ ഒരു സ്ത്രീയെ നോക്കുന്നത് കുറ്റകരമാണെന്നറിഞ്ഞിട്ടും മനഃപ്പൂര്‍വ്വം നോക്കുന്നു. സാധാരണ സ്ത്രീകള്‍ മുഖം തിരിച്ച് നടക്കാറാണ് പതിവ്. ചിലര്‍ അകന്നു മാറി പോകും.
എന്നെക്കാള്‍ പ്രായം കൂടിയ മറ്റൊരു സ്ത്രീയും അടുത്ത് നില്പുണ്ട്. പ്രായം അമ്പതിലധികം കാണും. ഇതിന് ഒരു പരിഹാരം കാണാന്‍തന്നെ അവള്‍ തീരുമാനിച്ചു. അയാളുടെ മുഖത്തേക്ക് ഒന്നുനോക്കി. അപ്പോള്‍ അയാള്‍ കണ്ണിറുക്കി കാട്ടി. പെട്ടെന്നവള്‍ അയാളുടെ മൂക്കില്‍ ആഞ്ഞിടിച്ചു. അതോടെ അയാളുടെ ഭാവം മാറി.
''എന്താ കുട്ടീ ഇത്'', അടുത്തിരുന്ന ആള്‍ ചോദിച്ചു.
''അത് ഇയാള്‍ക്കറിയാം'', അവള്‍ മറുപടി കൊടുത്തു.
''എന്തായാലും ഞാന്‍ പോലീസിനെ അറിയിക്കുന്നില്ല. തന്റെയീ സൂക്കേടുണ്ടല്ലോ, ഇതോടെ അവസാനിപ്പിച്ചേക്കണം'', അവള്‍ താക്കീതു ചെയ്തു. അയാള്‍ ഒരു ശവത്തെപ്പോലെയിരുന്നു.
ബസിനുള്ളില്‍ മുന്‍ബാഗത്ത് നിന്ന കരുണോ പിറകിലുണ്ടായിരുന്ന കണ്ടക്ടറോ ഇതൊന്നുമറിഞ്ഞില്ല. ആടുമാടുകളെപ്പോലെ മനുഷ്യരെ കുത്തി നിറയ്ക്കുന്ന ബസിനുള്ളിലെ നിശബ്ദമുഖങ്ങള്‍. സഹജീവികളെ സഹാനുഭൂതിയോടെ കാണാന്‍ കഴിയാത്തവരോട് അവള്‍ക്ക് പുച്ഛമാണ് തോന്നിയത്. ഇതില്‍ നിന്നൊക്കെ എന്ത് ആഹ്ലാദമാണ് ഇക്കൂട്ടര്‍ക്ക് കിട്ടുന്നതെന്ന് മനസ്സിലാകുന്നില്ല. ഇവനൊക്കെ മണ്ണിലെ പിശാചിന്റെ ജന്മങ്ങളാണ്. സ്വന്തം വികാരങ്ങള്‍ നിയന്ത്രണത്തിലാക്കാതെ അത് ദുര്‍ബലരായ സ്ത്രീകളില്‍ കുത്തി നിറയ്ക്കുന്നവര്‍. ഇവനൊപ്പം കിടപ്പറയില്‍ കഴിയുന്ന സ്ത്രീ എന്തെല്ലാം പീഡനങ്ങളാവും സഹിക്കുക. പരിഷ്കൃതരെന്ന് അഭിമാനിക്കുന്നവരിലെ അപരിഷ്കൃതവര്‍ഗ്ഗം.
അവള്‍ അതോര്‍ത്ത് ഊറിച്ചിരിച്ചെങ്കിലും വല്ലാത്തൊരു നിസ്സഹായത അനുഭവപ്പെട്ടു. മനസ്സില്‍ കൊണ്ടു നടക്കുന്ന ആത്മവിശ്വാസം നല്ലതാണ്. അത് സ്വഭാവത്തിലും പെരുമാറ്റത്തിലും കാണിക്കണം.
ബസില്‍നിന്നറങ്ങിയ കരുണ്‍ ചോദിച്ചു, ''ഞാന്‍ ഒപ്പം വരണോ? അതോ തനിച്ചു പോകുമോ?''
''ഞാന്‍ തനിച്ചു പൊക്കോളാം. അതിനുള്ള ധൈര്യമുണ്ട്.''
അത് തൃപ്തികരമായ ഒരു ഉത്തരമായാണ് തോന്നിയത്. എന്നാല്‍ സത്യം വെളിപ്പെടുത്താനുള്ള ഒരു അവസരം നഷ്ടപ്പെടുത്തിയില്ലേ. അവനൊപ്പം രണ്ടു മണിക്കൂര്‍ ചെലവഴിച്ചിട്ട് മനസ്സിലുള്ള ആഗ്രഹം തുറന്നു പറയാന്‍ കഴിഞ്ഞോ? ഓറഞ്ച് ജ്യൂസ് വാങ്ങിത്തന്നപ്പോഴും അവസരമുണ്ടായിരുന്നു.
അവള്‍ കട്ടിലില്‍ നിന്നെഴുന്നേറ്റ് മുറിയില്‍ ഉലാത്തി. സ്‌നേഹിക്കുന്ന പുരുഷനില്‍ നിന്ന് അകലാനല്ല ശ്രമിക്കേണ്ടത് അടുക്കാനാണ്. അവള്‍ നിരാശയോടെ ലൈറ്റണച്ചിട്ട് കട്ടിലില്‍ കിടന്ന് പുതപ്പ് ശരീരത്തിലൂടെ മൂടി. കണ്ണുകള്‍ അടച്ചു കിടന്നെങ്കിലും മനസ്സില്‍ അനുരാഗത്തിന്റെ കുഞ്ഞലകള്‍ പൂമാനം പോലെ തെളിഞ്ഞു നിന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക