ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചശേഷം നേരെ പോയത്
കോര്‍കൊവാടോ (corcovado) പര്‍വതത്തിനു മുകളിലേക്കുള്ള ട്രെയിന്‍
സ്‌റ്റേഷനീലേക്കാണ്. ലക്ഷ്യം കോര്‍കൊവാടോ മലമുകളിലെ ദൈവത്തെ കാണുക എന്നതു
തന്നെ. ടിജുകാ (Tijuca) മഴക്കാടുകളിലുടെ ട്രെയിനില്‍ സഞ്ചരിച്ച ശേഷമാണു
അവിടെയെത്തുക. ഏകദേശം 2250 അടി ഉയരത്തിലാണ്, 130 അടിയോളം ഉയരവും 700 ഓളം
ടണ്‍ ഭാരവുമുള്ള Christ The Redeemer എന്ന് പേരുള്ള ക്രിസ്തുവിന്റെ പ്രതിമ.
ഒന്‍പതു വര്‍ഷമെടുത്ത് ഒരു ഫ്രഞ്ച് ശില്‍പ്പിയാണ് ഈ പ്രതിമ
നിര്‍മ്മിച്ചത്. 1931 ല്‍ പണി പൂര്‍ത്തിയായി. കത്തോലിക്കര്‍ക്ക്
ഭൂരിപക്ഷമുള്ള ബ്രസീലില്‍ അവരുടെ പണം ശേഖരിച്ചാണ് ഇത് പണിഞ്ഞിട്ടുള്ളത്.
ഞങ്ങള്‍ ട്രെയിന്‍ സ്‌റ്റേഷനില്‍ എത്തി, നല്ല തിരക്കാണ്. പുതിയ ഏഴു
അത്ഭുതങ്ങളില്‍ ഒന്നാണെന്ന് വായിച്ചിട്ടുണ്ട്. എന്തായാലും റിയോയില്‍
എത്തുന്ന സഞ്ചാരികള്‍ ഇവിടം കാണാതെ പോവില്ല. ഒന്നുകില്‍ മലയടി വാരത്ത്
നിന്നും ഒരഞ്ച് മൈല്‍ മുകളിലേക്ക് നടക്കുക.അല്ലെങ്കില്‍ ട്രെയിനില്‍
പോവുക. ട്രെയിനില്‍ 15 മിനിറ്റ്, രണ്ടു മൈലോളം ദൂരമുണ്ടാവും.
കാടിനുള്ളിലൂടെ രസകരമായ യാത്ര.
ഞങ്ങള്‍ ട്രെയിനില്‍ നിന്നും പുറത്തിറങ്ങി പ്രതിമയുടെ ചുവട്ടിലെക്കുള്ള
പടികള്‍ കയറി. ഇരുനൂറു പടികളുണ്ടെന്നാണ് ഗൈഡ് പറഞ്ഞത്. വേണമെങ്കില്‍
പടികള്‍ ചവുട്ടി കയറാതെ ലിഫ്റ്റ് കയറിയും മുകളില്‍ എത്താം. ഇത്രയും
ഉയരത്തില്‍ നിന്ന് ആ കൂറ്റന്‍ പ്രതിമ കാ ണുമ്പോള്‍ അതിന്റെ സാന്നിധ്യം
ഒരിക്കലും മറക്കാനാവാത്ത അനുഭവമാവുന്നു.
അനന്തമായ ആകാശത്തിലേക്ക് ഉയര്‍ന്നു ഇരുവശങ്ങളിലേക്കും കൈകള്‍ നീട്ടി
നില്‍ക്കുന്ന ക്രിസ്തു ഈ മഹാ നഗരത്തിന്റെ കാവല്‍ക്കാരനും രക്ഷകനും ആയാണ്
എനിക്കു തോന്നിയത്. ഒരു പക്ഷെ വിശ്വാസികള്‍ക്ക് മറ്റേതെങ്കിലും തരത്തിലുള്ള
അനുഭവമാവാം അവിടെ നില്‍ക്കുമ്പോള്‍ ഉണ്ടാവുക. ഒരു ഭാഗത്ത് നിന്നാല്‍
റിയോയിലെ പ്രസിദ്ധങ്ങളായ ബീച്ചുകള്‍ കാണാം; ഞങ്ങള്‍ താമസിച്ച ഹോട്ടല്‍
സ്ഥിതി ചെയ്യുന്ന കോപകബാന ബീച്ചുള്‍പ്പെടെ. മറ്റൊരു കാഴ്ച രാവിലെ ഞങ്ങള്‍
പോയ ഷുഗര്‍ലോഫ് (sugarloaf) പര്‍വതവും പരിസരങ്ങളുമാണ്. ഭൂമിപരമായ
അതിരുകള്‍ക്കപ്പുറം യാത്രകള്‍ ചെയ്യാനും പ്രകൃതി മനോഹാരിത ആവോളം നുകരാനും
മനുഷ്യജന്മത്തിനേ സാധിക്കൂ എന്ന സത്യം വീണ്ടുമോര്‍ത്തു.
അകലേക്കു ചൂണ്ടി ഗൈഡ് പറഞ്ഞു 'അതാണ് 'മരക്കാന' (maracana) സ്‌റ്റേഡിയം.
വൈകുന്നേരം അഞ്ചു മണി കഴിഞ്ഞപ്പോള്‍ തന്നെ വെളുത്ത പഞ്ഞി മേഘങ്ങള്‍ വന്നു
മൂടി പ്രതിമയുടെ മുകള്‍ ഭാഗം കാണാന്‍ വയ്യാതെയായി. പക്ഷെ മുകളിലേക്ക്
നോക്കുമ്പോള്‍, ആകാശങ്ങളിലലിഞ്ഞു നില്‍ക്കുന്ന ക്രിസ്തുവിന്റെ പ്രതിമ
ഭുമിയെ മുകളില്‍ ദൈവരാജ്യവുമായി ബന്ധിപ്പിക്കുന്ന പോലെ തോന്നാം. ഞങ്ങള്‍
വെറുതെ കറങ്ങി നടന്നു. കണ്ട കാഴ്ചകള്‍ തന്നെ വീണ്ടും കണ്ടു. താഴെ
പുല്‍ത്തകിടിയില്‍ വെറുതെ മലര്‍ന്നു കിടന്നു.
ഇരുട്ടുന്നതിനു മുന്‍പ് ഹോട്ടലില്‍ തിരിച്ചെത്തി. തൊട്ടടുത്തുള്ള
റെസ്റ്റാറെന്റില്‍ കയറി കഴിക്കാന്‍ തീരുമാനിച്ചു. വെള്ള മത്സ്യങ്ങള്‍ക്ക്
പേര് കേട്ട സ്ഥലമായ കാരണം അത് തന്നെയായിരുന്നു ഞങ്ങള്‍ കഴിച്ചത്.
രണ്ടാം ദിവസ്സം
അന്ന് ഞായറാഴ്ച ആയിരുന്നു. അന്നേ ദിവസം ബീച്ച് സ്‌പെഷ്യലായി
തീരുമാനിച്ചതായിരുന്നു. ഒന്ന് റിലാക്‌സ് ചെയ്യണം. രാവിലെ എട്ടു മണിയോടെ
പ്രഭാതഭക്ഷണം കഴിച്ച് പുറത്തിറങ്ങി. ആദ്യമായി രണ്ടിന്ത്യക്കാരെ
ഭക്ഷനസമയത്ത് കണ്ടു. തമിഴ് നാട്ടുകാരാണ്. ഞങ്ങളെപ്പോലെ തന്നെ ബീച്ച്
പ്രോഗ്രാം ഇട്ടു വന്നവരാണെന്നു തോന്നുന്നു. താഴെ വന്നു റിസപ്ഷനില്‍
ചോദിച്ചു കാര്യങ്ങള്‍ മനസ്സിലാക്കി, കാരണം അധികം ഹോം വര്‍ക്ക് ചെയ്യാന്‍
സമയമുണ്ടായിരുന്നില്ല. മൂന്ന് ലോകപ്രസ്തമായ ബീച്ചുകള്‍ കോപകബാന, പനാമ
പിന്നെ ലെബ്ലോന്‍. ഞങ്ങള്‍ക്ക് കാണേണ്ടത്, പണ്ട് സ്കൂളില്‍ പഠിച്ചതോ,
എവിടെയോ വായിച്ചതോ ആയ പ്രശസ്തമായ പനാമ ബീച്ച്. അതിന് ഞങ്ങള്‍ താമസിക്കുന്ന
കോപകബാനയില്‍ നിന്നും കടലോരത്തുകൂടെ അഞ്ചു മൈല്‍ നടക്കണം .അല്ലെങ്കില്‍
ടാക്‌സി പിടിക്കണം. കൂട്ടുകാര്‍ പറഞ്ഞിരുന്നതോര്‍മവന്നു. ടാക്‌സി
പിടിക്കാന്‍ പണമുണ്ടെങ്കിലും ധൈര്യം പോരാഞ്ഞിട്ട് നടക്കാന്‍
തീരുമാനിച്ചു. വളരെ സിമ്പിളായി ഒരു ഷോര്‍ട്‌സും ടിഷര്‍ട്ടും. പിന്നെ ടൗവല്‍
തുടങ്ങിയവ ഒരു ചെറിയ ബാക്ക്പാക്കില്‍ .. വാച്ച് പോലും പോക്കറ്റിലിട്ടു.
ഒരു ചെറിയ ക്യാമറയും കരുതി; അത്യാവശ്യത്തിനു ഫോട്ടോ എടുക്കാന്‍.
ഞങ്ങള്‍ പനാമ ബീച്ച് ലക്ഷ്യമാക്കി നടന്നു തുടങ്ങി. ബീച്ചില്‍ റോഡുകള്‍
ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഞായറാഴ്ച പ്രമാണിച്ച്. ഇപ്പോള്‍
തിരക്കായിട്ടില്ല. രാവിലെ ജോഗ്ഗിങ്ങിനു എത്തുന്നവരാണധികവും. ഓടാനായി
പ്രത്യേക വഴിയുണ്ടായിട്ടും, അവര്‍ വഴി തെറ്റിച്ചു റോഡിലൂടെ
ഓടുകയാണ്..ചിലര്‍ നടക്കുന്നു. മറ്റുചിലരാകട്ടെ
കുടുംബത്തോടെയാണ്...കൊച്ചുകുട്ടികള്‍ വരെയുണ്ട്.
എയര്‍ കണ്ടീഷന്‍ ചെയ്തു വച്ചപോലത്തെ കാലാവസ്ഥ. ഒരു വശത്ത് ബീച്ചും എതിര്‍
വശത്ത് മലകളും. അവയുടെ താഴ്വാരത്തില്‍ സഞ്ചരിക്കള്‍ക്കായി ഹോട്ടലുകളും
ഫ്‌ലാറ്റുകളും. ബീച്ചിലെ ചില ഭാഗങ്ങള്‍ കണ്ടാല്‍ കേരളമെന്നെ
തോന്നു..തെങ്ങുകള്‍ ...ബദാം മരങ്ങള്‍ ..ഞങ്ങള്‍ ഒരു കടയില്‍ കയറി ഇളനീര്‍
കുടിച്ചു. നാടിന്റെ ഓര്‍മ്മ പുതുക്കാന്‍ കൂടി തന്നെ. കുറച്ചു നേരം
ബീച്ചില്‍ ഒരു തെങ്ങിനു ചുവട്ടില്‍ കിടന്നു വിശ്രമിച്ച ശേഷം വീണ്ടും
നടന്നു തുടങ്ങി..
പനാമ ബീച്ചിലെത്തിയപ്പോള്‍ ഏകദേശം പത്തര ആയിക്കാണും. ബീച്ച് സജീവമാകാന്‍
തുടങ്ങിയിരിക്കുന്നു. ആള്‍ക്കാര്‍ ഒറ്റയായും, ഇണയോടോപ്പവും,
കുടുംബത്തോടൊപ്പവും, പിന്നെ ആണും പെണ്ണും ചേര്‍ന്ന ഗ്രൂപ്പുകളായും
എത്തികൊണ്ടിരിക്കുന്നു. ചിലര്‍ കൂട്ടത്തോടെ ബീച്ചിലെ ഓപ്പണ്‍ ഷവറുകളില്‍
കുളിക്കുന്നു. ചിലര്‍ വര്‍ണ്ണക്കുടകള്‍ക്കു താഴെ ഭക്ഷണം കഴിക്കുന്നു. മറ്റു
ചിലര്‍ അവരുടെ മ്യൂസിക് ഉപകരണങ്ങള്‍ വച്ച് പാടുന്നു. ഡാന്‍സ് ചെയ്യുന്നു.
കൂട്ടത്തില്‍ ബ്രസീല്കാരും വിദേശികളുമുണ്ട്. ഞങ്ങളും അത്ര വ്യക്തവും
കര്‍ശനവുമല്ലാത്തതുമായ ഞങ്ങളുടെ അജണ്ടയുമായി അവിടെ അലഞ്ഞു തിരിഞ്ഞു.
വൈകുന്നേരം മണിയോടെ തിരിച്ചു നടക്കാന്‍ തുടങ്ങി. നടക്കുന്നതിനിരു
ഭാഗത്തും കച്ചവടക്കാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. പലയിടത്തും കണ്ട,
പുഴിമണലില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍ ഞങ്ങളില്‍ കൗതുകമുണര്‍ത്തി.
ഒരിടത്തു അറിയപ്പെടുന്ന ദൈവങ്ങളായിരുന്നു ശില്‍പ്പങ്ങള്‍ക്ക്
വിഷയമെങ്കില്‍ മറ്റൊരിടത്ത് കെട്ടിപ്പുണര്‍ന്നു കിടക്കുന്ന
യുവമിഥുനങ്ങളായിരുന്നു. ചില സന്ദര്‍ശകര്‍ ഈ മണല്‍ ശില്പങ്ങള്‍ക്കടുത്തു
പല പോസുകളില്‍ ഫോട്ടോകള്‍ എടുക്കുന്നു.
ഈ ദൃശ്യങ്ങള്‍ മനസ്സില്‍ ഒരു കഥയ്ക്ക് ബീജാവാപം ചെയ്യുകയും പിന്നീടത് "റിയോ" എന്നാ പേരില്‍ പുറത്തു വരികയും ചെയ്തു.
വൈകുന്നേരമായാല്‍ ബീച്ചിന്റെ പരിസരത്ത് ഉള്ള ഓപ്പണ്‍ റെസ്ടാറന്റുകള്‍
പാട്ടും ഡാന്‍സും കൊണ്ട് സജീവമാവുന്നു. നല്ല കാറ്റുമുണ്ട്. ഇഷ്ടം പോലെ
കുടിക്കുക...പാടുകയോ പാട്ട് കേള്‍ക്കുകയോ ചെയ്യുക. നൃത്തം ആടുകയോ കാണുകയോ
ചെയ്യുക. എല്ലാത്തിലും കുറച്ചൊക്കെ പങ്കെടുത്ത ശേഷം രാത്രി പത്തുമണിയോടെ
ഒരു നല്ല റെസ്റ്ററന്റ് തേടി നടക്കാന്‍ തുടങ്ങി.
ബ്രസീലിനെ കുറുച്ചുള്ള വിവരണം അവസാനിക്കുമ്പോള്‍ വായനക്കാരുടെ
അറിവിലേക്കായി ചില കാര്യങ്ങള്‍ കൂടി ചേര്‍ക്കട്ടെ. സ്കൂളില്‍ മാത്രം
കേട്ട ചരിത്ര പാഠങ്ങള്‍ക്ക് കണ്ടറിയലിന്റെയും വായിച്ചറിയലിന്റെതുമായ
ഒരനുബന്ധം.
ഇന്ത്യക്ക് പ്രത്യേകിച്ച് കേരളത്തിനു കോളനി ഭരണത്തിന്റെ നാളുകള്‍ തൊട്ടേ
ബ്രസീലുമായി ബന്ധമുണ്ട്. 1497 ജൂലൈ എട്ടിനാണ് പോര്‍ച്ചുഗീസ് സഞ്ചാരിയായ
വാസ്‌കോഡഗാമ എന്ന നാവികന്റെ നേത്രുത്വത്തില്‍ ഒരു സംഘം പോര്‍ച്ചുഗീസുകാര്‍
സുഗന്ധദ്രവ്യങ്ങളുടെ നാടായ ഭാരതത്തിലേക്ക് നാലു കപ്പലുകളിലായി പോര്‍
ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണ്‍ നഗരത്തില്‍ നിന്നും പുറപ്പെടുന്നത്.
അവര്‍ ആഫ്രിക്കയുടെ തെക്കേ മുനമ്പായ ഇമുല ീള ഏീീറ ഒീുല ചുറ്റി 1498 മെയ്
20 നു കോഴിക്കൊട്ടെത്തുന്നു.
അപരിചിതരെപ്പോലും അവരുടെ ലക്ഷ്യങ്ങള്‍ മനസ്സിലാക്കാതെ
സ്വീകരിച്ചിരുത്തുന്ന പതിവ് അവിടെയും തെറ്റിയില്ല. കോഴിക്കോട് സാമൂതിരി
വാസ്‌കോഡഗാമയെയും സംഘത്തെയും സ്വീകരിച്ചു. കൊണ്ടുപോകാന്‍ പറ്റുന്നത്ര
സുഗന്ധദ്രവ്യങ്ങളുമായി കുറച്ചുകാലം കഴിഞ്ഞവര്‍ തിരിച്ചു പോയി. 1499
സെപ്റ്റംബറില്‍ പോര്‍ച്ചുഗലില്‍ എത്തി.
അതിനു പിറകെയാണ് പെഡ്രോ അല്‍വാരെസ് കബ്രാല്‍ (Pedro Alvares Cabral)
എന്നയാളെ വീണ്ടും ഇന്ത്യയിലേക്ക് വിടുന്നത്. എന്നാല്‍ അദ്ദേഹത്തിന്
വഴിതെറ്റി. എത്തിയതോ ബ്രസീലില്‍. 1500 ല്‍ ആയിരുന്നു ഇത്. പില്‍ക്കാലത്ത്
ബ്രസീലും ഇന്ത്യയും കോളനികളായി. പോര്‍ച്ചുഗീസ് ആസ്ഥാനമായ ഗോവയിലേക്കുള്ള
യാത്രക്കിടയിലെ ഇടത്താവളമായി ബ്രസീല്‍. ഒത്തിരി കാര്‍ഷിക വിഭവങ്ങള്‍
നമ്മുടെ സുഗന്ധദ്രവ്യങ്ങള്‍ക്ക് പകരം കിട്ടിയിട്ടുണ്ട്. മറ്റൊന്ന്, ഇന്ന്
ബ്രസ്സീലില്‍ കാണുന്ന കന്നുകാലികള്‍ മിക്കതും ഇന്ത്യന്‍ ഒറിജിന്‍ ആണത്രേ.
സ്വാതന്ത്ര്യം കിട്ടിയ ശേഷം ഗോവയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ (
നെഹ്രുവിന്റെ കാലത്ത് ) ബ്രസീല്‍ പോര്‍ച്ചുഗലിനെ അനുകൂലിച്ചു. ഇന്ത്യ
അന്തര്‍ദേശീയ നിയമങ്ങള്‍ ലംഘിക്കുന്നു എന്നതായിരുന്നു അവരുടെ പരാതി.
ഒന്നെനിക്ക് മനസ്സിലായത് ബ്രസീല്‍ അതിന്റെ കോളനി പാരമ്പര്യത്തില്‍
അത്യധികം അഭിമാനം കൊള്ളുന്നു എന്നതാണ്. ഏതായാലും പിന്നീട് ബ്രസിലുമായുള്ള
ബന്ധങ്ങള്‍ മെച്ചപ്പെട്ടു. പ്രസിഡന്റ് കെ. ആര്‍. നാരായണന്റെ കാലത്ത് അവിടെ
ഒരു ഇന്ത്യന്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരുന്നു. അവര്‍ക്ക് ഏറ്റവും
അറിയാവുന്ന ഇന്ത്യന്‍ നേതാവ് മഹാത്മാഗാന്ധിയാണ്. അദ്ദേഹത്തിന്റെ ഒരു പ്രതിമ
റിയോ ഡി ജെനെറോയില്‍ ഉണ്ടത്രേ. Filhos de Gandhi (Sons of Gandhi) എന്ന
ഒരു ഗ്രൂപ്പും അവിടെയുണ്ട്, അവര്‍ കാര്‍ണിവലില്‍ സ്ഥിരമായി പങ്കെടുക്കും
എന്നും വായിച്ചു.
ഇന്ത്യക്കാര്‍ അധികം ഇവിടെയില്ല, ഞാന്‍ കേട്ടത് രണ്ടായിരത്തില്‍ താഴെയേ
വരൂ എന്നാണ്. എന്തായാലും ഇസ്‌കോണ്‍ ( ISKON), സത്യസായി ബാബ, മഹാറിഷി മഹേഷ്
യോഗി, രാമകൃഷ്ണ മിഷന്‍ തുടങ്ങിയ ഹിന്ദു ആത്മീയ പ്രസ്ഥാനങ്ങള്‍ക്ക്
ബ്രസീലില്‍ സാന്നിധ്യമുണ്ട്. ബ്രസീലില്‍ മാത്രമല്ല തെക്കേ അമേരിക്കയില്‍
ഒത്തിരി രാജ്യങ്ങളില്‍ ഇത്തരം ഹിന്ദു പ്രസ്ഥാനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്. പെറുവിലെ ആദ്യദിവസം എന്നെ ഓഫീസില്‍ കൂട്ടികൊണ്ട്
പോകാനായി എത്തിയ ആഫ്രിക്കന്‍ വംശജനായ സുഹൃത്തിന്റെ കഴുത്തില്‍ പ്രകടമായി
തൂങ്ങി കിടന്ന മാലയിലെ 'ഓം' ലോക്കറ്റിന്റെ വലിപ്പം എന്നെ തെല്ലൊന്നു
ഞെട്ടിപ്പിച്ചിരുന്നു. അയാളുടെ ഭാര്യ സത്യസായി ബാബയുടെ ശിഷ്യയാനെന്നും
അവര്‍ ഇന്ത്യയില്‍ വരാറുണ്ടെന്നും അവിടെ മനോഹരമായ ഒരു സ്ഥലത്ത് വച്ച്
'ലേഡി ഗോഡ്' നെ കണ്ടിരുന്നുവെന്നും എന്നോട് പറഞ്ഞു. ആ മനോഹരമായ സ്ഥലം എന്റെ
കേരളമാണെന്നും ലേഡി ഗോഡ് ഞങ്ങളില്‍ ചിലരുടെ ഗോഡ് മദര്‍ (മാതാ അമൃതാനന്ദമയി) ആണെന്നും പറഞ്ഞപ്പോള്‍ എനിക്ക് അഭിമാനം തോന്നിഎന്നതു സത്യം.