Image

വാഴക്കുളം പി.ഒ.യിലെ ഒരു ക്രിസ്മസ് കരോള്‍ (ജോര്‍ജ്ജ് ഓലിക്കല്‍)

Published on 16 December, 2015
വാഴക്കുളം പി.ഒ.യിലെ ഒരു ക്രിസ്മസ് കരോള്‍ (ജോര്‍ജ്ജ് ഓലിക്കല്‍)
ക്രിസ്മസ് എന്നും മധുരിക്കന്ന ഓര്‍മ്മകളാല്‍ തരളിതമാറ്,പ്രത്യേകിച്ചും കുട്ടിക്കാലത്തെ ക്രിസ്മസ് ഓര്‍മ്മകള്‍ മനസ്സില്‍ എന്നും ഒളിമങ്ങാതെ തെളിഞ്ഞു നില്‍ക്കും.

ഈ ക്രിസ്മസ്കരോള്‍ നടന്നത് ആയിരത്തിതൊള്ളായിരത്തിഎഴുപത്തി ഒന്‍പതിലാണ് ഇന്ന് നഗരപരിവേഷമുള്ള പൈനാപ്പിള്‍ സിറ്റിയെന്ന ലോക ഭൂപടത്തില്‍ സ്ഥാനമുള്ള വാഴക്കുളം അന്ന് പ്രകൃതിരമണീയമായ ഒരുകൊച്ചുഗ്രാമമായിരുന്നു. .വാഴക്കുളത്തെ മൂന്ന് കുന്നുകളിലായി സ്ഥിതി ചെയ്യുന്ന ഒരു നുറ്റാണ്‍ടിലധികം ചരിത്രമുള്ള സെന്റ് ജോര്‍ജ്ജ് പള്ളിയും, ഇന്ന് വിശുദ്ധ പദവിയില്‍ എത്തിയ ചാവറകുര്യാക്കോസ് ഏലിയാസ് അച്ചന്‍ സ്ഥാപിച്ച സി.എം.ഐ ആശ്രമവും, കര്‍മ്മലീത്ത മഠവും, ഇവയോടനുബന്ധിച്ചുള്ള വി്യാഭ്യാസസ്ഥാപനങ്ങളായ ടീച്ചേഴ്‌സ് ട്രെയിനിംഗ് സ്ക്കുള്‍, ഗേള്‍സ് ഹൈസ്ക്കുള്‍, ഇന്‍ഫന്റ്് ജീസസ്സ് ബോയിസ് ഹൈസ്ക്കുള്‍, സെന്റ്‌ജോര്‍ജ് ആശുപത്രി ഇവയെല്ലാമുള്ള വാഴക്കുളം കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് കനത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

കേരളത്തിലെ ഏറ്റവും നല്ല കാലാവസ്ഥ എന്നു പറയാവുന്നത് നവംബര്‍, ഡിസംബര്‍ മാസങ്ങളാണല്ലോ, പ്രത്യേകിച്ചും ഡിസംബര്‍ പ്രഭാതങ്ങളിലെ മഞ്ഞും ഇളംതണപ്പും, തെളിഞ്ഞ ആകാശത്തെ മേഘകൂട്ടങ്ങളും, മൂവന്തിനേരത്തെ ചെറുകുളിരും, രാത്രിയിലെ കനത്ത ഇരുട്ടില്‍ മിന്നാംമിനുങ്ങുകള്‍ മിന്നുന്നതും, നക്ഷത്രങ്ങള്‍ നിറഞ്ഞ ചക്രവാളവും, പാലപ്പൂവിന്റെ മണവും ആകുമ്പോള്‍ ക്രിസ്മസ് അടുത്തെത്തിയ പ്രതീതി ഉളവാക്കുന്നു.

ആഹ്ലാദത്തിന്റെയും, ഒത്തുചേരലിന്റെയും സുഖാനുഭൂതിയില്‍ വര്‍ഷത്തിലൊരിക്കല്‍ എത്തുന്ന ഡിസംബറിലെ പുണ്യദിനങ്ങള്‍ ലോകമെമ്പാടും അത്യുത്സാഹപുര്‍വ്വവും, പ്രാര്‍ത്ഥനനിര്‍ഭരമായും കൊണ്ടാ­ടു­ന്നു.

ക്രിസ്മസ് പരീക്ഷ കഴിഞ്ഞുള്ള അവധിയും ക്രിസ്തുമസ്സിനായുള്ള പള്ളിയിലെ ഒരുക്കങ്ങളും, നാട്ടിലെ കടകമ്പോളങ്ങള്‍ ക്രിസ്തുമസ്സ് ദീപങ്ങളാല്‍ അലംകൃതവുമായ ഒരു ക്രിസ്മസ് കാലത്തെ രസകരമായ ക്രിസ്മസ് കരോളിന്റെ ഓര്‍മ്മയാണ് പങ്കുവെയ്ക്കുന്നത്. 

ആയിരത്തിതൊള്ളായിരത്തി എഴുപത്തി ഒന്‍പതില്‍, വാഴക്കുളം ഫൊറോന പള്ളിയില്‍ പുതിയതായി വന്ന കൊച്ചച്ചന്‍, തോമസ് ആനിക്കുഴിക്കാട്ടില്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രിയങ്കരനായിരുന്നു.

ഇടവകയിലെ ഭക്തസംഘടകളിലൂടെ കുട്ടികളുടെയും യുവാക്കളുടെയും നാനവിധമായ കഴിവുകള്‍ കണ്ടെത്തി പ്രോത്‌സാഹിപ്പിച്ചിരുന്ന ആനിക്കുഴിക്കാട്ടിലച്ചനാണ് അദ്യമായി വ്യത്യസ്തമായ കരോളിന് തുടക്കംക്കുറിച്ചത്.

സാന്താക്ലോസിനോടൊപ്പം, മാതാവിന്റെയും യൗസ്സേപിതാവിന്റെയും ആട്ടിടയരുടെയും വേഷമിട്ട് വാഴക്കുളം ടൗണിലൂടെ ഒരു കരോള്‍.

അക്കാലത്ത് പള്ളിയില്‍ സമ്പൂര്‍ണ്ണ മിശിഹാ ചരിത്ര നാടകം നടത്തി പുതിയ കലാകാരന്മാരെകണ്ടെത്തിയ സമയമാണ്. എനിക്ക് ലഭിച്ചത് യൗസ്സേപിതാവി
ന്റെ വേഷമാണ്, മാതാവായി തുരുത്തിപ്പിള്ളില്‍ റോബിന്‍സും, ആട്ടിടയരായി കൊളമ്പേല്‍ തങ്കച്ചനും, സണ്ണിയും, ചെറുപറമ്പില്‍ സണ്ണിയും, സാന്താക്ലോസായി പള്ളി തൊമ്മനും, സഹായിയായി ഓലിമാട്ടേല്‍ തങ്കച്ചനും അണിനിരന്നു. 

പള്ളിതൊമ്മന്‍ എന്നുവിളിക്കുന്ന തോമസ് അക്കാലത്ത് തൃപ്പൂണിത്തറ ആ.എല്‍.വി മ്യൂസിക്ക് അക്കാഡമിയില്‍ നിന്ന് ഗാനഭൂഷണം പാസ്സായി പള്ളിയിലെ ക്വൊയറിലെ പ്രധാനിയായിരുന്നു. ഗിത്താര്‍, ഹാര്‍മ്മോണിയം,തബല എന്നീവാദ്യോപകരണങ്ങളില്‍ നിപുണനായിരുന്ന തൊമ്മന്‍ ഒരു സരസനായിരുന്നു. .സാന്താക്ലോസിന്റെ വേഷം തനിക്ക് വേണമെന്ന് തൊമ്മന്‍ നിര്‍ബ്ബന്ധം പിടിച്ചു. വേഷ പകര്‍ച്ചക്ക് സഹായിയായി പാറയില്‍ ജോസുചേട്ടനും, സംഘാടകനായി നെടുംങ്കല്ലേല്‍ ജോയിച്ചേട്ടനും ഉണ്ടായി­രു­ന്നു.

വേഷങ്ങളെല്ലാം റെഡിയാക്കി, മേക്കപ്പും താടിയുംമീശയും ശീലയുമണിഞ്ഞ് ബാന്റുമേളത്തിന്റെ അകമ്പടിയോടെ ടൗണിലിറങ്ങി ഗാനങ്ങളാലപിച്ച് ഒരോകടയിലും കയറിയിറങ്ങി. 

സാന്തായുടെ വേഷമണിഞ്ഞ തൊമ്മന്‍ കാര്‍ന്നോന്മാരായ കടയുടമകളെ പേര് ചൊല്ലിവിളിക്കുകയും മിഠായി വില്‍ക്കുന്ന കടകളില്‍ കയറുമ്പോള്‍ മിഠായി ഭരണിതുറന്ന് കൂടെയുള്ളവര്‍ക്കെല്ലാം മിഠായി വിതരണംചെയ്തതും, അത് കണ്ട് ഒന്നും പറയാന്‍ കഴിയാതെ നോക്കി നിന്ന കടയുടമകളും എല്ലാവരിലും ചിരിയുളവാക്കി, അങ്ങനെ മുമ്പോട്ടു നീങ്ങവെ തൊമ്മന്റെ സ്വന്തം അപ്പന്‍ കറിയാച്ചേട്ടന്‍ എതിരെ വരുന്നു, അദ്ദേഹം പഴയൊരു മിലട്ടറിക്കാരനായിരുന്നു. അന്തിക്ക് രണ്ടെണ്ണം വീശികഴിഞ്ഞാല്‍ ഹിന്ദി മാത്രമെ നാക്കില്‍വരികയുള്ളു, ഒരിക്കല്‍ തൊമ്മനെ കാണാന്‍ വീട്ടിലെത്തിയ ഞങ്ങള്‍ തൊമ്മനെ തിരക്കിയപ്പോള്‍ പറഞ്ഞത് ഇപ്രകാരമാണ് ് "മേരാ ബേട്ടാ തോമസ്, കുത്തെ കെ ജൈസൈ ആ ഹൈ പീഛെ ചലാക്കര്‍ ബഡാ കുത്താഹൈ'' ഇതിന്റ തര്‍ജ്ജിമ ഞങ്ങള്‍ മനസ്സിലാക്കിയത് "ഒരു വേലയും കൂലിയുമില്ലാതെ തേരാ പാര നടക്കലാണ് തൊമ്മന്റെ ജോലിയെന്ന്'. ഈ വിവരം ഞങ്ങള്‍ തൊമ്മനെ ധരിപ്പിച്ചിരുന്ന സമയത്താണ് കരോള്‍ നടക്കുന്നത.്

ഉണ്ണിയേശുവിനെ കൈയ്യിലേന്തിയ മാതാവിനെയും, പൂക്കള്‍വിരഞ്ഞ വടിയും പിടിച്ച
യൗസ്സേപ്പിതാവിനെയും, ആട്ടിടയരെയും, സാന്താക്ലോസിനെയുമെല്ലാം കണ്ടപ്പോള്‍ കറിയാച്ചേട്ടന്‍ ഭക്തിപാരവശ്യത്തോടെ റോഡില്‍ മുട്ടുകുത്തി കൈകൂപ്പി നിന്നു. ഇത് കണ്ട സന്താക്ലോസിന്റെ വേഷത്തിനുള്ളിലെ മകന്‍ തൊമ്മന്‍ ഇപ്രകാരം മൊഴിഞ്ഞു. ""എടാകറിയ നീ ഈയ്യിടെയായി കള്ള്കുടിച്ച് നിന്റെ മകന്‍ തോമസിനെ കാരണമില്ലാതെവഴക്ക് പറഞ്ഞ് കഷ്ടപ്പെടുത്തുന്നു, ഇനി മേലില്‍ അത് ഉണ്ടാകരുത"്' ഇത്‌കേട്ട ്കരഞ്ഞു കണ്ണീര്‍വാര്‍ത്ത കറിയാച്ചേട്ടന്‍ പറഞ്ഞെതെല്ലാം സമ്മതിച്ച് സ്തുതിചൊല്ലി തിരിച്ചു പോയി. ആ വര്‍ഷത്തെ ക്രിസ്തുമസ്സ് കരോള്‍ വിജയകരമായി പര്യവസാനിച്ചു. 

കരോളിനു ശേഷം മദ്യപാനത്തിലും, ഹിന്ദി പറയുന്ന കാര്യത്തിലും കറിയാച്ചേട്ടനില്‍ പ്രകടമായ മാറ്റങ്ങള്‍ കാണാന്‍ കഴിഞ്ഞെന്ന് തൊമ്മനിലൂടെ അറിയാന്‍ കഴിഞ്ഞു.

വാഴക്കുളം പി.ഒ.യിലെ ഒരു ക്രിസ്മസ് കരോള്‍ (ജോര്‍ജ്ജ് ഓലിക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക