കോഴിക്കോട്: കാസര്‍കോട് ജില്ലയിലെ കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ 36, 37 പോളിങ്ബൂത്തുകളില്‍ കള്ളവോട്ട് നടന്നതിന്റെ തെളിവുമായി യു.ഡി.എഫ്. പ്രവര്‍ത്തകര്‍. ഏപ്രില്‍ ആറിന് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കാസര്‍കോട്ട് പല ബൂത്തുകളിലും കള്ളവോട്ടുകള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഭരണകകഷിയുടെ ഭീഷണികള്‍ക്കു മുന്നില്‍ ഉദ്യോഗസ്ഥര്‍ നിഷ്‌ക്രിയരായിരുന്നുവെന്നുമാണ് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
ഗള്‍ഫില്‍ ജോലി നോക്കുന്ന പതിനൊന്ന് പേരുടെ പേരില്‍ കള്ളവോട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നുള്ളതിന്റെ രേഖകളാണ് പുറത്തുവന്നത്. ഗള്‍ഫിലുള്ള ഈ 11 പേര്‍ക്ക് പകരം ഈ ബൂത്തുകളിലെത്തി വോട്ടു ചെയ്തവരുടെ പേരുകള്‍ സഹിതമാണ് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
37-ാമത്തെ ബൂത്തില്‍ ഉച്ചതിരിഞ്ഞ് 12.45-നെത്തിയ ഒരു കള്ളവോട്ടുകാരനെ തങ്ങള്‍ എതിര്‍ത്തപ്പോള്‍ ഉദ്യോഗസ്ഥര്‍ വോട്ടുചെയ്യാന്‍ അനുവദിക്കാതെ തിരിച്ചയച്ചെന്ന് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍, പിന്നീട് വന്ന കള്ളവോട്ടുകാര്‍ക്കെതിരെ ഭീഷണി കാരണം തങ്ങള്‍ പ്രതികരിച്ചില്ലെന്നും സ്ഥലത്തില്ലാത്ത 11 പേരുടെ പേരിലും വോട്ടുകള്‍ രേഖപ്പെടുത്തപ്പെട്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
ഈ പതിനൊന്നു പേരുടെയും വീട്ടുകാരുടെ ഒത്താശയോടെയാണ് കള്ളവോട്ടുകള്‍ നടന്നിട്ടുള്ളതെന്നാണ് ആരോപണം. വീട്ടുകാര്‍ നല്‍കിയ ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡുമായാണ് കള്ളവോട്ടുകാര്‍ വന്നതെന്നും എന്നാല്‍ കാര്‍ഡിലെ ഫോട്ടോയും വോട്ടു ചെയ്യാന്‍ വന്നവരും തമ്മിലുള്ള സാദൃശ്യമില്ലായ്മ ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്നു നടിക്കുക
യായിരുന്നുവെന്നുമാണ് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ പറയുന്നത്.