കഴിഞ്ഞ ഒരാഴ്ചകൊണ്ട് ഇടുക്കി അണക്കെട്ടിനെ
പറ്റി എല്ലാം നിങ്ങള്‍ രേഖാ ചിത്രം ഉള്‍പ്പടെ അറിഞ്ഞല്ലോ. ഇടുക്കിയില്‍
അണക്കെട്ട് തുറക്കുന്നതും നോക്കി ഇരുന്ന മാധ്യമങ്ങള്‍ എല്ലാം സ്ഥലം വിട്ട
സ്ഥിതിക്ക് അണക്കെട്ടിനെ പറ്റി ഞാന്‍ ചില കാര്യങ്ങള്‍ പറയാം. അല്പം
നീണ്ടതാണ്, താല്പര്യം ഉളളവര്‍ വായിച്ചാല്‍ മതി...
തുമ്മാരുകുടിയില്‍ വീടിന് തൊട്ടു താഴെ ഒരു തോടുണ്ട്. അവിടെ മീന്‍ പിടിക്കുക
എന്നതായിരുന്നു വലിയൊരു വിനോദം. ചൂണ്ടയിടുന്നത് തൊട്ട് കള്ളിപ്പാലയുടെ കറ
വെള്ളത്തില്‍ കലക്കി മീനുകളെ ബോധം കെടുത്തുന്നത് വരെ ഉള്ള തന്ത്രങ്ങള്‍
ഉപയോഗിക്കാറുണ്ട്. വെള്ളം കുറയുന്ന സമയത്ത് പാടത്തു നിന്നും മണ്ണും ചെളിയും
എടുത്ത് തോടിന് കുറുകെ ഒരു ബണ്ടുണ്ടാക്കും, അപ്പോള്‍ താഴെ വെള്ളം
ഇല്ലാതാകും, പരല്‍ മീനുകളെ പെറുക്കിയെടുക്കാം. പക്ഷെ അധികം സമയം കിട്ടില്ല,
ബണ്ടിന്റെ മുന്നില്‍ വെള്ളം നിറയും, അത് പൊട്ടി വരും. അതിന് മുന്‍പേ
കിട്ടുന്നത് കിട്ടി. അതായിരുന്നു ആദ്യത്തെ അണക്കെട്ട്.
എന്‍ജിനീയര്‍മാര്‍ ഒക്കെ പണിത ഒരു അണക്കെട്ട് അടുത്ത് കാണുന്നത്
ഇടമലയാറില്‍ ആണ്. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി നാലില്‍. അന്നത്
പൂര്‍ത്തിയായിട്ടില്ല. കോതമംഗലത്ത് സിവില്‍ എഞ്ചിനീറിങ്ങില്‍ നാലാമത്തെ
സെമസ്റ്ററിനു ശേഷം അഞ്ചാമത്തെ സെമസ്റ്ററിന് മുന്‍പ് ഏകദേശം നാലുമാസം
അവധിയുണ്ട്. ഒന്നാം വര്‍ഷ പരീക്ഷയുടെ സപ്ലിമെന്ററി പരീക്ഷ എഴുതി അതിന്റെ
റിസള്‍ട്ടും വന്നാലേ അഞ്ചാം സെമസ്റ്റര്‍ തുടങ്ങൂ. ഈ സമയത്താണ് കുട്ടികള്‍
പ്രാക്ടിക്കല്‍ െ്രെടനിങ്ങിന് പോകുന്നത്. എന്റെ ക്ലാസ്സ് മേറ്റ് മാത്യു
ജോര്‍ജ്ജിന്റെ അമ്മാവന് ഇലക്ട്രിസിറ്റി ബോര്‍ഡിലെ ഗവേഷണ വിഭാഗം ചീഫ്
എന്‍ജിനീയറാണ്. അദ്ദേഹത്തിന്റെ സഹായത്താല്‍ മാത്യുവിനും എനിക്കും ജലിനും
ബോര്‍ഡില്‍ ട്രെയിനിങ്ങിന് അവസരം ലഭിച്ചു. ഇടമലയാര്‍ അണക്കെട്ട് പണിയുന്ന
കാലമാണ്. ഇടമലയാറില്‍ അന്ന് ബോര്‍ഡിന്റെ വലിയ ടൗണ്‍ഷിപ്പാണ്. ചായക്കട
മുതല്‍ ചാരായക്കട വരെയുണ്ട്. അണക്കെട്ട് വരുമ്പോള്‍ വെള്ളത്താല്‍
മുങ്ങിപ്പോകുന്ന സ്ഥലങ്ങളുടെ ഹൈഡ്രോ ഗ്രാഫിക് സര്‍വേയാണ് ഞങ്ങളുടെ ജോലി.
കോഴിക്കോട്ടു നിന്നുള്ള ഒരു മജീദ് സാര്‍ ആണ് സര്‍വ്വേയുടെ ബോസ്.
അദ്ദേഹത്തില്‍ നിന്നാണ് അണക്കെട്ടിന്റെ അടിസ്ഥാന തത്വങ്ങള്‍ പഠിച്ചത്.
മനുഷ്യന് അണകെട്ടി തുടങ്ങിയിട്ട് എത്ര കാലമായി എന്നാര്‍ക്കും അറിയില്ല,
പക്ഷെ അയ്യായിരം വര്‍ഷം മുന്‍പ് കെട്ടിയ അണയുടെ ചരിത്രവും സാക്ഷ്യങ്ങളും
ഇന്നും ഉണ്ട്. ഇപ്പോഴത്തെ ജോര്‍ദാനിലെ അമ്മാന് നഗരത്തിന് സമീപമുള്ള ജാവ
അണക്കെട്ടാണ് ( ക്രിസ്തുവിന് 3000 വര്‍ഷം മുന്‍പ്) ആദ്യത്തെ റെക്കോര്‍ഡ്
ഉളളത്. എ ഡി രണ്ടാം നൂറ്റാണ്ടില്‍ കരികാല ചോളന് നിര്‍മിച്ച കല്ലണ
തമിഴ്നാട്ടില്‍ ഇപ്പോഴും ഉണ്ട്. മണ്ണുകൊണ്ടും കല്ലുകൊണ്ടും മരം കൊണ്ടും
ഒക്കെയാണ് ആദ്യകാലത്ത് അണകെട്ടിയിരുന്നത്. ഇപ്പോള്‍ മണ്ണ് കൊണ്ടോ, കല്ല്
കൊണ്ടോ, കോണ്‍ക്രീറ്റ് കൊണ്ടോ, സ്റ്റീല്‍ കൊണ്ടോ അണ കെട്ടാം. അണ
കെട്ടുന്നതിന്റെ പ്രധാന പ്രശ്നം അണയുടെ പുറകില്‍ ജലനിരപ്പ് ഉയരുമെന്നതാണ്.
ജലനിരപ്പ് ഉയരുംതോറും അത് അണയില്‍ മര്‍ദ്ദം ചെലുത്തും. അണ ശരിയായിട്ടല്ല
ഡിസൈന്‍ ചെയ്തതെങ്കില്‍ വെള്ളത്തിന്റെ തള്ളല്‍ അണയെ മറിച്ചിടും. ഇതിനെ
പ്രതിരോധിക്കാന്‍ രണ്ടു മാര്‍ഗ്ഗങ്ങളുണ്ട്. ഒന്ന്, അണയുടെ വീതിയും ഭാരവും
കൂട്ടുക. അണ വലുതാകുമ്പോള്‍, അല്ലെങ്കില്‍ കൂടുതല്‍ ഭാരമുള്ള എന്തെങ്കിലും
വസ്തുകൊണ്ട് അണകെട്ടുമ്പോള്‍, അതിന്റെ ഭാരം തന്നെ അതിന് ശക്തി നല്കുന്നു
അപ്പോള്‍ തള്ളിമറിച്ചിടാന് വെള്ളത്തിന് സാധിക്കില്ല. വാസ്തവത്തില്‍
എലമെന്ററിയാണ്. (അണയുടെ അടിയില്‍ കൂടി വെള്ളം ലീക്ക് ചെയ്തുണ്ടാക്കുന്ന
ഫോഴ്സ്, ഭൂമി കുലുങ്ങിയാല്‍ ഉള്ള ഫോഴ്സ്, മുകളില്‍ ഒരു അണപൊട്ടി സുനാമി
പോലെ വെള്ളം വന്നാല്‍ ഉള്ള ഫോഴ്സ് എന്നിങ്ങനെ വേറെയും സാദ്ധ്യതകള്‍ ഉണ്ട്,
പക്ഷെ ഇതിപ്പോള്‍ ഒരു ഡാം ഡിസൈന്‍ കോഴ്സ് അല്ലാത്തതിനാല്‍ അടിസ്ഥാന
കാര്യങ്ങളേ പറയുന്നുള്ളൂ)
ഡാമിനെക്കുറിച്ച് കൂടുതല്‍ പറഞ്ഞുതന്നത് ഞങ്ങളുടെ സിവില്‍
ഡിപ്പാര്‍ട്ട്മെന്റ് മേധാവിയും എന്റെ സുഹൃത്ത് ബിനോയിയുടെ പിതാവുമായ ശ്രീ
ഏലിയാസ് വര്‍ഗ്ഗീസ് ആണ്. (കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തനായ
സ്ട്രക്ച്ചറല്‍ എന്‍ജിനീയറായിരുന്നു ഏലിയാസ് സാര്‍. ഇപ്പോള്‍ പിതാവിന്റെ
പാത പിന്തുടര്ന്ന് കോതമംഗലത്തെ സിവില്‍ വിഭാഗത്തിന്റെ തലവനാണ് ബിനോയ്,
ജലവിഭവത്തിന്റെ മാനേജ്മെന്റില്‍ ബാംഗളൂരിലെ ഇന്ത്യന്‍
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ നിന്നും ഡോക്ടറേറ്റും
എടുത്തിട്ടുണ്ട്).
. അണയുടെ ഉയരം കൂടുംതോറും ഹൈഡ്രോസ്റ്റാറ്റിക് പ്രഷറിനെ നേരിടാനാവശ്യമായ
ഗ്രാവിറ്റി ഫോഴ്സിന്റെ അളവ് കൂടും. അതനുസരിച്ച് അണക്കെട്ടിന്റെ വലിപ്പം
കൂട്ടണം. സാധാരണഗതിയില്‍ മുകളില്‍ വീതി കുറഞ്ഞ് അടിയില്‍ വീതി കൂടിവരുന്ന
ഒരു സ്ട്രക്ച്ചറാണ് അണക്കെട്ടിനുള്ളത്. നൂറുമീറ്റര്‍ ഉയരമുള്ള അണക്കെട്ടിന്
മുകള്‍ഭാഗത്ത് പത്തുമീറ്ററാണ് വീതിയെങ്കില്‍ താഴെ എത്തുമ്പോഴേക്കും ഏകദേശം
നൂറു മീറ്ററോളം വീതി വരും. അത്രമാത്രം കോണ്‍ക്രീറ്റ് ഉണ്ടാക്കാന്‍ പോയാല്‍
ചെലവ് ഏറെ കൂടും.
ഇതിനൊരു എളുപ്പവഴിയാണ് ആര്‍ച്ച് ഡാം ഉണ്ടാക്കുക എന്നത്. അപ്പോള്‍ വെള്ളം
ഡാമിലേക്ക് ചെലുത്തുന്ന മര്‍ദ്ദം ആര്‍ച്ചുകള്‍ ഇരുഭാഗത്തുമുള്ള മലകളിലേക്ക്
പ്രയോഗിക്കും. മലയ്ക്ക് അത് താങ്ങാനുള്ള ശക്തിയുണ്ടെങ്കില്‍ പിന്നെ
അണക്കെട്ടിന് വലിയ കനമൊന്നും (വേശരസില)ൈ വേണമെന്നില്ല. ആര്‍ച്ചിന്റെ
തിയറിയനുസരിച്ച് കൃത്യമായി നിര്‍മ്മിച്ചാല്‍ മുട്ടത്തോടിന്റെ കനത്തിലും
ആര്‍ച്ച് ഉണ്ടാക്കാം. കാരണം മര്‍ദ്ദത്തെ മലയിലേക്ക് കടത്തിവിടുക എന്ന
ധര്‍മ്മമേ അതിനുള്ളൂ. സ്വയം അതിനെ പ്രതിരോധിക്കേണ്ട
കാര്യമില്ല.പ്രായോഗികമായി ഇവിടെയാണ് പ്രശ്നം വരുന്നത്. കോണ്‍ക്രീറ്റ്
കൊണ്ട് ഗ്രാവിറ്റി ഡാം ഉണ്ടാക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.
മൂന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് വേണമെങ്കില്‍ ഡിസൈന്‍
ചെയ്യാവുന്നതേയുള്ളൂ. കോണ്‍ക്രീറ്റ് മിക്സ് ചെയ്യാനും തട്ടടിക്കാനും
അറിയാവുന്ന ഏത് കോണ്ട്രാക്ടര്ക്കും അത് നിര്‍മ്മിക്കാം. എന്നാല്‍
ആര്‍ച്ച് ഡാം അങ്ങനെയല്ല. അതിന്റെ ഡിസൈനും നിര്‍മ്മാണവും
എഞ്ചിനീയറിങ്ങിന്റെ ഏറ്റവും വിഷമം പിടിച്ച പരിപാടിയാണ്. പക്ഷെ മുന്‍പ്
പറഞ്ഞത് പോലെ കൃത്യമായി പണിതെടുത്താല്‍ കോണ്‍ക്രീറ്റിന്റെ ആവശ്യം ഗണ്യമായി
കുറയുകയും ചെയ്യും. ഇടുക്കിയിലെ ചെറുതോണി അണക്കെട്ടിന് താഴ്ഭാഗത്ത് നൂറു
മീറ്ററില്‍ കൂടുതല്‍ വീതിയുണ്ട്. പക്ഷെ, അതിലും ഉയരമുള്ള ഇടുക്കി ആര്‍ച്ച്
ഡാമിന് താഴെ ഇരുപത് മീറ്റര്‍ പോലുമില്ല. ചെറുതോണി ഉണ്ടാക്കാനുള്ള
കോണ്‍ക്രീറ്റിന്റെ നാലിലൊന്നു പോലും ഇടുക്കി ഡാം ഉണ്ടാക്കാന്‍
ഉപയോഗിക്കേണ്ടി വന്നിട്ടില്ല. (എനിക്കീ അണക്കെട്ടുകളുടെ ഒക്കെ വീതിയും
നീളവും കനവും മനഃപാഠം ആണ് കേട്ടോ, സാങ്കേതിക വിവരങ്ങള്‍ പുറത്തു
പറയരുതെന്ന് ഇടക്ക് ബോര്‍ഡ് പത്രക്കുറിപ്പ് ഇറക്കുന്നതിനാല്‍ ആണ് ഏകദേശം
എന്നൊക്കെ പറയുന്നത്, കൃത്യം അറിയേണ്ടവര്‍ ഗൂഗിള്‍ അമ്മാവനോട് ചോദിച്ചാല്‍
മതി).
എന്നാല്‍ പിന്നെ എന്തുകൊണ്ടാണ് എല്ലാവരും ആര്‍ച്ച് ഡാം ഉണ്ടാക്കാത്തത് ?.
ആര്‍ച്ച് ഡാമിന്റെ ഡിസൈന്‍ എഞ്ചിനീയറിങ്ങ് ആണെങ്കിലും നിര്‍മ്മാണം ഒരു
കലയാണ്. അതുകൊണ്ടാണ് ലോകത്തെ അണക്കെട്ടുകളില്‍ ആയിരത്തില്‍ ഒന്നുപോലും
ആര്‍ച്ച് ഡാം ആകാത്തത്. .അതുകൊണ്ടാണ് ഇടുക്കി ഡാം ഒരു സംഭവം ആകുന്നത്,
കേരളത്തിലെ എല്ലാ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളുടെയും
പില്‍ഗ്രിമേജ് സെന്റര്‍ ആകുന്നത്.
“നിങ്ങള്‍ ഇടുക്കി കാണാന്‍ പോകുമ്പോള്‍ അണക്കെട്ടിന്റെ മുകളില്‍ നിന്നല്ല
അത് കാണേണ്ടത്. താഴെ പോയിനിന്ന് മുകളിലേക്ക് നോക്കണം” എന്ന് പറഞ്ഞുവിട്ടത്
ഏലിയാസ് സാറാണ്.
ഇടുക്കി കാണാനായി കോളേജില്‍ നിന്നും പോയ ഞങ്ങള്‍ ആദ്യം കണ്ടത് ചെറുതോണി
അണക്കെട്ടാണ്. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്. കണ്ടാല്‍ ഒരു
ബഹുമാനമൊക്കെ തോന്നും. അഞ്ഞൂറ് മീറ്ററില്‍ ഏറെ നീളം, നൂറ്റിമുപ്പത്
മീറ്റര്‍ ഉയരം, മുകളില്‍ നിന്ന് നോക്കിയാല്‍ താഴേക്ക് വീതി കൂടിവരുന്ന
അടിവശം. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ വലിയ അണക്കെട്ടാണത്രെ. ഈ ചെറുതോണി
അത്ര ചെറിയ തോണി അല്ല.
ചെറുതോണി ഇതാകുമ്പോള്‍ ഇടുക്കി എന്താകും എന്നതായിരുന്നു ഞങ്ങളുടെ ചിന്ത.
ഇടുക്കി അണക്കെട്ടിനെക്കുറിച്ച് ഞാന്‍ ചെറുപ്പം തൊട്ടേ കേള്‍ക്കുന്നതാണ്.
പെരുമ്പാവൂരില്‍ നിന്നും കോതമംഗലത്തിന് പോകുന്ന വഴിയില്‍ ചേര്‍ക്കുന്നത്ത്
നിന്നാണ് എന്റെ അമ്മാവന് വിവാഹം കഴിച്ചത്. റോഡരികിലാണ് വീട്.
അവിടെച്ചെന്നാല്‍ റോഡിലെ വാഹനങ്ങള്‍ നോക്കിയിരിക്കുക എന്നതാണ് പ്രധാന ഹോബി.
ഓരോ അഞ്ചു മിനിട്ടിലും അതുവഴി ഒരു ഭീമന് ടാങ്കര്‍ ലോറി കടന്നുപോകും.
“ഇടുക്കി അണക്കെട്ടുണ്ടാക്കാന്‍ സിമന്റ് കൊണ്ടുപോകുന്നതാണ്”
എന്ന് പറഞ്ഞുതന്നത് അമ്മാവനാണ്. ആയിരത്തി തൊള്ളായിരത്തി അറുപത്തി എട്ടില്‍
ആണെന്നാണ് ഓര്‍മ്മ. പിന്നേയും ഓരോ വര്‍ഷം അമ്മാവന് അവധിക്ക് വരുമ്പോഴും
അവിടെ പോകും അപ്പോഴും ഓരോ അഞ്ചു മിനുട്ടിലും ഭീമന് സിമന്റ് ലോറി കടന്നു
പോകും. ആയിരത്തി തൊള്ളായിരത്തി എഴുപത്തി മൂന്നില്‍ ആണ് പ്രധാനമന്ത്രി വന്ന്
ഉദ്ഘാടനം നടത്തിയത്. അപ്പോള്‍ വര്‍ഷങ്ങളോളം മിനുട്ട് വച്ച് സിമന്റ്
കൊണ്ടുപോയി ഉണ്ടാക്കിയ ഇടുക്കി ഡാം എത്ര വലുതായിരിക്കണം ?
ആ അണക്കെട്ടാണ് 1984 ല്‍ ആദ്യമായി കാണാന്‍ പോകുന്നത്.
ഒരു ചെറിയ ബണ്ടിന്റെ മുകളില്‍ ബസ് നിര്‍ത്തി.
“ഇതാണ് ഇടുക്കി അണക്കെട്ട്” സാര്‍ പറഞ്ഞു.
“ങേ..!”
ഞങ്ങള്‍ ഒറ്റ സ്വരത്തില്‍ പറഞ്ഞു, “ഇത് ചെറുതോണിയുടെ നാലിലൊന്നു പോലുമില്ലല്ലോ.”
"അതാണല്ലോ ആര്‍ച്ച് ഡാമിന്റെ പ്രത്യേകത". സാര്‍ പറഞ്ഞു.
ഏതാണെങ്കിലും ഏലിയാസ് സാറിന്റെ നിര്‍ദ്ദേശമനുസരിച്ച് ഞങ്ങള്‍ കുറച്ചു പേര് താഴേക്കിറങ്ങി.
പെരിയാറില്‍ അണ കെട്ടിയപ്പോള്‍ അണയുടെ ഒരു വശത്ത് വെള്ളം പൊങ്ങിയല്ലോ,
പക്ഷെ അണയുടെ മറുവശത്ത് പെരിയാര്‍ പൂര്‍ണ്ണമായും ഇല്ലാതായി. ആ ആറിന്റെ
മാറില്‍ ചവുട്ടിനിന്ന് മുകളിലേക്ക് ഒന്ന് നോക്കണം. ഇടുക്കിയിലെ ആര്‍ച്ച്
ഡാം സാധാരണ പോലെ ഒറ്റ ആര്‍ച്ച് അല്ല. ഇടതു നിന്നും വലത്തേക്കും താഴെ
നിന്നും മുകളിലേക്കും ആര്‍ച്ച് ആണ്.അതിനാല്‍ താഴെ നിന്നും മുകളിലേക്ക്
നോക്കുമ്പോള്‍ പത്തി വിടര്‍ത്തി നില്ക്കുന്ന ഒരു കൂറ്റന്‍ പാമ്പിനെപ്പോലെ
തോന്നും. അപ്പോഴാണ് എന്തുകൊണ്ടാണ് ഇടുക്കി അണക്കെട്ട്. ഒരു ലോകോത്തര
എഞ്ചിനീയറിംഗ് വിസ്മയമാണ് എന്ന് നമുക്ക് മനസ്സിലാകുന്നത്. ഇടുക്കിയില്‍
സ്പില്‍വേ തുറക്കുന്നത് കാണാന്‍ പോയി നില്‍ക്കുന്നവരും ഇനി പോകുന്നവരും
അണക്കെട്ടിന്റെ താഴെ പോയി ഒന്ന് കാണണം. (അങ്ങനെ പോകുന്നത്
നിരോധിച്ചിട്ടില്ല എന്ന് കരുതുന്നു. ഇപ്പോള്‍ എന്തും നിരോധിക്കുന്നതാണല്ലോ
ഫാഷന്‍. ഏതു ഡാമിന്റെയും മുകളില്‍ ഫോട്ടോ എടുക്കാന്‍ നില്ക്കുന്ന
നിങ്ങളുടെ പടം വരെ ഒപ്പിയെടുക്കാന്‍ പറ്റുന്ന ഉപഗ്രഹങ്ങള്‍ ഇപ്പോള്‍
ലോകത്തുണ്ട്. അവയെടുത്ത പടങ്ങള്‍ ഇന്റര്‍നെറ്റില്‍ സൗജന്യമായി ലഭ്യമാണ്.
നിങ്ങളുടെ കയ്യിലുള്ള മൊബൈല്‍ ഫോണ്‍ കാണാന്‍ പറ്റുന്ന ചാര ഉപഗ്രഹങ്ങള്‍
വേറെയും ഉണ്ട്, ഏതെങ്കിലും രാജ്യത്തെ അണക്കെട്ടില്‍ ശത്രു രാജ്യങ്ങള്‍ക്ക്
താല്പര്യം ഉണ്ടെങ്കില്‍ അത്തരം ചിത്രങ്ങള്‍ അവര്‍ക്ക് ലഭ്യമാണ്. എന്നിട്ടും
ലോകത്ത് പല അണക്കെട്ടുകളിലും ഫോട്ടോഗ്രാഫി നിരോധനമാണ്. ഇതൊക്കെ രണ്ടാം
ലോകമഹായുദ്ധ കാലത്തെ ചിന്തകളുടെ ബാക്കിയാണ്).
അണ കെട്ടുന്നതിനെപ്പറ്റി സാങ്കേതിക വിദ്യയെ പറ്റി പഠിപ്പിച്ചത് ഏലിയാസ്
സാറാണെങ്കില്‍ അണകെട്ടുന്നതിന്റെ ആവശ്യകതയെപ്പറ്റി പഠിപ്പിച്ചത് ജോയ്
ഡേവിഡ് സാറാണ്. അണകെട്ടുന്നതിന് പല കാരണങ്ങളുണ്ട്. ആദ്യമായി അണകെട്ടിയത്
ജലസേചനത്തിനു വേണ്ടിയായിരുന്നു കാണണം. ഇപ്പോഴും ഭൂരിഭാഗം
അണക്കെട്ടുകളുടെയും ഉദ്ദേശ്യം അതുതന്നെ. വൈദ്യുതി ഉദ്പാദിപ്പിക്കാന്‍
നഗരങ്ങള്‍ക്ക് കുടിവെള്ളം നല്കാന് , വ്യാവസായിക ആവശ്യങ്ങള്‍ക്ക്, മീന്‍
വളര്‍ത്തലിന്, വിനോദസഞ്ചാരം മെച്ചപ്പെടുത്താന്‍, വെള്ളപ്പൊക്കം തടയാന്‍
എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ടും അണകെട്ടാം. മിക്കവാറും
അണക്കെട്ടുകള്‍ക്ക് ഒന്നില്‍ കൂടുതല്‍ മാനങ്ങളുണ്ടാകാം. പക്ഷെ ഇപ്പോള്‍
എനിക്കറിയാവുന്ന ചില കാര്യങ്ങള്‍ കൂടി ഉണ്ട്. നദിയുടെ താഴെ
ജീവിക്കുന്നവരുടെ (അത് അടുത്ത രാജ്യമോ, സംസ്ഥാനമോ ഒക്കെ ആകാം) വെള്ളം കുടി
മുട്ടിക്കുക, അവരെ വെള്ളത്തിന്റെ നയതന്ത്രത്തിലൂടെ കീഴ്പ്പെടുത്തുക,
ആവശ്യം വന്നാല്‍ വെള്ളം തുറന്നുവിട്ട് ശത്രുക്കളെ മുക്കിക്കൊല്ലുക,
എന്നിങ്ങനെ ഉള്ള സ്ട്രാറ്റജിക്ക് ഒബ്ജെക്ടീവുകള് ഉള്ള അണക്കെട്ടുകളും
ഉണ്ട്.
അണ കെട്ടുന്നത് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളാകാം. ജലസേചനം, ജലവിഭവം,
പൊതുമരാമത്ത്, ദുരന്ത നിവാരണം, ടൂറിസം എന്നിങ്ങനെ. കേരളത്തിലെ അണക്കെട്ട്
വീരന് വൈദ്യുതി വകുപ്പാണ് എന്ന് തോന്നുന്നു. പല അണകളും അവരാണ്
നിര്‍മ്മിച്ചത്. പക്ഷെ അണ കെട്ടുന്നത് ഏതു വകുപ്പാണെങ്കിലും അത് നോക്കി
നടത്തുന്നത് സിവില്‍ എന്‍ജിനീയര്‍മാര്‍ ആണ്. അവര്‍ക്കാണ് അണക്കെട്ടിന്റെ
അറ്റകുറ്റപ്പണിയുടെയും സുരക്ഷയുടെയും ഒക്കെ ചുമതല. അതേ സമയം അണക്കെട്ടിലെ
ജലം ഉപയോഗിക്കാന്‍ പ്ലാന്‍ ചെയ്യുന്നത് വേറെ ആളുകള്‍ ആണ്. അവര്‍
എന്‍ജിനീയര്‍മാര്‍ തന്നെ ആകണം എന്നില്ല, എന്‍ജിനീയര്‍മാര്‍ ആണെങ്കില്‍
തന്നെ ഡാം സേഫ്റ്റിയെ പറ്റി അറിയുന്ന സിവില്‍ എന്‍ജിനീയര്‍മാര്‍
ആയിരിക്കില്ല. പക്ഷെ ഡാമിലെ വെള്ളം എന്ത് ആവശ്യത്തിനായി, എത്ര വേഗത്തില്‍
ഉപയോഗിക്കണം എന്നൊക്കെ തീരുമാനിക്കുന്ന റിസര്‍വോയര്‍ മാനേജര്‍മാര്‍ ആണ്.
ഇവര്‍ രണ്ടു ഒരുമിച്ച് ആണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ സത്യം
മറിച്ചാണ്. ഒരു കാരണവശാലും ഡാമിന്റെ സുരക്ഷാ അപകടത്തിലാകാന്‍ പറ്റില്ലെന്ന്
ചിന്തിക്കുന്നവരാണ് ഡാം സുരക്ഷാ എഞ്ചിനീയര്‍മാര്‍. മഴപെയ്ത് വെള്ളം
കൂടിത്തുടങ്ങിമ്പോള്‍ വേഗത്തില്‍ അണക്കെട്ട് കുറേശ്ശെ തുറന്നുവിടാനാണ്
സുരക്ഷാ എന്‍ജിനീയര്‍മാരുടെ താല്പര്യം. പക്ഷെ മഴ തീരുന്നതിനു മുന്‍പ്
പരമാവധി വെള്ളം പിടിച്ചുവെക്കുക എന്നതാണ് റിസര്‍വോയര്‍ മാനേജര്‍മാരുടെ
ആഗ്രഹം. കുറെയൊക്കെ സുരക്ഷാ എന്‍ജിനീയര്‍മാര്‍ സമ്മതിക്കും, പക്ഷെ,
അണക്കെട്ടിന്റെ മുകളില്‍ വെള്ളം എത്തുമെന്ന ചിന്ത വന്നാല്‍ പിന്നെ അവര്‍
മുന്‍പിന്‍ നോക്കാറില്ല. കാരണം അണക്കെട്ട് തകര്‍ന്നാല്‍ താഴെ നദിയില്‍
വെള്ളപ്പൊക്കവും സുനാമിയും ഒക്കെ ഉണ്ടാകുമെന്നും സര്‍വ്വനാശം ആയിരിക്കും
ഫലമെന്നും അവര്‍ക്കറിയാം. അതുകൊണ്ട് അണക്കെട്ടിന്റെ സുരക്ഷ
അപകടത്തിലാകുമെന്ന് കണ്ടാല്‍ പകലോ രാത്രിയോ എന്നു നോക്കാതെ സുരക്ഷക്കാര്
അണക്കെട്ട് തുറക്കും. ഇത് കേരളത്തിലെ മാത്രം കാര്യമല്ല.
വാസ്തവത്തില്‍ ഇങ്ങനെയല്ല ചെയ്യേണ്ടത്. ഓരോ വര്‍ഷത്തെയും മഴയുടെ രീതിയും
മഴക്കാലത്തെ ജലഉപയോഗത്തിന്റെ ആവശ്യവുമനുസരിച്ച് എങ്ങനെയാണ് അണക്കെട്ടില്‍
ജലനിരപ്പ് ഉയരാന്‍ പോകുന്നതെന്ന് മോഡലിംഗ് വഴി കണ്ടുപിടിക്കാം.
മഴക്കാലത്തിന്റെ മധ്യത്തില്‍ അണക്കെട്ട് നിറച്ചുവെക്കേണ്ട കാര്യമില്ല. നല്ല
മഴയുള്ള വര്‍ഷങ്ങളില്‍ ആദ്യമേ തന്നെ അണക്കെട്ടുകളില്‍ നിന്നും ജലം
കുറേശ്ശേ തുറന്നുവിടാം. അപ്പോള്‍ അണക്കെട്ടിന്റെ സുരക്ഷ
കുഴപ്പത്തിലാക്കില്ല. ഒറ്റയടിക്ക് കൂടുതല്‍ വെള്ളം തുറന്നുവിടേണ്ടിയും
വരില്ല.
ലോകത്ത് പലയിടത്തും ഇങ്ങനെ പ്ലാനിങ്ങില്ല. പാകിസ്താനിലെ 2010 ലെ
വെള്ളപ്പൊക്കത്തിലും തായ്ലന്ഡിലെ 2011 ലെ വെള്ളപ്പൊക്കത്തിലും പ്രധാന
വില്ലന്‍ അണക്കെട്ടുകളായിരുന്നു. മഴയുടെ ആദ്യമാസങ്ങളില്‍ വെള്ളം അമിതമായി
സംഭരിച്ചുവെച്ചും, അവസാനം താഴെ വെള്ളം പൊങ്ങിയ കാലത്ത് തന്നെ അണക്കെട്ട്
തുറന്നുവിട്ട് രാജ്യത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും
വെള്ളത്തിനടിയിലാക്കി. ഈ അനുഭവമുള്ളതുകൊണ്ടാണ് ഈ വര്‍ഷം ജൂണില്‍ തന്നെ
നമ്മുടെ അണക്കെട്ടുകളില്‍ വെള്ളം ഉയരുന്നത് സൂക്ഷിക്കണമെന്നും നേരത്തെ
തന്നെ തുറന്നുവിടണമെന്നും ഞാന്‍ പറഞ്ഞത്. അതാരും ശ്രദ്ധിച്ചില്ല. ജൂലൈ
അവസാനം ആയപ്പോള്‍ പ്രതീക്ഷിച്ചതു പോലെ വെള്ളം പൊങ്ങി, പേടിയായി,
കോലാഹലമായി. ഭാഗ്യത്തിന് ഇതുവരെ അണ തുറക്കേണ്ടി വന്നില്ല, പക്ഷെ ഇനിയും
കാലവര്‍ഷം കനത്താല്‍ അണ തുറക്കേണ്ടി വരാം, അല്ലെങ്കില്‍ നല്ല തുലാവര്‍ഷം
വന്നാല്‍ ഒക്ടോബറിലോ നവംബറിലോ ഡാം തുറക്കേണ്ടി വരാം. അതുകൊണ്ട് ധൈര്യമായി
ഇരിക്കാറായിട്ടില്ല.
ഈ അണക്കെട്ട് ഇടക്കൊക്കെ തുറക്കുക എന്ന് പറഞ്ഞാല്‍ അത്ര മോശം കാര്യമല്ല.
വാസ്തവത്തില്‍ പഴയ കാലത്തെപ്പോലെ അണകെട്ടി നദികളെ കൊല്ലുന്നത് ഇപ്പോള്‍
നല്ല പദ്ധതിയായിട്ടല്ല കാണുന്നത്. ഇടുക്കിയും ചെറുതോണിയും ഉണ്ടാക്കിയ
കാലത്ത് അണക്കെട്ടിന് താഴെ നദി നൂറു ശതമാനവും മരിച്ചു. പക്ഷെ ഇക്കാലത്ത്
ഓരോ നദിക്കും അതിന്റെ അടിസ്ഥാന പരിസ്ഥിതി ധര്‍മ്മം നിറവേറ്റാനുള്ളത്രയും
വെള്ളം (യമലെ ലി്ശൃീിാലിമേഹ ളഹീം) നിലനിര്‍ത്തിയാണ് അണക്കെട്ടുകള്‍ പ്ലാന്‍
ചെയ്യുന്നത്. നദിയിലെ മല്‍സ്യങ്ങളുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്ക്
അണക്കെട്ട് മറികടക്കാനുള്ള ഫിഷ് ലാഡറും പുതിയ തലമുറ ഡാമിന്റെ ഡിസൈന്‍
പ്രത്യേകതകളാണ്. കേരളത്തിലും അണക്കെട്ടുകള്‍ നവീകരിക്കേണ്ടതും നമ്മുടെ
മരിച്ച നദികളെ പുനരുജ്ജീവിപ്പിക്കേണ്ടതുമാണ്. അതിനുള്ള മിനിമം
വെള്ളമെങ്കിലും നദിക്ക് വിട്ടുകൊടുക്കണം. അത് നടക്കുന്നത് വരെ എല്ലാ
വര്‍ഷവും രണ്ടു ദിവസമെങ്കിലും അണക്കെട്ടില്‍ നിന്നും ജലം തുറന്നുവിട്ട്
‘ഇവിടെയൊരു നദിയുണ്ടായിരുന്നു’ എന്നൊരോര്മ്മയെങ്കിലും സമൂഹത്തിന് നല്‍കണം.
ഒരു തുള്ളി വെള്ളം പോലും നദിക്കു നല്‍കാതെ സൂക്ഷിച്ചുവെച്ച് നമ്മുടെ
റിസര്‍വോയര്‍ മാനേജര്‍മാര്‍ അറിഞ്ഞോ അറിയാതെയോ മുല്ലപ്പെരിയാര്‍
വിഷയത്തില്‍ കേരളത്തിന്റെ വാദം ദുര്‍ബലപ്പെടുത്തിയിട്ടുണ്ട് എന്നാണെന്റെ
വിശ്വാസം. മുല്ലപ്പെരിയാറില്‍ വെള്ളം പൊങ്ങിയാല്‍ അത് പൊട്ടുമെന്നും ആ
വെള്ളം അതിവേഗത്തില്‍ ഇടുക്കിയിലെത്തി അവിടുത്തെ അണകള്‍ നിറഞ്ഞു കവിഞ്ഞും
ചിലപ്പോള്‍ അണ തകര്‍ത്തും കൂടി താഴെയെത്തി ലക്ഷങ്ങള്‍
മരിക്കുമെന്നൊക്കെയാണ് നമ്മള് മലയാളികളെ പറഞ്ഞു
വിശ്വസിപ്പിച്ചിരിക്കുന്നതും, സുപ്രീം കോടതിയെ വിശ്വസിപ്പിക്കാന്‍
ശ്രമിക്കുന്നതും. ഇക്കാര്യത്തില്‍ നമ്മുടെ വിശ്വാസം
ഉറപ്പുള്ളതായിരുന്നെങ്കില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നുവരുന്ന
സമയത്ത് അത് പൊട്ടി ഇടുക്കിയില്‍ എത്തിയാല്‍ ഇടുക്കി കവിഞ്ഞൊഴുകി അപകടം
ഉണ്ടാകാതിരിക്കാനുള്ള ബഫര്‍ സ്റ്റോറേജ് കപ്പാസിറ്റി അവിടെ ബാക്കി വക്കാന്‍
നോക്കുമായിരുന്നല്ലോ. അപ്പോള്‍ നമ്മള് ഡാമിലെ അല്പം പോലും വെള്ളം പുറത്തു
കളയാതെ ഇടുക്കിയിലെ സ്റ്റോറേജ് കപ്പാസിറ്റിയുടെ പരമാവധി ആകാന്‍
നോക്കിയിരുന്നത് വാസ്തവത്തില്‍ നമുക്ക് മുല്ലപ്പെരിയാര്‍ പൊട്ടുമോ എന്ന്
പേടിയില്ലാത്തതിനാല്‍ ആണെന്ന് നാളെ തമിഴ്നാട് വാദിച്ചാല്‍ നമ്മുടെ മറുവാദം
എന്താണ്?
മുല്ലപ്പെരിയാറും ഇടുക്കിയും തമ്മില്‍ മാത്രമല്ല, പെരിയാറിലേക്ക് ജലം
വരുന്ന ഇടമലയാറിലെ അണക്കെട്ടിലെ ജലനിരപ്പും ഇടുക്കിയിലെ ജലനിരപ്പും
ഒരുമിച്ച് വേണം നാം ചിന്തിക്കാന്‍. ഇടുക്കി തുറക്കുന്ന അതേ സമയത്ത്
ഇടമലയാറും തുറന്നാല്‍ മലയാറ്റൂരിന് താഴെ ജലപ്രളയമാകും. അത് പുഴയില്‍
ഉയര്‍ന്ന വെള്ളമുള്ള സമയത്ത് ആകുകയും, വേലിയേറ്റത്തിന്റെ അളവ്
കൂടിയിരിക്കുന്ന സമയത്ത് ആകുകയും ചെയ്താല്‍ 99 ലെ വെള്ളപ്പൊക്കം
കുട്ടിക്കളിയാകും. വിമാനത്താവളം തൊട്ട് ഉദ്യോഗമണ്ഡലിലെ ഫാക്ടറികളും പറവൂര്‍
മുതല്‍ എറണാകുളം വരെയുള്ള ധാരാളം പ്രദേശങ്ങളും വെള്ളത്തിലാകും. ഇതൊന്നും
പെരിയാറിലെ മാത്രം കാര്യമല്ല. കേരളത്തിലെ ഓരോ നദിയിലും ഇത്തരം
ഇന്റഗ്രേറ്റഡ് പ്ലാനിംഗ് വേണം (ഡാം ബ്രേക്ക് അനാലിസിസ് പോലെ ഉള്ള ദുരന്ത
ലഘൂകരണ സംവിധാനത്തെ പറ്റി മുന്‍പേ പറഞ്ഞിട്ടുള്ളത് കൊണ്ട് വീണ്ടും
പറയുന്നില്ല)
ഈ കാലാവര്‍ഷക്കാലം നമ്മള് തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ രക്ഷപ്പെട്ടാലും
ഇനി നമ്മള് റിലാക്സ് ചെയ്യരുത്. കാലാവസ്ഥാവ്യതിയാനം മഴയുടെ തീവ്രത
മാറ്റുകയാണ്, സമുദ്രനിരപ്പ് ഉയര്‍ത്തുകയും. വെള്ളപ്പൊക്കം ഇനിയൊരു പതിവ്
പരിപാടിയായിരിക്കും. കാലാവസ്ഥാവ്യതിയാനത്തിന്റെ കാലത്ത് അണക്കെട്ടുകള്‍
എങ്ങനെയാണ് മാനേജ് ചെയ്യേണ്ടതെന്ന് ഇപ്പോഴേ ചിന്തിക്കണം.
വലിയ പുതിയ അണക്കെട്ടുകള്‍ ഉണ്ടാക്കുക എന്നത് ഇപ്പോള്‍ ലോകത്ത് ഫാഷന്‍
അല്ല. പല അണക്കെട്ടുകളും പൊളിച്ചു കളഞ്ഞു നദിയെ പുനരുജ്ജീവിപ്പിക്കുന്ന
സ്ഥലങ്ങള്‍ വരെ ഉണ്ട്. ഇതൊക്കെ നമ്മള് ശ്രദ്ധിക്കണം. നമ്മുടെ
അണക്കെട്ടുകളെപ്പറ്റി പുനര്‍ വിചിന്തനം ചെയ്യേണ്ട കാലമായി.
1. കാലാവസ്ഥ വ്യതിയാനം മഴയുടെ രീതികള്‍ മാറ്റുകയാണ്. കൂടുതല്‍ മഴ ഉണ്ടാകുമോ
എന്ന് പറയാന്‍ പറ്റില്ല, പക്ഷെ കൂടുതല്‍ ശക്തമായ മഴ ഉണ്ടാകും,
അണക്കപ്പുറവും ഇപ്പുറവും വെളളം പൊങ്ങും, അവ ഒത്തു ചേര്‍ന്നാല്‍ നദിയുടെ
സ്വാഭാവിക തീരങ്ങള്‍ക്കും അപ്പുറം വെള്ളം എത്തും, ആള് നാശവും
അര്‍ത്ഥനാശവും ഉണ്ടാകും.
2. സൗരോര്‍ജ്ജത്തിന്റെ ചെലവ് ഓരോ വര്‍ഷവും കുറഞ്ഞുവരികയാണ്. 2030
ആകുമ്പോഴേക്കും സൗരോര്‍ജ്ജ വൈദ്യുതി എന്നത് മിക്കവാറും ചിലവില്ലാത്ത
സംഗതിയാകും. വൈദ്യുതിക്കുവേണ്ടി പുതിയ അണകള്‍ വേണ്ടിവരില്ലെന്ന് മാത്രമല്ല,
അണക്കെട്ടിലെ വൈദ്യുതി പീക്ക് ഡിമാന്‍ഡ് മാനേജ് ചെയ്യാന്‍ മാത്രമാകും.
ചെറിയ പമ്പ് ആന്‍ഡ് സ്റ്റോര്‍ അണക്കെട്ടുകള്‍ മതിയാകും.
3. കേരളത്തില്‍ കൃഷിക്ക് വേണ്ടിയുള്ള ജലസേചനം ഇപ്പോള്‍ തന്നെ കാര്യക്ഷമം
ആല്ല. കൃഷിക്കു വേണ്ടിയല്ല, ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിനു വേണ്ടിയാണ്
ഇപ്പോള്‍ പല ഇറിഗേഷന്‍ പദ്ധതികളും നടപ്പിലാക്കുന്നതും നിലനില്ക്കുന്നതും.
അപ്പോള്‍ ജലസേചനത്തിന് വേണ്ടി അണകെട്ടി നിര്‍ത്തേണ്ട കാര്യമില്ല. ജലസേചനം
വേണമെങ്കില്‍ വലിയ അണയല്ലാതെ മാര്‍ഗ്ഗങ്ങള്‍ പലതുണ്ട്.
4. സൂക്ഷിച്ചു സംരക്ഷിച്ചാല്‍ കേരളത്തിന്റെ ഭൂപ്രകൃതിയാകും നാളത്തെ
കേരളത്തിലെ ഏറ്റവും വലിയ സമ്പത്ത്. ടൂറിസം ഏറ്റവും വലിയ വ്യവസായവും.
നമ്മുടെ നദികള്‍ സ്വാഭാവികമായി ഒഴുകുന്നതും അതിന്റെ കരയും ജലവും
പ്രകൃതിയോടിണങ്ങി നില്ക്കുന്നതും ആകും നമ്മുടെ പ്രകൃതിക്ക് നല്ലത്.
തല്ക്കാലം എങ്കിലും നമ്മള് നിര്‍മിച്ചിരിക്കുന്നതും നിര്‍മ്മിച്ച്
കൊണ്ടിരിക്കുന്നതും പ്രകൃതിയെ എഞ്ചിനീയറിങ്ങ് ശക്തികൊണ്ട്
വെല്ലുവിളിച്ചുള്ള ഭൂപ്രകൃതിയാണ്. മുകളില്‍ കെട്ടിയിരിക്കുന്ന അണയുടെ
ബലത്തിലാണ് താഴെ നദിക്കരയില്‍ വീടും റിസോര്‍ട്ടും ഫാക്ടറിയും മാളും
ഉണ്ടാക്കി നമ്മള് സമ്പത്തുണ്ടാക്കുന്നത്. അതുകൊണ്ട് തന്നെയാണ് അണക്കെട്ട്
തുറക്കുന്നു, നദി അതിന്റെ സ്വാഭാവിക അതിരുകള്‍ തേടി വരുന്നു എന്നൊക്കെ
കേള്‍ക്കുമ്പോള്‍ നമുക്ക് ഉറക്കം കെടുന്നത്. പ്രകൃതിയെ മെരുക്കിയും
കൊന്നുമൊക്കെ നാം നമ്മുടെ അടുത്ത തലമുറക്ക് സമ്പത്തുണ്ടാക്കി കൊടുത്താല്‍
വെള്ളപ്പൊക്കമായും ഉരുള്‍ പൊട്ടല്‍ ആയും കടല്‍ ക്ഷോഭം ആയും കാട്ടുതീയായും
വരള്‍ച്ചയായും ഒക്കെ പ്രകൃതി തിരിച്ചടിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍
നമ്മുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും കഴിയില്ല. . അതുകൊണ്ട് അണകെട്ടി
പുഴയെ കൊല്ലുന്നതും, ഞെരിച്ചു നിര്‍ത്തുന്നതും ഒന്നുമല്ല നാളത്തെ തലമുറ
ആവശ്യപ്പെടുന്നത്, പ്രകൃതിയോടൊത്തു ജീവിക്കാന്‍ പറ്റിയ ഒരു ഭൂപ്രദേശം ആണ്.
അതവര്‍ക്ക് എങ്ങനെ കൊടുക്കാം എന്നാണ് നാം ചിന്തിക്കേണ്ടത്.
നമ്മുടെ നദികളില്‍ വലിയ അണകള്‍ ഒന്നുമില്ലാത്ത കേരളം തന്നെയാണ് ഞാന്‍
സ്വപ്നം കാണുന്നത്. അതിന് കുറച്ചു സമയം ഒക്കെ എടുക്കും, പക്ഷെ നമ്മുടെ
നദികള്‍ എങ്കിലും എല്ലാക്കാലവും ഒഴുകാന്‍ നാം അനുവദിക്കണം.