Image

പാമ്പും കോണിയും - നിർമ്മല - നോവൽ - 40

Published on 03 April, 2021
പാമ്പും കോണിയും - നിർമ്മല - നോവൽ - 40
- ഈൻഡ്ര ഗാന്റി, യുവർ പ്രൈമിനിസ്റ്റർ ഡൈഡ്, ഏ?
ജോലിക്കു വന്നപ്പോൾ ആദ്യം കേട്ടത് അതാണ് . പിന്നെ ചോദ്യങ്ങൾ, കഥകൾ, കേട്ടറിവും വായിച്ചറിവും .നേറുവിനെ അറിയാം. ഗാന്റിയെ അറിയാം. അറിയാവുന്ന കൊച്ചറിവുകൾകൊണ്ട് ഓഫീസ് ജീവനക്കാർ ജിമ്മിയെ ശ്വാസം മുട്ടിച്ചു. ജിമ്മിക്ക് തലയ്ക്കു വല്ലാത്ത പെരുപ്പു തോന്നി. ജിമ്മി പഴയൊരു വാക്മാൻ ചെവിയോടു ചേർത്തു വെച്ച് പുതിയ വാർത്തകൾ കിട്ടാൻ ശ്രമിച്ചു. എന്തിന്, എങ്ങനെ, ആര്, ഇന്ത്യയിൽ എന്തൊക്കെയാണു നടക്കുന്നത് ? ആദ്യം കേട്ടതിൽ അധികമായിട്ടൊന്നും കാനഡയിലെ റേഡിയോക്കാർക്കു പറയാനുണ്ടായിരുന്നില്ല.
കാനഡ മരത്തിൽ
ഡോളർ പറിക്കാൻ
പോയവരുടെ കഥ
നിർമ്മലയുടെ
പാമ്പും കോണിയും തുടരുന്നു ...
               ......       ......     ......

രാവിലെ സി.ബി.സി ന്യൂസ് കാണുമ്പോഴാണ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ട വിവരം ജിമ്മി അറിയുന്നത്. ജിമ്മി വേഗം ജോയിയെ വിളിച്ചു.
- ന്യൂസു കണ്ടൊ ? ഇന്ദിരയെ വെടിവെച്ചെന്ന്!
- ങാ, നീ എഴുന്നേറ്റു കോട്ടുവായുമിട്ടു വരുന്നേ ഒള്ളോ ? ഞാൻ ആറുമണിയുടെ ന്യൂസു കണ്ടേച്ചാ സ്റ്റേഷനിലേയ്ക്കു പോന്നേ.
അതികാലത്തെ ഉണരാത്ത ജിമ്മിയുടെ സ്വഭാവദൂഷ്യത്തിനു നേരെ ഒരു നിറയൊഴിക്കൽ. ജോയിയുടെ അദ്ധ്വാന ശീലത്തെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കലും കേട്ട് ബൈ പറയാൻ കാത്തു നിൽക്കാതെ ജിമ്മി ഫോൺ താഴെവെച്ചു.
രാവിലെ ഇന്ദിരാ ഗാന്ധിയുടെ ബോഡി ഗാർഡുകളിൽ രണ്ടുപേർ മുന്നോട്ടുവന്നു നിറയൊഴിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ദിരഗാന്ധിയുടെ മരണം ഉച്ചകഴിഞ്ഞതോടെ സ്ഥിരീകരിച്ചു. ആ വാർത്ത തന്നെ റേഡിയോവും ടി.വി.യും ആവർത്തിച്ചു കൊണ്ടിരുന്നു.
- ഈൻഡ്ര ഗാന്റി, യുവർ പ്രൈമിനിസ്റ്റർ ഡൈഡ്, ഏ?
ജോലിക്കു വന്നപ്പോൾ ആദ്യം കേട്ടത് അതാണ് . പിന്നെ ചോദ്യങ്ങൾ, കഥകൾ, കേട്ടറിവും വായിച്ചറിവും .നേറുവിനെ അറിയാം. ഗാന്റിയെ അറിയാം. അറിയാവുന്ന കൊച്ചറിവുകൾകൊണ്ട് ഓഫീസ് ജീവനക്കാർ ജിമ്മിയെ ശ്വാസം മുട്ടിച്ചു. ജിമ്മിക്ക് തലയ്ക്കു വല്ലാത്ത പെരുപ്പു തോന്നി. ജിമ്മി പഴയൊരു വാക്മാൻ ചെവിയോടു ചേർത്തു വെച്ച് പുതിയ വാർത്തകൾ കിട്ടാൻ ശ്രമിച്ചു. എന്തിന്, എങ്ങനെ, ആര്, ഇന്ത്യയിൽ എന്തൊക്കെയാണു നടക്കുന്നത് ? ആദ്യം കേട്ടതിൽ അധികമായിട്ടൊന്നും കാനഡയിലെ റേഡിയോക്കാർക്കു പറയാനുണ്ടായിരുന്നില്ല.
കോളജിൽ ജിമ്മി എസ്.എഫ്.ഐ. അനുഭാവിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കോളജു രാഷ്ട്രീയംപോലും അപകടമായി തോന്നി. ഹോസ്റ്റലിൽ ഒന്നിച്ചു കൂടലും ചർച്ചകളും വെമ്മേലിയച്ചൻ കഠിനമായി നിരോധിച്ചു. അച്ചൻ രാവു മുഴുവൻ ഉറങ്ങാതെ ഹോസ്റ്റലിൽ ചുറ്റി നടന്ന് കുട്ടികൾ ഒന്നിച്ചുകൂടുന്നില്ലെന്ന് ഉറപ്പു വരുത്തി. എന്തെങ്കിലും ചർച്ച ചെയ്യാനുണ്ടെങ്കിൽ മെസ് ഹാളിൽ, കമ്പയിൻ സ്റ്റഡി പൊതു പഠനമുറിയിൽ. അതു പറ്റാത്തവർക്ക് ഹോസ്റ്റലിൽ നിന്നും താമസം മാറ്റാം. വെമ്മേലി ഉറപ്പിച്ചു പറഞ്ഞു.
കോളജുജീവിതം നിറംകെട്ടു ബോറടിമാത്രമായത് അങ്ങനെയാണ്. ബോറടിച്ചിരുന്നപ്പോഴാണ് ജിമ്മി പഠിത്തത്തിലേക്കു തിരിഞ്ഞത്. വെറുതെ മുറിയിലിരിക്കുമ്പോൾ പുസ്തകങ്ങൾ വായിച്ചു നോക്കി. റൂമേറ്റിന്റെ നോട്ടുകൾ നോക്കി. വായിക്കുംതോറും രസം തോന്നി മുഴുവൻ നോട്ടും വായിച്ചു.
കണക്കും തിയറിയും അവനെ രസിപ്പിച്ചു. പിന്നെയും ബോറടിച്ചപ്പോൾ വീണ്ടും വായിച്ചു. ജിമ്മി തോൽക്കുമെന്ന് എല്ലാവർക്കും ഉറപ്പായിരുന്നു ജിമ്മിയുടെ ഒപ്പം നടന്നവർക്കൊക്കെ അതുതന്നെയാണു സംഭവിച്ചതും. പക്ഷേ, ജിമ്മി ജയിച്ചു. നല്ല മാർക്കോടെ . കൂട്ടുകാർ അവനെ പകയോടെ നോക്കി. സ്റ്റഡിലീവിന് വീട്ടിൽ ചെന്ന് ട്യൂഷൻ എടുത്തു കാണും എന്ന് ആരോപിച്ചു.
- അവന്റെ ചേട്ടൻ ഡോളറയച്ചു കൊടുക്കും. പിന്നെ എന്നാ മേലാത്തത് ?
ജിമ്മിക്കു വല്ലാത്ത ദേഷ്യം തോന്നി. ആകെ രണ്ടാഴ്ചയാണ് സ്റ്റഡി ലീവിനു വീട്ടിൽ പോയി നിന്നത്. അത് അറിയാവുന്ന കൂട്ടുകാർ എന്തിനാണു പറഞ്ഞത് താൻ മന:പൂർവം അവരെ തോൽപ്പിച്ചു മുന്നേറിയെന്നാണോ ?
ഇന്ദിരാഗാന്ധിയാണെന്നെ ജയിപ്പിച്ചത് !
നിലത്തുവീണു പോയ മേപ്പിളിലകളെ ചവുട്ടി നടക്കുമ്പോൾ ജിമ്മി ഒരു ഉൾക്കിടിലത്തോടെ അറിഞ്ഞു. നാവടക്കുക, പണിയെടുക്കുക !
ജിമ്മി കോളജ് യൂണിയൻ ചെയർമാനായിരുന്നു.
- ജിമ്മിയുണ്ടെങ്കിലേ സ്വയമ്പാവൂ.
കൂട്ടുകാർ പറഞ്ഞു. അവനെക്കാണുമ്പോൾ അവർ ആർപ്പുവിളിച്ചു സ്വീകരിച്ചു.
കാനഡയിലെ ഓഫീസിൽ ജിമ്മി വന്നിരിക്കുമ്പോൾ ചിലർ മാത്രം ഗുഡ്മോർണിങ് പറയും. പക്ഷേ , ജിമ്മിയോടു ഗുഡ് മോർണിങ് പറയാത്തവരും ഡാരൽനോടു പറയും. കാരണം അയാൾ ബോസാണ്. പിന്നെ പർച്ചേസിങ് ഡിപ്പാർട്ടുമെന്റിലെ മാർക്കിനോടും ഓടിച്ചിട്ടു കുശലം പറയുന്നതു കാണാം.
- ഹേയ് മാർക്കീ... ഹൗ ഈസ് ഇറ്റ് ഗോയിങ് മാൻ.
മാർക്കിനെ കാണുമ്പോൾ അവരുടെ കണ്ണുകൾ വിടരുന്നതുപോലെ തന്നെക്കാണുമ്പോഴും കുറെയേറെ കണ്ണുകൾ വിടർന്നിരുന്നത് അയാളോർത്തു.
എല്ലായിടത്തും എല്ലാത്തിലും ഒന്നാമനായിരുന്ന ജിമ്മിയിന്ന് പൂജ്യം ആയിരിക്കുന്നു. ഒന്നിൽ നിന്നും പൂജ്യത്തിലേക്ക് അകലം വളരെ കുറവല്ലേ !
വൈകുന്നേരം ട്രിക് ഓർ ട്രീറ്റ് എന്നുപറഞ്ഞ് കുട്ടികൾ ഹാലോവിനിറങ്ങുമ്പോൾ ജിമ്മി വാർത്ത കാണാൻ ആകാക്ഷപ്പെട്ടു. കൊള്ളക്കാരനും പോലീസും പ്രേതവും മാലാഖകളുമായി മാറിയ കുട്ടികളോ മത്തങ്ങ റാന്തലോ അയാളുടെ മനസ്സിനെ പ്രകാശിപ്പിച്ചില്ല.
ജിമ്മി അടുത്ത ദിവസങ്ങളിൽ ടൊറന്റോ സ്റ്റാറും ഗ്ലോബ് ആന്റ് മെയിലും വാങ്ങി പുറത്തോടുപുറം വാർത്തകൾ വായിച്ചു. നാളെ എനിക്കു ജീവനുണ്ടായെന്നു വരില്ല. ഒറീസ്സയിലെ അവരുടെ അവസാന പ്രസംഗത്തിലെ വാചകങ്ങൾ ജിമ്മി വീണ്ടുംവീണ്ടും വായിച്ചുറപ്പാക്കി. ബി.ബി.സി കാണാനുള്ള മാർഗ്ഗങ്ങൾ അയാൾ അന്വേഷിച്ചു. ഓപ്പറേഷൻ ബ്ലൂസ്റ്റാറും മരണപ്പെട്ട സിക്കുകാരും ഇന്ത്യൻ സൈനികരും. അറിവുകേടുകളിൽ ജിമ്മിക്ക് ആത്മനിന്ദ തോന്നി.
                                     തുടരും...
പാമ്പും കോണിയും - നിർമ്മല - നോവൽ - 40പാമ്പും കോണിയും - നിർമ്മല - നോവൽ - 40
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക