അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ ബോധവല്‍ക്കരണത്തിന്റെയും
ശുദ്ധജലത്തിന്റെയും കുറവാണ് ശ്രദ്ധേയമായി തോന്നിയതെന്നു സാമൂഹിക
പ്രവര്‍ത്തകയും വേള്‍ഡ് മലയാളി ഫെഡറെഷന്‍ നേതാവുമായ ആനി ലിബു.
താമസിക്കാന്‍ മെച്ചപ്പെട്ട വീടുകളുണ്ട്. എല്ലാ വീട്ടിലും ടിവിയും കണ്ടു.
പക്ഷെ കുടിക്കുന്ന വെള്ളം അരുവിയില്‍ നിന്നു നേരിട്ടെടുത്താണ്. തിളപ്പിച്ച്
ആറിച്ചേ കുടിക്കാവു എന്ന ധാരണയില്ല, അഥവാ അതു ചെയ്യുന്നില്ല. അതു മൂലം
രോഗങ്ങളുണ്ടാവുന്നു.
പുറം ലോകത്തു കരുതുന്നതു പോലെ ദാരിദ്ര്യത്തിന്റെ അവസ്ഥ കണ്ടില്ല. പക്ഷെ
മാലിന്യവും കുട്ടികളിലെ പോഷകാഹാരക്കുറവും ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ 10
വര്‍ഷത്തിനിടയില്‍ വലിയ വികസനം ആദിവാസി ഊരുകളില്‍ നടന്നു.
വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍,
കോന്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍ ഡി. സി.ജെ. റോയി എന്നിവരുടെ
നിര്‍ദേശ പ്രകാരമായിരുന്നു രണ്ടു ദിവസ്‌ത്തെ സന്ദര്‍ശനം. പാലക്കാട് എം.പി,
എം.ബി. രാജേഷിന്റെ പി.എ. സുധീഷ് കുമാര്‍, ഡ്രൈവര്‍ അരുണ്‍ കൊച്ചിന്‍
എന്നിവരായിരുന്നു കൂടെ. പുറം ലോകത്തു കേള്‍ക്കുന്ന പോലെയല്ല അവിടെ സ്ഥിതി
എന്നു സുധീഷ് കുമാര്‍ നേരത്തെ സൂചിപ്പിക്കുകയും ചെയ്തു.
ഒട്ടേറെ വികസന പ്രവര്‍ത്തനം നടത്തിയ കാര്യം പാര്‍ലമെന്റംഗമായ രാജേഷും ചൂണ്ടിക്കാട്ടി.
കുട്ടികളെ സ്‌കൂളില്‍ വിടുന്നതിനു പകരം അമ്മമാര്‍ ജോലിക്കു പോകുമ്പോള്‍
കൂടെ കൊണ്ടു പോകുന്ന സ്ഥിതി ഉണ്ട്. എങ്കിലും ധാരാളം വിദ്യാസമ്പന്നരുണ്ട്.
സ്ഥലത്തെ സ്‌കൂളില്‍ എസ്.എസ്.എല്‍.സിക്ക് 90 ശതമാനമെങ്കിലും വിജയം
പ്രതീക്ഷിക്കുന്നു.
കൊല്ലപ്പെട്ട മധുവിന്റെ രണ്ടു സഹോദരിമാര്‍ ബിരുദധാരികളാണ്. ഒരു പെങ്ങളും അളിയനും പോലീസിലും.
ഒന്‍പതു വര്‍ഷമായി മധു വീടുമായി ബന്ധപ്പെട്ടിട്ടെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇത്തരമൊരു അന്ത്യം വലിയ ദുഖമായി.
മധുവിനെ കൊന്ന കേസില്‍ അറസ്റ്റിലായ 14 പേരുടെ കുടുംബവും കരഞ്ഞു വിളിച്ച് കഴിയുന്നു.
ആദിവാസി ഊരുകളിലേക്കു പോകുന്നത് അപകടകരമെന്ന രീതിയിലാണു പലരും സംസാരിച്ചത്.
അമേരിക്കയില്‍ നിന്നു വന്ന താന്‍ മലയാളം സംസാരിക്കുന്നു എന്നത് പലര്‍ക്കും
അതിശയമായിരുന്നു.
അട്ടപ്പടിയിലെ സര്‍ക്കാര്‍ ആശുപത്രിയുടെയത്ര വ്രുത്തിയുള്ള ഒരു ആശുപത്രി
കേരളത്തില്‍ വേറെ എവിടെയെങ്കിമുണ്ടോ എന്നു സംശയിക്കണം. സ്റ്റാഫ് ഒക്കെ നല്ല
പെരുമാറ്റം. പക്ഷെ പ്രസവത്തിനു പോലും ആശുപത്രിയെ ആശ്രയിക്കാന്‍
ആദിവാസികള്‍ പലര്‍ക്കും ഇപ്പോഴും മടി.
സ്‌കൂളിലെ അധ്യാപര്‍ ദൂരെ നിന്നാണു വരുന്നത്. സ്‌കൂളിനടുത്ത് ഭക്ഷണം
ലഭിക്കാനൊന്നും മാര്‍ഗമില്ലാത്തതിനാല്‍ പൊതിച്ചോറുമായി വേണം അവര്‍ വരാന്‍.
കുവൈറ്റിലെ കല എന്ന സംഘടന ഒരു ഊരില്‍ ജല ശുദ്ധീകരണ പ്ലാന്റ്
സ്ഥാപിച്ചിട്ടുണ്ട്. ഇത് മുന്നൂറില്‍ പരം കുടുംബങ്ങല്‍ക്ക് പ്രയോജനം
ചെയ്യുന്നു. ഇത്തരം പ്ലാന്റുകള്‍ക്ക് ചെറിയ തുകയേ ആകൂ. അതു സ്ഥാപിച്ചു
കൊടുത്താല്‍ വലിയ മാറ്റം വരും.
മലമുകളിലെ ഫലഭൂയിഷ്ടമായ മണ്ണിലുള്ള ക്രുഷി ഏറെ നല്ലരീതിയില്‍ നടക്കുന്നു.
വാഴക്കുലയും മറ്റും വളരെ വലുത്. പുരുഷന്മാര്‍ കാര്യമായ ജോലിയൊക്കെ
ചെയ്യുന്നുണ്ടൊ എന്നു സംശയം.
രണ്ടു ദിവസം കൊണ്ട് പല ഊരുകളും കാണുകയുണ്ടായി.
എല്ലായിടത്തും സ്ഥിതി ഏകദേശം ഒരു പോലെ ആയിരുന്നു.
എന്തായാലും ഏതാനും വര്‍ഷം കഴിയുമ്പോള്‍ ആദിവാസികളും പര്‍ഷ്‌ക്രുത ജീവിത രീതിയിലേക്കു വരുമെന്നുറപ്പാണ്.
സുധീഷ് കുമാറിന്റെ കുറിപ്പ്
ഫേസ് ബൂക്കിലൂടെ മാത്രം ദയവു ചെയ്തു പ്രശ്‌നങ്ങളെ അറിയാന്‍ ശ്രമിക്കുകയോ വിലയിരുത്തുകയോ ചെയ്യരുത്. സര്‍ക്കാര്‍ അടിയന്തിര ധനസഹായമായി 10
ലക്ഷം രൂപ പ്രഖ്യാപിക്കുകയും ആദ്യഗഡുവായ 4.5 ലക്ഷം കൊടുക്കുകയും ചെയ്തു.
പിന്നെ മധുവിന്റെ കുടുംബം അത്ര സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന
കുടുംബമോ പട്ടിണിയുള്ള കുടുംബമോ അല്ല. മധുവിന്റെ അമ്മ അംഗന്‍വാടി
ഹെല്‍പ്പറും ഒരു സഹോദരി അംഗനവാടി വര്‍ക്കറുമാണ്. ഒരു സഹോദരിയും സഹോദരി
ഭര്‍ത്താവും സിവില്‍ പോലീസ് നിയമനം കാത്തിരിക്കുന്നു. മറ്റൊരു സഹോദരീ
ഭര്‍ത്താവ് സര്‍ക്കാര്‍ സര്‍വിസില്‍ സീനിയര്‍ ക്ലാര്‍ക്ക് ആണ്.
കുടുംബ സ്വത്തായി ലഭിച്ച ഒരേക്കര്‍ ഭൂമി സ്വന്തമായി ഉണ്ട്. അതില്‍ വാഴ
മുതലായ കൃഷിയും നടത്തുന്നുണ്ട്. നമ്മള്‍ കണ്ടു ശീലിച്ച അര്‍ബനൈസേഷന്‍
അട്ടപ്പാടിയിലെ പല ഊരുകളിലും പലവിധ കാരണങ്ങളാല്‍ നടപ്പാക്കാന്‍
കഴിയുന്നില്ല എന്നതാണ് അട്ടപ്പാടിയുടെ പോരായ്മയായി വേണമെങ്കില്‍
ആരോപിക്കാവുന്നത്. പിന്നെ വര്‍ഷങ്ങളായി പരിഹരിക്കാന്‍ കഴിയാത്ത ഭൂമി
പ്രശ്‌നം. അതിനും സര്‍ക്കാര്‍ തലത്തില്‍ അതിവേഗ നടപടികള്‍
പുരോഗമിക്കുന്നുണ്ട്.
ആനിയുടെ സന്ദര്‍ശനം വെറുതെ കണ്ടു സഹതാപം പ്രകടിപ്പിച്ചു
മടങ്ങാനുള്ളതാണെന്നു തെറ്റിദ്ധരിക്കണ്ട. ഫലപ്രദമായ പദ്ധതികള്‍
ഏറ്റെടുക്കാന്‍ സന്നദ്ധമായി ലോക മലയാളി ഫെഡറെഷന്റെ പ്രതിനിധിയായാണ് ആനി
എത്തിയിട്ടുള്ളത്. എനിക്കുറപ്പുണ്ട് അവര്‍ക്കിനിയും അവിടെ
വാരാതിരിക്കാനാവില്ല.
അട്ടപ്പാടി എത്ര വലുപ്പമുള്ളതാണെന്നറിയുമോ? മൂന്നു പഞ്ചായത്തുകള്‍
ഉള്‍പ്പെടുന്ന അട്ടപ്പാടിക്ക് ആലപ്പുഴ ജില്ലയുടെ വലിപ്പമുണ്ട്. പാലക്കാട്
ജില്ലാ ആസ്ഥാനത്തിനു അത്ര അടുത്തല്ല അട്ടപ്പാടി എന്നര്‍ത്ഥം. പാലക്കാട്
നിന്നും രണ്ടര മണിക്കൂര്‍ ചുരം കടന്നു വേണം അട്ടപ്പാടിയില്‍ എത്താന്‍.
ഫെഡറേഷന്‍ സ്വമേധയാ വിഷയം അറിഞ്ഞു വന്നതാണ്. അതിനു അവരോടു നന്ദിയും ഉണ്ട്.
ഒരു സംഘടന വിചാരിച്ചാല്‍ മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും
വിശ്വസിക്കുന്നില്ല.
കുവൈറ്റ് കല വനിതാ വേദിയും ഇത്തരത്തില്‍ സഹായവുമായി നേരത്തെ തന്നെ
വന്നതാണ്. അവര്‍ പണം മുടക്കിയ കുടിവെള്ള പദ്ധതി നല്ല നിലയില്‍ നടക്കുന്നു.
ഇത്തരം ചെറിയ വലിയ സഹായങ്ങള്‍ ചേര്‍ത്ത് വച്ചു പ്രശ്‌നങ്ങള്‍
പരിഹരിക്കാനാണ് ശ്രമിക്കുന്നത്. കുറ്റം പറയാന്‍ വളരെ
എളുപ്പമാണ്. യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. സഹാനുഭൂതി പ്രകടിപ്പിക്കലോ
കടലിനക്കരെയിരുന്നു ആത്മരോഷം പ്രകടിപ്പിക്കലോ ഒന്നും പരിഹാരം കൊണ്ട്
വരില്ല.
see also