Image

കണ്ണൂര്‍ പിണറായിയില്‍ പൊലീസ് മര്‍ദ്ദനം,കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

Published on 16 May, 2018
കണ്ണൂര്‍ പിണറായിയില്‍ പൊലീസ് മര്‍ദ്ദനം,കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
കണ്ണൂര്‍ പിണറായിയില്‍ പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവറായ ഉനൈസ് മരിച്ച സംഭവത്തില്‍ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

ഭാര്യയും നാല് ചെറിയ കുഞ്ഞുങ്ങളുമടങ്ങുന്ന നിര്‍ദ്ധന കുടുംബമാണ് ഉനൈസിന്റെ മരണത്തോടെ അനാഥരായതെന്നും കസ്റ്റഡി മരണങ്ങളും ലോക്കപ്പ് മര്‍ദ്ദനങ്ങളും കേരളത്തില്‍ അതിഭീകരമായ തോതില്‍ കേരളത്തില്‍ വര്‍ദ്ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാത്ത പക്ഷം ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 21നാണ് കണ്ണൂര്‍ എടക്കാട്ട് ഓട്ടോ ഡ്രൈവറായ ഉനൈസിനെ ഭാര്യാപിതാവിന്റെ പരാതിയെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഫെബ്രുവരി 22ന് ഭാര്യാപിതാവിന്റെ സ്‌കൂട്ടര്‍ തീവെച്ച കേസില്‍ നാലു പൊലീസുകാര്‍ വീടു വളഞ്ഞാണ് ഉനൈസിനെ കസ്റ്റഡിയിലെടുത്തത്. രാവിലെ മുതല്‍ വൈകിട്ടുവരെ എടക്കാട് പൊലീസ് സ്‌റ്റേഷനില്‍ ഏഴ് പൊലീസുകാരും എസ്‌ഐയും ചേര്‍ന്ന് ഉനൈസിനെ മര്‍ദ്ദിച്ചു.

മര്‍ദ്ദനത്തെ തുടര്‍ന്ന് ഉനൈസിന്റെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര ക്ഷതം സംഭവിച്ചിരുന്നു. മാത്രമല്ല ലോക്കപ്പില്‍ വച്ച് തല്ലിക്കൊന്ന ശേഷം മരണം ആത്മഹത്യയാക്കി മാറ്റുമെന്ന് കസ്റ്റഡി മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ എടക്കാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായും ഉനൈസിന്റെ ബന്ധുക്കളുടെ പരാതിയിലുണ്ട്. വായിലൂടെയും മൂത്രത്തിലൂടെയും രക്തം വന്ന് അവശനായ നിലയില്‍ ഫെബ്രുവരി 24ന് ഉനൈസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ഉനൈസിന്റെ ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഗുരുതരമായി പരുക്കേറ്റ ഉനൈസ് രണ്ട് മാസം വീട്ടില്‍ കിടപ്പിലായശേഷമാണ് മരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക