ആകാശം നിറയെ കാര്‍മേഘങ്ങളുണ്ടായിരുന്ന ഒരു കര്‍ക്കിടകത്തില്‍ കുടയില്ലാതെ സ്‌കൂളിലേക്ക് നനഞ്ഞു പോയ ലില്ലിക്കുട്ടിയെ പൂമംഗലത്തെ ഗ്രേസി കുടയില്‍ കയറ്റിയില്ല. ആ പാവം കുട്ടി പൊട്ടിക്കരഞ്ഞു കൊണ്ട് മഴയത്ത് ഓടിപ്പോയി. അവളുടെ കുരുന്നു മുഖത്ത് വെള്ളത്തുള്ളികള്‍ ചരല്‍ക്കല്ലുകള്‍ പോലെ വീഴുന്നുണ്ടായിരുന്നു. കുഞ്ഞു പെങ്ങളെ കരയിച്ച ഗ്രേസിയെ അവളുടെ ചാച്ചന്‍ വെറുതെ വിട്ടില്ല. ഗ്രേസിയുടെ തിരുമണ്ട എറിഞ്ഞു പൊട്ടിച്ചിട്ട് അവന്‍ രായ്ക്കുരാമാനം നാടുവിട്ടു.
എന്നിട്ടോ ?
തന്റെ കണ്മുന്നില്‍ വച്ച് പുതിയൊരു കുട ഗ്രേസിയെക്കൊണ്ട് ലില്ലിക്കുട്ടിയ്ക്ക് കൊടുപ്പിച്ചേ അവളുടെ ചാച്ചന് തൃപ്തിയായുള്ളൂ.
മുട്ടത്തുവര്‍ക്കിക്ക് എത്രയും പ്രിയപ്പെട്ട പേരുകളിലൊന്നാണ് ലില്ലിക്കുട്ടി.
'ഒരു കുടയും കുഞ്ഞുപെങ്ങ'ളിലും മാത്രമല്ല,വേറെയും കഥകളിലും നോവലുകളിലും ലില്ലിക്കുട്ടിമാരെ കാണാം.
മുട്ടത്തുവര്‍ക്കിയുടെ ഒന്‍പതു മക്കളില്‍ പെണ്ണില്‍ മൂത്തതാണ് ലില്ലിക്കുട്ടി.
ചങ്ങനാശ്ശേരി കിടങ്ങറ തുരുത്തുമാലിയില്‍ ടോമിച്ചന്റെ ഭാര്യ എന്നതിനേക്കാള്‍ മുട്ടത്തുവര്‍ക്കിയുടെ മൂത്ത മകള്‍ എന്നു പറഞ്ഞുകേള്‍ക്കുന്നതാണ് ലില്ലിക്കുട്ടിക്കു പ്രിയം..
മലയാളത്തിന്റെ ഏറ്റവും വലിയ ജനപ്രിയ നോവലിസ്റ്റ് ജനിച്ചിട്ട് ഏപ്രില്‍ 28 ന് നൂറു കൊല്ലം.