വാഷിങ്ടൺ, ഡി.സി: കാപിടോളിന്‍റെ സുരക്ഷാ ബാരിക്കേഡിലേക്ക് കാർ ഇടിച്ചു കയറ്റിയതിനെ തുടർന്ന് ഒരു പൊലീസ് ഓഫിസർ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. കയറിപ്പിടിച്ച യുവാവ് കത്തി വീശി പോലീസിനെ നേരെ പാഞ്ഞടുത്തപ്പോൾ പോലീസ് വെടിയേറ്റു മരിച്ചതായി അധികൃതർ അറിയിച്ചു.
സംഭവത്തിന് പിന്നാലെ കാപിടോൾ മന്ദിരം പൂർണ്ണമായും അടച്ചു. വാഹനമോടിച്ചയാൾ മരിച്ചതായാണ് റിപ്പോർട്ട്.
രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റെന്നും മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും യു.എസ് കാപിറ്റൽ പൊലീസ് ട്വിറ്ററിൽ കുറിച്ചു.
ടെലിവിഷൻ ദൃശ്യങ്ങളിൽ കാപിറ്റൽ മന്ദിരത്തിന് മുന്നിൽ സ്ഥാപിച്ച സുരക്ഷാ ബാരിക്കേഡിലേക്ക് കറുത്ത കാർ ഇടിച്ചുകയറിയ നിലയിലാണുള്ളത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആംബുലൻസുകളിലേക്ക് കയറ്റുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.
ജനുവരി ആറിന് കാപിടോളിൽ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അനുകൂലികൾ നടത്തിയ കലാപത്തിനു ശേഷം മേഖല അതീവ സുരക്ഷാവലയത്തിലായിരുന്നു.
മരിച്ച പോലീസ് ഓഫീസറുടെ പേര് പ്രഖ്യാപിക്കാറായിട്ടില്ലെന്ന് ആക്ടിംഗ് പോലീസ് ചീഫ് യോഗാനന്ദ പിറ്റ്മാൻ പറഞ്ഞു.
നേഷൻ ഓഫ് ഇസ്ലാം അനുയായി നോഹ ഗ്രീൻ, 25, ആണ് അക്രമി എന്ന് തിരിച്ചറിഞ്ഞു. അല്ലാഹു തന്നെ മറ്റു കാര്യങ്ങൾക്കായി തെരെഞ്ഞെടുത്തു എന്നും മറ്റും അയാളുടെ ഫെയ്‌സ്ബുക്ക് പേജിലുണ്ട്.