Image

സോഫി (കഥ: മുരളി ജെ. നായര്‍, ഫിലഡല്‍ഫിയ)

Published on 14 October, 2015
സോഫി (കഥ: മുരളി ജെ. നായര്‍, ഫിലഡല്‍ഫിയ)
തന്റെ സുഹൃത്ത് എലേനയുടെ നിര്‍ബ്ബന്ധം കൊണ്ടുമാത്രമാണ് ഇന്ന്! ഈ നൈറ്റ്ക്ലബ്ബില്‍ വന്നത്. സോഫി ചുറ്റും കണ്ണോടിച്ചു. ക്ലബ്ബിന് ജീവന്‍ വയ്ക്കാന്‍ തുടങ്ങുന്നതേയുള്ളൂ. ബാറിലുള്ള സ്റ്റൂളുകള്‍ തന്റെതും എലേനയുടേതും പിന്നെ വേറെ രണ്ടെണ്ണവും ഒഴികെ ബാക്കിയെല്ലാം ആളെക്കാത്ത് കിടക്കുന്നു.

മുമ്പിലിരുന്ന ഡ്രിങ്ക് ഒരു സിപ്പുകൂടി എടുത്തിട്ടു എലേനയെ നോക്കി.

ഹൌ ഡു യു ഫീല്‍ നൌ, സോഫീ? എലേനയുടെ ചോദ്യം.

ബെറ്റര്‍!

ആര്‍ യു ഷുവര്‍? അവള്‍ക്കത്ര വിശ്വാസം വരാത്തതുപോലെ.

യെസ്!

രാവിലെ മുതല്‍ താന്‍ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു. ഇന്നലെ രാത്രി ഒട്ടും ഉറങ്ങിയില്ല. കഴിഞ്ഞയാഴ്ച കഴിക്കാന്‍ തുടങ്ങിയ മരുന്നിന് ചിലപ്പോള്‍ ഇങ്ങനെയും ഒരു സൈഡ് ഇഫ്ഫക്ട് ഉണ്ടാകാമത്രേ. പണ്ടൊക്കെ ഇങ്ങനെ ഉറക്കം വരാതിരിക്കുമ്പോള്‍ മദ്യപിക്കുമായിരുന്നു. എന്നാല്‍ ഈ മരുന്ന് കഴിക്കാന്‍ തുടങ്ങിയതില്‍പ്പിന്നെ മദ്യപിക്കാന്‍ ഒരു പേടി. എങ്കിലും ഒരുതവണ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയതാണ് മദ്യപിക്കാന്‍. ഐറിഷ് വിസ്‌കിയുടെ കുപ്പി എടുത്തു ഡൈനിങ് ടേബിളില്‍വെച്ചു കുറെനേരം അതിലേക്കു നോക്കിനിന്നു. കഴിക്കാന്‍ തുടങ്ങിയാല്‍ ഒരു ഡ്രിങ്കില്‍ നില്‍ക്കില്ല എന്നറിയാം. മൂന്നുനാല് ഡ്രിങ്ക് എടുക്കുന്നതും അതുകഴിഞ്ഞു എന്തെങ്കിലും വാരിവലിച്ചു കഴിക്കുന്നതും പിന്നെ സുഖമായി ഉറങ്ങുന്നതും സങ്കല്‍പ്പിച്ചപ്പോള്‍ ഒരാശ്വാസം തോന്നി. വിസ്‌കി ഒഴിക്കാന്‍ ഗ്ലാസ് എടുത്തുവെച്ചു. ഈ മരുന്ന് കഴിക്കുമ്പോള്‍ മദ്യം തീര്‍ത്തൂം ഒഴിവാക്കണം എന്ന ഡോക്ടറുടെ കര്ശന നിര്‍ദേശം പെട്ടെന്നു കാതില്‍ മുഴങ്ങി:. അതോടെ ഒരു ഭീതി തന്നെ വന്നു പൊതിയുന്നതറിഞ്ഞു. ഇനിയുള്ള ഉറക്കം എന്നത്തേക്കും ഉള്ള ഉറക്കമായാലോ? നാളെ ഉണര്‍ന്നില്ലെങ്കിലോ? നട്ടെല്ലിലൂടെ ആ ഭയം മസ്തിഷ്‌ക്കത്തിലേക്ക് പ്രവേശിക്കുന്നതറിഞ്ഞു. കുപ്പി അവിടെത്തന്നെ വെച്ചിട്ടു ലിവിങ് റൂമിലേക്ക് നടന്നു. കൌച്ചിലിരുന്നു കുറെനേരം റ്റീവി ചാനലുകള്‍ ബ്രൌസു ചെയ്തു.

മരുന്ന് കഴിക്കാതിരിക്കുനതിന്റെ വേറൊരു പാര്‍ശ്വഫലം താന്‍ സ്വയം പരിക്കെല്പ്പിച്ച്ചു സുഖിക്കുന്ന ആ ശീലത്തിലേക്ക് വീണ്ടും വഴുതിവീഴുമോ എന്നുള്ള പേടിയാണ്. കുളിക്കാനായി വിവസ്ത്രയായി കണ്ണാടിയില്‍ നോക്കുമ്പോള്‍ ശരീരത്ത് കാണുന്ന പാടുകള്‍ അങ്ങനെ തന്‍ സ്വയം പരിക്കേല്‍പ്പിച്ച പാടുകളാണ്. പക്ഷെ അതിലും ഹരംകൊള്ളിക്കുന്നതായിരുന്നു സെക്‌സ് വഴി താന്‍ അനുഭവിച്ച വേദന. സ്വബോധം തിരിച്ച്‌ചെത്തുമ്പോള്‍ ആ വേദനയും തന്നെ പേടിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.

മരുന്ന് കഴിച്ചാല്‍ ഉറക്കമില്ലായ്മ. മരുന്ന് കഴിച്ചില്ലെങ്കില്‍ സ്വയം മുറിവേല്പിച്ചു വേദനിച്ചു സുഖിക്കല്‍! ദൈവമേ എന്തൊരു ജന്മമാണിത്!

സ്വയം ശപിച്ചുകൊണ്ട് അങ്ങനെ കുറെനേരം ഇരുന്നു. എന്നിട്ട് കിടപ്പുമുറിയിലേക്ക് നടന്നു. കിടക്കയില്‍ വീണ്ടും തിരിഞ്ഞും മറിഞ്ഞും കിടന്നു. നേരം വെളുക്കാറായപ്പോഴാണ് ഒന്ന് ഉറങ്ങിയത്.

ഉണര്‍ന്നപ്പോള്‍ സമയം പത്തര. എന്നിട്ടും കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാനേ തോന്നിയില്ല. ബ്രേക്ഫാസ്റ്റ് കഴിച്ചിട്ട് മരുന്ന് കഴിക്കേണ്ട സമയം കഴിഞ്ഞു. എന്തായാലും ഇന്ന് മരുന്ന് കഴിക്കുന്നില്ല എന്ന് തീരുമാനിച്ചല്ലോ. വരുന്നത് വരട്ടെ, ഒരു പ്രതികാര ബുദ്ധിയോടെ അങ്ങനെ ചിന്തിച്ചു..

വിശന്നു വയര്‍ കത്താന്‍ തുടങ്ങിയപ്പോളാണ് പിന്നെ കിടക്കയില്‍നിന്നു പൊങ്ങിയത്. രണ്ടു കഷണം ബ്രെഡ് ജാമും പുരട്ടി തിന്നു. വീണ്ടും വന്നു കിടന്നു. മരുന്ന് കഴിക്കാതിരിക്കാന്‍ തീരുമാനിച്ച കാര്യം ഡോക്ടറോട് പറയണോ എന്നാലോചിച്ചു. ഡോക്ടറോട് പറഞ്ഞാല്‍ ഉടനെ അവരത് മമ്മിയെ വിളിച്ചുപറയും. കാരണം അവര്‍ക്കറിയാം മമ്മി പറഞ്ഞാലെ താന്‍ കേള്‍ക്കൂ എന്നു. പിന്നെ മമ്മിയുടെ വക ശാസന. അത് കേള്‍ക്കുമ്പോള്‍ താനും എന്തെങ്കിലുമൊക്കെ മറുത്ത് പറഞ്ഞുപോകും. പിന്നെ മമ്മിയുടെ മട്ടു മാറും. ഇമോഷനല്‍ ബ്ലാക്!മെയിലിങ്ങിന്റെ സ്വരമാകും. പിന്നെ ഇരുകൂട്ടരും ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യാത്ത ഒരു വാക്!പോരായിരിക്കും നടക്കുക. എത്ര തവണ അത് സംഭവിച്ചിരിക്കുന്നു.

തന്റെ ബോയ്ഫ്രാണ്ടായിരുന്ന മൈക്കുമായി പിരിഞ്ഞതിനു ശേഷമാണ് തന്റെ ഈ പ്രശ്‌നം കൂടുതല്‍ ഗുരുതരമായത്. ഈ അസുഖം ആളിപ്പടരാന്‍ മാനസികസന്ഘര്‍ഷം ഉണ്ടാക്കുന്ന ഒരു സംഭവം മതിയത്രേ. മൈക്ക് എന്ന മൈക്കിള്‍ സ്‌റ്റോക്ടന്‍ കറുത്ത വര്‍ഗക്കാരനായിരുന്നതാണ് മമ്മിയ്ക്ക് പ്രശ്‌നമായിരുന്നത്. കൌമാരത്തില്ത്തന്നെ മമ്മി കറുത്ത വര്‍ഗക്കാര്‍ക്കെതിരായി ഒരുതരം ബ്രെയിന്‍ വാഷിംഗ് തുടങ്ങിയിരുന്നു. താനും മൈക്കുമായുള്ള അടുപ്പം അറിഞ്ഞ ആദ്യനാള്കളിലൊന്നും മമ്മി അതത്ര കാര്യമായെടുത്തില്ല. എന്നാല്‍ താന്‍ സീരിയസ് ആണെന്നറിഞ്ഞപ്പോള്‍ മമ്മിയുടെ ഭാവം മാറി. എന്നും ഫോണ്‍ വിളിയായി. എങ്ങനെയെങ്കിലും മൈക്കിനേയും തന്നെയും അകറ്റുക എന്നതായി മമ്മിയുടെ ലക്ഷ്യം.

ആദ്യമൊന്നും താന്‍ വക വെച്ചില്ല. എന്നാല്‍ മമ്മിയ്ക്ക് പെട്ടെന്നുണ്ടായ ഹാര്‍ട്ട് അറ്റാക്കും അതിനുശേഷമുള്ള സമ്മര്‍ദം നിറഞ്ഞ സംഭാഷണങ്ങളും തന്റെ ചിന്താഗതി മാറ്റിമറിച്ചു. ഒരുതരം ഇമോഷണല്‍ ബ്ലാക്ക് മെയിലിംഗ് ആയിരുന്നു അത്. എന്നാല്‍ വിധവയായ മമ്മിയുടെ ആരോഗ്യസ്ഥിതിയോര്‍ത്ത് താന്‍ നിസ്സഹായയായിരുന്നു. താന്‍ കാരണം മമ്മിയ്‌ക്കൊരു അകാലമരണം ഉണ്ടാകാന്‍ പാടില്ല. കുറെ ദിവസത്തെ മാനസികസന്ഘര്‍ഷത്തിനോടുവില്‍ മൈക്കുമായി പിരിയാന്‍ തീരുമാനിച്ചു. അതേപ്പറ്റി സംസാരിച്ചപ്പോള്‍ ആദ്യമൊന്നും അയാളതത്ര കാര്യമായി എടുത്ത മട്ടു കണ്ടില്ല. പിന്നെപ്പിന്നെ കാര്യം മനസ്സിലായെന്നു തോന്നുന്നു. തന്റെ ഇംഗിതം മാനിച്ചു അതിനുശേഷം ബന്ധപ്പെടാന്‍ ശ്രമിക്കാതായി.

നന്നായി മോളെ നീ ആ കറമ്പനെ വിട്ടത്, മമ്മിയുടെ വാക്കുകള്‍ തന്നെ കൂടുതല്‍ വേദനിപ്പിച്ചതേയുള്ളൂ.

മമ്മീ, ഞാന്‍ എത്ര തവണ പറഞ്ഞതാണ് കറമ്പന്‍ എന്ന വാക്ക് പറയരുതെന്ന്. ആഫ്രിക്കന്‍ അമേരിക്കന്‍ എന്ന് പറഞ്ഞുകൂടെ? പിന്നെ നമ്മളും അത്ര വെളുത്തവരൊന്നും അല്ലല്ലോ?

എന്നിട്ടും കറമ്പന്‍ എന്ന വാക്കേ മമ്മി ഉപയോഗിച്ചിട്ടുള്ളു.

വീണ്ടും ഉറങ്ങിപ്പോയത് എപ്പോഴെന്നറിയില്ല. എലേന വിളിച്ചപ്പോള്‍ താന്‍ അര്‍ദ്ധമയക്കത്തിലായിരുന്നു. തന്റെ സംസാരത്തില്‍നിന്നുതന്നെ കാര്യം അത്ര പന്തിയല്ലെന്ന് അവള്‍ക്കു തോന്നിയിരിക്കണം. വൈകുന്നേരം ജോലി കഴിഞ്ഞു കാണാന്‍ വരാമെന്ന് പറഞ്ഞു.

അഞ്ചുമണിക്കു വീണ്ടും വിളിച്ചു. വരുന്ന കാര്യം ഓര്‍മിപ്പിച്ചു. പുറത്തേക്ക് പോകാന്‍ തയാറായിരിക്കാന്‍ പറഞ്ഞു.

പറഞ്ഞ സമയത്തുതന്നെ അവളെത്തി. അവളുടെ നിര്‍ബന്ധപ്രകാരമാണ് ഈ ക്ലബ്ബിലേക്ക് വന്നത്. അവളാണ് െ്രെഡവ് ചെയ്തതും.

നീ എന്താണ് ആലോചിക്കുന്നത്? ചിന്തക്ക് ഭംഗം വരുത്തി എലേന ചോദിച്ചു.

ഇല്ല, ഒന്നുമില്ല. എലേനയുടെ ചുഴിഞ്ഞുള്ള നോട്ടം നേരിടാതെ പറഞ്ഞു.

ഐ വാസ് വറീഡ് എബൌട്ട് യു, എലേന പറഞ്ഞു. എങ്ങനെയെങ്കിലും വൈകുന്നേരമാകാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു, നിന്നെ വന്നു കാണാന്‍.

എലേന ഉള്ളത് ഒരു വലിയ ഭാഗ്യമായി തനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. തന്റെ ഇന്ത്യന്‍ സുഹൃത്തുക്കളോട് തോന്നത്ത ഒരടുപ്പം ആഫ്രിക്കന്‍ അമേരിക്കന്‍ വര്‍ഗക്കാരിയായ എലേനയോട് തനിക്കുണ്ട്. അവളും തന്നെപ്പോലെ ഒറ്റപ്പെട്ടവളാണ്. അല്ലെങ്കില്‍ ആരാണ്‍ ഈ ലോകത്ത് ഒറ്റപ്പെട്ടവരല്ലാത്തത്? എലേനയ്ക്ക് തന്റെയത്രയും പഠിപ്പില്ല, അവളുടെ കുടുംബത്തിന് തന്റെ കുടുംബത്തിന്റെയത്ര ധനസ്ഥിതിയുമില്ല. എന്നാലും അവള്‍ തന്നെക്കാള്‍ ഭാഗ്യവതിയാണ്. കാരണം അവള്‍ക്ക് ആരോഗ്യമുണ്ട്. അത് അവള്‍ നന്നായി ആസ്വദിക്കുന്നുമുണ്ട്. തന്നോടു പറഞ്ഞ കഥകള്‍ ചേര്‍ത്തുവെച്ചു നോക്കിയാല്‍ പല കാലങ്ങളിലായി പത്തുപതിനഞ്ചു പേരെയെങ്കിലും അവള്‍ ഡേയ്റ്റ് ചെയ്തിട്ടുണ്ട്. വണ്‍ നൈറ്റ് സ്റ്റാന്റ്കള്‍ വേറെയും. നിലവില്‍ ബോയ്ഫ്രണ്ട് ഇല്ലത്രെ. അവളുടെ ഭാഷയില്‍ ലൈഫ് ഒന്നു റീ അസ്സസ്സ് ചെയ്യാനും കൂടുതല്‍ എക്‌സ്‌പ്ലോര്‍ ചെയ്യാനുമുള്ള അവസരം!

ഹല്ലോ ഗേള്‍സ്! പിറകില്‍നിന്നുള്ള ശബ്ദം കേട്ടു തിരിഞ്ഞുനോക്കി.

ഹാരി!

ഹൌ ആര്‍ യു ഹാരി, എലേനയുടെ ചോദ്യത്തില്‍ മധുരം വഴിഞ്ഞൊഴുകുന്നത് പ്രത്യേകം ശ്രദ്ധിച്ചു. അവള്‍ ബാര്‍ സ്റ്റൂളില്‍നിന്നെഴുന്നേറ്റു.

ഹാരി എലേനയെ ആലിംഗനം ചെയ്തു. ആറടിപൊക്കമുള്ള ആജാനുബാഹുവായ ഹാരി വെറും അഞ്ചടി ഉയരമുള്ള മെലിഞ്ഞ എലേനയെ കെട്ടിപ്പിടിക്കുന്നത് കൌതുകത്തോടെ നോക്കിയിരുന്നു.

ഹാരി തന്റെ നേരെ തിരിഞു. എഴുന്നേറ്റിരുന്നെങ്കില്‍ തന്നെയും അയാള്‍ ആലിംഗനം ചെയ്‌തേനെ. എന്നാല്‍ അഭിവാദനം ഒരു ഷേക് ഹാന്റിലൊതുക്കാനാണ് തനിക്ക് തോന്നിയത്. ഇതിന് മുമ്പ് രണ്ടുമൂന്നു തവണ കണ്ടിട്ടുള്ളതല്ലാതെ അയാളുമായി അത്രവലിയ ചങ്ങാത്തമൊന്നും തനിക്കില്ലല്ലോ.

ഹാരി എലേനയുടെ അടുത്ത സ്റ്റൂളില്‍ ഇരുന്നു. എന്നിട്ട് പുഞ്ചിരിച്ചുകൊണ്ട് നിന്ന ബാര്‍ടെണ്ടറോട് തന്റെ ഡ്രിങ്ക് ഓര്‍ഡര്‍ ചെയ്തു.

എലേന ഒന്നു ഇളകിയിരുന്നു. അവള്‍ക്ക് ഹാരിയോടുള്ള താല്‍പര്യം തനിക്കറിയാം. ഒരുപക്ഷേ ഹാരിയോടൊപ്പം വീണ്ടും രാത്രി പങ്കിടുന്ന കാര്യമായിരിക്കും അവളെ ഉത്തേജിപ്പിക്കുന്നത്. ആദ്യത്തെതവണ അയാളുടെ കൂടെ പോയത് ഈ ബാറില്‍നിന്നാണ്. അവര്‍ തമ്മില്‍ പരിചയപ്പെട്ടിട്ടു അധികസമയം ആയിരുന്നില്ല. പോകാന്‍ ഒരുങ്ങിയ പ്പോള്‍ താന്‍ ചോദിച്ചതാണ്, നീനക്കിതെങ്ങനെ കഴിയുന്നു പെണ്ണേ, നിന്റെ ബോയ് ഫ്രണ്ടിനോട് ഇന്നലെയും നീ സംസാരിച്ചിരുന്നില്ലേ, വഴക്കടിച്ചാണ് ഫോണ്‍ വെച്ചതെങ്കിലും?

അതിനെന്താ, ഇത് അവനോടുള്ള പ്രതികാരമായി കണ്ടാല്‍ മതി, അവള്‍ പൊട്ടിച്ചിരിച്ചു.

അതിനുശേഷം അവള്‍ ഹാരിയോടൊപ്പം എത്ര തവണ പോയിട്ടുണ്ടാകുമെന്ന് ഉറപ്പില്ല. ഇന്ന് അതിനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്.

ഹാരി എന്തോ പറഞ്ഞു, എലേന പൊട്ടിച്ചിരിച്ചു.

നിങ്ങളുടെ അടുത്ത ഡ്രിങ്ക്കള്‍ ഞാന്‍ ഓഫര്‍ ചെയ്യട്ടെ, ഹാരി ചോദിച്ചു.

തന്റെ മറുപടി കാത്തുനില്‍ക്കാതെ എലേന പറഞ്ഞു: ഷുവര്‍!

ഡ്രിങ്ക്കള്‍ വന്നു.

ഹാരിയുടെ അടുത്തു വേറൊരാള്‍ പ്രത്യക്ഷപ്പെട്ടത് താന്‍ ശ്രദ്ധിച്ചിരുന്നില്ല. ഞെട്ടിപ്പോയി. മൈക്ക്!

ഹലോ സോഫി, അയാള്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.

ഹലോ.

തന്റെ ഉള്ളില്‍ പലതും തട്ടിമറിയുന്നതറിഞ്ഞു.

മേ ഐ? തന്റെ അടുത്ത സ്റ്റൂള്‍ ചൂണ്ടി അയാള്‍ ഇരിക്കാന്‍ അനുവാദം ചോദിച്ചു.

യെസ്, പ്ലീസ്സ്!

ഇരുന്നുകൊണ്ടു അയാള്‍ ചോദിച്ചു: ഹൌ ആര്‍ യു?

ഫൈന്‍. ഹൌ ആര്‍ യു?

ദി ഈവെനിംഗ് സീംസ് ടു ബീ ഗെറ്റിങ് ബെറ്റര്‍ ഫോര്‍ മീ, മൈക്ക് ചിരിച്ചുകൊണ്ടു പറഞ്ഞു.

എന്താണിയാള്‍ അര്‍ത്ഥമാക്കുന്നത്? തന്റെ അടിവയറില്‍നിന്നു ഒരു അന്ധാളിപ്പ് മുകളിലേക്ക് കയറുന്നതറിഞ്ഞു. മുന്നിലിരുന്ന ഡ്രിങ്കെടുത്ത് ഒറ്റ വലിക്കു കുടിച്ചു.

മൈക്ക് ബാര്‍ ടെന്ടര്‍ക്ക് നേരെ തിരിഞ്ഞ് റ്റീവിയില്‍ നടക്കുന്ന ബാസ്‌കെറ്റ്ബാള്‍കളിയെപറ്റി സംസാരിക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. എലേന ഹാരിയോടു ചാഞ്ഞിരുന്നു സംസാരിക്കുന്നു. ഇന്നത്തെ രാത്രി ഇവര്‍ ഒരുമിച്ചായിരിക്കും ആഘോഷിക്കുക. അതുറപ്പ്!

