Image

യേശുദാസ് ഫോട്ടോ ഡിലീറ്റ് ചെയ്യിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി ഫോട്ടോഗ്രാഫര്‍

Published on 11 May, 2018
യേശുദാസ് ഫോട്ടോ ഡിലീറ്റ് ചെയ്യിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി ഫോട്ടോഗ്രാഫര്‍
സെല്‍ഫിയെടുത്തയാളുടെ ഫോണ്‍ വാങ്ങി ഗായകന്‍ യേശുദാസ് ഫോട്ടോ ഡിലീറ്റ് ചെയ്യിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി ഫോട്ടോഗ്രാഫര്‍ ലീന്‍ തോബിയാസ്.


സുഹൃത്തേ,

ഗാനഗന്ധര്‍വന്‍ ഡോ .കെ.ജെ.യേശുദാസിന്റെ ഒപ്പം ഫോട്ടോ എടുക്കുവാന്‍ വേണ്ടി മാത്രം പിന്‍തുടരുകയും ആ ചിത്രങ്ങള്‍ക്ക് ഇന്ത്യയിലെ ആദ്യത്തെ photo biography എന്ന റെക്കോര്‍ഡ് നേടുകയും ചെയ്ത ആള്‍ എന്ന നിലയില്‍ കുറച്ചു കാര്യങ്ങള്‍ എഴുതട്ടെ.

80 വയസ്സിനടുത്തു പ്രായം വരുന്ന ഒരാള്‍ പടികള്‍ ഇറങ്ങി വരുമ്പോള്‍ മൊബൈല്‍ ഫോണും അതിന്റെ കവര്‍ കൂടി നിവര്‍ത്തി പിടിച്ചു അദ്ദേഹത്തിന്റെ കാഴ്ച പൂര്‍ണമായും മറച്ചു , യാതൊരു അനുവാദവും ഇല്ലാത 'സെല്‍ഫി' എടുക്കുക. ഉചിതമായ മറുപടി ദാസ്സേട്ടന്‍ കൊടുത്തത് കൊണ്ട് അതിനെ കുറിച്ച് ഒന്നും പറയുന്നില്ല.
ഒരുമിച്ചുള്ള യാത്രയിലെ ഒത്തിരി കാര്യങ്ങള്‍ ഓര്‍മയില്‍ വരുന്നെങ്കിലും രണ്ടു സംഭവങ്ങള്‍ .

ഒരിക്കല്‍ ഇടുക്കിയില്‍ ഒരിടത്തു ദാസേട്ടനുമായി പോയി. കാറില്‍ നിന്നും ഇറങ്ങി അഞ്ച് കിലോ മീറ്ററോളം ജീപ്പില്‍ പോകണം. ഒരു ജീപ്പ് വിളിച്ചു പോയിവരുമ്പോള്‍ ജീപ്പിന്റെ ഡ്രൈവര്‍ ദാസ്സേട്ടനോട് മൊബൈല്‍ നമ്പര്‍ ചോദിച്ചു .ഒരുമടിയും കൂടാതെ ദാസ്സേട്ടന്‍ personal number കൊടുത്തു. അപ്പോള്‍ അയാളുടെ അടുത്ത ആവശ്യം 'സാറിന്റെ ഒപ്പം ഒരു ഫോട്ടോ.' അപ്പോള്‍ തന്നെ ദാസ്സേട്ടന്‍ ഫോട്ടോക്ക് പോസ് ചെയ്തു, എന്നെ നോക്കി. ആ ഫോട്ടോ എടുത്തുകഴിഞ്ഞപ്പോള്‍ അയാളുടെ കൂട്ടുകാര്‍ക്കൊപ്പം, പിന്നെ അവിടെ നിന്ന എല്ലാവര്‍ക്കും ഒപ്പം . കുറെ അധികം ഫോട്ടോ അതിലേറെ സമയവും. തിരികെ കാറില്‍ യാത്ര തുടരുമ്പോള്‍ ഞാന്‍ ചോദിച്ചു , എന്തിനാ ദാസേട്ടാ ഒട്ടും പരിചയമില്ലാത്തവര്‍ക്കൊപ്പം ഈ ഫോട്ടോ ....... പറഞ്ഞു തീരും മുന്‍പ് മറുപടി വന്നു. 'നീ പറഞ്ഞത് ശരിയാ , എനിക്ക് അവരെ വ്യക്തിപരമായി അറിയില്ല, പക്ഷെ അവര്‍ക്കു എന്നെ നന്നായി അറിയാമല്ലോ '

ഒരിക്കല്‍ ദാസ്സേട്ടന്റെ ജന്മനാടായ ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലും കുറെ ഫോട്ടോ എടുത്തു മടങ്ങുമ്പോള്‍ അദ്ദേഹം പറഞ്ഞു ഇവിടെ ഒരു വീട്ടില്‍ ഒന്ന് കയറാം. ദാസേട്ടന് വഴി മനസ്സിലാകുന്നില്ല. 'ആ കാണുന്ന മാവ് നില്‍ക്കുന്ന ഇടം ആണ്. പക്ഷെ വഴി ? ആയപ്പോള്‍ ആ വഴി മൂന്നു കുട്ടികള്‍ വന്നു .കാര്‍ അവരുടെ അടുത്തു നിര്‍ത്തി . ഞാന്‍ വഴിചോദിക്കാം ദാസേട്ടാ . 'വേണ്ട . ഞങ്ങ കൊച്ചീകാരുടെ ഭാഷ നിനക്ക് മനസ്സിലാകില്ല,' ദാസേട്ടനോടൊപ്പം ഞാനും ഇറങ്ങി. അവര്‍ വഴി കൃത്യമായി പറഞ്ഞു. ' ഞങ്ങ ഒരു ഫോട്ടോ എടുക്കട്ടേ' അവരുടെ മൊബൈല്‍ ഫോണ്‍ ദാസ്സേട്ടന് നേരെ പിടിച്ചു ചോദിച്ചു. ( അന്ന് ഫോണില്‍ ഫോട്ടോ മാത്രം എടുക്കാവുന്ന നാളുകള്‍. സെല്‍ഫി ഇല്ല ). അവര്‍ ഫോട്ടോ എടുത്തു തുടങ്ങിയപ്പോള്‍ ദാസ്സേട്ടന്‍ അവരെ അടുത്ത് വിളിച്ചു. 'ഓരോരുത്തരായി എന്റെ അടുത്ത് നില്‍ക്കൂ , എന്നിട്ട് മറ്റുള്ളവര്‍ ഫോട്ടോ എടുക്കൂ.' എല്ലാവര്ക്കും സന്തോഷം. ഫിലിം ക്യാമറ ഉപയോഗിക്കുന്ന കാലം മുതല്‍ കൂടെ കൂടിയതാ, ഇതുപോലെ ഒത്തിരി അനുഭവങ്ങള്‍.

ഈ രണ്ടു സംഭവങ്ങള്‍ പറഞ്ഞത് ദാസേട്ടനെ കുറിച്ച് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വരുന്ന അപവാദ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം എന്ന് പറയാന്‍ അല്ല, അത് ഇനിയും തുടരണം. കാരണം കെ. ജെ. യേശുദാസ് എന്ന അത്ഭുത പ്രതിഭ ഒരു പന്ത് പോലെ ആണ്. നമ്മള്‍ ഒരു അടി അടിക്കുമ്പോള്‍ പന്ത് അല്പം ഉയരും, പിന്നീടും അടിച്ചാല്‍ കൂടുതല്‍ ഉയരും. അങ്ങനെ അടിക്കുംതോറും കൂടുതല്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് പോകും! ഈ അടികള്‍ ( NEGATIVE STROKE) അദ്ദേഹത്തിന് അത്ര പുതുമയുള്ളതല്ല.

ആദ്യമായി ഈ 'അടി' കിട്ടുന്നത് ഒരു കാലത്തെ ഏറ്റവും വലിയ മീഡിയം ആയിരുന്ന ആകാശവാണിയില്‍ നിന്നും ആയിരുന്നു. ഗാനഭൂഷണം പാസ് ആകാതെ , യാതൊരു ശുപാര്‍ശയും ഇല്ലാതെ ഓഡിഷന്‍ ടെസ്റ്റിന് പോയി ആകാശവാണിയില്‍ . വിധി വന്നൂ , ഈ ശബ്ദം റെക്കോര്‍ഡിങ്ങിനോ ബ്രോഡ്ക്കാസ്റ്റിംഗിനോ അനുയോജ്യമല്ല!
പിന്നീട് സംഭവിച്ചത് എന്തെന്ന് നമ്മുടെ അച്ഛനോടോ മുത്തച്ഛനോടോ ചോദിച്ചാല്‍ കൃത്യമായി പറഞ്ഞുതരും. ആ കാലത്ത് അവരൊക്കെ റേഡിയോ പെട്ടി തുറന്നിരുന്നത് ആ 'അനുയോജ്യമല്ലാത്ത' മധുര ശബ്ദത്തിനു വേണ്ടി മാത്രമായിരുന്നു. ഇന്നും എന്നും ആ നാദവിസ്മയം ആകാശവാണി നമ്മളിലേക്കു എത്തിക്കുന്നു.
കഴിഞ്ഞ ദിവസം ഒരു മാധ്യമം ദാസ്സേട്ടന്‍ പാടിയ ചില ഹിറ്റ് ഗാനങ്ങള്‍ അങ്ങനെ ആയിരുന്നില്ല പാടേണ്ടതെന്നും പോലും എഴുതി കണ്ടു.

ഞാന്‍ മനസ്സിലാക്കിയ ദാസേട്ടന്‍ ഒരു വാശിക്കാരനാ (വിരോധം അല്ല ). ഒരു പക്ഷെ അന്ന് ആകാശവാണിയുടെ മുറ്റത്തുനിന്നും തുടങ്ങിയതായിരിക്കാം. ഇപ്പോള്‍ ദേശീയ അവാര്‍ഡ് നേടിയ ഗാനത്തിന്റെ പിറകിലും ആ വാശി ഉണ്ടായിരുന്നു. അല്ലെങ്കില്‍ മ്യൂസിക് ഡയറക്ടര്‍ ഓക്കെ പറഞ്ഞ പാട്ട് അദ്ദേഹം പോലും അറിയാതെ വീണ്ടും സ്റ്റുഡിയോയില്‍ പോയി പാടേണ്ട ആവശ്യം ഇല്ലല്ലോ. ഇതിനു മുന്‍പും രവീന്ദ്രന്‍ മാഷിന്റെ ഒരു ഗാനം ഇങ്ങനെ പോയി റെക്കോര്‍ഡ് ചെയ്തതായി കേട്ടിട്ടുണ്ട്. അടുത്തിടെ ഇളയരാജ സാറിന്റെ നേതൃത്വത്തില്‍ ജനലക്ഷങ്ങള്‍ ഉള്ള ഒരു പ്രോഗ്രാമില്‍ ദാസ്സേട്ടനു അനുപല്ലവിയുടെ ടൈമിംഗ് അല്പം തെറ്റി. അപ്പോള്‍ correct ചെയ്തു പാടിയെങ്കിലും , പാടിത്തീര്‍ന്ന ശേഷം വീണ്ടും പാടാന്‍ വാശി. വീണ്ടും പാടി പിന്നെ സംഭവിച്ചത് റെക്കോര്‍ഡില്‍ നാം കേള്‍ക്കുന്നതിനേക്കാള്‍ പതിന്‍ മടങ്ങ് feel ലോടുകൂടിയ ഗാനം. വാശി എന്ന വികാരം എങ്ങനെ ക്രിയാത്മകമായി മാറ്റം എന്നതിന്റെ ഉത്തമോദാഹരണം.

കൂട്ടത്തില്‍ നമ്മള്‍ മലയാളികള്‍ എന്തൊക്കെയോ ചെയ്തത് കൊണ്ടാണ് അദ്ദേഹം ഗാന ഗന്ധര്‍വ്വന്‍ ആയതെന്നൊക്കെ എഴുതിക്കണ്ടു .വളരെ ശരിയാണ്. പക്ഷെ തമിഴ് മക്കള്‍ക്ക് ദാസ് സാര്‍ ആരാണെന്നറിയണമെങ്കില്‍ തമിഴ് നാട്ടില്‍ അദ്ദേഹത്തോടൊപ്പം ഒന്ന് യാത്ര ചെയ്താല്‍ മതി. ട്രാഫിക് സിഗ്നലുകളില്‍ കാര്‍ നിര്‍ത്തിയിടുമ്പോള്‍ തൊട്ടടുത്തുള്ള TVS മോപ്പഡ് യാത്രക്കാരായ പാവപ്പെട്ടവര്‍ അദ്ദേഹത്തിന്റെ കാര്‍ തൊട്ടു വന്ദിക്കുന്നതു കാണാം. കാറിന്റെ ഗ്ലാസ് താഴ്ത്തി അവരോടു കുശലം പറയുന്ന അവരുടെ സ്വന്തം അണ്ണനെയും.

കൂടുതല്‍ നീട്ടുന്നില്ല. കുഞ്ചന്‍ നമ്പിയാരുടെ രണ്ടു വരികള്‍.
'പരമാര്‍ത്ഥത്തെ അറിഞ്ഞീടാതെ
പരിഹാസത്തെ നടത്തീടരുതേ'.

ദാസ്സേട്ടനെ കുറിച്ച് അനാവശ്യ കുറിപ്പുകള്‍ കാണുമ്പോള്‍ അദ്ദേഹം പാടിയ രണ്ട് വരികള്‍ കൂടി .തരംഗിണി ആദ്യകാലത്തു ഇറക്കിയ 'തൃപ്രയാര്‍ യോഗിനി 'അമ്മ സൂക്തങ്ങള്‍ ' എന്ന കാസ്സറ്റില്‍ നിന്നും.
'എന്തിനു മക്കളേ കാലം കഴിക്കുന്നൂ
ആവശ്യമില്ലാത്ത പാട്ടുപാടി'

എല്ലാ ബഹുമാനപെട്ട കലാകാരന്മാരോടും രാഷ്ട്രീയ നേതാക്കളോടും,സാഹിത്യകരോടും ഒരു വിനീത അഭ്യര്ത്ഥന , നിങ്ങള്‍ക്ക് പരിചയമില്ലാത്ത ഒരാളോടും കൂടെനിന്നു ഫോട്ടോയോ സെല്‍ഫിയോ എടുക്കരുത് , എടുക്കാന്‍ അനുവദിക്കരുത് . അത് പിന്നീട് ദുരുപയോഗം ചെയ്യപ്പെട്ടേക്കാം .

നിങ്ങളുടെ വിലയേറിയ സമയത്തിന് നന്ദി.
സ്നേഹാദരങ്ങളോടെ ,
ലീന്‍ തോബിയാസ് 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക