Image

ആർക്ക് വോട്ട് ചെയ്യണം? (ബാബു പാറയ്ക്കൽ)

Published on 04 April, 2021
ആർക്ക് വോട്ട് ചെയ്യണം? (ബാബു പാറയ്ക്കൽ)
തെരഞ്ഞെടുപ്പിന് ഇനി രണ്ടുനാൾ മാത്രം ബാക്കി. തുടർഭരണം ഉണ്ടാവും എന്ന് മിക്കവാറും എല്ലാ ചാനലുകാരും പത്രങ്ങളും നടത്തിയ സർവ്വേയിൽ പറയുന്നു. നികുതിദായകരുടെ പണമെടുത്തു കോടികളുടെ പരസ്യം നൽകിയതിന്റെ ഉപകാരസ്മരണയാണ് സർവ്വേ എന്നു പ്രതിപക്ഷം വിളിച്ചു പറയുന്നു. തെരഞ്ഞെടുപ്പു ഫലം വരുമ്പോൾ ഭരണകക്ഷി എട്ടുനിലയിൽ പൊട്ടുമെന്നും ഭരണം തങ്ങൾക്കു കിട്ടുമെന്നും യുഡിഎഫ് വിശ്വസിക്കുന്നു. സമീപചരിത്ര കാലത്തൊന്നും ഇതുപോലെ അഴിമതിയിൽ കുളിച്ച ഒരു ഭരണം കേരളം കണ്ടിട്ടില്ല. ധാർഷ്ട്യതയുടെ ബിംബമായ മുഖ്യമന്ത്രി ജനങ്ങളിൽ നിന്നും വളരെ അകന്നാണ് സഞ്ചരിക്കുന്നതെന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നാൽ യുഡിഎഫ് മതേതരമല്ല മതജാതി ചിന്തകൾ വളർത്തുന്നവരാണെന്നാണ് എൽ ഡി എഫ് പറയുന്നത്. എന്തുതന്നെ ആയാലും ഈ തെരഞ്ഞെടുപ്പിൽ പൊരിഞ്ഞ പോരാട്ടമാണു പലയിടത്തും നടക്കുന്നത്. 

ഇനി ഓരോ കക്ഷിയിലെയും വെട്ടിനിരത്തിലേക്കൊന്നു നോക്കാം. എൽ ഡി എഫിലും യുഡിഎഫിലും മുകളിലുള്ള നേതാക്കന്മാർ ആധിപത്യം ഉറപ്പിച്ചിരിക്കുന്നതു വിട്ടുകളിക്കാൻ തയ്യാറല്ല. എൽഡിഎഫിൽ കഴിവുതെളിയിച്ച പല നേതാക്കന്മാരെയും ഒഴിവാക്കി പിണറായി സ്വേച്ഛാധിപത്യം ഉറപ്പിച്ചു. തുടർഭരണം കിട്ടുകയും തറവാട്ടിലേക്ക് പുതുതായി ദത്തുകയറിയ ജോസ്‌മോൻ ജയിച്ചുവരികയും ചെയ്‌താൽ ധനകാര്യം കൊടുക്കുന്നതിലുള്ള ആശയക്കുഴപ്പം ഒഴിവാക്കാനായിട്ടാണ് എൽഡിഎഫിലെ രണ്ടാം നമ്പറുകാരൻ എന്നു കരുതിയിരുന്ന ശ്രീ തോമസ് ഐസക്കിനെ വെട്ടി മാറ്റിയതെന്നു പലരും കരുതുന്നു. പക്ഷെ ജോസ് കെ മാണി ഇപ്പോഴത്തെ സാഹചര്യത്തിൽ എട്ടുനിലയിൽ പൊട്ടുമെന്നാണ് പാലായിൽ പലരും പറയുന്നത്. ഒരു വെടിക്കു രണ്ടു പക്ഷി! പിണറായി മന്ത്രിസഭയിൽ അഴിമതിയുടെ കറ പുരളാത്ത ഒരാളാണ് ശ്രീ ജി സുധാകരൻ. അദ്ദേഹം കൈകാര്യം ചെയ്ത പൊതുമരാമത്തു വകുപ്പും അഭിനന്ദനം അർഹിക്കുന്ന പല നേട്ടങ്ങളും കൈവരിച്ചു എന്നതു സത്യമാണ്. എന്നിട്ടും അദ്ദേഹം അടുത്ത നിയസഭയിൽ ഉണ്ടാവരുതെന്നാണ് പാർട്ടി നേതൃത്വം തീരുമാനിച്ചത്.

 യുഡിഫിലാകട്ടെ പാരവയ്‌പും കുതികാൽ വെട്ടും തെരഞ്ഞെടുപ്പു വരുന്നെന്ന് അറിഞ്ഞപ്പോൾ തുടങ്ങിയതാണ്. അണഞ്ഞു തീർന്നുകൊണ്ടിരിക്കുന്ന കോൺഗ്രസ് പാർട്ടിയെ രക്ഷപ്പെടുത്താനോ നാടിന്റെ അഭിവൃദ്ധിയിൽ ലക്ഷ്യമിട്ടു മുന്നേറാനോ അല്ലായിരുന്നു അവർക്കു താല്പര്യം. രണ്ടു നേതാക്കന്മാരും അവരവരുടെ ഗ്രൂപ്പിനെ വളർത്താനാണ് ശ്രമിച്ചത്. അതുകൊണ്ടു സ്ഥാനാർഥി നിർണയം പോലും പൂർത്തീകരിക്കാൻ സമയത്തു കഴിഞ്ഞില്ല. അർഹതപ്പെട്ട പല കഴിവുള്ള നേതാക്കന്മാരും ഗ്രൂപ്പിന്റെ കമ്പിയിൽ തട്ടി ഷോക്കേറ്റു വീണു. പല മണ്ഡലങ്ങളിലും വിജയം ഉറപ്പാക്കാവുന്ന സ്ഥാനാർഥികളുണ്ടായിട്ടും അവരെ പരിഗണിക്കാതെ തോറ്റു തുന്നം പാടുമെന്നുറപ്പുള്ളവരെ നിർത്തിയപ്പോൾ അതു മറുപക്ഷത്തെ സഹായിക്കാനുള്ള 'ഡീൽ' ആണെന്നു ജനങ്ങൾ ധരിച്ചാൽ അവരെ കുറ്റം പറയാനാകുമോ? തെരഞ്ഞെടുപ്പിനു വെറും ആഴ്ച്കൾ മാത്രം ബാക്കി നിൽക്കുമ്പോഴും അവരുടെ തമ്മിലടി കാരണം ഒന്നും എങ്ങും എത്തിയില്ല. ഇതുകണ്ടിട്ട് 'ഇവരുടെ കയ്യിൽ ഭരണം കൊടുത്താൽ എന്താവും ഗതി' എന്ന് ജനങ്ങൾ ചിന്തിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല. തെരഞ്ഞെടുപ്പിൽ എല്ലാ പാർട്ടികളും സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം ജാതിമത സമവാക്യങ്ങൾ തന്നെ. ഇതു മനസ്സിലാക്കി ചില മത വിഭാഗങ്ങൾ രണ്ടു മുന്നണിയിലും ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. 

ഈ രണ്ടു മുന്നണികളെയും കണ്ടു മടുത്ത ജനം എന്നാൽ ബിജെപിയെ പരീക്ഷിക്കാമെന്നു വച്ചാലോ? അവിടെ ഇതിലും വലിയ അടിയാണ്. പലരെയും വെട്ടി നിരത്തി അവരുടെ പ്രതീക്ഷകൾക്ക് ചിതയൊരുക്കുന്ന കാര്യത്തിൽ മാത്രമായിരുന്നു നേതാക്കന്മാർ തമ്മിലുള്ള ഐക്യം. ജയസാധ്യത ഏതാണ്ട് ഉറപ്പിക്കാവുന്ന മൂന്നു മണ്ഡലങ്ങളിൽ സ്ഥാനാർഥികളുടെ പത്രിക തള്ളപ്പെട്ടു. ഇതു യാദൃച്ഛികമാണെന്നു വിശ്വസിക്കാൻ മാത്രം വിഡ്ഢികളല്ലല്ലോ കേരളത്തിലുള്ളത്. എങ്കിലും ചില ക്രിസ്തീയ വിഭാഗങ്ങൾക്ക് ബിജെപിയോട് ചില പ്രത്യേക കാരണങ്ങളാൽ ഈയിടെ ഉണ്ടായ മമതയാൽ രണ്ടു സീറ്റുകൾ ഏതാണ്ട് ഉറപ്പിച്ചതായിരുന്നു. അപ്പോഴാണ് കൂനിന്മേൽ കുരു എന്നപോലെ വടക്കേ ഇന്ത്യയിൽ ട്രെയിനിൽ യാത്ര ചെയ്ത കന്യാസ്ത്രീകൾക്കു നേരെ ചില ഹിന്ദു തീവ്രവാദികൾ അക്രമം അഴിച്ചുവിട്ടത്. ഇതു ക്രിസ്ത്യാനികളെ ചൊടിപ്പിച്ചതോടെ ഈ രണ്ടു സീറ്റിന്റെ കാര്യത്തിലും ഏതാണ്ടു തീരുമാനമായി. 

വടക്കേ ഇന്ത്യയിലെ ഈ കൂശ്മാണ്ഡന്മാർക്കു ഹിന്ദുത്വം എന്താണെന്നോ കന്യാസ്ത്രീകൾ ആരാണെന്നോ ഒന്നും അറിയില്ല. ഇവരൊക്കെ പ്രബലന്മാരായ ഠക്കൂർമാരുടെ ഗുണ്ടാപ്പടയാണ്. ഇവരെയൊക്കെ ഇവർക്ക് ജോലിചെയ്യാൻ ആവശ്യമുണ്ട്. അതുകൊണ്ടുതന്നെ ഈ ഗ്രാമങ്ങളിലുള്ള കുട്ടികൾ വിദ്യാഭ്യാസം നേടാതിരിക്കേണ്ടത് അവരുടെ ആവശ്യമാണ്. ക്രിസ്ത്യൻ മിഷനറിമാരും കന്യാസ്ത്രീകളും ഇവർക്ക് വിദ്യാഭ്യാസം കൊടുക്കാനാണ് ശ്രമിക്കുന്നത്. മുസ്ലിമുകളുടെ മദ്രസകളിൽ ഇസ്ലാമികപഠനം മാത്രം നടക്കുമ്പോൾ ക്രിസ്ത്യൻ സ്‌കൂളുകളിൽ ആർക്കും പഠിക്കാം. ഇതാണ് ഇവർക്ക് ദഹിക്കാത്തത്. അതുകൊണ്ടാണ് ക്രിസ്ത്യൻ മിഷനറിമാരെയും പ്രവർത്തകരെയും ഇവർ തെരഞ്ഞു പിടിച്ചു് ആക്രമിക്കുന്നത്. ഇവർക്കൊക്കെ ടാക്കൂർമാർ സൗജന്യമായി ഭക്ഷണം നൽകും. അത്രമാത്രം. അവർക്കതുമതി. ഇന്ന് കേരളത്തിലും ജനങ്ങൾക്കു മുൻപിൽ സർക്കാർ വയ്ക്കുന്ന തേങ്ങാപ്പൂളും ഇതുതന്നെയാണ്. സൗജന്യ കിറ്റ്! അതു കണ്ടു ജനങ്ങൾ വീഴുമെന്നവർക്കറിയാം. അതുകൊണ്ടുതന്നെയാണ് മൂന്നു മുന്നണികളും ഈ കിറ്റിന്റെ പിതൃത്വം അവകാശപ്പെടുന്നത്. ജനങ്ങൾക്കു സ്വയം പര്യാപ്തതയിൽ അധ്വാനിച്ചു ജീവിക്കാനുള്ള വികസന പ്രവർത്തനങ്ങളോ പദ്ധതികളോ അല്ല ഒരു പാർട്ടിയും മുന്നോട്ടു വയ്ക്കുന്നത്. ഇതിൽപരം ലജ്ജാകരമായ ഒരു കാര്യമുണ്ടോ? 

എല്ലാവരുടെയും അക്കൗണ്ടിൽ സൗജന്യമായി 15 ലക്ഷം  രൂപ നിക്ഷേപിക്കുമെന്നു പറഞ്ഞവരെ ഉടൻതന്നെ അധികാരത്തിലേറ്റിയവരാണു ഭാരതത്തിലെ ജനങ്ങൾ. ആർക്കും 15 പൈസപോലും കിട്ടിയില്ല എന്നതു വേറെ കാര്യം. ഇന്നു കേരളത്തിലെ ജനങ്ങൾക്കു മുൻപിലുള്ളത് ഒരു ഭാഗത്തു നികുതിദായകരുടെ പണമെടുത്തു നൂറുകണക്കിനു കോടികൾ പത്ര ദൃശ്യ മാധ്യമങ്ങൾക്കു നൽകി പരസ്യത്തിലൂടെ മേന്മ നടിക്കുന്ന അഴിമതിയുടെ രാജാക്കന്മാരായ ഭരണപക്ഷവും മറുഭാഗത്തു തമ്മിലടിച്ചു തലകീറിയും പാരവച്ചും ജനങ്ങളോടുള്ള പ്രതിബദ്ധത മറക്കുന്ന പ്രതിപക്ഷവും. ചെകുത്താനും കടലിനും ഇടയിൽ പെട്ട് കിടക്കുന്ന ജനങ്ങൾ 'സൗജന്യം' വേണ്ടെന്നു വച്ച് കർമ്മോൽസുകാരായ ആത്മാർഥതയുള്ള നേതാക്കന്മാരെ പാർട്ടി നോക്കാതെ വിജയിപ്പിക്കാൻ തുനിഞ്ഞാൽ ഒരു പക്ഷെ രക്ഷപ്പെടാൻ ഒരവസരം കൂടി ലഭിച്ചേക്കും. അതിനവർ പരിശ്രമിക്കട്ടെ!

Join WhatsApp News
Sudhir Panikkaveeetil 2021-04-04 16:23:59
ചെകുത്താനും കടലിനും ഇടയിൽ പെട്ട് കിടക്കുന്ന ജനങ്ങൾ 'സൗജന്യം' വേണ്ടെന്നു വച്ച് കർമ്മോൽസുകാരായ ആത്മാർഥതയുള്ള നേതാക്കന്മാരെ പാർട്ടി നോക്കാതെ വിജയിപ്പിക്കാൻ തുനിഞ്ഞാൽ ഒരു പക്ഷെ രക്ഷപ്പെടാൻ ഒരവസരം കൂടി ലഭിച്ചേക്കും. അതിനവർ പരിശ്രമിക്കട്ടെ! You are absolutely right Mr Parackal. Good conclusion. Best wishes.
Babu Parackel 2021-04-04 23:36:06
Thank you, Sudheer Sir.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക