Image

9 ദിവസങ്ങള്‍ ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍-13 ബി.ജോണ്‍ കുന്തറ)

Published on 01 February, 2017
9 ദിവസങ്ങള്‍ ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍-13 ബി.ജോണ്‍ കുന്തറ)
മലയാളം വിവര്‍ത്തനം - എസ്. ജയേഷ്

അദ്ധ്യായം 13

മാത്യൂസിനെ കാണാതായതിന്റെ ഒമ്പതാം ദിവസം…

രാവിലെ അഞ്ചരയ്ക്ക് ആന്‍ഡ്രൂ എയര്‍പോര്‍ട്ടിലേയ്ക്ക് പോയി. തലേന്ന് രാത്രി തന്നെ അവന്‍ ഫ്‌ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഞാന്‍ ആന്‍ഡ്രൂ വിന്റേയും റോയിയുടേയും സുരക്ഷയ്ക്ക് വേണ്ടി പ്രാര്‍ഥിച്ചിരുന്നു. മാത്യൂസ് സുരക്ഷിതനായി തിരിച്ചെത്താനും.

ഇത് രണ്ടാമത്തെ തവണയാണ് ആന്‍ഡ്രൂ ഡല്‍ഹിയിലേയ്ക്ക് പോകുന്നത്. ആദ്യത്തെ തവണ അവന്‍ കുഞ്ഞായിരിക്കുമ്പോഴായിരുന്നു. താജ് മഹലും ഡല്‍ഹിയും കാണാനായി ഒരു കുടുംബയാത്ര. അത് അവന് ഓര്‍മ്മയുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. റോയ് കൂടെയുള്ളത് കൊണ്ട് എനിക്ക് പേടിയുണ്ടായിരുന്നില്ല.

ഏഴ് മണിയ്ക്ക് ഞാനും നീലയും നടക്കാന്‍ പോയി. അവള്‍ ആലുവയിലെ തെരുവുകളിലൂടെ ആദ്യമായിട്ടായിരുന്നു ചുറ്റിത്തിരിയുന്നത്. ചില ആളുകള്‍ എത്ര വലിയ കള്ളന്മാരാണ് എന്നതായിരുന്നു നടത്തത്തില്‍ ഞങ്ങളുടെ പ്രധാന സംഭാഷണ വിഷയം.. ആന്‍ഡ്രൂ തലേ ദിവസം പറഞ്ഞ കാര്യങ്ങള്‍ വച്ചായിരുന്നു ഞങ്ങളുടെ സംഭാഷണം.

നീലയ്ക്ക് അപ്പോഴും ഫാ. ക്ലീറ്റസ് നിരപരാധിയാണെന്ന് തോന്നിയില്ല. റോയിയുടെ അഭിപ്രായം തന്നെയായിരുന്നു അവള്‍ക്കും. ചികിത്സയ്ക്കായി തോമസ് ആലുവയില്‍ ഒരു വര്‍ഷത്തേയ്ക്ക് അപാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്തത് ആരും വിശ്വസിക്കില്ല.

നടത്തം കഴിഞ്ഞ് ഞങ്ങള്‍ തിരിച്ചെത്തിയപ്പോള്‍ അനില്‍ ബില്‍ഡിങ്ങിന് മുന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നു. അയാള്‍ കാര്‍ എടുക്കാന്‍ പോകുകയായിരിക്കണം. ഞങ്ങളെ കണ്ടപ്പോള്‍, അയാള്‍ അടുത്തേയ്ക്ക് വന്ന് കേസിന്റെ പുരോഗതി അന്വേഷിച്ചു. തോമസ് പെട്ടെന്ന് അപ്രത്യക്ഷനായത് അയാള്‍ അറിഞ്ഞിരുന്നു.

കേസന്വേഷിക്കുന്ന ഏജന്റിനെക്കുറിച്ച് ഞാന്‍ പറഞ്ഞു. ന്യൂ ഡല്‍ഹിയിലേയ്ക്ക് കേസ് പുരോഗമിച്ചത് പറഞ്ഞില്ല. “മാഡം, ഞാന്‍ എന്തെങ്കിലും സഹായം ചെയ്യണമെങ്കില്‍ പറയാന്‍ മടിക്കരുത്. നിങ്ങളുടെ ഭര്‍ത്താവ് എത്രയും വേഗം തിരിച്ചെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,“ അയാള്‍ പറഞ്ഞു.

പത്ത് മിനിറ്റ് വൈകിയാണ് അവരുടെ ഫ്‌ലൈറ്റ് പുറപ്പെട്ടത്. ഫ്‌ലൈറ്റ് ഉയരത്തിലെത്തിയപ്പോള്‍ റോയ് സീറ്റ് ചായ്ച് ചാരിയിരുന്ന് സംസാരിക്കാന്‍ തുടങ്ങി.

“ഇന്നലെ ഞാന്‍ ഓഫീസില്‍ എത്തിയപ്പോള്‍ ന്യൂ ഡല്‍ഹിയിലെ എന്റെ ചില സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നു. ഞാന്‍ അവരുടെയൊപ്പം ചില കേസുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.”

റോയ് പറയുന്നത് വ്യക്തമായി കേള്‍ക്കാന്‍ പാകത്തില്‍ ആന്‍ഡ്രൂവും തന്റെ സീറ്റ് ചായ്ച് ചാരിയിരുന്നു.

“ഡല്‍ഹിയില്‍ സി ഐ ഏ എജന്റ് കിഡ്‌നാപ്പ് ചെയ്ത തോമസിനെ നമുക്ക് കിട്ടും.”

അത് കേട്ടപ്പോള്‍ ആന്‍ഡ്രൂ വിന് സംശയമായി, “എങ്ങിനെ?”

“നിങ്ങളുടെ ഡാഡിനെ അധികം വൈകാതെ തിരിച്ച് കിട്ടാനുള്ള പ്രായോഗികമായ വഴിയായി എനിക്ക് തോന്നുന്നത് ഇതാണ്.”

ആന്‍ഡ്രൂ കൂടുതല്‍ കേള്‍ക്കാനായി കാത്തിരുന്നു.

“ഇത് എങ്ങിനെ സംഭവിച്ചു എന്നതിനെക്കുറിച്ച് വ്യക്തമായ ചിത്രം എനിക്ക് കിട്ടിയിട്ടുണ്ട്. എന്റെ ഏജന്‍സിയിലെ അടുത്ത ബന്ധങ്ങള്‍ വഴി കിട്ടിയതാണ്. ഞാന്‍ പറയാം. തോമസ് ഒരു വിലപിടിച്ച പിടികിട്ടാപ്പുള്ളിയാണ്. എഫ് ബി ഐയ്ക്ക് അയാളെ ആവശ്യമാണ്. സി ഐ ഏയുടെ സഹായത്തോടെ തോമസിനെ കുടുക്കുന്നത ജോലി ഇന്ത്യയിലെ സി ഐ ഏ സബ് ഏജന്റുമാര്‍ക്ക് കൊടുത്തു.”

“സബ് ഏജന്റ് എന്ന് വച്ചാല്‍?” ആന്‍ഡ്രൂ ചോദിച്ചു.

അതിന് റോയ് മറുപടി പറഞ്ഞില്ല, “അത് വഴിയേ അറിയും.”

അപ്പോഴേയ്ക്കും ഫ്‌ലൈറ്റ് അറ്റന്റന്റ് ബ്രേക്ക് ഫാസ്റ്റ് കൊണ്ടുവന്നു. അവര്‍ ഓം ലറ്റ് എടുത്തു.

“ആന്‍ഡ്രൂ, സി ഐ എ തോമസിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിച്ചു. അയാളുടെ ഇപ്പോഴത്തെ ലൊക്കേഷന്‍ അടക്കം. ആ വിവരങ്ങള്‍ അവര്‍ കരാറുകാര്‍ക്ക് കൈമാറി,” റോയ് തുടര്‍ന്നു.

“തോമസിനെ ആദ്യം ഇന്ത്യന്‍ പോലീസിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു എഫ് ബി ഐയുടെ ആവശ്യം. ആ ആവശ്യം ഇന്ത്യന്‍ പോലീസിനോട് ആവശ്യപ്പെട്ടാല്‍ നടക്കില്ല എന്ന് എഫ് ബി ഐക്ക് അറിയാം. മാത്രമല്ല കാര്യങ്ങള്‍ കുഴയുകയും ചെയ്യും. അവര്‍ക്ക് ചെയ്യാന്‍ കഴിയുക ആദ്യം അയാളെ പിടിക്കുകയും പോലീസിന് കൈമാറുകയുമാണ്. എന്നിട്ട് ഇന്ത്യന്‍ കോടതിയിലെ നടപടികള്‍ കഴിഞ്ഞ് അയാളെ അമേരിക്കയിലേയ്ക്ക് കൊണ്ടു പോകുക. ഈ കേസില്‍, കരാറുകാര്‍ രൂപ സാദൃശ്യം മൂലം തോമസ് ആണെന്ന് കരുതി നിങ്ങളുടെ ഡാഡിനെ കൊണ്ടുപോയി.”

ആന്‍ഡ്രൂ ഒന്നും പറഞ്ഞില്ല. റോയ് പറഞ്ഞ് പൂര്‍ത്തിയാക്കാന്‍ കാത്തിരിക്കുകയായിരുന്നു അയാള്‍.

“വാള്‍ സ്ട്രീറ്റ് സാമ്പത്തിക ക്രമക്കേടുകളില്‍ ഉള്‍പ്പെട്ടിരുന്ന ചില ക്രിമിനലുകള്‍ ഇന്ത്യയിലേയ്ക്ക് കടന്നപ്പോള്‍ എഫ് ബി ഐ ഈ വഴിയാണ് ഉപയോഗിച്ചത്. അതെല്ലാം വിജയകരമായിരുന്നു. ഈ കേസില്‍, നമുക്ക് ചിലതൊക്കെ ചെയ്യാനുണ്ട്. ഒരു നിരപരാധിയെ രക്ഷിക്കാന്‍ ഇത് ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നെ വിശ്വസിക്കൂ, സിബിഐയ്ക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട്.”

ആന്‍ഡ്രൂവിന് ഒന്നും മനസ്സിലായില്ല, “എന്ത് കൊണ്ട്?” അയാള്‍ ചോദിച്ചു.

“ഞാന്‍ പറഞ്ഞത് നേരിട്ടല്ലാത്ത ഉത്തരവാദിത്തമാണ്, ആ സി ഐ ഏ കരാറുകാരെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതിന്റെ. അതേ ചാനലുകള്‍ വഴി നമുക്ക് ഡല്‍ഹിയുള്ള തോമസിനെക്കുറിച്ച് വിവരങ്ങള്‍ അവര്‍ക്ക് നല്‍കാന്‍ കഴിയും. പിന്നെ അവര്‍ക്ക് മാത്യൂസിനെ ആവശ്യമില്ല.”

തോമസിന്റെ യാത്രാ പദ്ധതികളെക്കുറിച്ച് റോയ് വിശദീകരിച്ചു.

“തോമസ് ഇപ്പോള്‍ കേരളാ എക്‌സ്പ്രസ്സിലാണ്.” റോയ് പറഞ്ഞു.

ആന്‍ഡ്രൂവിന് ഒന്നും മനസ്സിലായില്ല. ഇന്ത്യയിലെ തീവണ്ടികളെക്കുറിച്ച് അയാള്‍ക്ക് ഒന്നുമറിയില്ല. അയാളുടെ നോട്ടത്തില്‍ നിന്നും റോയിയ്ക്ക് അത് മനസ്സിലായി. ഇന്ത്യയിലെ തീവണ്ടിയെക്കുറിച്ച് റോയ് ചെറുതായൊന്ന് വിശദീകരിച്ചു.

“കേരള എക്‌സ്പ്രസ്സ് എല്ലാ ദിവസവും തിരുവനന്തപുരത്ത് നിന്നും ന്യൂ ഡല്‍ഹിയിലേയ്ക്ക് പോകും. ഡല്‍ഹിയില്‍ എത്തിച്ചേരാന്‍ മൂന്ന് ദിവസമെടുക്കും. തോമസ് കോട്ടയത്ത് നിന്നാണ് ആ ട്രെയിനില്‍ കയറിയത്.”

“ഇന്റലിജന്‍സ് എല്ലായിടത്തും വളരെ മാറിപ്പോയെന്ന് തോന്നുന്നു.” ആന്‍ഡ്രൂ പറഞ്ഞു.

അത് കേട്ടപ്പോള്‍ റോയിയ്ക്ക് സന്തോഷമായി. “2008 ഇലെ മുംബൈ ആക്രമണത്തിന് ശേഷം സി ബി ഐയും മറ്റ് ഇന്റലിജന്‍സ് ഏജന്‍സികളും വളരെ മാറിപ്പോയി. എല്ലാവരും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ക്കിപ്പോള്‍ വളരെയേറെ സ്വാതന്ത്ര്യവും സാങ്കേതിക സഹായവും കിട്ടുന്നുണ്ട്. ഇന്ത്യയില്‍ ഏത് ട്രെയിനിലേയും ബുക്കിങ്ങുകള്‍ പരിശോധിക്കാനും ആരൊക്കെ എവിടെയൊക്കെ പോകുന്നുണ്ടെന്ന് അറിയാനും ഞങ്ങളുടെ ഹെഡ് ക്വാര്‍ട്ടേഴ്‌സിന് സാധിക്കും. ഫാ. ക്ലീറ്റസ് തന്ന തോമസിന്റെ മൊബൈല്‍ നമ്പര്‍ ഞാന്‍ ഞങ്ങളുടെ സൈബര്‍ സെല്‍ വഴി കണ്ടെത്തി. അവര്‍ പറഞ്ഞതനുസരിച്ച് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തോമസ് അഞ്ച് കാളുകള്‍ ഡല്‍ഹിയിലെ രണ്ട് നമ്പറുകളിലേയ്ക്ക് വിളിച്ചിട്ടുണ്ട്. ഒരു കാള്‍ ടര്‍ക്കിയിലേയ്ക്കും. ആ അഞ്ച് കാളുകളില്‍ നിന്നും രണ്ടെണ്ണം തിരഞ്ഞു പിടിക്കാന്‍ കഴിയുന്നതായിരുന്നു. മൂന്നെണ്ണം തിരഞ്ഞു പിടിക്കാന്‍ കഴിയാത്തതും. ഇന്ത്യന്‍ സര്‍ക്കാരിനല്ലാതെ, അത്തരം നമ്പറുകള്‍ ഉണ്ടാവുക ഫോറിന്‍ എംബസ്സികള്‍ക്കും വലിയ സാമ്പത്തിക സ്ഥാപനങ്ങള്‍ക്കുമാണ്. എന്നു വച്ചാല്‍, അയാള്‍ ഏതോ ഫോറിന്‍ എംബസ്സിയുമായിട്ടാണ് സംസാരിച്ചിട്ടുള്ളത്. ഏത് എംബസ്സിയാണെന്ന് ഊഹിക്കാനേ ഇപ്പോള്‍ പറ്റൂ.”

“അയാള്‍ ടര്‍ക്കിയിലേയ്ക്ക് എന്തിന് വിളിക്കണം?” ആന്‍ഡ്രൂ ചോദിച്ചു.

“അയാള്‍ക്ക് ടര്‍ക്കി വഴി മറ്റെങ്ങോട്ടെങ്കിലും പോകാനായിരിക്കുമെന്നേ പറയാന്‍ പറ്റൂ, അല്ലെങ്കില്‍ അയാള്‍ക്ക് മറ്റൊരു എഡ്വേര്‍ഡ് സ്‌നോഡന്‍ ആകണമായിരിക്കും.” റോയ് പറഞ്ഞു.

(തുടരും.....)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക