സണ്ണിവെയ്ല്‍, ടെക്സസ്: സണ്ണി വെയ്ല് സിറ്റി മേയര്‍ സ്ഥാനത്തേക്ക് മേയ് 5 ശനിയാഴ്ച നടന്ന വാശിയേറിയ ത്രികോണ മത്സരത്തില്‍ മലയാളിയായ സജി ജോര്‍ജ് വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. രാത്രി എട്ടുമണിയോടെയാണു ഫലം പ്രഖ്യാപിച്ചത്. പോള്‍ ചെയ്ത വോട്ടില്‍ 54% സജിക്ക് ലഭിച്ചപ്പോള്‍ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി കേറന് ഹില്ലിന് 33% വോട്ടുകള്‍ മാത്രമാണ് നേടാനായത്. മൂന്നാമത്തെ മേയര്‍ സ്ഥാനാര്‍ഥി 13% വോട്ടുകളും കരസ്ഥമാക്കി.
അമേരിക്കയുടെ ചരിത്രത്തില്‍ സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ മലയാളിയാണ് സജി ജോര്‍ജ്. ഇതിനു മുന്‍പു ടീനെക്ക്, ന്യു ജേഴ്സി മേയറായി ജോണ്‍ അബ്രഹാം വിജയിച്ചിരുന്നു. 2015-ല്‍ കൊല്ലം സ്വദേശിനി അറ്റോര്‍ണി വിനി എലിസബത്ത് സാമുവല്‍ വഷിംഗ്ടണ്‍ സ്റ്റേറ്റിലെ മൊണ്ട്സാനോ നഗരത്തില്‍ മേയറായി തെരെഞ്ഞെടുക്കപ്പെട്ടിരുന്നു
എട്ടു വര്‍ഷം സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സിലില്‍ കൗണ്‍സിലര്‍, പ്രൊ ടെം മേയര്‍ എന്നീ നിലകളില്‍ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ച സജിയുടെ വിജയം തികച്ചും അര്‍ഹിക്കുന്നതായിരുന്നു. സജിയുടെ തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചതു സംഘടനാരംഗത്ത് തഴക്കവും പഴക്കവുമുളള ഫിലിപ്പ് ശാമുവേലായിരുന്നു. ഇന്ത്യന്‍ കമ്മ്യൂണിറ്റി ഉള്‍പ്പെടെ വര്‍ഗ വര്‍ണ വ്യത്യാസമില്ലാതെ സജിയുടെ വിജയത്തിനു വേണ്ടി കഠിനാധ്വാനം ചെയ്തിരുന്നു.
സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സിലറായി മത്സരിച്ച ഷൈനി ഡാനിയേലിനു രണ്ടാം സ്ഥാനം മാത്രമാണു ലഭിച്ചത്. ഒരു സ്ഥാനാര്‍ഥിക്കും പോള്‍ ചെയ്ത വോട്ടിന്റെ 50% നേടാനായില്ല. ഒന്നും രണ്ടും സ്ഥാനം ലഭിച്ച കെവിന് ക്ളാര്‍ക്കും ഷൈനി ഡാനിയലും വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടണം
കോപ്പേല് സിറ്റിയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കൗണ്‍സിലറായി മത്സരിച്ച ബിജു മാത്യു ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയെങ്കിലും വിജയിക്കാനായില്ല. ബിജു മാത്യുവും തൊട്ടടുത്ത വോട്ട് ലഭിച്ച സ്ഥാനാര്‍ഥിയും തമ്മില്‍ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടണം.
സാജി ജോര്‍ജിന്റെ ചരിത്രവിജയത്തില്‍ ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് മധു കൊട്ടാരക്കര, സെക്രട്ടറി സുനില്‍ തൈമറ്റം, പ്രസിഡന്റ് ഇലക്ട് ഡോ.ജോര്‍ജ് കാക്കനാട് എന്നിവര്‍ അഭിനന്ദനം അറിയിച്ചു. ഡാലസില്‍ നടന്ന പ്രസ്ക്ലബ് മീറ്റിങ്ങില്‍ പങ്കെടുക്കാനെത്തിയ എംഎല്‍എ വി.ടി.ബല്‍റാമും മേയറായി തിരഞ്ഞെടുക്കപ്പെട്ട സജി ജോര്‍ജിനെ അനുമോദിച്ചു സംസാരിച്ചു.
read also