കഴിഞ്ഞ രണ്ട് മാസത്തിനിടയ്ക്ക് എന്റെ
ഉള്ളില്‍ ആഴത്തില്‍ തറച്ച രണ്ട് സംഭാഷണ ശകലങ്ങള്‍ ഉണ്ട്. ഒരേ കാര്യം തന്നെ
രണ്ട് പേരുടെ വീക്ഷണ കോണിലൂടെ പറഞ്ഞപ്പോള്‍ ഉണ്ടായ അഭിപ്രായ വൈരുദ്ധ്യം .
അത് എന്നെ ഒത്തിരി ചിന്തിപ്പിച്ചു.
കറേ നാള് മുമ്പ്, വളരെ പ്രശസ്തയായ ഒരു മീഡിയ പേഴ്സണ്‍ എന്നോട് ചോദിച്ചു.
"നിങ്ങള്‍ എന്തിനാണ് നിങ്ങളുടെ ആത്മകഥാംശം നിറഞ്ഞ അനുഭവങ്ങള്‍, മക്കളുടെ
കാര്യങ്ങള്‍ ഇവയൊക്കെ എഴുതുന്നത്?. ഇതൊന്നുമല്ല ആളുകള്‍ക്ക് വേണ്ടത്.
ഒരു സെലിബ്രിറ്റിയുടെ ആത്മകഥ വായിക്കാനാണ് ആളുകള്‍ ഇഷ്ടപ്പെടുക , അല്ലാതെ ഒരു സാധാരണക്കാരിയുടേതല്ല."
അന്ന് ഞാന്‍ അവരോട് പറഞ്ഞത് നിങ്ങള്‍ മീഡിയ പേഴ്സണ്‍ ആണ്. ഞാന്‍
ക്രിയേറ്റീവ് പേഴ്സണും . എഴുതണം എന്ന് തോന്നിയാല്‍ രാത്രി രണ്ടര മുതല്‍
രാവിലെ എട്ട് വരെ അനങ്ങാതെ ഇരുന്ന് എഴുതാന്‍ എനിക്ക് പറ്റും. നിങ്ങള്‍ക്ക്
പറ്റുമോ? ഇല്ല എന്നവര്‍ പറഞ്ഞു.
അവര്‍ക്ക് കൂടുതല്‍ ഓഡിയല്സിലേക്ക് കാര്യങ്ങള്‍ എത്തിക്കുക, അതാണ്
ലക്ഷ്യം. പരമാവധി റീഡര്‍ഷിപ്പ് കൂട്ടുക. അന്നന്നത്തെ ട്രെന്‍ഡി
ടോപ്പിക്കുകള്‍ മാത്രം എഴുതുക. കാലാവധി തീര്‍ന്ന മരുന്നുകള്‍ പോലെ
മറ്റുള്ളവയെ പുറന്തള്ളുക.
എനിക്ക് ആകട്ടെ, എഴുത്ത് എന്നത് എന്റെ സ്വത്വത്തിനോട് സംവദിക്കുക എന്നതും.
ഒടുവില്‍, ഞങ്ങള്‍ ഒരിക്കലും അടുക്കാന്‍ പറ്റാത്തവരാണ് എന്ന് മനസ്സിലാക്കി,
എന്നാല്‍ പരസ്പര ബഹുമാനത്തോടെ തന്നെ പിരിഞ്ഞു.(പരസ്പരം എന്നത് ഒരു
ഊഹത്തില്‍ പറഞ്ഞതാണ്.) എനിക്ക് അവരുടെ രീതി പറ്റില്ലെങ്കിലും , ആ ബിസിനസ്സ്
ബുദ്ധിയെ മാനിച്ചു. തിരിച്ച് എന്നോട് അങ്ങനെ ബഹുമാനം ഉണ്ടോ എന്ന്
ഉറപ്പില്ല. സാധ്യതയില്ല എന്ന് തന്നെയാണ് ഇപ്പോഴും തോന്നുന്നത്) . പിന്നീട്
ഞങ്ങള്‍ ഒരിക്കലും സംസാരിച്ചിട്ടില്ല.
എന്നെ അവരുടെ വാക്കുകള്‍ ഒരു തരത്തിലും ബാധിച്ചിരുന്നില്ല.
പിന്നെയാണ് .ഏതാണ്ട് ഒരു മാസത്തിന് ശേഷം, 'അങ്ങനെ ഒരു മാമ്പഴക്കാല'
ത്തിന്റെ, എട്ടാം പേജ്, ഞാനായിരുന്നു ശരി എന്ന് എന്നെ മനസ്സിലാക്കിച്ചത്.
അത് ഇപ്രകാരം:
"സാധാരണ ഗതിയില്‍ ബാല്യകാല സ്മരണകളും ആത്മകഥയുമൊക്കെ എഴുതുന്നത്
ജീവിതത്തില്‍ വിജയിച്ചവരും നേട്ടങ്ങള്‍ കൈവരിച്ചവരുമായ
ആള്‍ക്കാരായിരിക്കും. ഒരു സാധാരണക്കാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍ക്ക് എന്ത്
പ്രസക്തി?" എന്ന് അഷീ്യ ഗൗാമൃഎഴുതിയിടത്തു നിന്നും ഞാന്‍
മനസ്സിലാക്കിയതാണ് , സാധാരണക്കാരനെയാണ് ഒരു പക്ഷേ ആളുകള്‍ സെലിബ്രിറ്റി
ആക്കുന്നത്.
ആരും സെലിബ്രിറ്റിയായി ജനിക്കുന്നില്ല ( സെലിബ്രിറ്റികളുടെ മക്കള്‍ ഒഴികെ) .
അന്ന് എന്റെ ജീവിതാനുഭവങ്ങളുടെ വില ഞാന്‍ മനസ്സിലാക്കി . ഒരു പക്ഷേ
ഭാവിയില്‍ ഞാന്‍ എന്ന വെറും ഒരു സാധാരണക്കാരിയുടെ ആത്മകഥയും ആളുകള്‍ക്ക്
ഇഷ്ടപ്പെട്ടേക്കാം. അനുഭവങ്ങളുടെ വ്യത്യസ്തത കൊണ്ട്, മാത്രം.
ഈ ലോകത്ത് ഓരോ മനുഷ്യനും, സ്വന്തം ജീവിതമെന്ന കഥ എഴുതിയാല്‍ നമ്മളൊക്കെ എത്ര നന്നായേനേ.
*****************
ഞാന്‍ ആദ്യം വായിച്ച നോവല്‍ എസ്.കെ യുടെ , 'ഒരു ദേശത്തിന്റെ കഥ'യാണ്. ഏഴോ,
എട്ടോ വയസ്സുണ്ട് അപ്പോള്‍. ബാലരമയും പൂമ്പാറ്റയും ബാലമംഗളവും ലാലു ലീലയും
ഒന്നും പോരാതെ വന്നപ്പോള്‍ , കിട്ടിയത് എടുത്ത് വെച്ച് വായിച്ച്
തുടങ്ങിയതാണ്. എന്റെ കൊച്ചച്ചന്റെ അഭിപ്രായത്തില്‍ ഞാന്‍ അത് ഒരു ഇരുന്നൂറ്
തവണയെങ്കിലും വായിച്ചു കാണും.
അതിലെ ശ്രീധരന് എന്ന നായകന് , എവിടെ ,എപ്പോള്‍, എന്തു ചെയ്തു എന്നുള്ളത്,
ഏത് പേജില്‍, ഏതു ലൈനില്‍ എന്നു ചോദിക്കുക കൊച്ചച്ചന്റെ നേരം
പോക്കായിരുന്നു.
എന്നാലും വലിയവര്‍ സംസാരിക്കമ്പോള്‍ ഉടനെ , "എടീ, സ്വാതി, ആ പുസ്തകത്തില്‍
എവിടെയായിരുന്നു അമ്മുക്കുട്ടി ടീച്ചറിന്റെ കുടയെ പറ്റി പറയുന്നത് ?" എന്ന്
ചോദിച്ച്,
ഞാന്‍ ഉത്തരം പറയുമ്പോള്‍, "ഇവള് അത് അരച്ചുകലക്കി കുടിച്ചിരിക്കയാണ് "എന്ന് സുഹൃത്തുക്കളോട് ഒരു പറച്ചിലുണ്ട് .
അവരൊക്കെ "ഈ നരുന്തോ?" എന്ന ഭാവത്തില്‍, ചെറിയ ഒരു ബഹുമാനത്തോടെ എന്നെ
നോക്കിയിരുന്നു. അന്നൊക്കെ മാത്രമാണ് എനിക്ക് എന്തോ പ്രത്യേകത ഉണ്ടെന്ന്
തോന്നിയിരുന്ന ദിവസങ്ങള്‍.
എന്തായാലും നിരന്തര വായനയുടെ ഫലമായി, ആ പുസ്തകം, കുത്തിക്കെട്ടൊക്കെ ഇളകി
ഒരഞ്ച് കഷ്ണങ്ങളായി. പിന്നീട് അച്ഛന് പ്രസ്സില്‍ കൊടുത്ത് ബയന്റ്
ചെയ്യിച്ചപ്പോഴും കുറച്ചു ചേജുകള് കാണാന്‍ ഇല്ലായിരിന്നു.
ഒരു ബ്രൗണ്‍ കളര്‍ പേള്‍ പെറ്റ് കുപ്പി നിറയെ നാരങ്ങാവെള്ളവുമായി ആ പുസ്തകം
വായിക്കാനിറങ്ങി, കിണറ്റിന്കരയില് പോയാല്‍ പിന്നെ എന്നെ കാണാന്‍
കിട്ടില്ല.
കിണറിന്റെ മറവില്‍ മാതള ചെടിയോട് ചേര്‍ന്ന് ഇരുന്നാല്‍ ആര്‍ക്കും എന്നെ
കാണാന്‍ കഴിയില്ല. അമ്മ എത്ര തവണ കിണറ്റില്‍ നോക്കുന്നത് കണ്ട് ഞാന്‍ വാ
പൊത്തി ചിരിച്ചിട്ടുണ്ട്.
ഇത് കാരണം മിക്കപ്പോഴും വീട്ടുകാര്‍ക്ക് പുസ്തകങ്ങള്‍ ഒളിപ്പിക്കേണ്ടി വന്നു.
അക്കാലത്ത് പാരമ്പര്യമായി കിട്ടിയ കടുത്ത ആസ്തമ ഉണ്ടായിരുന്ന എനിക്ക് സന്ധ്യക്ക് ശേഷം സ്ഥിരം പ്രാണവേദനയാണ്.
ജീവിതത്തില്‍ എല്ലാ വൈകന്നേരങ്ങളിലും മരണത്തെ കാണുക എന്നത് ഭീതിജനകമാണ്. അതും മരണം എന്താണ് എന്നറിയാത്ത ഏഴ് വയസ്സില്‍.
പ്രാണവായുവിനുവേണ്ടി ഏങ്ങി വലിച്ച് ഞാന്‍ പിടച്ചടിക്കുമ്പോള്
നോക്കിക്കൊണ്ട് നില്‍ക്കാനേ എന്റെ അച്ഛനമ്മമാര്‍ക്ക് കഴിഞ്ഞിരുന്നുള്ളൂ.
അന്ന് ഏഴ് വയസ്സുകാര്‍ക്ക് ഡെറിഫിലിന്‍ ഇന്‍ഹേലര്‍ കൊടുത്തിരുന്നില്ല.
ഓക്സിജന്‍ കൊടുക്കാനുള്ള സൗകര്യം 60കി.മീ. ദൂരമുള്ള മെഡിക്കല്‍ കോളേജില്‍
മാത്രം .ബസ്സില്ല ,ടാക്സിയില്ല .പിന്നെ എങ്ങനെയാണ് ഒരാള്‍ക്ക് എന്നും
ഓക്സിജന്‍ കൊടുക്കുക.
ഫലം , എന്നും വൈകുന്നേരം രണ്ട് മണിക്കൂറോളം പ്രാണവായു കിട്ടാതെ ഞാന്‍ മരണവെപ്രാളം നേരിട്ട് അനുഭവിച്ചു.
ആസ്തമയുടെ ശബ്ദവും , ശ്വാസം കിട്ടാതെ തള്ളി വരുന്ന എന്റെ കണ്ണകളും അവരെ
എത്ര വിഷമിപ്പിച്ചിരിക്കാം എന്ന് എനിക്ക് ഇന്നറിയാം. (പത്താം മാസത്തില്‍
എന്റെ കുഞ്ഞിത് ആസ്ത്മ വന്ന് ഒക്ലിജന് 60% ആയപ്പോള്‍ )
അന്നൊക്കെ എന്റെ ശ്രദ്ധ തിരിക്കാന്‍ (കാരണം അറിയില്ല, ശ്രദ്ധ മാറിയത്
കൊണ്ട് ഒരിക്കലും എനിക്ക് പ്രാണവായു കൂടുതല്‍ കിട്ടിയിരുന്നില്ല) അപ്പോഴാണ്
ഒളിച്ചു വച്ചിരിക്കുന്ന പുസ്തകങ്ങള്‍ പുറത്ത് വരിക.
പുതിയ ബാലരമയും പൂമ്പാറ്റയും, അമ്പിളി അമ്മാവനും ഒക്കെ കിട്ടുന്നതിലും
വേഗത്തില്‍ ഒരേറാണ്. മനുഷ്യന് ജീവശ്വാസമാണ്, മറ്റെന്തിനെക്കാളും വലുത്
എന്ന് അപ്പോഴേ ഞാന്‍ മനസ്സിലാക്കി.
പിന്നെ പന്ത്രണ്ട് വയസ്സ് വരെ, ഒരോ ദിവസവും ഇടവിട്ട് ,കൈയ്യില്‍ മാറി മാറി
ഇഞ്ചക്ഷന് ആയിരുന്നു. വേദനിച്ച് എഴുതാന്‍ പറ്റാതായി. അമ്മ സ്കൂളില്‍ വന്ന്
എന്റെ നോട്ട് എഴുതി തുടങ്ങി.
ഒരിക്കല്‍ സുപ്രഭ ആശുപത്രിയിലെ, ആ നഴ്സിന്റെ സൂചി എന്റെ വലത്തേ കൈയ്യിലെ
എല്ലില്‍ തട്ടിയപ്പോള്‍. വേദനിക്കുന്നു എന്ന് പറഞ്ഞിട്ടും ആരും
കാര്യമാക്കിയില്ല പതുക്കെ വലതു കൈയ്യില്‍ പഴുപ്പ് ബാധിച്ചു. രണ്ടില്‍
പഠിക്കുന്ന സൂസന് തടി സ്കെയില്‍ വച്ച് അടിച്ചപ്പോള്‍ വലതു കൈയ്യിലെ നീര്
പഴുത്തത് പുറത്ത് കാണാന്‍ പാകത്തിലായി.
എന്റെ നിലവിളി കാരണം മെഡിക്കല്‍ കോളേജില്‍ കൊണ്ട് പോയി. അര
മണിക്കൂറിനുള്ളില്‍ തണുപ്പുള്ള ഇരുമ്പ് മേശയില്‍ കിടത്തി അവര്‍ എന്റെ
വലത്തേ കൈ കീറി, പഴുപ്പ് എടുത്തു. സ്റ്റിച്ച് ചെയ്തില്ല.
ഒരു കാര്യം അന്നാണ് മനസ്സിലായത്. സൂസന്റെ തടി സ്കെയില്‍ കൊണ്ടുള്ള അടി
കാരണം രക്ഷപ്പെട്ടത് തളര്‍ന്നു പോവേണ്ടിയിരുന്ന എന്റെ വലതുകൈയ്യാണ്.
ഇപ്പോഴും ബലക്ഷയം ഉള്ള എന്റെ വലതുകൈ . മൂന്നാഴ്ച മുമ്പ് വരെ തോളെല്ല്
തിരിഞ്ഞു പോയ എന്റെ വലത് കൈ. ദൈവം എത്ര മഹാനാണ്. ഇന്ന് ഇത് എഴുതുന്നതും ആ
കൈ വച്ചാണല്ലോ!
(2018 ഫൊക്കാന കമലാദാസ് ആംഗലേയ സാഹിത്യ പുരസ്കാരം കിട്ടിയ എഴുത്തുകാരി.
മലയാളത്തിലും ഇംഗ്ലീഷിലും ഒരേ പ്രാവണ്യത്തില് എഴുതിക്കൊണ്ടിരിക്കുന്നു)