എലേന തന്നെയോന്നു തോണ്ടി. വാട്ട് ഹാപ്പെന്‍ഡ്? അവള്‍ കണ്ണുകൊണ്ടു ചോദിച്ചു. എന്നിട്ട് ഒന്നും അറിയാത്തതുപോലെ ഒരു കള്ളച്ചിരിയും.

നത്തിങ്, കണ്ണുകൊണ്ടുതന്നെ മറുപടിയും പറഞ്ഞു.

മൈക്കിനു നിന്നെ ഇപ്പോഴും ഇഷ്ടമാണ്. ജസ്റ്റ് റിലാക്‌സ് ആന്‍ഡ് ആക്റ്റ് നാച്ചുറല്‍, എലേന തന്റെ ചെവിയില്‍ പറഞ്ഞു. എല്ലാം ശരിയാകും.

അപ്പോള്‍ ഇതെല്ലാം ഇവള്‍ കരുതിക്കൂട്ടി ഒപ്പിച്ചതാണോ? ഏയ്, അങ്ങനെയാകാന്‍ വഴിയില്ല.

തിരിഞ്ഞു മൈക്കിനെ നോക്കി. അയാള്‍ തന്നെ നോക്കി ചിരിക്കുകയാണ്.

ഡൂ യു കം ഹിയര്‍ ഓഫണ്‍? അയാള്‍ ചോദിച്ചു.

നോട് റിയലി. ഇന്ന് ഇവളുടെ കൂടെ വന്നുവെന്നേയുള്ളൂ.

തന്റെ ഡ്രിങ്ക് തീര്‍ന്നത് അയാള്‍ നോട് ചെയ്തു, ബാര്‍ ടെണ്ടറോട് തന്റെ അടുത്ത ഡ്രിങ്കിനു ആംഗ്യം കാട്ടി.

ഡാന്‍സ് ഫ്‌ലോറിന് ജീവന്‍ വെയ്ക്കാന്‍ തുടങ്ങിയിരുന്നു. എലേന എഴുന്നേറ്റുകൊണ്ട് പറഞ്ഞു: കാമോണ്‍, ലെറ്റസ് ഡാന്‍സ്!

ഡാന്‍സ് ചെയ്യാന്നുള്ള മൂഡില്‍ അല്ലായിരുന്നെങ്കിലും, എലേനയുടെ ഉത്സാഹം ഏറ്റുവാങ്ങി എഴുന്നേറ്റു.

എനിക്കറിയാം മൈക്ക് നിനക്ക് ഒരു അടഞ്ഞ അധ്യായമാണ്. ഡാന്‌സ് ഫ്‌ലോറിലേക്ക് നടക്കവേ എലേന പറഞ്ഞു. പക്ഷെ നിന്റെ ഇപ്പോഴത്ത്തില്‍ അവസ്ഥയില്‍നിന്ന് രക്ഷപ്പെടാന്‍ അവനൊരു കാരണമാകട്ടെ. നിന്റെ ഈ മൂഡൊക്കേ ഒന്നു മാറ്റി നിന്നെ ഉഷാറാക്കാന്‍ അവന് കഴിയും,

പറഞ്ഞിട്ടവള്‍ ഒരു ശ്രംഗാരച്ചിരി ചിരിച്ചു.

നീ ഇന്ന് ഹാരിയോടൊപ്പം പോകുകയാണോ?

വീ ആര്‍ വര്‍ക്കിങ് ഓണ്‍ ദാറ്റ്, എലേനയ്ക്കു വീണ്ടും ശ്രംഗാരം.

ഒരു ഡാന്‍സ് കഴിഞ്ഞു രണ്ടുപേരും ബാറിലേക്ക് മടങ്ങി. വല്ലാത്ത ദാഹം. ഗ്ലാസില്‍ ബാക്കിയുണ്ടായിരുന്ന ഡ്രിങ്ക് ഒറ്റവലിക്ക് കുടിച്ചു തീര്‍ത്തു. മദ്യം തലയ്ക്കുപിടിക്കാന്‍ തുടങ്ങിയെന്ന് തോന്നുന്നു.

അടുത്ത ഡാന്‍സിന് മൈക്കും തന്നോടൊപ്പം കൂടി. എലേന ഹാരിയോട് സംസാരിച്ചുകൊണ്ടു ബാറില്‍ ഇരുന്നതേയുള്ളൂ,.

ഡാന്‍സിനിടയിലാണ് അത് ശ്രദ്ധിച്ചത്. മൈക്കുമായുള്ള ഫിസിക്കല്‍ പ്രോക്‌സിമിടി തന്നെ പഴയ സോഫിയാക്കി മാറ്റാന്‍ തുടങ്ങിയിരിക്കുന്നു. അയാളുടെ ശരീരത്തിന്റെ ബലിഷ്ടതയും ഡാന്‌സ് മൂവുകളിലെ ചടുലതയും ആ പഴയ നല്ലകാലം ഓര്‍മ്മപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. ഡാന്‍സിനിടെ അയാള്‍ തന്റെ നേര്‍ക്കേറിഞ്ഞ മന്ദഹാസങ്ങള്‍ക്ക് മുമ്പുണ്ടായിരുന്നതിലും കൂടുതല്‍ മാസ്മരികത!.

ഡാന്‌സ് കഴിഞ്ഞു രണ്ടുപേരും ബാറില്‍ വന്നിരുന്നു അടുത്ത ഡ്രിങ്കിന് ഓര്‍ഡര്‍ ചെയ്തു. മദ്യം ശരിക്കും തലക്ക് പിടിച്ചിരിക്കുന്നു.........

എലേനയും ഏതാണ്ട് ഡ്രങ്ക് ആയെന്നു തോന്നുന്നു. അവള്‍ അടുത്തുവന്നു സ്വകാര്യം ചോദിച്ചു. നീ എനിക്കൊരുപകാരം ചെയ്യുമോ?

എന്ത്?

മൈക്ക് നിന്നെ വീട്ടില്‍ ഡ്രോപ് ചെയ്യുന്നതില്‍ എതിര്‍പ്പ് ഇല്ലെന്നു പറയാമോ? അങ്ങനെയായാല്‍ എനിക്കു ഹാരിയുടെ കൂടെ പോകമായിരുന്നു.

ഒരുനിമിഷം ആലോചിക്കേണ്ടിവന്നു. ശരി, ഐ ഡോണ്ട് മൈന്റ്. .

എലേനയുടെ ചിരിയില്‍ വീണ്ടും ശ്രുംഗാരച്ചുവ.

അടുത്ത ഡാന്‍സിന് എഴുന്നേറ്റ തനിക്ക് കാല്‍ നിലത്തുറയ്ക്കുന്നില്ല എന്നു തോന്നി. പെട്ടെന്നു മൈക്ക് പിടിച്ചില്ലായിരുന്നെങ്കില്‍ മറിഞ്ഞ് വീണെനെ.

എനിക്കൊരു ഡ്രിങ്ക് വേണം, മൈക്കിനോടു പറഞ്ഞു.

അടുത്ത ഡ്രിങ്ക് എത്തി. മൈക്ക് എന്തോ പറയുന്നുണ്ടായിരുന്നു. ഒറ്റവലിക്ക് ആ ഡ്രിങ്ക് അകത്താക്കുന്നതിലായിരുന്നു തന്റെ ശ്രദ്ധ.

എലേനയും ഹാരിയും തന്റെ നേരെ നടന്നടുക്കുന്നത് കണ്ടു. പോകാന്‍ സമയമായെന്നും സൂക്ഷിച്ചു പോകണമെന്നും എലേനയും വീണ്ടും കാണാമെന്ന് ഹാരിയും പറഞ്ഞത് ഒരു മാറ്റൊലി പോലെയാണ് താന്‍ കേട്ടത്.

മൈക്ക് തന്നെ കാറിലേക്ക് ആനയിക്കുന്നതറിഞ്ഞു. താന്‍ ഒഴുകുകയാണോ? പാസഞ്ചര്‍ ഡോര്‍ തുറന്നു തന്നെ ഇരുത്തി അയാള്‍തന്നെ സീട്‌ബെല്‍റ്റ് ഇട്ടുതന്നു. ഈ മനുഷ്യനു എന്തൊരു മത്തുപിടിപ്പിക്കുന്ന മണം! ഓ, താനത് ഉറക്കെയാണോ പറഞ്ഞത്?

മൈക്ക് വീട്ടിലേക്കുള്ള വഴി ചോദിച്ചു. താന്‍ പഴയ അപ്പാര്ടുമെന്റില്‍ നിന്ന് മാറിയതൊക്കെ ഇയാളറിഞ്ഞോ?

ഉത്തരം പറയാന്‍ ശ്രമിച്ച തന്റെ നാക്ക് കുഴയുന്നത് കണ്ടു അയാള്‍ പറഞ്ഞു, അഡ്രെസ്സ് പറഞ്ഞാല്‍ മതി, ഞാന്‍ ജിപിഎസ് ഇട്ടോളാം.

അപ്പാര്‍ട്‌മെന്റ് കോംപ്ലെക്‌സിലേക്കുള്ള അഡ്രെസ്സ് പറഞ്ഞുകൊടുത്തു.

മയങ്ങിപ്പോയതറിഞ്ഞില്ല. അപ്പാര്‍ട്‌മെന്റ് കോംപ്ലെക്‌സിലെത്തി കാര്‍ തുറന്നു അയാളാണ് തന്നെ പിടിച്ചിറക്കിയത്. തന്റെ അപാര്‍ട്ട്‌മെന്റ് നമ്പര്‍ ചോദിച്ചു. തന്നെ വലിച്ചുകൊണ്ടുപോയി എലിവേറ്ററില്‍ കയറ്റി വാതിലിനു മുമ്പിലെത്തിച്ചതും ഒരു സുഖമുള്ള അനുഭവമായിത്തോന്നി. ഇയാള്‍ക്ക് ഇത്രയും ശക്തിയുണ്ടെന്ന കാര്യമേ താന്‍ മറന്നുപോയിരുന്നു.

താക്കോലിന് അയാള്‍ കൈനീട്ടി. തന്റെ ജീവിതം അയാളെ ഏല്‍പ്പിക്കുന്ന അനുഭൂതിയാണ് പഴ്‌സില്‍നിന്നു താക്കോല്‍ എടുത്തുകൊടുത്തപ്പോള്‍ തോന്നിയത്.

വാതില്‍ തുറന്നു അകത്തുകയറിയ തന്നെ അയാള്‍ കൌച്ചില്‍ ഇരിക്കാന്‍ സഹായിച്ചു.

അയാള്‍ എന്തൊക്കെയോ പറയുന്നുണ്ടെന്ന് തോന്നി. താന്‍ മറുപടി പറയുകയാണോ അതോ മറുപടി പറയുന്നതായി തോന്നുന്നതാണോ എന്നുറപ്പുണ്ടായിരുന്നില്ല.

കം, സിറ്റ് വിത്ത് മീ, കൌച്ചില്‍ വലതുകൈകൊണ്ടു താളം പിടിച്ചുകൊണ്ടു പറഞ്ഞു.

മൈക്ക് അതനുസരിച്ചു.

ഐ തിങ്ക് യു ഷുഡ് ഗോ ടു ബെഡ്, അയാള്‍ പറഞ്ഞു.

എഴുന്നേറ്റ തന്നെ അയാള്‍ താങ്ങി. അയാളുടെ സാമീപ്യം തന്നെ ഒരു മാസ്മരലോകത്തെത്തിക്കുന്നതറിഞ്ഞു. തന്റെ ശരീരം ഇതാ വീണ്ടും വേദനിക്കാന്‍ കൊതിക്കുന്നു. മധുരമുള്ള വേദന. സെക്‌സിന്റെ വേദന. ആ വേദനമാത്രമാണു തന്റെ അസുഖത്തിന് മരുന്ന്. പിന്നെ മദ്യവും. അല്ലാതെ ഡോക്ടര്‍ തന്ന ആ മരുന്നുകൊണ്ടു യാതൊരു പ്രയോജനവമില്ല.

ബെഡില്‍ പതുക്കെ ഇരുന്നു.

ഐ വാന്റ് ടു മേക് ലവ് അണ്ടില്‍ ഇറ്റ് ഹര്‍ട്‌സ്, താന്‍ പറഞ്ഞത് കേട്ടു മൈക്ക് തന്നെ ഉറ്റുനോക്കുന്നു. ആ നോട്ടത്തില്‍ ഒരു അമ്പരപ്പുണ്ടോ?

യു നീഡ് ടു റിലാക്‌സ് സോഫീ, അയാള്‍ പറഞ്ഞത് ഒരു മാറ്റൊലി പോലെ കേള്‍ക്കുന്നു. ഞാന്‍ കുറച്ചു കാപ്പി ഉണ്ടാക്കട്ടെ?

കാപ്പിയോ, ആര്‍ക്ക്?

തന്റെ പൊട്ടിച്ചിരി തന്നെയാണോ താന്‍ കേട്ടത്?

ഐ വാന്റ് സംത്തിംഗ് മച്ച് മോര്‍ പോട്ടന്റ്. എനിക്കു നല്ല വീര്യമുള്ള സെക്‌സ് വേണം. വീണ്ടും പൊട്ടിച്ചിരിച്ചു. എന്നിട്ട് മൈക്കിനെ കഴുത്തിലൂടെ കൈ ചുറ്റി തന്നിലേക്കാടുപ്പിച്ചു.

നീ ഇനി എന്നെ വേദനിപ്പിക്ക്, വേദനിപ്പിച്ചു സുഖിപ്പിക്ക്, ഷോ മി വാട്ട് യു ആര്‍ കേപ്പബിള്‍ ഓഫ്.

അയാളുടെ മുഖത്തെ അമ്പരപ്പു മാറി അവിടെ വേറൊരു ഭാവം നിറയുന്നതറിഞ്ഞു. 
സോഫി (കഥ: മുരളി ജെ. നായര്‍, ഫിലഡല്‍ഫിയ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക