Image

എന്റെ ജന്മ നാട്ടിൽ എം. മുരളിയും സജി ചെറിയാനും നേർക്ക് നേർ (പ്രവാസി കാഴ്ച-8, ജോർജ് എബ്രഹാം)

Published on 04 April, 2021
എന്റെ ജന്മ നാട്ടിൽ എം. മുരളിയും സജി ചെറിയാനും നേർക്ക് നേർ (പ്രവാസി കാഴ്ച-8, ജോർജ്  എബ്രഹാം)
ഒടുവിൽ ഞാൻ എന്റെ ജന്മനാട് കൂടിയായ ചെങ്ങന്നൂർ മണ്ഡലത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്. യു ഡി എഫ് സ്ഥാനാർത്ഥി എം. മുരളിയെ വർഷങ്ങളായി അറിയാം, പഴയകാല സുഹൃത്തുകൂടിയാണ്. വളരെ മര്യാദക്കാരനും മാന്യനുമായ വ്യക്തി. പക്വതയാർന്ന വീക്ഷണം കൊണ്ടും സൗഹൃദപരമായ പെരുമാറ്റ സവിശേഷത കൊണ്ടും, മുരളി നാട്ടുകാർക്കിടയിൽ പ്രിയങ്കരനാണ്. 20 വർഷക്കാലം മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച്  സ്തുത്യർഹമായ സേവനം കാഴ്ചവച്ച അദ്ദേഹത്തിന്, ആ സീറ്റിൽ  ഇത്തവണ പട്ടികജാതി/പട്ടികവർഗ്ഗ  സംവരണം ഏർപ്പെടുത്തിയത് മൂലമാണ് ചെങ്ങന്നൂരിലേക്ക് മാറേണ്ടി വന്നത്. അല്ലാത്തപക്ഷം, മാവേലിക്കര നിവാസികൾ മുരളിക്കുമേൽ അർപ്പിച്ചിരിക്കുന്ന വിശ്വാസം   തുടരുമായിരുന്നു എന്നു നിസംശയം പറയാം.
 
മുരളിക്ക് സീറ്റ് നിഷേധിക്കപ്പെട്ട അവസരത്തിൽ, അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി പോലും അനിശ്ചിതത്വത്തിലായി. അദ്ദേഹത്തിന്റെ അനുചരനായി കരുതപ്പെട്ടിരുന്ന രമേശ് ചെന്നിത്തല   കൂടുതൽ ഉയരങ്ങളിലേക്കു പോകുമ്പോഴാണിത്. രാഷ്ട്രീയ വഴിത്താര അത്രമേൽ പ്രവചനാതീതമാണ്.  പ്രത്യേകിച്ച് കേരളത്തിൽ. ഒരാൾ ഒരു ഗ്രൂപ്പിന്റെ ഭാഗമല്ലെങ്കിൽ, നിനച്ചിരിക്കാത്ത ഭൂമികയിലേക്കും അവിശ്വസനീയമായ ഭാവിയിലേക്കും എത്തിച്ചേർന്നെന്ന് വരും.
 
 
ചെങ്ങന്നൂർ അന്നും ഇന്നും കോൺഗ്രസ് മേൽക്കൈ ഉള്ള മണ്ഡലമാണ്. കുഞ്ഞു കൃഷ്ണപിള്ളയെയും സരസ്വതി അമ്മയെയും പോലുള്ള അതികായർ മികവോടെ പ്രതിനിധീകരിച്ച മണ്ണ്. പിന്നീട് ശോഭന ജോർജും പി.സി. വിഷ്ണുനാഥും ഇവിടെയാണ്  പയറ്റി തെളിഞ്ഞത്. ശോഭന ഇപ്പോഴും ഓർമ്മിക്കപ്പെടുന്നത് ചെങ്ങന്നൂരിന്റെ വികസനത്തിനായി അവർ കാഴ്ചവച്ച സുദൃഢമായ സംഭാവനകളുടെ പേരിലാണ്. കേരള നിയമസഭയുടെ ആദ്യ സ്പീക്കറായ ശങ്കര നാരായണ തമ്പിയെന്ന വിപ്ലവനേതാവും ചെങ്ങന്നൂർ പ്രതിനിധീകരിച്ചിട്ടുള്ള ചരിത്രം വിസ്മരിക്കുന്നില്ല .
 
വിഷ്ണുനാഥിന്റെ കാലഘട്ടം മുതൽക്കാണ് ചെങ്ങന്നൂർ വലത്തുനിന്ന് ഇടത്തേക്ക് ചെറുതായൊന്ന് ചാഞ്ഞുതുടങ്ങിയത്.  കോൺഗ്രസിനുവേണ്ടി ടെലിവിഷൻ ചർച്ചകളിൽ  ശക്തമായി വാദിച്ച് ജയിക്കാറുള്ള വാക്ചാതുരി വിഷ്ണുനാഥിന്റെ വ്യക്തിപ്രഭാവത്തിന് മാറ്റ് കൂട്ടുന്നുണ്ടെങ്കിലും, ദേശീയ നേതാവ് എന്ന നിലയിൽ സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ശ്രദ്ധ ചെലുത്താനോ പരിഹരിക്കാനോ അദ്ദേഹത്തിന് സാധിച്ചില്ല. ഇടതുപക്ഷത്തിന്റെ കെ.കെ.രാമചന്ദ്രൻ നായരുമായുള്ള മത്സരത്തിൽ പരാജയപ്പെട്ടതും ഇക്കാരണത്താലാണ്. രാമചന്ദ്രൻ നായരുടെ ആകസ്മിക വേർപാടിനെത്തുടർന്ന്, ഞാൻ ഉൾപ്പെടെ ഒരുപാടുപേർ യുഡിഎഫിൽ നിന്ന് വേറൊരു സ്ഥാനാർത്ഥിയെ മത്സരക്കളത്തിൽ ഇറക്കണമെന്ന് കെപിസിസി നേതൃത്വത്തെ ഉപദേശിച്ചിരുന്നു. രണ്ടാമതൊരു പരാജയം ഏറ്റുവാങ്ങേണ്ട സാഹചര്യം ഒഴിവാക്കാൻ സഹായിച്ചതിൽ അദ്ദേഹത്തിന് എന്നോടും മറ്റുള്ളവരോടും കടപ്പാടുണ്ടെന്ന് ഞാൻ കരുതുന്നു. അല്ലായിരുന്നെങ്കിൽ, ഈ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ മത്സരിപ്പിക്കാത്ത അവസ്ഥ വരുമായിരുന്നു. ഇപ്പോൾ കുണ്ടറയിൽ സ്ഥാനാർത്ഥിയാണ് വിഷ്ണുനാഥ്‌ 
 
സമുന്നത  കോൺഗ്രസ് നേതാവ് എബി കുര്യാക്കോസ് ഇത്തവണ മാറ്റുരയ്ക്കുമെന്ന് ഊഹാപോഹങ്ങൾ ഉയർന്നിരുന്നെങ്കിലും, അവസാനനിമിഷത്തിൽ അവസരം വഴുതി പോയി. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലല്ലോ!എൻഎസ്എസ് (നായർ സർവീസ് സൊസൈറ്റി) മുരളിക്കുവേണ്ടി സമ്മർദ്ദം ചെലുത്തിയത്, ഫലം കണ്ടു എന്നാണ് അറിയാൻ സാധിച്ചത്. മുരളിക്ക് സ്ഥാനാർത്ഥിത്വത്തിന്  അർഹതയുണ്ടെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ചെങ്ങന്നൂരിന്റെ ഹൃദയഭാഗത്ത് ജീവിക്കുന്ന അദ്ദേഹത്തിന്, മണ്ഡലത്തിന്റെ നാഡീസ്പന്ദനം മറ്റാരേക്കാളും നന്നായറിയാം.
 
ആശംസകളറിയിക്കാൻ മുരളിയെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അദ്ദേഹം പര്യടനത്തിന്റെ തിരക്കിലായിരുന്നു. എന്നിരുന്നാലും, ശശി തരൂർ മുഖ്യാതിഥിയായി എത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ എന്നെ ക്ഷണിക്കാൻ അദ്ദേഹം മറന്നില്ല. ക്രിസ്ത്യൻ കോളജ് മുതൽ റോഡ് ഷോയിൽ ഭാഗഭാക്കായ ഞാൻ സ്വന്തം നാടായ കല്ലിശ്ശേരി വരെ റാലിയെ അനുഗമിച്ചു. മുരളിക്ക് അനുകൂലമായൊരു തരംഗം അലയടിക്കുന്നുണ്ടെന്ന  കാര്യത്തിൽ തർക്കമില്ല. അണികളും അതിന്റെ ആവേശത്തിലാണ്.
 
ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ജനങ്ങളെ ആകർഷിക്കാനും സ്വാധീനിക്കാനും സാധിച്ച നേതാക്കളിൽ ഒരാളാണ് ശശി തരൂർ. ജനസാഗരമാണ് അദ്ദേഹത്തെ കാണാൻ തടിച്ചുകൂറ്റുന്നത്.  അതിലേറെയും യുവാക്കൾ. ശശി തരൂരുമായി സെൽഫി എടുക്കാൻ ഊഴം കാത്ത് മണിക്കൂറുകളോളം അവരിൽ പലരും നിൽക്കുന്നത് അദ്ദേഹത്തിന് ജനമനസ്സിലുള്ള സ്ഥാനം വിളിച്ചോതുന്നു. പ്രാദേശിക നേതാക്കളിൽ പലരും, തങ്ങളുടെ സുഹൃത്തുകൾക്ക് തരൂരുമായി നിൽക്കാൻ അവസരം ഒരുക്കിക്കൊടുക്കുന്ന തിരക്കിലായിരുന്നു.
 
2009 ൽ ശശി തരൂർ തിരുവനന്തപുരത്ത് നിന്ന്  പാർലമെന്റിലേക്ക് അദ്ദേഹത്തിന്റെ കന്നിയങ്കത്തിന് കച്ചമുറുക്കുമ്പോൾ, പ്രചാരണത്തിന് ഞാനും ഒപ്പമുണ്ടായിരുന്നു. അന്ന്‌ മലയാളത്തിൽ പ്രസംഗിക്കാൻ അദ്ദേഹം നന്നേ ബുദ്ധിമുട്ടി. എന്നാൽ, കല്ലിശ്ശേരിയിൽ സുഖസുന്ദരമായി മലയാളവാക്കുകൾ കൈകാര്യം ചെയ്തുകൊണ്ട്, വളരെ ഒഴുക്കോടെ സാധാരണക്കാരിൽ സാധാരണക്കാരായ ജന്മനസ്സുകളിലേക്ക് ആഴ്ന്നിറങ്ങുന്ന രീതിയിലായിരുന്നു തരൂരിന്റെ പ്രഭാഷണം. എന്തു കാരണങ്ങൾ കൊണ്ട് കോൺഗ്രസ് പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് അദ്ദേഹം എണ്ണിയെണ്ണി പറഞ്ഞു. 
 
എൽഡിഎഫിനുവേണ്ടി മത്സരിക്കുന്ന സജി ചെറിയാന് ഒരു ഒറ്റയാന്റെ പ്രതിച്ഛായയാണ് ഉള്ളത്. ചെങ്ങന്നൂരിന്റെ വികസനത്തിനായി 2000 കോടിയുടെ പദ്ധതികൾ തുടങ്ങിവച്ചതായാണ് അദ്ദേഹത്തിന്റെ അവകാശവാദം. മിത്രമഠം പാലം അടക്കം പൂർത്തീകരിക്കാത്ത പല പദ്ധതികളിലും സജി ചെറിയാൻ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുണ്ട്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് , അവരിലൊരാളായി മാറാനുള്ള അദ്ദേഹത്തിന്റെ കഴിവ് എടുത്തുപറയേണ്ട ഒന്നാണ്. വിശിഷ്ട വ്യക്തിത്വങ്ങൾക്ക് പ്രത്യേകമായി സീറ്റ് നൽകുന്ന വേദികളിലായാലും ,സാധാരണക്കാരുടെ  കൂടെ ചെന്നിരിക്കുന്നതടക്കം പല നേതാക്കളിൽ നിന്നും വ്യത്യസ്തമായ പെരുമാറ്റ സവിശേഷതകൾക്കൊണ്ട് അദ്ദേഹത്തിന് വേറിട്ടൊരു സ്ഥാനം ചെങ്ങന്നൂരുകാർക്കിടയിലുണ്ട്.
 
അതിനാൽ തന്നെ ആരെ തള്ളണം, ആരെ കൊള്ളണം എന്ന ചിന്താക്കുഴപ്പം സൃഷ്ടിക്കുന്ന പോരാട്ടമാണ് ചെങ്ങന്നൂരിൽ നടക്കുന്നത്. 
see also
 
 
എന്റെ ജന്മ നാട്ടിൽ എം. മുരളിയും സജി ചെറിയാനും നേർക്ക് നേർ (പ്രവാസി കാഴ്ച-8, ജോർജ്  എബ്രഹാം)എന്റെ ജന്മ നാട്ടിൽ എം. മുരളിയും സജി ചെറിയാനും നേർക്ക് നേർ (പ്രവാസി കാഴ്ച-8, ജോർജ്  എബ്രഹാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക