Image

ഭൂമിയിൽ സംഗീതം ഉണ്ടാകുന്നത് എങ്ങനെയെന്നാൽ (മൃദുമൊഴി-1: മൃദുല രാമചന്ദ്രൻ)

Published on 25 March, 2021
ഭൂമിയിൽ സംഗീതം ഉണ്ടാകുന്നത് എങ്ങനെയെന്നാൽ (മൃദുമൊഴി-1: മൃദുല രാമചന്ദ്രൻ)
കാര്യങ്ങൾ നമ്മൾ വിചാരിച്ചത് പോലെ ശരിയായും, സുഖമായും നടക്കാതിരിക്കുമ്പോൾ, അതിന്റെ കാരണം, നമ്മൾ അല്ലാതെ, മറ്റാരെങ്കിലും ആണെന്ന് വരുത്താൻ ഇഷ്ടമുള്ളവർ ആണ് നമ്മൾ.

കറി വച്ചത് നന്നായില്ലെങ്കിൽ കറിചട്ടിക്ക് കുറ്റം, പാട്ട് നന്നായില്ലെങ്കിൽ പക്കമേളക്കാർക്ക് കുറ്റം.കുറ്റം പറയുന്നതും, മറ്റൊരാളെ പഴി ചാരുന്നതും നല്ല എളുപ്പമുള്ള കാര്യങ്ങൾ ആണ്.

പക്ഷെ, ഒരാളെ യഥാർത്ഥത്തിൽ കുറ്റപെടുത്താൻ അനുകൂലമായ ഒരു സാഹചര്യത്തിൽ കൂടി, ആ പഴി വാക്കുകൾ പറയാതെ ഉപേക്ഷിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്നത് എന്താണെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ ? ജീവിതത്തിൽ കരുണാപൂർവം പാലിക്കുന്ന അത്തരം മൗനങ്ങളിലൂടെ മനുഷ്യന് എത്ര ഉയരത്തിൽ എത്താൻ കഴിയുമെന്ന് എനിക്ക് പഠിപ്പിച്ചു തന്നത് ഒൻപതാം ക്ളാസ്സുകാരായ ഒരു കൂട്ടം കുട്ടികൾ ആണ്.

ഒന്നാം ക്ളാസ് മുതൽ ടീച്ചറായും, ക്‌ളാസ് ടീച്ചറായും എന്റെ കൂടെ വളർന്നവർ ആയിരുന്നു അവർ.ഉച്ചക്ക് ഒരുമിച്ചുള്ള ഊണ് നേരങ്ങളിലെ വർത്തമാനങ്ങൾക്കിടക്ക് ഞാൻ ഉണ്ടാക്കുന്ന സേമിയ പായസം കെങ്കേമം ആണെന്ന് ഞാൻ എങ്ങനെയോ അവരെ പറഞ്ഞു ധരിപ്പിച്ചിരുന്നു.ഓരോ കുട്ടിയുടെയും വീട്ടിൽ തയ്യാർ ആക്കി കൊണ്ട് വരുന്ന വിഭവങ്ങൾ ഒരുമിച്ചു പങ്കിട്ടാകട്ടെ ആ വർഷത്തെ  ഓണ സദ്യ എന്ന് തീരുമാനിച്ച ദിവസം.ഓരോ വിഭവങ്ങളും ആരാണ് കൊണ്ട് വരേണ്ടത് എന്ന് നിശ്ചയിക്കുമ്പോൾ, സംശയം തെല്ലും കൂടാതെ, ഒട്ടൊരു അഹങ്കാരത്തോടെ, വീട്ടിൽ മൂന്ന് പേർക്കുള്ള പായസം തയ്യാർ ആക്കി മാത്രം പരിചയമുള്ള ഞാൻ പഴയിടം തിരുമേനിയുടെ ആത്മ വിശ്വാസത്തോടെ പറഞ്ഞു- സേമിയ പായസം ഞാൻ ഉണ്ടാക്കി കൊണ്ടു വരാം.പിള്ളേർ അത് കയ്യടിച്ചു പാസാക്കി.

ഓണാഘോഷത്തിന്റെ തലേ ദിവസം തന്നെ പാലും, പഞ്ചസാരയും, നെയ്യും, അണ്ടിപരിപ്പും ഒക്കെ വാങ്ങി തയ്യാർ ആക്കി വച്ചു.ഓണാഘോഷ ദിവസം അതിരാവിലെ നാല് മണിക്ക് എണീറ്റ് പായസപ്പണി തുടങ്ങി.രാവിലെ എട്ടരയ്ക്ക് പൂക്കളം ഇടാൻ സ്‌കൂളിൽ എത്തണം. അപ്പോഴേക്കും നാൽപ്പതോളം പേർക്കുള്ള പായസം തയ്യാർ ആകണം.

പാൽ പൊട്ടിച്ചൊഴിക്കാൻ തുടങ്ങിയപ്പോൾ തന്നെ, പണി കിട്ടിയെന്ന് മനസിലായി.നാൽപ്പത് പേർക്ക് പായസം തയ്യാറാക്കാൻ മാത്രം വലിപ്പമുള്ള, ഒരു പാത്രവും എന്റെ വീട്ടിൽ ഇല്ലെന്ന്, മഴ ചാറുന്ന ആ പുലർച്ചക്ക് ഞാൻ തിരിച്ചറിഞ്ഞു. നേരം വെളുത്തിട്ടില്ല. ആരെയും വിളിച്ചു ചോദിക്കാൻ വയ്യ.ആലോചിച്ചു നിൽക്കാൻ നേരമില്ല.ഉള്ളതിൽ വച്ച് ഏറ്റവും വലിയ കലം അടുപ്പത്ത് കേറ്റി വച്ചു പണി തുടർന്നു. സേമിയ കൂടി ഇട്ടതോടെ കലം  തിങ്ങി നിറഞ്ഞു. ഒരു വിധത്തിൽ പണി കഴിച്ചു, പായസം വലിയ പാത്രങ്ങളിൽ പകർത്തി, ഓട്ടോറിക്ഷയിൽ കയറ്റി സ്‌കൂളിൽ എത്തി.ഗേറ്റിൽ നിന്ന് കുട്ടികൾ ആഹ്ലാദത്തോടെ, ആർപ്പു വിളിയോടെ  പായസപാത്രം ചുമന്ന് ക്ലാസിൽ എത്തിച്ചു.

പൂക്കളമിടലും, വടം വലിക്കലും ഒക്കെ വേഗം കഴിഞ്ഞു ഉച്ചയായി.ബഞ്ചും, ഡെസ്‌ക്കും ചേർത്തിട്ടു മുപ്പത്തിയഞ്ചു കുട്ടികൾക്കുള്ള ഇല ഒരുമിച്ചിട്ടു.ഓരോ വീട്ടിൽ നിന്നും കൊണ്ടു വന്ന പാത്രങ്ങൾ തുറന്നു, സദ്യ വിളമ്പി.എല്ലാവർക്കും സന്തോഷം.

ഒടുക്കം പായസം വിളമ്പേണ്ട നേരം ആയി. ഡിസ്പോസിബിൾ ഗ്ലാസ്സിൽ വിളമ്പിയ പായസം എല്ലാവരുടെ ഇലത്തുമ്പത്തും എത്തി.എന്റെ ഹൃദയമിടിപ്പ് എനിക്ക് കേൾക്കാവുന്ന ഉച്ചത്തിലായി.അങ്ങനെ ആ നിമിഷം വന്നു.ആദ്യത്തെയാൾ പായസം എടുത്ത് ഒരു കവിൾ കുടിച്ചു.കഷായം കുടിച്ചത് പോലെ അവന്റെ മുഖഭാവം മാറി.അവനിപ്പോൾ എന്തെങ്കിലും പറയും എന്നും, അതൊരു കൂട്ടച്ചിരിയാകുമെന്നും ഉള്ള ഉറപ്പിൽ ഞാൻ നിന്നു.പക്ഷെ അവൻ ഒന്നും മിണ്ടിയില്ല. രണ്ട് കവിൾ പായസം കൂടി എങ്ങനെയോ കുടിച്ചിറക്കി, ഇലയും എടുത്ത് , അവൻ കൈ കഴുകാൻ പോയി.പിന്നെയാണ് ഞാൻ അത്ഭുതം കണ്ടത്.

അവർ എല്ലാവരും, ഒരക്ഷരം മിണ്ടാതെ ആ പായസം കുടിച്ചു.അത് കട്ടിയായി കുഴഞ്ഞിരുന്നു, കരിഞ്ഞ മണം ഉണ്ടായിരുന്നു. പക്ഷെ, പതിനാല് വയസുകാരായ മുപ്പത്തിയഞ്ചു കുട്ടികൾ, അവരുടെ ടീച്ചറെ സങ്കടപ്പെടുത്താതിരിക്കാൻ വേണ്ടി, ഒന്നും മിണ്ടാതെ ആ കരിഞ്ഞ പായസം കുടിച്ചു.പരസ്പരം ഒരക്ഷരം മിണ്ടാതെ, അവരുടെ മനസുകൾ ഒരുമിച്ച് ആ തീരുമാനം എടുത്തു.അന്ന് ആകാശത്തോളം വലുതായ ആ സ്നേഹത്തിന്റെ നന്മക്ക് കീഴെ, മനസു നിറഞ്ഞു നിന്നപ്പോൾ ആണ്, ചില നേരങ്ങളിൽ, ആരെയും കുറ്റപ്പെടുത്താതെ,ആരെയും നോവിക്കാതെ മൗനം പാലിക്കുമ്പോൾ, ഭൂമിയിൽ സംഗീതം ഉണ്ടാകുന്നു എന്ന് ഞാൻ പഠിച്ചത്.

ആരെയെങ്കിലും കുറ്റപ്പെടുത്താൻ ആയി മുതിരുമ്പോൾ ഒക്കെ, ആ പതിനാല് വയസുകാർ എന്നെ നോക്കി കുസൃതിയോടെ കണ്ണിറുക്കും, അവർ സ്നേഹം കൊണ്ട് ഉണ്ടാക്കിയ സംഗീതം അപ്പോഴൊക്കെ എനിക്ക് ചുറ്റും പരക്കും.


ഭൂമിയിൽ സംഗീതം ഉണ്ടാകുന്നത് എങ്ങനെയെന്നാൽ (മൃദുമൊഴി-1: മൃദുല രാമചന്ദ്രൻ)
Join WhatsApp News
വിദ്യാധരൻ 2021-03-26 04:32:03
ഭൂമിയിൽ സംഗീതം ഉണ്ടാകുന്നത് എങ്ങനെയെന്നാൽ " എന്ന ശീർഷകം വായിച്ചപ്പോൾ ഓർമ്മയിൽ കടന്നു വന്നത് വി.സി . ബാലകൃഷ്ണപ്പണിക്കാരുടെ വിശ്വരൂപത്തിലെ ഒരു കവിതാ ശകാലമാണ്. "ജ്യോതിർഭ്രമത്താലുളവാമൊലികൊണ്ടിതാദ്യ - സാഹിത്യഗീതകലകൾക്കുദയംവരുത്തി നേരായുദിത്വരമൃദുസ്വരതാളമേള - ജീവതു ജീവിതസുഖത്തെ വളർത്തിടുന്നു " എന്നാൽ മൃദുലാ രാമച്ചന്ദ്രന്റെ മൃദുമൊഴി വായിച്ചപ്പോൾ സംഗീതത്തിന്റെ മറ്റൊരു ഭാവം കാണാൻ കഴിഞ്ഞു. ടീച്ചർ വിളമ്പിയ കരഞ്ഞ പായസം പരാതികൂടാതെ കഴിച്ച കുട്ടികൾ നിഷ്‍കളങ്ക സ്നേഹത്തിന്റെ 'നേരായ സംഗീതം ഉതിർത്തുകയായിരുന്നു " വില്ലിയം വെർഡസ്വർത്ത് പറഞ്ഞതുപോലെ 'കുട്ടികൾതന്നെയാണ് മനുഷ്യരുടെ പിതാക്കന്മാർ " മൃദുമൊഴിക്ക് നന്ദി . -വിദ്യാധരൻ
Lakshmy V.R 2021-03-26 05:12:39
Most often it is true that child is the father of man ; as a teacher I too have learnt alot from my students ... Thank you Mridula tr for sharing such a wonderful thought.
Chandrathara Rajesh 2021-03-26 08:15:15
നല്ല പായസം ഞങ്ങൾക്കും കിട്ടി.
Sreedevi.K 2021-03-26 17:01:03
വളരെ നന്നായിതുണ്ട്..... ആ മുപ്പത്തിയഞ്ചു കുട്ടികളുടെ മുഖം വീണ്ടും മനസ്സിലേക്കു എത്തി. ❤️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക