Image

ജോസഫ് പടന്നമാക്കലിന്റെ വേര്‍പാടിന്റെ ദുഃഖസ്മരണയില്‍! (ജോര്‍ജ് നെടുവേലില്‍)

Published on 09 April, 2021
ജോസഫ് പടന്നമാക്കലിന്റെ വേര്‍പാടിന്റെ ദുഃഖസ്മരണയില്‍! (ജോര്‍ജ് നെടുവേലില്‍)
സൗമ്യന്‍, മിതഭാഷി,  തൂലികാചലനത്തില്‍ ധാരാളി, പാരായണത്തില്‍ പിശുക്കില്ലാത്തവന്‍, മുഖം കവിഞ്ഞൊഴുകുന്ന പുഞ്ചിരിയുടെ ഉടമ, നിര്‍ഭയനായ വിമര്‍ശകന്‍, അന്വേഷണ ബുദ്ധിയോടെ അവലോകനം ചെയ്യുന്നവന്‍, സത്യാന്വേഷണ തല്പരന്‍; ഇതെല്ലാമായിരുന്നു പോയവര്‍ഷം ഏപ്രില്‍ ഒന്‍പതിന് അമേരിക്കന്‍ മലയാളികളെ മൊത്തത്തില്‍ ഞെട്ടിപ്പിച്ചുകൊണ്ട് വിട്ടകന്നു പോയ ശ്രി ജോസഫ് പടന്നമാക്കല്‍.

ജീവിതത്തിന്‍റ്റെ നല്ലഭാഗം കേരളത്തിലെ കത്തോലിക്കാ സഭയുടെ നവീകരണത്തിനുവേണ്ടി ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു പ്രൊഫസ്സര്‍ ജോസഫ് പുലിക്കുന്നേല്‍. എഴുപതുകളില്‍ സഭാധികൃതരുടെ വീഴ്ചകളെ ചൂണ്ടിക്കാണിക്കാന്‍ ധൈര്യം കാണിച്ച ഏക സഭാംഗം. പില്‍ക്കാലത്തു്, ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വരവോടെ സഭാധികാരികളുടെ അഴിഞ്ഞാട്ടങ്ങളെ പരസ്യമായി ചോദ്യം ചെയ്യാന്‍ അനേകം സഭാ സ്‌നേഹികള്‍ മുന്നോട്ടുവന്നു. 2003  ലാണെന്നു തോന്നുന്നു കെ .സി .ആര്‍ .എം – പാലാ, “അല്മായശബ്ദം” എന്ന ഒരു ബ്ലോഗിന് ജന്മം നല്‍കി. എഴുത്തിന്‍റ്റെ വഴിയിലേക്കിറങ്ങാന്‍ അരമനസ്സുമായി നിന്ന ശ്രി പടന്നമാക്കനെ കൈപിടിച്ചിറക്കിയത് കെ.സി.ആര്‍ .എം അമേരിക്കയുടെ അദ്ധ്യക്ഷനായ ശ്രി. ചാക്കോ കളരിക്കനാണ്. മിഴിവും മികവുമാര്‍ന്ന  മുന്നൂറില്‍പരം ലേഖനങ്ങള്‍ വായനാപ്രേമികളായ മലയാളികള്‍ക്ക് ആദ്ദേഹത്തിന്‍റ്റെ ചടുലമായ തൂലിക സമ്മാനിച്ചിരിക്കുന്നു! അനുവാചകനെ ഒരേസമയം ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യാന്‍ പോരുന്നവയായിരുന്നു അവയിലധികവും.

ന്യൂയോര്‍ക്ക്  നഗരത്തിലെ ബഹൃത്തായ ഗ്രന്ഥശേഖരത്തിലെ പൗരസ്ത്യ വിഭാഗത്തിന്‍റ്റെ തലവനെന്ന നിലയില്‍ ഭാരതത്തെപ്പറ്റി പൊതുവായും, കേരളത്തെപ്പറ്റി പ്രതേകിച്ചും ലഭ്യമായ അപൂര്‍വ്വഗ്രന്ഥങ്ങള്‍
അരിച്ചുപെറുക്കുന്നതില്‍ അദ്ദേഹം അഭിമാനിച്ചിരുന്നു. ഭാരതഭരണഘടനാശില്‍പ്പിയായ ഡോ. അംബേദ്ക്കറിനെപ്പറ്റിയും, വര്‍ണ്ണാശ്രമ ധര്‍മ്മത്തെപ്പറ്റിയും, തൊട്ടുകൂടാ ജന്മത്തെപറ്റിയും, ടിപ്പുസുല്‍ത്താനെപ്പറ്റിയും, തിരുവിതാംകൂര്‍ രാജവാഴ്ച്ചക്കാലത്തെപ്പറ്റിയും ഓണാഘോഷത്തെപ്പറ്റിയുമുള്ള പുത്തന്‍ അറിവുകള്‍ നമുക്കു ലഭിക്കുന്നതിന് അത് ഇടയാക്കി.

ചരിത്രം, സാഹിത്യം, മതം, സമകാലിക സംഭവങ്ങള്‍, നിരൂപണം അവലോകനം  എല്ലാം അദ്ദേഹത്തിന്‍റ്റെ  തൂലികയ്ക്ക് വഴങ്ങിയിരുന്നു. വായനയില്‍ ആനന്ദം കൊണ്ടിരുന്ന അമേരിക്കന്‍ മലയാളിക്ക്  പടന്നമാക്കന്‍റ്റെ അപ്രതീക്ഷിത വേര്‍പാട് ഒരു കനത്ത നഷ്ടമായിരുന്നു.

വടക്കേ അമേരിക്കയിലെ കേരള കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനത്തിന്റെ നായകനായ ശ്രീ, ചാക്കോ കളരിക്കലാണ് നവീകരണ പ്രസ്ഥാനത്തിന്‍റ്റെ ഒരു നെടുംതൂണും നലം തികഞ്ഞ ലേഖന കര്‍ത്താവുമായ ശ്രി. പടന്നമാക്കനെ ഈ ലേഖകന് പരിചയപ്പെടുത്തിയത്. അതിനുശേഷം, ന്യൂയോര്‍ക്കിലെ ന്യൂസിറ്റിയിലുള്ള ബന്ധുക്കളെ സന്ദര്‍ശിക്കുമ്പോഴെല്ലാം ശ്രി. പടന്നമാക്കാനുമായി ഒത്തു ചേരുന്നത് പതിവാക്കിയിരുന്നു. സൂര്യനു താഴെ സംഭവിക്കുന്ന എല്ലാകാര്യങ്ങളും ചര്‍ച്ചചെയ്യുന്നതില്‍ അദ്ദേഹം താല്പര്യം കാണിച്ചിരുന്നു.

അവസാനമായി ഞങ്ങള്‍ മുഖാമുഖം കണ്ടത് ചിക്കാഗോയില്‍ വച്ചായിരുന്നു. 2019 ആഗസ്റ്റ് എട്ടിന്. കേരള കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനത്തിന്‍റ്റെ വാര്‍ഷിക സമ്മേളനത്തില്‍ വെച്ചു്. സമ്മേളനഹാളില്‍ എത്തിയതും തന്‍റ്റെ ന്യൂയോര്‍ക്ക്- ചിക്കാഗോ ട്രെയിന്‍ യാത്രയുടെ ആനന്ദകരമായ അനുഭവങ്ങളെപ്പറ്റി നിറഞ്ഞ പുഞ്ചിരിയോടെയും ഒരു കൗമാരക്കാരന്‍റ്റെ വികാരാവേശത്തോടെയും അദ്ദേഹം വിവരിച്ചത് ഇന്നലെ എന്നപോലെ ഓര്‍ക്കുന്നു. അത് അവസാനത്തെ കൂടിക്കാഴ്ചയാണെന്ന് സദസ്യര്‍ ആരുംതന്നെ സംശയിച്ചിട്ടുണ്ടാവില്ല!

ആറുമാസത്തിനുശേഷം ശ്രവിച്ച വാര്‍ത്ത അവിശ്വസനീയമായിരുന്നു  ഞെട്ടലും വേദനയും നല്‍കുന്നതായിരുന്നു.

ഇന്നേദിവസം നാം  അമേരിക്കന്‍ മലയാളികള്‍  ശ്രി പടന്നമാക്കാന്‍റ്റെ വേര്‍പാടു മൂലമുണ്ടായ നികത്താനാവാത്ത നഷ്ടത്തെ വിലയിരുത്തുന്നു. വിലപിക്കുന്നു. നമ്മുടെ ജീവിതത്തില്‍നിന്നും അദ്ദേഹം വേര്‍പെട്ടുപോയെങ്കിലും, നമ്മുടെ ഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്നു. നമുക്കിപ്പോള്‍ കരണീയമായ ഏക കാര്യം നഷ്ടം അംഗീകരിച്ചുകൊണ്ട് മുന്നോട്ടുപോകുക എന്നതുമാത്രമാണ്!

വടക്കേ അമേരിക്കന്‍ കേരള കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനത്തിന്‍റ്റെ പേരിലും, ശ്രി. പടന്നമാക്കാന്‍റ്റെ ഉറ്റസുഹൃത്ത് എന്ന നിലയിലും ലേഖകന്‍റ്റെ സ്‌നേഹാദരവുകള്‍! വിരഹാര്‍ത്തരായ അദ്ദേഹത്തിന്‍റ്റെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കാന്‍ നമുക്ക് ഈ അവസരം പ്രയോജനപ്പെടുത്താം!


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക