Image

ആദിവാസിയെങ്കില്‍ വണ്ടിയെടുക്കില്ലെന്നു ആംബുലന്‍സ് ഡ്രൈവര്‍മാര്‍, കേരളത്തില്‍ നിന്നും കേള്‍ക്കുന്നത് ഞെട്ടിക്കുന്ന വാര്‍ത്ത

Published on 12 March, 2018
ആദിവാസിയെങ്കില്‍ വണ്ടിയെടുക്കില്ലെന്നു ആംബുലന്‍സ് ഡ്രൈവര്‍മാര്‍, കേരളത്തില്‍ നിന്നും കേള്‍ക്കുന്നത് ഞെട്ടിക്കുന്ന വാര്‍ത്ത
അപകടത്തില്‍ പരുക്കേറ്റു പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച ആദിവാസിയെ വിദഗ്ധ ചികിത്സയ്ക്കു കൊണ്ടുപോകാന്‍ സ്വകാര്യ ആംബുലന്‍സുകാര്‍ തയ്യാറായില്ല. തുടര്‍ന്നു ആംബുലന്‍സ് പോലീസ് പിടിച്ചെടുത്തു രോഗിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. പ്ലാച്ചിമട ആദിവാസി കോളനിയിലെ കറുപ്പച്ചാമിയാണ് (50) ഈ അവഗണന നേരിട്ടത്. ഇയാള്‍ സഞ്ചരിച്ച സൈക്കിളില്‍ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. താടിയെല്ലിനു സാരമായി പൊട്ടലേറ്റ കറുപ്പച്ചാമിയെ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു ആംബുലന്‍സ് ഡ്രൈവര്‍മാരുടെ നിരുത്തരവാദപരമായ പെരുമാറ്റം. ആദിവാസി യുവാവ് മധുവിന്റെ മരണത്തോടെ ആദിവാസികള്‍ നേരിടുന്ന ദൈന്യജീവിതം പുറത്തു വന്നു ദിവസങ്ങള്‍ക്കുള്ളിലാണ് കേരളത്തിന്റെ സാംസ്‌ക്കാരിക ജീര്‍ണ്ണത വീണ്ടും പുറത്തു വന്നത്.

വിദഗ്ധചികിത്സയ്ക്കായി കറുപ്പച്ചാമിയെ മെഡിക്കല്‍ കോളേജിലേക്കു കൊണ്ടു പോകാന്‍ ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ് ലഭ്യമല്ലായിരുന്നു. ഈ സമയത്താണ് ട്രൈബല്‍ പ്രമോട്ടര്‍ ബിന്ദു അത്യാഹിത വിഭാഗം മുഖേന ആശുപത്രി പരിസരത്തു നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സിലെ ഡ്രൈവറെ വിളിച്ചു. ആദിവാസി വിഭാഗത്തില്‍ പെട്ട ആളെ തൃശൂരിലേക്ക് കൊണ്ടുപോകാനാണ് എന്നറിയിച്ചപ്പോള്‍ 'ആദിവാസിയാണെങ്കില്‍ വരില്ല' എന്നായിരുന്നു മറുപടിയത്രെ. ഇതേത്തുടര്‍ന്ന് പോലീസ് ഔട്ട്‌പോസ്റ്റില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസുകാര്‍ വിളിച്ചപ്പോഴും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഇതേ മറുപടി തന്നെ പറഞ്ഞു.

തുടര്‍ന്നു സൗത്ത് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. മനോജ്കുമാര്‍, അഡീ. എസ്‌ഐ അബ്ദുല്‍ ഗഫൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. കോട്ടമൈതാനം പരിസരത്തു നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സുകളിലൊന്നു നിര്‍ബന്ധപൂര്‍വം വരുത്തി കറുപ്പച്ചാമിയെ തൃശൂരിലേക്ക് കൊണ്ടുപോയി. ആദിവാസിയാണെങ്കില്‍ വരില്ലെന്നു പറഞ്ഞ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ എസ്ടി സംരക്ഷണ നിയമപ്രകാരം കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക