Image

തിരുവനന്തപുരം ജില്ലയില്‍ ബുധനാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published on 27 September, 2016
തിരുവനന്തപുരം ജില്ലയില്‍ ബുധനാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍
തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ സമരം നടത്തിയ വിദ്യാര്‍ഥി-യുവജന നേതാക്കള്‍ക്കെതിരെ ചൊവ്വാഴ്ച തലസ്ഥാനത്ത് പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ ബുധനാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വിസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്നലെ വൈകീട്ട് ചേര്‍ന്ന മുന്നണിയുടെ അടിന്തരയോഗമാണ് ഹര്‍ത്താല്‍ സംബന്ധിച്ച് തീരുമാനമെടുത്തത്. മറ്റ് ജില്ലകളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്നും മുന്നണി ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ആയിരക്കണക്കിന് രക്ഷാകര്‍ത്താക്കളെ ബാധിക്കുന്ന പ്രശ്‌നമെന്ന നിലയില്‍ സ്വാശ്രയ സമരം യു.ഡി.എഫ് ഏറ്റെടുത്തു. സെക്രട്ടേറിയറ്റിനുമുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിവന്ന അനിശ്ചിതകാല സമരം പൊലീസ് അതിക്രമം കാരണം അവസാനിപ്പിച്ച സാഹചര്യത്തില്‍ തുടര്‍സമരത്തിന്റെ കാര്യത്തില്‍ ബുധനാഴ്ച എം.എല്‍.എമാരുമായി കൂടിയാലോചിച്ച് മുന്നണി തീരുമാനമെടുക്കും. സഭയില്‍ സര്‍ക്കാറിന്റെ ബുധനാഴ്ചത്തെ സമീപനം കൂടി പരിഗണിച്ചായിരിക്കും തീരുമാനമെന്നറിയുന്നു. എം.എല്‍.എമാരുടെ അനിശ്ചിതകാലസമരം ഉള്‍പ്പെടെയാണ് മുന്നണിനേതൃത്വം പരിഗണിക്കുന്നതെന്നും സൂചനയുണ്ട്. വിദ്യാര്‍ഥി-യുവജന നേതാക്കള്‍ നടത്തിയ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചത്. കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലത്തെി യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സന്ദര്‍ശിക്കുമ്പോഴാണ് പൊലീസ് ഗ്രനേഡ് പ്രയോഗം നടത്തിയത്. സമരപ്പന്തലിലേക്ക് അതിക്രമം നടത്തുന്ന രീതി ഇന്നുവരെ സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. പിടിയിലായ പ്രവര്‍ത്തകരെ പൊലീസ് വാഹനത്തിലിട്ടും ക്രൂരമായി മര്‍ദിച്ചു. സമരം കഴിഞ്ഞ് മടങ്ങിയ പ്രവര്‍ത്തകരെ എസ്.എഫ്.ഐ പ്രവര്‍ത്തകരും ആക്രമിച്ചു.

നിയമസഭയില്‍ പദവിക്ക് ചേരാത്ത പ്രസംഗമാണ് മുഖ്യമന്ത്രി നടത്തിയത്. സ്വകാര്യ സ്വാശ്രയ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടിടത്ത് ഒപ്പിട്ടുനല്‍കി സര്‍ക്കാര്‍ അവരുമായി കരാറുണ്ടാക്കുകയായിരുന്നു. ഹൈകോടതിയില്‍ ഉണ്ടായിരുന്ന കേസില്‍ സര്‍ക്കാര്‍ ബോധപൂര്‍വം തോറ്റുകൊടുത്ത് മാനേജ്‌മെന്റുകളെ സഹായിച്ചു. സര്‍ക്കാര്‍ നിയന്ത്രിത പരിയാരം സഹകരണ മെഡിക്കല്‍ കോളജില്‍ പോലും ഉയര്‍ന്ന ഫീസ് നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. പരിയാരം ഭരണസമിതി ചെയര്‍മാന്‍പദവി രാജിവെച്ച എം.വി. ജയരാജന്റെ നടപടി പഴയകാല സ്വാശ്രയസമരത്തിന്റെ മന:സാക്ഷിക്കുത്ത് കാരണമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക