Image

വിമര്‍ശനത്തിനും ആകാം നല്ലഭാഷ (കാരൂര്‍ സോമന്‍)

Published on 14 April, 2018
വിമര്‍ശനത്തിനും ആകാം നല്ലഭാഷ (കാരൂര്‍ സോമന്‍)
ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ സ്കൂള്‍ വാര്‍ഷികത്തില്‍ ഞാന്‍ എഴുതി അവതരിപ്പിച്ച നാടകം പൊലീസിന്റെ ക്രൂരതകള്‍ തുറന്നു കാട്ടുന്നതായിരുന്നു. ഫലം പൊലീസ് എന്നെ നക്‌സല്‍ ആയി മുദ്രകുത്തി. പണ്ഡിത കവി കെ. കുഞ്ഞുപിള്ള പണിക്കര്‍ സാര്‍ സ്റ്റേഷനില്‍ എത്തി വിശദീകരിച്ചതുകൊണ്ട് നടപടിയുണ്ടായില്ല. പക്ഷേ, അത്യാവശത്തിനു ചീത്ത കേട്ടു. എസ്.ഐയുടെ വക ഒരടിയും കിട്ടി.

1990ല്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തില്‍നിന്നും പുറത്തു വന്ന എന്റെ ആദ്യ നോവല്‍ കണ്ണീര്‍പ്പൂക്കളിനു അവതാരിക എഴുതിയ തകഴിച്ചേട്ടന്‍ ഈ സംഭവം അറിഞ്ഞപ്പോള്‍ ഉപദേശിച്ചതു ""മറ്റുള്ളവരുടെ ആക്ഷേപങ്ങള്‍ കേട്ട് മനസമാധാനം നഷ്ടപ്പെടുത്തരുത്. നിലയില്ലാത്ത കയങ്ങളില്‍ എത്തി നോക്കരുത്.''

ഇന്നു സോഷ്യല്‍ മീഡിയയിലെ ചില കമന്റുകള്‍ കാണുമ്പോള്‍ ഓര്‍ക്കും. അന്നു നാട്ടില്‍ കേട്ട അക്ഷേപവും പൊലീസ് വിളിച്ച ചീത്തയും എത്രഭേദം. അച്ചടി മാധ്യമത്തില്‍ നിന്നു പുതുതലമുറ ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലേക്കു ശ്രദ്ധതിരിച്ചപ്പോഴും കമന്റുകള്‍ക്ക് സംസ്കാരമുണ്ടായിരുന്നു. പക്ഷേ, ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും ബ്ലോഗിലും കഥമാറി. ആര്‍ക്കും ആരേയും ആക്ഷേപിക്കാം. പ്രഭവസ്ഥാനം കണ്ടെത്തുമ്പോഴേക്കും കമന്റുകള്‍ സമുദ്രവും മരുഭൂമിയും താണ്ടി ഭൂഖണ്ഡങ്ങള്‍ക്ക് അപ്പുറം എത്തിയിരിക്കും. വാര്‍ത്ത "വൈറല്‍' ആയി എന്നു പറഞ്ഞാല്‍ വൈറല്‍ പനിപോലെ പടര്‍ന്നു പിടിച്ചെന്നു സാരം.

ജനമനസ്സുകളില്‍ ശക്തമായി ഇടപെടുന്നവരും സ്വാധീനം ചെലുത്തുന്നവരുമാണ് എഴുത്തുകാര്‍. അവരുടെ കൃതികളെ അളന്നുമുറിച്ചു വിധി നിര്‍ണ്ണയം നടത്തുന്ന നിരൂപകര്‍ സാഹിത്യത്തിന് എന്നും ഒരു മുതല്‍ക്കൂട്ടാണ്.

ഇന്ന് എഴുത്തുകാരന്റെ ജീവിതം വ്യത്യസ്തമാണ്. ബഹുസ്വരതയുടെ സിംഫണി എന്നതിനെ ലളിതമായി നിര്‍വ്വചിക്കാം. എഴുത്തുകാരന്‍ അവന്റെ സര്‍ഗ്ഗാത്മകമായ സാദ്ധ്യതകള്‍ കണ്ടെത്തിയും അനുഭവത്തിന്റെ വെളിച്ചത്തിലും വിവിധ ജ്വാലാമുഖങ്ങള്‍ സൃഷ്ടിക്കുന്നു. അത് നോവല്‍, കഥ, കവിത, നാടകം എന്നീ പാരമ്പര്യനിഷ്ഠവും സര്‍ഗാത്മകവുമായുള്ള മേഖലകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. അവിടേക്ക് ചരിത്രവും ശാസ്ത്രവും മാനസികവിഷയങ്ങളും കടന്നുവരുന്നു. ഇത് സാഹിത്യത്തില്‍ പുതുമയുള്ളതും വൈജ്ഞാനികവുമായ അനുഭവമാണ്. സര്‍ഗ്ഗാത്മകസാഹിത്യവുമായി ബന്ധമുള്ള ഒരാള്‍ ഇത്തരം വൈജ്ഞാനിക രചനകള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഭംഗി അനുവാചകനു തിരിച്ചറിയാന്‍ കഴിയും. അങ്ങനെ വരുമ്പോള്‍ രചനകള്‍ ശ്രദ്ധേയങ്ങളായിത്തീരും. ഇത്തരം രചനാവേളകളില്‍ എഴുത്തുകാര്‍, ഇന്ന് ആശ്രയിക്കുന്നത് ഇന്റര്‍നെറ്റിനെയാണ്. എന്നാല്‍ ഇന്റര്‍നെറ്റില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളെ അപ്പാടെ ആശ്രയിക്കാനാവില്ല. അവയില്‍ പലതും തെറ്റായ വിവരങ്ങളുടെ കൂമ്പാരങ്ങള്‍ കൂടിയാണ്. ചതിയില്‍ പെടാനുള്ള സാദ്ധ്യതകള്‍ വളരെക്കൂടുതലാണ്. എന്നാല്‍ എഴുത്തുകാരുടെ വിപുലമായ വിജ്ഞാനബോധം അതിനെ മറികടക്കുന്നുണ്ട്.

വാല്‍മീകി രാമായണത്തെപ്പറ്റിയും വിമര്‍ശനമുണ്ടായിട്ടുണ്ട്. എഴുത്തച്ചന്‍ മലയാള ഭാഷയുടെ പിതാവായി അറിയപെടുമ്പോള്‍ ചെറുശേരി അതിനു തുല്യന്‍ എന്നു വിളിച്ചു പറയുന്നവരുണ്ട്. ഈ വിമര്‍ശന നിരൂപന മേഖലകളില്‍ വിശാലമായ ഒരു നീതിബോധമുണ്ട്. അവര്‍ ഉപയോഗിക്കുന്ന അക്ഷരങ്ങള്‍ പരിശോധിച്ചാല്‍ അതിന്റെ തെളിമ തിട്ടപ്പെടുത്താന്‍ സാധിക്കും. ജനാതിപത്യം പോലെ സാഹിത്യത്തിനും സര്‍ഗ്ഗപരമായ ഒരു മാനമുണ്ട്. ഇന്ന് പ്രവാസികളില്‍ ചൂഷണത്തിന് വിധേയരാകുന്ന പല എഴുത്തുകാരുമുണ്ട്. അവരുടെ ജീവിത കഥകളില്‍ ആകുലതകള്‍ കാണാം. കാവ്യലോകത്തിന്റെ വാതായനങ്ങളിലൂടെ സഞ്ചരിക്കുന്ന പലര്‍ക്കും മാനസികപീഢനങ്ങള്‍ സ്വാഭാവികമാണ്. അവരില്‍ പലരും ശത്രുക്കളെ ഉണ്ടാക്കിയവരുമാണ്. എഴുത്തിലെ ജീര്‍ണതകള്‍ പുറത്തുകൊണ്ടുവരുന്നവരാണ് ഭാഷയെ ചൈതന്യമാക്കുന്നത്. അവിടെ ശത്രുവോ മിത്രമോ ഇല്ല. അവര്‍ സാഹിത്യത്തോടു ദയയും കരുണയുമുള്ളവരാണ്. അക്രമാസക്തിയും അത്യഗ്രഹങ്ങളും അവരില്‍ കാണില്ല. ഇക്കൂട്ടരാണ് വിമര്‍ശക ബുദ്ധി ജീവികള്‍.

വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ബ്ലോഗ്, ട്വീറ്റര്‍ വീരന്മാര്‍ പൂര്‍വികര്‍ സൃഷ്ടിച്ച മഹത്തായ പാരമ്പര്യം മറക്കുന്നു. ഒരു ലേഖനത്തെയൊ ഗ്രന്ഥത്തെയൊ മറ്റു സാഹിത്യ സൃഷ്ടിയെയോ അച്ചടി മാധ്യമത്തിലൂടെ വിമര്‍ശിക്കുന്നവര്‍ ഇന്നും പാരമ്പര്യം മറക്കുന്നില്ല. അഭിപ്രായവും എതിര്‍വാദവും ആധികാരികമാകുന്നു.

ഒരേ വിഷയം അച്ചടിമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും ചാനല്‍ ചര്‍ച്ചകളില്‍ വരുന്നതും തമ്മില്‍ എത്ര അന്തരമുണ്ട്? രണ്ടാമത്തേത് പലപ്പോഴും കാര്യമായ ഗൃഹപാഠമില്ലാതെ പറയുന്നതാണ്. എന്നിട്ടും എന്തും പറയാമെന്ന അവസ്ഥ. നാളെ അതു മറന്ന് മറ്റൊന്നില്‍ കയറിപ്പിടിക്കാം എന്ന ചിന്തയാണ് ഇക്കൂട്ടരെ ഭരിക്കുന്നത്.

നമ്മുടെ സാമൂഹിക മാധ്യമങ്ങള്‍ സാഹിത്യത്തോട് കാട്ടുന്നതും ഉത്തരവാദിത്തമില്ലാത്ത സമീപനമാണ്. സാഹിത്യത്തിന്റെ മാധ്യമം ഭാഷയാണ്. അത് ഒരു സംസ്കാരവുമാണ്. ആ ഭാഷയില്‍ വിപ്ലവം സൃഷ്ടിക്കുന്നവരാണ് സര്‍ഗപ്രതിഭയുള്ള എഴുത്തുകാര്‍. ഒരു സാഹിത്യകാരന്റെ സൃഷ്ടിയുടെ മൂല്യം ഉരകല്ലില്‍ ഉരച്ചു നോക്കുന്നവരാണ് നിരൂപകര്‍. അവര്‍ പറയുന്നത് ഒരിക്കലും അപ്രിയസത്യമായി മാറുന്നില്ല. ഇന്റര്‍നെറ്റ് യൂഗം അനന്ത സാധ്യതകളാണ് മനുഷ്യന് നല്‍കുന്നത്. എന്നാല്‍ അതില്‍ നിന്നു വരുന്ന ചിലരുടെ വാക്കുകള്‍ മനുഷ്യനും മനുഷ്യനും തമ്മിലുള്ള സ്‌നേഹബന്ധം അകറ്റുന്നു. ആ ഭാഷ അതിര്‍ വരമ്പുകള്‍ കടന്നു ചെളിപുരണ്ട ഭാഷയായി മാറുന്നു. സാഹിത്യത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളുന്നവര്‍ക്ക് അത് അസാധരണ അനുഭവമാണ്.

വസ്തുനിഷ്ടമായി പഠിച്ചാല്‍ ഓരോ ഭാഷയ്ക്കും അവരുടേതായ അര്‍ഥബോധതലങ്ങളുണ്ട്. അത് മനസിലാക്കുന്ന അര്‍ഥബോധക്ഷമതയുള്ളവരില്‍ കാണുന്ന ആന്തരികമായ ആശയബോധമാണ് സത്യം, ജ്ഞാനം, ആസ്വാദനം മുതലായവ. എന്നാല്‍ ഇവിടെ മറ്റൊന്നുകൂടിയുണ്ട്. ആശയബോധമന്ത്രതന്ത്രങ്ങളായ ആനന്ദം, ആസൂയ, നിരര്‍ത്ഥക ജല്പനങ്ങള്‍ ഇതൊക്കെ പുതിയ അര്‍ത്ഥതലങ്ങളെ കണ്ടെത്തുന്നു.

മധുരമായ ശബ്ദം, സുന്ദരമായ സാഹിത്യരചന, സുന്ദരിയായ പെണ്ണ്. എന്തുകൊണ്ടാണ് നാം ഉപയോഗിക്കുന്ന വാക്കുകളില്‍ ആ മധുരം കടന്നു വരാത്തത്? ഈ പ്രപഞ്ചത്തില്‍ അതല്ലേ നിറഞ്ഞു തൂളുമ്പേണ്ടത്? സാഹിത്യ രചനകള്‍ക്ക് ദിശാബോധവും ആശയങ്ങളും നല്‍കുന്നവരാണ് വിമര്‍ശകര്‍, ആശയങ്ങള്‍ മറ്റുള്ളവര്‍ക് അഴകും ആരോഗ്യവും നല്‍കുമ്പോള്‍ എഴുത്തുകാരനെപ്പോലെ വിമര്‍ശകനും ഒരു പ്രതിഭയായി മാറുന്നു. സൈബര്‍ യുഗത്തില്‍ ആശയങ്ങളെ വികാരപരമായി നേരിടുന്നു. ഓരോ വിഷയവും വിവാദത്തിലേക്ക് വലിച്ചെറിയപ്പെടുന്നു. അല്പബുദ്ധികളില്‍ നിന്നും അധമവാക്കുകള്‍ പുറപ്പെടുന്നു. അതിനെ ആവിഷ്കാര സ്വതന്ത്യമായി വികലമനസുള്ളവര്‍ വിലയിരുത്തുന്നു. ഇതു സൂചിപ്പിക്കുന്നത് ആധുനിക ലോകത്തു മനസിനെ അടിമകളാക്കുന്നു എന്നതാണ്.

വലിയ റഫറന്‍സ് ഗ്രന്ഥങ്ങള്‍ എഴുതുമ്പോള്‍ ടീം വര്‍ക്കിന്റെ ആവശ്യകത രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ വിഖ്യാതനായ ഇംഗ്ലീഷ് എഴുത്തുകാരന്‍ ഈയിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. പക്ഷേ, ഈ ടീമിന്റെ വിശ്വാസ്യത പരമപ്രധാനമാണ്. റഫര്‍ ചെയ്യുന്നത് മറ്റു ഗ്രന്ഥങ്ങളാകാം., ലേഖനങ്ങളാകാം, രേഖകളാകാം. അതില്‍ ഏതൊക്കെ വിശ്വസനീയമായതെന്നും ഏതൊക്കെ പൊതു സ്വത്താണെന്നും മനസ്സിലാക്കാനുള്ള വിവേചന ബുദ്ധി ഈ സഹായികള്‍ക്കുണ്ടാകണം. ഇല്ലെങ്കില്‍ ഗ്രന്ഥകാരന്‍ പെട്ടുപോകും.

എഴുത്തിന് ആധികാരികത വരുത്താനാണ് കൂടുതല്‍ റഫറന്‍സ് നടക്കുന്നത്. അതുതന്നെ പാളിയാലോ? എനിക്കും പറ്റിയിട്ടുണ്ട് പാളിച്ച. സഹായസംഘത്തിന്റെ അറിവില്ലായ്മയോ അവിവേകമോ മനപ്പൂര്‍പമായി ചെയ്തതുതന്നെയോ ആകാം. പ്രതികൂട്ടിലാക്കുന്നത് ഗ്രന്ഥകാരന്‍ തന്നെ. സോഷ്യല്‍ മീഡിയ എഴുത്തുകാരെ ആധികാരിക എഴുത്തുകാരുടെ കൂട്ടത്തില്‍ അറിയാതെ ഞാനും കണ്ടുപോയി തെറ്റി ഇനിയില്ല. രണ്ടും തമ്മില്‍ അജഗജാന്തരമുണ്ടെന്നു തിരിച്ചറിയുന്നു. വോട്ടിങ് യന്ത്രം വേണ്ട, ബാലറ്റ് മതിയെന്നു നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പറഞ്ഞു തുടങ്ങിയിരിക്കന്നു. അച്ചടി മഷി മായാതിരിക്കട്ടെ.

Email : karoorsoman@yahoo.com, www.karoorsoman.com-
Join WhatsApp News
നാരദന്‍ 2018-04-14 13:14:12
താങ്കളുടെ പല എഴുത്തുകളും മോഷണം ആണ് എന്നതിന് എന്ത്  മറുപടി പറയുന്നു മാഷേ!
Simon 2018-04-14 20:53:32

ശ്രീ നാരദൻ ലേഖനത്തെപ്പറ്റി മാത്രം അഭിപ്രായം പറയൂ!  താങ്കളുടെ ഈ കുറിപ്പ് എഴുത്തുകാരനെ അപമാനിക്കലാണ്. ഈ ലേഖനം പ്രസിദ്ധീകരിച്ചത് പത്രാധിപരുടെ ഉത്തരവാദിത്വത്തിൽക്കൂടിയെന്നും മനസിലാക്കണം. നാരദനെന്ന പേരിൽ ഒളിച്ചുവന്നു ഒളിയമ്പ് എയ്താൽ താങ്കൾക്കുള്ള നേട്ടം എന്താണ്? മറ്റു ജോലികളൊന്നുമില്ലെങ്കിൽ നാരദന്റെ പണിയായ സംഖ്യയും യോഗയുമൊക്കെ പഠിച്ചിട്ട് ശരിയായ അറിവുള്ള നാരദനായി വരൂ.

രാമൻ കർത്താ 2018-04-14 21:44:02
സൈമൺ, പേരില്ലാത്തവർക്ക് മറുപടിയെഴുതിയ താങ്കളാണ് മണ്ടൻ.

അവർ നുണ അല്ലെങ്കിൽ വിവരദോഷമാണ് പറയുന്നത് എന്നവർക്ക് തന്നെയറിയാം.
അതുകൊണ്ടല്ലേ പ്രതികരണ കോളത്തിൽ അവർ അവരുടെ പേര് വെളിപ്പെടുത്താത്തത്
വിദ്യാധരൻ 2018-04-14 22:02:20
മലയാള സാഹിത്യ വിമർശനം ആധുനികയുഗത്തിന്റ സൃഷ്ടാവായ കേരളവർമ്മ കോയിത്തമ്പുരാനിൽ നിന്ന് ആരഭിക്കുന്നു.പിന്നെ അത് വളർന്ന് എ. ബാലകൃഷ്ണപിള്ളയിലൂടെ കരുത്താർജ്ജിച്ചു . "ഒരു കൃതിയിലുള്ള ദോഷത്തെ ഒരാൾ ചൂണ്ടിക്കാണിച്ചാൽ അത് വാസ്തവമാണെങ്കിൽ അതിനെ സമ്മതിച്ച് പരിഹരിക്കുകയാണ് വേണ്ടത് " എന്ന ചിന്താഗതിക്കാരനായിരുന്നു കേരളവർമ്മ കോയിത്തമ്പുരാൻ. അദ്ദേഹത്തിൻറെ വിമർശന ഭാഷയെക്കുറിച്ച് ഡോക്ർ സുകുമാർ അഴിക്കോട് രേഖപെടുത്തിയിരിക്കുന്നത്, " കേരളവർമ്മയുടെ സംസ്‌കൃത പാണ്ഡിത്യം എത്ര അഗാധവും സംസ്‌കൃത ശൈലി എത്ര പ്രൗഢസുന്ദരമായിരുന്നുവോ  അത്ര തന്നെ അഗാധവും പ്രൗഢസുന്ദരവുമായിരുന്നു അദ്ദേഹത്തിന്റ ഇംഗ്ലീഷ് പാണ്ഡിത്യവും ഇംഗ്ളീഷ് ശൈലിയും . സംസ്കൃതവൈദുഷിയും ആംഗല പാണ്ഡിത്യവും കൂടിചേർന്നത്കൊണ്ട് അപൂർവ്വ ഭംഗിയോടെ, മലയാളത്തിലെ ഗദ്യവിമർശനത്തിന് അടിത്തറ പാകി."   ആധുനിക സാഹിത്യത്തിൽ സുകുമാർ അഴിക്കോട് പറയുന്ന അപൂർവ്വ ഭംഗിയും   ഭാഷാശൈലിയും ഇന്ന് കാണാൻ കഴിയുന്നില്ലെങ്കിൽ അതിനു കാരണം നമ്മളുടെ ചിറ്റമ്മ നയമാണ്. അല്ലെങ്കിൽ 'സാഹിത്യ ശാസ്ത്രത്തിലെ' അലങ്കാരവും ഗുണവും, രസവും പുറംതള്ളി അതിന് അടിത്തറപാകിയവരെ ചീത്ത വിളിച്ചുള്ള  ഒരു പോക്ക് (പ്പോ) ക്ക്

"കോൽത്തേനോലേണമോരോ പദമതിനെ നറും -
                 പാലിൽ നീരെന്നപോലെ 
ചേർത്തീടേണം വിശേഷിച്ചതിടനൊരല -
                 ങ്കാരമുണ്ടായ് വരേണം 
പേർത്തും ചിന്തിക്കിലർത്ഥം നിരുപമരുചി തോ -
                 ന്നേണമെന്നിത്ര വന്നേ 
തീർത്തിടാവ് ശ്ലോകം ......"                     എന്നത് സാഹിത്യത്തിലും, കവിതയിലും, വിമര്ശനത്തിലും വരുമ്പോൾ  

 മലയാളഭാഷയുടെ ശൈലിയും ഭംഗിയും കാത്തു സൂക്ഷിക്കുന്ന 'ഓരോ കാവൽക്കാരാ'യിരിപ്പാൻ നമ്മൾക്കേവർക്കും കഴിയും .

Manoj Ravindran Niraksharan 2018-04-15 14:25:41
എന്റെ ഭാര്യയുടെയും മകളുടേയും പേരുകൾ അടക്കം ഓൺലൈനിൽ നിന്ന് കോപ്പിയടിച്ച് സോമൻ എന്ന കോപ്പിയടി വിദ്വാൻ 200 പേജുള്ള പുസ്തകമിറക്കിയപ്പോൾ അതിന്റെ 120 പേജിലധികം ഞാനടക്കം മൂന്ന് വ്യക്തികളുടെ ബ്ലോഗിൽ നിന്നുള്ള ഈച്ചക്കോപ്പി ആയിരുന്നു. എന്നിട്ടതിനെ റെഫറൻസ് എന്ന് പറഞ്ഞ് ന്യായീകരിക്കുന്നോ ? ബാക്കിയുള്ളവരൊക്കെ വെറും പൊട്ടന്മാരാണെന്നാണോ വിചാരം. സോമന്റെ ഒരു പുസ്തകം മാതൃഭൂമിയും 2 പുസ്തകങ്ങൾ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും പിൻ‌വലിച്ചത്, ആ പുസ്തകങ്ങൾ കോപ്പിയടിച്ചതാണെന്ന് അവർക്ക് നല്ല ബോദ്ധ്യമുള്ളതുകൊണ്ടല്ലേ ? സോമനെ കരിമ്പട്ടികയിൽ പെടുത്തി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പത്രക്കുറിപ്പിറക്കിയതും രണ്ട് എഡിറ്റർ‌മാർക്ക് കാരണം കാണിക്കൽ നോട്ടീസ് കൊടുത്തതും ഒരു കാരണവുമില്ലാതെയാണെന്ന് വാദിച്ച് ജയിക്കാൻ സോമനും സോമനെപ്പോലുള്ള സാഹിത്യചോരന്മാർക്ക് കുടപിടിക്കുന്ന ഈ നാലാം കിട വെബ്ബ് പോർട്ടലും കുറേ വിയർക്കും. എല്ലാം കഴിഞ്ഞിട്ട് ഇപ്പോൾ സാഹിത്യസംബന്ധിയായ തത്വജ്ഞാനവും പറഞ്ഞ് ഇറങ്ങാൻ ലജ്ജയില്ലേ സോമന് ? സ്പെയിൻ, ഫ്രാൻസ്, ചന്ദ്രയാൻ, മംഗള്യാൻ, സിനിമ ഇന്നലെ ഇന്ന് നാളെ എന്നീ പുസ്തകങ്ങളിൽ സോമൻ കോപ്പിയടിച്ചിരിക്കുന്നത് വ്യക്തികളും സ്ഥാപനങ്ങളുമടക്കം 36 ഇടങ്ങളിൽ നിന്നാണ്.  അതിനൊക്കെ ആദ്യം സമാധാനം പറയ്. എന്നിട്ടാകാം സോമന്റെ സാരോപദേശം വിളമ്പൽ. എന്തായാലും വല്ലാത്ത തൊലിക്കട്ടി തന്നെ സോമനും സോമന്റെ മൂട് താങ്ങി നടക്കുന്ന ഈ-മലയാളി എന്ന തരം‌താണ വെബ്ബ് പോർട്ടലിനും. ത്ഫൂ.
വായനക്കാരൻ 2018-04-15 16:17:48
കാരൂർ സോമൻ കോപ്പിയടിച്ചേ കോപ്പിയടിച്ചേ എന്ന് നാടുനീളെയും സോഷ്യൽ മീഡിയയിലൂടേം വിളിച്ചു കൂവുന്നത്, സ്വന്തം രചനക്ക് പ്രചാരം കൂട്ടനാണോ സഖാവേ?  അതോ ആപേരിൽ അയാളുടെകയിൽ നിന്നും കുറച്ചു കാശു പിടുങ്ങാനാണോ? അതും പോരാഞ്ഞു ഇപ്പോൾ ദാ വന്നിരിക്കുന്നു ഈ മലയാളിയിൽ വന്ന് ഈ മലയാളിയെ തെറിവിളിക്കാൻ ! സോമനോട് പ്രശ്നം ഉണ്ടേൽ അവിടെപ്പോയി   തീർക്കേടോ നിരക്ഷരാ 
Asokan, Mavelikkara. 2018-04-15 16:19:53
To Simon & Raman Kartha
No one invited you to answer the question to Soman. Let Soman answer it.
He won't answer it because he is on the blacklist & he copied other's works..
Sanuj 2018-04-15 22:11:35
വായനക്കാരാ : താൻ സോമന്റെ ഡ്യൂപ്പ് ആണോ അതോ സോമൻ തന്നെയാണോ ? റോഡിലിരുന്നു പിച്ചയെടുക്കുന്നവന് ഇതിനേക്കാൾ മാന്യതയുണ്ട്. 
വായനക്കാരൻ 2018-04-16 01:50:21
കാരൂർ സോമൻ ചെയ്തത് തെറ്റ് തന്നെ. സാഹിത്യ / ആശയ ചോരണം (plagiarism) എന്നത് ചെയുന്ന ആദ്യത്തെ ആൾ ഒന്നുമല്ല  കാരൂർ സോമൻ. വിശ്വസാഹിത്യത്തിലും, മലയാള സാഹിത്യത്തിലും പലരെ പറ്റിയും ഈ ആരോപണം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു സോമനും ചെയ്യാം എന്നല്ല പറയുന്നത്. ഡാൻ ബ്രൗൺ, ജെ കെ റൗളിങ്, മാർട്ടിൻ ലൂതർ കിംഗ് ബാരാക് ഒബാമ ...... അങ്ങിനെ നീണ്ട ഒരു പട്ടികയിലെ ഒരു  ചെറിയ കണ്ണി മാത്രമാണ്  ഈ കാരൂർ സോമൻ. കുറേക്കാലമായി ഇദ്ദേഹം കാണുന്ന പുരപ്പുറത്തു നിന്നെല്ലാം ഇങ്ങിനെ വിളിച്ചുകൂവുന്നതു കേട്ട് മടുത്തിട്ടാണ് ഇത്രയും എഴുതിയത്. താങ്കൾ നിയമപ്രകാരം നീങ്ങി, തീർത്താൽ പോരേ. ഈ വിഴുപ്പ;ലക്ക് നിറുത്തിക്കൂടേ? സോമൻ എഴുതുന്നിടത്തെല്ലാം ചെന്ന്  കൂവിത്തോൽപ്പിക്കാൻ ശ്രമിക്കുന്നത് ബാലിശമാണ് കേട്ടോ! ഈ മലയാളിയെ നാലാം കിട പോർട്ടൽ എന്നൊക്കെ വിളിച്ചതും പോരാ, മാതൃഭൂമിയെയും ഭാഷാ ഇൻസ്റ്റിട്യൂട്ടിനെയും ഒന്നും ഭയക്കാത്ത
 മഹാനത്രെ ഇദ്ദേഹം. കാരൂർ സോമനോട് തോറ്റതിന്  ഈ മലയാളിയോടാണോ തീർക്കേണ്ടത്? 
നാരദന്‍ 2018-04-16 07:18:16
എന്തിനാ വായനകാര വെറുതെ വാശി പിടിച്ചു വാല്‍ ഇളക്കുന്നത് ?
സോമന്‍ ഇതിനു മറുപടി തരട്ടെ  
വളച്ചൊടിക്കൽ 2018-04-16 07:27:12
വായനക്കാരൻ ഒരു വളച്ചൊടിക്കൽ വിദഗ്ദ്ധൻ തന്നെ
Simon 2018-04-16 07:33:36
സംസ്ക്കാര ശൂന്യമായ ഭാഷയിൽ എഴുതുന്ന നിരക്ഷരനിൽ ഒരു എഴുത്തുകാരനെ കാണുന്നില്ല. ആയാളും എവിടെനിന്നെങ്കിലും കോപ്പി ചെയ്തതായിരിക്കണം. ഒരു എഴുത്തിൽക്കൂടി പ്രതിപക്ഷ ബഹുമാനമില്ലാതെ എഴുതുന്ന ഇദ്ദേഹം മലയാളത്തിലെ സംസ്ക്കാര പദങ്ങളെ വരെ ബലി കഴിക്കുന്നു.

മാന്യമായി പത്ര പ്രവർത്തനം നടത്തുന്ന ഈമലയാളിയെ തരം താഴ്ത്തുന്ന ഈ മനുഷ്യൻ ഒരു വിഡ്ഢി സ്വർഗത്തിൽ ജീവിക്കുന്നുവെന്നു വേണം കരുതാൻ. എടോ, താൻ എന്ന പ്രയോഗം തന്നെ അയാളുടെ മാനസിക നിലയെയും സംസ്ക്കാര ശൂന്യതയെയും കാണിക്കുന്നു.

കാരൂർ സോമൻ എഴുതിയ ഈ ലേഖനം വളരെ മനോഹരമാണ്. ഗാംഭീര്യവുമാണ്. ഒരു നല്ല എഴുത്തുകാരന് മാത്രമേ ഇങ്ങനെ ഒരു രചന സാധിക്കുള്ളൂ. ഇത് കോപ്പിയാണെന്നു നിരക്ഷരന് തെളിയിക്കാൻ സാധിക്കുമോ? 

അമേരിക്കയിലെ പ്രസിദ്ധ എഴുത്തുകാരനായ Alex Haley എഴുതിയ വേരുകൾ (Roots) കോപ്പി ചെയ്തതിനാൽ നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നു. എങ്കിലും അദ്ദേഹം എഴുത്തുകൾ നിർത്തിയില്ലായിരുന്നു. കാരൂർ സോമന്റെ നല്ല കൃതികൾ വന്നാൽ വായനക്കാരൻ സ്വാഗതം ചെയ്യും. സംസ്ക്കാര ശൂന്യമായ ഭാഷയിൽ എഴുതാൻ കഴിവുള്ള നിരക്ഷരൻ അതിൽ അസൂയപ്പെട്ടിട്ടു കാര്യമില്ല. 

കോപ്പിയടിച്ചെങ്കിൽ കോടതികളിൽ പോയി പരിഹാരം കാണൂ. എഡിറ്ററേയും സോമനെയും വ്യക്തിഹത്യ ചെയ്യുകയല്ല വേണ്ടത്. 
Shameless 2018-04-16 08:08:42
Soman who has been a shameless self-promoter and critic of other writers, for many years, deserves the treatment he's getting from Manoj and others even more.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക