Image

മറുനാടന്‍ മലയാളികളും ക്ഷേത്രങ്ങളും (ലേഖനം) വാസുദേവ് പുളിക്കല്‍

വാസുദേവ് പുളിക്കല്‍ Published on 28 November, 2015
മറുനാടന്‍ മലയാളികളും ക്ഷേത്രങ്ങളും (ലേഖനം) വാസുദേവ് പുളിക്കല്‍
ഗൃഹാതുരത്വം നിറഞ്ഞു നില്‍ക്കുന്നതാണ് മറുനാടന്‍ മലയാളികളുടെ ജീവിതം. ഹിന്ദുക്കള്‍ക്ക് ഗൃഹാതുരത നല്‍കുന്നതാണ് ക്ഷേത്രങ്ങള്‍. രാവിലെ കുളിച്ച് കസവുമുണ്ടുടുത്ത് മുടിയില്‍ തുളസിക്കതിര്‍ ചൂടി ക്ഷേത്രത്തില്‍ പോകാനുള്ള അവസരം നഷ്ടപ്പെട്ടതിലുള്ള നൊമ്പരം സ്ര്തീകള്‍ക്കുണ്ട്. ഡബിള്‍ വേഷ്ടിയും ജുബ്ബായും ധരിച്ച് അമ്പലത്തില്‍ പോകുന്നത് പുരുഷന്മാരുടേയും ഓര്‍മ്മയിലുണ്ട്. തിരുവാതിര ഞാറ്റുവേല സമയത്ത് പെണ്‍കുട്ടികള്‍ കൃഷ്ണകാന്തി പൂക്കള്‍ പോലുള്ള ദശപുഷ്പങ്ങള്‍ ചൂടുക പതിവായിരുന്നു. അവര്‍ കേരളിയ സംസ്‌കാരത്തില്‍ അഭിമാനിച്ചിരുന്നു. വിദേശീയര്‍ നമ്മുടെ നാട്ടിലെ കാര്‍ഷികസമ്പത്ത് കൊള്ളയടിച്ചു കൊണ്ടു പോയപ്പോള്‍ നമ്മുടെ സംസ്‌കാരസമ്പത്ത് അവര്‍ക്ക് കൊള്ളയടിക്കാനിവില്ലല്ലോ എന്ന് അഭിമാനിച്ചിരുന്നു. ഇന്ന് കേരളത്തിലെ സുന്ദരിമാര്‍ പഴയതുപോലെ തിരുവാതിര ഞാറ്റുവേല സമയത്ത് ദശപുഷ്പങ്ങള്‍ ചൂടാറില്ലായിരിക്കും. ഇന്നത്തെ തലമുറക്ക് അതൊക്കെ അന്യമായിക്കൊണ്ടിരിക്കുകയാണല്ലോ. വിദേശിയ സ്വാധീനം കൊണ്ട് നമ്മുടെ സംസ്‌കാരരത്തിന് നിരന്തരം ല്പ മങ്ങലേറ്റുകൊണ്ടിരിക്കുന്നത് വേദനാജനകമാണ്. എന്നാല്‍ മറുനാടന്‍ ഹൈന്ദവ മലയാളി സ്ര്തീകളെല്ലാം തന്നെ ബല്യകാലത്ത് കൃഷ്ണകാന്തി പൂക്കള്‍ ചൂടി അമ്പലത്തില്‍ പോകുന്ന ആഹ്ലാദഭരിതമായ ദിവസങ്ങളുടെ അനുഭൂതി അയവിറക്കുന്നുണ്ടാവും. സംഭവബഹുലവും യാന്ത്രികവുമായ നാഗരിക ജീവിതത്തിനിടയിലും അകൃതൃമമായ ഗ്രാമീണ ജീവിതം ആസ്വദിക്കാനും ശാന്തമായ ഗ്രാമീണാന്തരക്ഷത്തില്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താനുള്ള ആവേശവും ആഗ്രഹമുണ്ട്. പക്ഷെ,, മറുനാടന്‍ മലയാളികള്‍ക്ക് ഇന്ന് ആ സൗഭാഗ്യമെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ആ നഷ്ടബോധമാണ് അവരെ ക്ഷേത്രങ്ങള്‍ സ്ഥാപിക്കാന്‍ പ്രേരിപ്പിക്കുന്നത്. ക്ഷേത്രങ്ങളുടെ പരിശുദ്ധി നഷ്ടബോധത്തോടെ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് സാന്ത്വനമായി പല ക്ഷേത്രങ്ങളും അമേരിക്കയുടെ മണ്ണില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.

ക്ഷേത്രങ്ങളുടെ പവിത്രവും പരിശുദ്ധവുമായ അന്തരീക്ഷം മനുഷ്യരുടെ മനസ്സ് ഭക്തിനിര്‍ഭരമാക്കി ഈശ്വരനിലേക്ക് അടുപ്പിക്കാന്‍ സഹായിക്കുന്നു. മന്ത്രോച്ചാരണത്തിലൂടെ തന്ത്രികള്‍ ചൈതന്യം നല്‍കിയ പ്രതിഷ്ഠകളില്‍ ഈശ്വരസാന്നിധ്യം സങ്കല്പിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുമ്പോള്‍ മനസ്സില്‍ ഭക്തിവേരുറക്കുന്നു. മനസ്സില്‍ നിന്ന് വരുന്ന ദൈവീകമായ ഒരു ശക്തിവിശേഷമാണ് ഭക്തി. നിര്‍വ്യാജമായ ഭക്തി വര്‍ദ്ധിക്കുന്നതനുസരിച്ച് മനസ്സില്‍ ഈശ്വരിയത നിറയും. മനസ്സ് ഈശ്വരന്റെ കളിപ്പന്തലാകുമ്പോഴത്തെ ആത്മീയ ലാവണ്യം അനുഭവിച്ചു തന്നെയറിയണം. ക്ഷേത്രങ്ങളിലെ വിഗ്രഹപ്രതിഷ്ഠകള്‍ക്ക് ദൈവികശക്തിയുണ്ടോ, ആ വിഗ്രങ്ങളുടെ മുന്നില്‍ നിന്ന് പ്രാര്‍ത്ഥിച്ചാല്‍ ഫലപ്രാപ്തിയുണ്ടാകുമോ എന്നൊക്കെ ചോദിച്ച് ക്ഷേത്രദര്‍ശനത്തെ നിരുത്സാഹപ്പെടുത്തുന്നവരുണ്ട്. 

ബലൂണിന്റെ സഹായത്തോടെ 'ബി' എന്ന അക്ഷരം പഠിച്ചു കഴിയുമ്പോള്‍ ബലൂണ്‍ അപ്രസക്തമാകുന്നതു പോലെ ഈശ്വരചൈതന്യം മനസ്സില്‍ നിറഞ്ഞു കഴിഞ്ഞാല്‍ പിന്നെ മനസ്സില്‍ ആ ചൈതന്യം മത്രം പ്രകാശിച്ചു നില്‍ക്കും.  ആത്മീയതയുടെ കാര്യത്തില്‍ സാധാരണക്കാര്‍ ഉന്നതതലത്തില്‍ എത്തിയിട്ടില്ല. മനസ്സിലാണ് ഈശ്വരനെ പ്രതിഷ്ഠിക്കേണ്ടത് അല്ലെങ്കില്‍ ഈശ്വരചൈതന്യം കാണേണ്ടത് എന്നൊക്കെ പറയുന്നത് ശരി തന്നെ. പക്ഷെ സാധാരണക്കരന് അവന്റെ മനസ്സിനെ നിയന്ത്രിച്ച് ഏകാഗ്രമാക്കി ഭക്തികൊണ്ട് നിറക്കാനും തന്നിലെ ദൈവാംശം അനുഭവവേദ്യമാക്കാനും ദേവതാസങ്കല്പവും പുഷ്പാര്‍ച്ചനയുമൊക്കെ വേണ്ടി വരും. വഴിപാടുകളും മറ്റും ക്ഷേത്രങ്ങളുടെ നിലനില്‍പ്പിനും ആവശ്യമാണല്ലോ. ദേവാലയങ്ങളില്‍ ഒത്തു ചേര്‍ന്ന് പ്രാര്‍ത്ഥിക്കുകയോ, ഭജന പാടുകയോ ധ്യാനത്തില്‍ ഭാഗഭാക്കുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ആത്മസംതൃപ്തി ഒന്നു വേറയാണ്. ദിപാരാധനയുടെ പ്രഭയും മണിമുഴക്കവും മന്ത്രോച്ചാരണവും ഭക്തജനങ്ങളുടെ മനസ്സില്‍ എന്തെന്നില്ലാത്ത അനുഭൂതിയുളവാക്കുന്നു. ജീവിതത്തില്‍ല്പഒരു പ്രാവശ്യമെങ്കിലും വിജയം കാട്ടിത്തരണമേ എന്ന് നിരന്തരം മനംനൊന്ത് പ്രാര്‍ത്ഥിച്ചാലും ജീവിതത്തിന്റെ എല്ലാ തുറകളിലും പരാജയം മാത്രം മുഖത്തോട് മുഖം കാണുമ്പോള്‍ 'കണ്ണു തുറക്കാത്ത ദൈവങ്ങളെ' എന്ന ഗാന ശകലം മനസ്സിലൂടെ പറന്നു പോകും. പ്രതിഷ്ഠകള്‍ കണ്ണു തുറന്നു തന്നെയാണിരിക്കുന്നത്. കാരണം പ്രതിഷ്ഠ സമയത്ത് ശില്പി തന്ത്രികളുടെ സാന്നിദ്ധത്തില്‍ പ്രതിഷ്ഠയുടെ കണ്ണ് ഉളികൊണ്ട് തുറക്കുന്ന ഒരു ചടങ്ങുണ്ട്. 

ക്ഷേത്രങ്ങളും ക്ഷേത്രകലകളും ഹൈന്ദവ സംസ്‌കാരത്തിന്റെ ഒരു ഭാഗമാണ്. ക്ഷേത്രങ്ങളിലൂടെ പ്രചരിച്ചിരുന്ന അസ്തമിച്ചുപോയല്പ അടിസ്ഥാനകലകളെ. പുനരുദ്ധരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടല്ലോ സനാതനധര്‍മ്മത്തില്‍ അധിഷ്ഠിതമായ ക്ഷേത്രസംസ്‌കാരം വരും തലമുറയിലേക്ക് പകര്‍ന്നു കൊടുക്കേണ്ടത് അനിവാര്യമായി മറുനാടന്‍ മലയാളികള്‍ കരുതുന്നു. സനാതനധര്‍മ്മം ഉല്‍ഘോഷിക്കുന്നത് ഏകത്വമാണ്, സമാനതയാണ്. സ്‌നേഹമാണ് സമാനതയുടെ യോഗരഹസ്യം. മനുഷ്യസ്‌നേഹത്തിലും മഹത്വത്തിലും വിശ്വസിക്കുന്ന മാനവവാദത്തിന്റെ ഏറ്റവും പ്രകാശമാനമായ ദര്‍ശനം സനാതധര്‍മ്മത്തിലുണ്ട്. അതു ആര്‍ഷ പാരമ്പര്യത്തിന്റെ സചേതനമായ മൂല്യാംശമാണ്. ലോകത്തിനു തന്നെ മാതൃകയാകത്തക്ക വിധത്തില്‍ ആത്മീയമുല്യങ്ങളിലും ധാര്‍മ്മികമൂല്യങ്ങളിലും അധിഷ്ഠിതമാണ് സനാതനധര്‍മ്മം എന്നാണ് ആചാര്യന്മാര്‍ പറഞ്ഞു വച്ചിട്ടുള്ളത്. ഇതു പറയുമ്പോള്‍ രസകരമായ ഒരു സംഭവം ഓര്‍ക്കുന്നു. 

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പടിപ്പുരയില്‍ എന്റെ നീസിനെ തടഞ്ഞു വെച്ച സംഭവം. കോണ്‍വെന്റ് സ്‌കുളില്‍ പഠിച്ചുകൊണ്ടിരിന്ന അവളുടെ കഴുത്തിലിട്ടുരുന്ന മാലയുടെ കൊളുത്തില്‍ ഒരു കുരിശു തുക്കിയിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പടിപ്പുരക്കാവല്‍ക്കാരന്‍ അത് കണ്ടുപിടിച്ച് അവള്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിച്ചു. പിന്നെ കാര്യം പറഞ്ഞുു മനസ്സിലാക്കിയപ്പോള്‍ മാല ഊരി ഹാന്‍ഡ്ബാഗിലിട്ട് ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അനുവാദം നല്‍കി. കുരിശുകാര്‍ക്കും അതുപോലെ പലര്‍ക്കും ഗുരുവായൂര്‍ക്ഷേത്രത്തില്‍ പ്രവേശനമില്ല. ഒരു വശത്ത് സനാതനധര്‍മ്മം, മറുവശത്ത് സങ്കുചിതത്വം.  സനാതനധര്‍മ്മത്തെ വിഴുങ്ങുന്ന സാഹചര്യം സൃഷ്ടിക്കുന്ന ക്ഷേത്രാധികൃതരെ കാണുമ്പോള്‍ അവര്‍ ശബരിമലപോലുള്ള ക്ഷേത്രസംസ്‌കാരം അനുകരിച്ച് സനാതനധര്‍മ്മത്തിന്റെ മഹത്വം കാത്തു സൂക്ഷിക്കേണ്ടതാണെന്ന് പറയേണ്ടിയിരിക്കുന്നു.

അയ്യപ്പന്‍ ധര്‍മ്മശാസ്താവാണ്. പാലാഴിമഥനത്തില്‍ നിന്ന് ലഭിച്ച അമൃത് തട്ടിക്കൊണ്ടുപോയ അസുരന്മാരില്‍ നിന്ന് അമൃധകുംഭം വീണ്ടെടുത്ത വിഷ്ണുമായയായ  മോഹിനിയുടെ അംഗലാവണ്യത്തില്‍ മയങ്ങിപ്പോയ ശിവന്‍ കാമദേവന്റെ ബാണമേറ്റപോല്‍ കാമപരവശനായപ്പോള്‍ മോഹിനി-ശിവ സംഭോഗത്തില്‍ ജനിച്ച മോഹിനി-ഹരഹരസുതന്റെ മേല്‍ ദേവന്മാര്‍ പുഷ്പാര്‍ച്ചന നടത്തി. ദിവ്യ തേജസ്സ് ജ്വലിക്കുന്ന ആ ശിശുവിന് ബ്രഹ്മദേവന്‍ ഭൂതനാഥനെന്നും (സര്‍വ്വ ചര്താചങ്ങളുടേയും നാഥന്‍) ധര്‍മ്മശാസ്താവെന്നും (ധര്‍മ്മത്താല്‍ ശാസിക്കുന്നവന്‍)ല്പപേരിട്ടു. ശാസ്താവിന്റെ അയ്യപ്പന്‍ എന്ന പര്യായപദം ഉപയോഗിക്കാനാണ് ഭക്തജനങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം. 

മഹിഷി എന്ന ആസുരസ്ര്തീയെ വധിക്കാനായി ആ കുട്ടിയെ പന്തളരാജാവിന്റെ വളര്‍ത്തു പുത്രനാകനുള്ള സാഹചര്യമൊരുക്കിയ ശിവന്‍ കുട്ടിയുടെ കഴുത്തില്‍ ഒരു മണിമാല ചാര്‍ത്തി മണികണ്ഠന്‍ എന്നും പേരുവിളിച്ചു.ല്പപാണ്ഡ്യരാജാവ് പന്തളരാജാവിനെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയപ്പോള്‍ പന്തളരാജകൊട്ടാരത്തില്‍ നിന്ന് ഓടിപ്പോയ രാജകുമാരിക്ക് ഒരു ഋഷിയില്‍ ജനിച്ച കുട്ടിയാണ് ആയ്യപ്പനെന്നും, അയ്യപ്പനെ അയുധവിദ്യകള്‍ അഭ്യസിപ്പിച്ച് പന്തളരാജാവിനെ ഏല്‍പ്പിച്ചതാണെന്നും കഥയുണ്ട്. അയ്യപ്പന്റെ വിഗ്രഹത്തിന് ബുദ്ധവിഗ്രഹത്തിനോടും അയ്യപ്പന്മാരുടെ ശരണം വിളികള്‍ക്ക് ബുദ്ധഭിക്കുക്കളുടെ ശരണത്രയങ്ങളുമായും സാമ്യമുണ്ടെന്നും അതുകൊണ്ട് അയ്യപ്പനും ശാസ്താവുമായി യതൊരു ബന്ധവുമില്ല, അയ്യപ്പന്‍ ബുദ്ധനാണെന്നും വാദിക്കുന്നവരുണ്ട്. 

എന്നാല്‍,  ബുദ്ധന്റെ ജനനത്തിന് മുമ്പ് കേരളത്തില്‍ ശാസ്താക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നുണ്ട്. പന്തളരാജാവിന്റെ വളര്‍ത്തുമകനായ വളര്‍ന്ന അയ്യപ്പന്‍ ഒടുവില്‍ താന്‍ തന്റെ ശരം പതിക്കുന്ന സ്ഥാനത്ത് തനിക്കുവേണ്ടി ഒരു ക്ഷേത്രം പണികഴിപ്പിക്കണമെന്ന ആഗ്രഹമനുസരിച്ച് പന്തളരാജാവ് ശബരിമലക്ഷേത്രം സ്ഥാപിച്ചു. പതിനെട്ടു പടികള്‍ ഉണ്ടാക്കിയതും അയ്യപ്പന്റെ നിര്‍ദ്ദേശപ്രാകാരമാണ്. അയ്യപ്പന്റെ തത്വസോപാനങ്ങളായ പതിനെട്ടു പടികള്‍ പഞ്ചേന്ദിയങ്ങള്‍, അഷ്ടരാഗങ്ങള്‍, ത്രിഗുണങ്ങള്‍, അവിദ്യ, വിദ്യ എന്നിവ കയറി വേണം അയ്യപ്പവിഗ്രഹത്തെ കാണാന്‍. ഇതെല്ലാം ഐതീഹ്യങ്ങളും കഥകളുമായതിനാല്‍ കാലദേശസമയത്തിന്റെ സമന്വയത്തിന് പ്രസക്തി നല്‍കേണ്ടതില്ല. കഥകളും വിശ്വാസങ്ങളും എന്തു തന്നെയായിരുന്നാലും ക്ഷേത്രപ്രവര്‍ത്തനങ്ങളില്‍ വെച്ചു പുലര്‍ത്തുന്ന മാനവികാദര്‍ശങ്ങള്‍ക്കാണ് പ്രാധാന്യം.

അമേരിക്കയിലെ പല ക്ഷേത്രങ്ങളിലും പ്രധാന പ്രതിഷ്ഠയുടെ പാര്‍ശ്വങ്ങളില്‍ അയ്യപ്പവിഗ്രഹങ്ങള്‍ വച്ചിട്ടുണ്ടെങ്കിലും അയ്യപ്പന്‍ മുഖ്യപ്രതിഷ്ഠയായ അയ്യപ്പസ്വാമി ക്ഷേത്രം ഉണ്ടായിരുന്നില്ല. വെസ്റ്റ്‌ചെസ്റ്ററിന്റെ മനോഹരമായ മലനിരയില്‍ ശബരിമലയുടെ പ്രതീതിയുളവാക്കുന്ന അയ്യപ്പസ്വാമി ക്ഷേത്രസ്ഥാപനത്തിന്റെ മുന്നോടിയായി വൈറ്റ്പ്ലയിന്‍സില്‍ സൂര്യകാലടി മനയിലെ സൂര്യന്‍ സുബ്രമണ്യം ഭട്ടതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ താന്ത്രികവിധിപ്രകാരം ഈയ്യിടെ ഒരു അയ്യപ്പസ്വാമി ക്ഷേത്രം സ്ഥാപിതമായിരിക്കുന്നു. ശ്രീകോവിലിനൂള്ളിലെ ദേവന്റെ മുമ്പില്‍ ചെയ്യുന്ന പൂജാദികള്‍ തനി കേരളീയമായതുകൊണ്ട് കേരളത്തിലെ ക്ഷേത്രദര്‍ശനത്തില്‍ നിന്ന് ലഭിക്കുന്ന ആത്മസംതൃപ്തിയും ദര്‍ശനസാക്ഷത്ക്കാരവും ഭക്തജനങ്ങള്‍ക്ക് ഇവിടെത്തെ അയ്യപ്പസ്വമി ക്ഷേത്രദര്‍ശനത്തില്‍ നിന്ന് ലഭിക്കുന്നു. പൂജയ്ക്കുള്ള നൈവേദ്യപ്പായസവും മറ്റും പൂജാരി തന്നെ ക്ഷേത്രത്തിന്റെ അടുക്കളയില്‍ പാകപ്പെടുത്തന്നത് കേരളീയത്തനിമയുടെ മാറ്റു കൂട്ടൂന്നു. ഒരേ ലക്ഷ്യവും മനസ്സുമായി പ്രവര്‍ത്തിച്ചപ്പോള്‍ ന്യൂയോര്‍ക്കില്‍ ഒരു അയ്യപ്പസ്വാമി ക്ഷേത്രം വേണമെന്ന അയ്യപ്പഭക്തന്മാരുടെ അഭിലാഷം സഫലീകൃതമായി. ഏകത്വം ഉല്‍ഘോഷിക്കുന്ന അദൈ്വതദര്‍ശനത്തിന്റെ സാക്ഷാത്ക്കാരമാണ് ഈ ക്ഷേത്രം. നാനാജാതിമതസ്തര്‍ക്കും സാന്നിദ്ധ്യം നിഷേധിക്കാത്ത അയ്യപ്പക്ഷേത്രം സമാനതയുടെ സന്ദേശം പരത്തുന്ന മാനവദര്‍ശനത്തിന്റെ പ്രതീകമാണ്. സ്ര്തീയേയും ഈശ്വരന്‍ സൃഷ്ടിച്ചതാണ്. ആര്‍ത്തവവും പ്രസവവും ഈശ്വരകല്പിതം തന്നെ. അതുകൊണ്ട് അമേരിക്കയില്‍ സ്ഥാപിച്ചിരിക്കുന്ന അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ സ്ര്തീകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടില്ല. കേരളീയര്‍ക്ക് അഭിമാനിക്കാന്‍ പാകത്തിന് കേരളീയത്തനിമയോടു കൂടി ഈ ക്ഷേത്രം സ്ഥാപിച്ചത് ഭക്തജനങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണത്തോടെ ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ളയുടെ മേള്‍നോട്ടത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന വേള്‍ഡ് അയ്യപ്പാ സേവ ട്രസ്റ്റാണ്.

ഭൗതികമായ അഭിവൃദ്ധിയോ, സാമ്പത്തികസമൃദ്ധിയോ കൊണ്ട് മാത്രം മനുഷ്യജീവിതം സാര്‍ത്ഥകമാകുന്നില്ല. ആത്മീയവും ധാര്‍മ്മികവുമായ വികാസം അനുപേക്ഷണീയമാണ്. ആത്മീയമൂല്യങ്ങളും ധാര്‍മ്മീകമൂല്യങ്ങളും വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന ഘടകമാണ് ദേവാലയങ്ങള്‍. അതുകൊണ്ട് നമ്മുടെ ജീവിതത്തിന്റെ ഗതി നിര്‍ണ്ണയിക്കാന്‍ ദേവാലയങ്ങള്‍ അനിവാര്യമായി വരുന്നു. പ്രപഞ്ചത്തിന്റെ ആരംഭം മുതലുള്ള അതിന്റെ പരിണാമത്തിന്റെ അവസാനം മനുഷ്യനിലെ ആത്മീയവികാസമാണ്.ല്പആ വികാസത്തിനുള്ള വഴി ആരായുമ്പോള്‍ ദേവാലയങ്ങള്‍ ചവിട്ടുപടികളായി മുന്നില്‍ കാണൂന്നു.
മറുനാടന്‍ മലയാളികളും ക്ഷേത്രങ്ങളും (ലേഖനം) വാസുദേവ് പുളിക്കല്‍
Join WhatsApp News
Thami Mathu 2015-11-28 13:04:46
സ്ത്രീകള് എഴുതുമ്പോൾ ചില പുരുഷന്മാർ
കമന്റ് എഴുതാറുണ്ട്. അതേപോലെ
ഞാനും എഴുതുന്നു, സാറെ ലേഖനം കലക്കീട്ടുണ്ട്.
എന്റെ പേരു താമി മാതു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക