Image

കത്തോലിക്കാ സഭയില്‍ 14 പുതിയ കര്‍ദ്ദിനാള്‍മാര്‍

ജോസ് മാളേയ്ക്കല്‍ Published on 21 May, 2018
കത്തോലിക്കാ സഭയില്‍ 14 പുതിയ കര്‍ദ്ദിനാള്‍മാര്‍
വത്തിക്കാന്‍സിറ്റി: കത്തോലിക്കാ സഭയുടെ സാര്‍വദേശീയത ഒന്നുകൂടി വ്യക്തമാക്കിക്കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ 14 പുതിയ കര്‍ദ്ദിനാള്‍മാരെക്കൂടി കര്‍ദ്ദിനാള്‍ തിരുസംഘത്തിലേക്ക് നിയമിച്ചു. പന്തക്കുസ്താദിനത്തില്‍ നടത്തിയ ത്രികാലജപപ്രാര്‍ത്ഥനക്കൊടുവില്‍ ആയിരുന്നു മാര്‍പാപ്പ പുതുതായി 14 പേരെ സഭയുടെ രാജകുമാരന്മാരായി പ്രഖ്യാപിച്ചത്. നാളിതുവരെ പ്രാതിനിധ്യമില്ലാതിരുന്ന രാജ്യങ്ങളെകൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ കര്‍ദ്ദിനാള്‍മാരെ തെരഞ്ഞെടുത്തത്.

പാക്കിസ്ഥാന്‍, ഇറാക്ക്, പോര്‍ച്ചുഗല്‍, ഇറ്റലി, മഡഗാസ്കര്‍, പെറു, ജപ്പാന്‍ എന്നീ രാഷ്ട്രങ്ങളില്‍നിന്നുള്ളവരാണ് കര്‍ദ്ദിനാള്‍ സംഘത്തില്‍ അംഗമാകുന്നത്. ജൂണ്‍ 29 ന് ചേരുന്ന കര്‍ദ്ദിനാള്‍ തിരുസംഘത്തില്‍ ഇവര്‍ക്ക് സ്ഥാനീയ വസ്ത്രങ്ങള്‍ നല്‍കി ഔദ്യോഗികമായി സഭയുടെ രാജകുമാരന്മാരാക്കും. 14 പേരില്‍ 3 പേര്‍ 80 വയസ് കഴിഞ്ഞവരാകയാല്‍ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ വോട്ടുചെയ്യുന്നതിëള്ള അവകാശം ഉണ്ടായിരിക്കില്ല. ഇവരെ ക്കൂടാതെ പുതിയ നിയമനത്തോടെ വോട്ടവകാശമുള്ള കര്‍ദ്ദിനാള്‍മാരുടെ എണ്ണം 125 ആകും.

കല്‍ദായകത്തോലിക്കാ സഭയുടെ പാത്രിയാര്‍ക്കീസ് ഇറാക്കില്‍നിന്നുള്ള ലൂയിസ് റാഫേല്‍ സാക്കോ ഒന്നാമന്‍, കറാച്ചി ആര്‍ച്ച്ബിഷപ് ജോസഫ് കൗട്ട്‌സ്, പോര്‍ച്ചുഗലില്‍നിന്നുള്ള ബിഷപ് അന്റോണിയോ ഡോസ് സാന്റോസ് മാര്‍ട്ടോ, പെറു ആര്‍ച്ച്ബിഷപ് പെഡ്രോ ബാരെറ്റോ, മഡഗാസ്കറിലെ ആര്‍ച്ച്ബിഷപ് ഡിസൈര്‍ സരാഹാസ്‌ന, ഇറ്റലിയിലെ ആര്‍ച്ച് ബിസ്ഘപ് ഗ്വിസെപ്പെ പെട്രോച്ചി, ജപ്പാനിലെ ഒസാക്കയില്‍നിന്നുള്ള ആര്‍ച്ച്ബിഷപ് തോമസ് അക്വിനാസ് മാന്‍യോ, മെക്‌സിക്കോയിലെ എമരിത്തുസ് ആര്‍ച്ച്ബിഷപ് സെര്‍ജിയോ ഒബെസോ റിവേര, ബൊളീവിയായിലെ എമരിത്തുസ് ബിഷപ് ടോരിബിയോ ടികോനാ പോര്‍കോ, ക്ലരീഷ്യന്‍ സഭാംഗമായ വൈദികന്‍ ഫാ. അക്വിലിനോ ബോകോസ് മെറിനോ, റോമിലെ വിശ്വാസതിരുസംഘത്തിന്റെ പ്രിഫെക്ട് ആര്‍ച്ചുബിഷപ് ലൂയിസ് ലഡാരിയ, റോമില വികാരിജനറാല്‍ ആര്‍ച്ചുബിഷപ് ആഞ്ചലോ ഡി ഡോണാറ്റിസ്, വത്തിക്കാന്‍ വിദേശകാര്യസമിതിയുടെ സെക്രട്ടറി ജിയോവാന്നി ആഞ്ചലോ ബച്ചിയോ, വത്തിക്കാന്‍ ജീവകാരുണ്യ സംഘടനയുടെ അല്‍മൊണര്‍ ആര്‍ച്ചുബിഷപ് കോണ്‍റാഡ് ക്രയേവ്‌സ്കി, എന്നിവരാണ് ജൂണ്‍ 29 ന് സ്ഥാനമേല്‍ക്കുന്ന പുതിയ കര്‍ദ്ദിനാള്‍മാര്‍.
Join WhatsApp News
ചെകുത്താന്‍ 2018-05-28 16:38:10

ഒരു കുട്ടിച്ചെകുത്താൻ അവന്റെ മേധാവിയുടെ അടുത്തേക്ക് ഓടിക്കിതച്ചെത്തി, വിറച്ചുകൊണ്ട് പറഞ്ഞു "പെട്ടെന്ന് എന്തെങ്കിലും ചെയ്യണം. ഭൂമിയിൽ ഒരു മനുഷ്യൻ സത്യം കണ്ടെത്തിയിരിക്കുന്നു. ആളുകൾ സത്യം മനസ്സിലാക്കിയാൽ നമ്മുടെ തൊഴിലിന് എന്തു സംഭവിക്കും ?"

വയസ്സൻ ചെകുത്താൻ ചിരിച്ചുകൊണ്ട് പറഞ്ഞു "നീ ഇവിടെ ഇരിക്ക്. വിശ്രമിക്ക്, ബേജാറാക്കാനൊന്നുമില്ല. വേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. നമ്മുടെ ആളുകൾ അവിടെ എത്തിയിട്ടുണ്ട്."

കുട്ടിച്ചെകുത്താന്റെ പരിഭ്രമം മാറിയില്ല. "ഞാൻ അവിടെനിന്നാണ് വരുന്നത്. ഒരൊറ്റ ചെകുത്താനെയും ഞാനവിടെ കണ്ടില്ല."

"പുരോഹിതന്മാരാണ് എന്റെ ആളുകൾ." വയസ്സൻ പറഞ്ഞു. "അവർ ഇതിനു മുമ്പേ തന്നെ സത്യം കണ്ടെത്തിയവനെ വളഞ്ഞു കഴിഞ്ഞു. അവർ ഇനി അയാൾക്കും ജനങ്ങൾക്കുമിടയിൽ മധ്യസ്ഥരാകും. അവർ പലതും ആരാധിക്കാനും പ്രാർത്ഥിക്കാനും ആവശ്യപ്പെടും. ഈ ബഹളത്തിനിടയിൽ സത്യം നഷ്ടമാകും. ഇതെന്റെ പഴയ രീതിയാണ്. അതെപ്പോഴും വിജയിച്ചിട്ടേയുള്ളു."

മതത്തെ പ്രതിനിധാനം ചെയ്യുന്ന പുരോഹിതന്മാർ മതത്തിന്റെ സുഹൃത്തുക്കളല്ല മറിച്ചു ശത്രുക്കളാണ്. കാരണം മതത്തിന് മധ്യസ്ഥൻ ആവശ്യമില്ല. 
- ഓഷോ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക