Image

ഒരുമിച്ചു താമസിക്കുന്നവരെ വിവാഹിതര്‍ക്കു തുല്യമായി കാണണമെന്ന് ഹൈക്കോടതി

Published on 11 April, 2021
ഒരുമിച്ചു താമസിക്കുന്നവരെ വിവാഹിതര്‍ക്കു തുല്യമായി കാണണമെന്ന് ഹൈക്കോടതി
കൊച്ചി: വിവാഹിതരാകാതെ ഒരുമിച്ചു താമസിക്കുന്ന സ്ത്രീപുരുഷന്മാരെ വിവാഹിതരെപ്പോലെ കണക്കാക്കണമെന്ന് ഹൈക്കോടതി. ഇവരുടെ കുഞ്ഞുങ്ങളുടെ അവകാശത്തില്‍ വിവാഹിത ദമ്പതിമാരുടേതില്‍നിന്നു വ്യത്യാസങ്ങള്‍ പാടില്ലെന്നും കോടതി പറഞ്ഞു.

വിവാഹിതരാകാതെ ഒരുമിച്ചു താമസിച്ചവര്‍ക്കുണ്ടായ കുഞ്ഞിനെ അമ്മ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ചു. കുഞ്ഞിനെ സമിതി ദത്തുനല്‍കി. എന്നാല്‍, കുഞ്ഞിനെ തിരികെക്കിട്ടണമെന്ന് ജന്മംനല്‍കിയ മാതാപിതാക്കള്‍ നല്‍കിയ അപേക്ഷയില്‍ കുഞ്ഞിനെ അവര്‍ക്കു തിരികെനല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ബാലനീതി നിയമപ്രകാരം കുഞ്ഞിന്റെ സംരക്ഷണകാര്യങ്ങളില്‍ അവിവാഹിത ദമ്പതിമാര്‍ക്ക് പൂര്‍ണ അവകാശമുണ്ടെന്നു നിരീക്ഷിച്ചാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്തും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

ബാലനീതി നിയമം കുഞ്ഞിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ളതാണെന്ന് കോടതി ഓര്‍മപ്പെടുത്തി. ജന്മം നല്‍കിയ മാതാപിതാക്കള്‍ക്ക് കുഞ്ഞിനുമേല്‍ സ്വാഭാവികമായ അവകാശമുണ്ട്. നിയമപരമായ വിവാഹം നിര്‍ബന്ധമല്ല.

2018ലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ പരിചയപ്പെട്ട ജോണും അനിതയും (ശരിയായ പേരല്ല) അടുപ്പത്തിലായി. വീട്ടുകാര്‍ എതിര്‍ത്തു. വിവാഹം വീട്ടുകാര്‍കൂടി സമ്മതിച്ചശേഷമെന്ന തീരുമാനത്തില്‍ ഒരുമിച്ചു താമസിച്ചു. 2020 ഫെബ്രുവരി മൂന്നിന് അനിത പെണ്‍കുഞ്ഞിനു ജന്മംനല്‍കി. ജോലിയാവശ്യത്തിനായി കേരളത്തിനു പുറത്തുപോയ ജോണ്‍ അനിതയുമായി അകന്നു.

അനിത മേയ് എട്ടിന് കുഞ്ഞിനെ ജില്ലാ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ചു. അതിനിടെ കുഞ്ഞിന്റെ അവകാശം സമിതിക്കു നല്‍കുന്ന രേഖയില്‍ അനിത ഒപ്പുവെച്ചു. അനിതയെ ‘അവിവാഹിത അമ്മ’യായി കണക്കാക്കിയാണ് ദത്തിനുള്ള പ്രഖ്യാപനത്തിന് ശിശുക്ഷേമ സമിതി സ്വീകരിച്ചത്.

ഓഗസ്റ്റ് 17ന് കുഞ്ഞിനെ ദത്തുനല്‍കുന്നതിനുള്ള രേഖ തയ്യാറായി. 2021 ഫെബ്രുവരി രണ്ടിന് കുഞ്ഞിനെ ദത്തുനല്‍കി. ഇതിനുശേഷമാണ് അനിതയും ജോണും ചേര്‍ന്ന് കുഞ്ഞിനെ തങ്ങള്‍ക്കു തിരികെ നല്‍കണമെന്ന അപേക്ഷയുമായി കോടതിയെ സമീപിച്ചത്. അത് റിവിഷന്‍ ഹര്‍ജിയായി സ്വീകരിച്ചാണ് കോടതിയുടെ ഉത്തരവ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക