Image

ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടിവന്നവരില്‍ ഹരികിഷോര്‍ ഐഎഎസും

Published on 15 August, 2018
ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടിവന്നവരില്‍  ഹരികിഷോര്‍ ഐഎഎസും

പത്തനംതിട്ട: മഴക്കെടുതിയില്‍ വീടുവിട്ട് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടിവന്നവരില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ഐഎഎസും. കുടുംബത്തെ സുരക്ഷിതമായി ക്യാമ്പിലേക്ക് മാറ്റിയ ശേഷം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുന്ന ഹരികിഷോറിനെക്കുറിച്ച് എന്‍.പ്രശാന്ത് ഐഎഎസ്

ഫെയ്സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം

കഴിഞ്ഞ ദിവസം പറഞ്ഞിരുന്നല്ലോ, ആര് എപ്പൊ അഭയാര്‍ത്ഥിയാവുമെന്ന് പറയാന്‍ പറ്റില്ലെന്ന്. താഴെ കാണുന്ന ചിത്രത്തില്‍ വെള്ളം കയറിയ വീട്ടില്‍ നിന്ന് കുടുംബസമേതം അഭയാര്‍ത്ഥിയായി ഇറങ്ങുന്നത് ഹരികിഷോര്‍, 2008 ബാച്ച് ഐഎഎസ് ഓഫീസര്‍. കുടുംബത്തെ സുരക്ഷിതമായ ഇടത്ത് പാര്‍പ്പിച്ച ശേഷം ഹരി, പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ പ്രവൃത്തികള്‍ ഏകോപിപ്പിക്കാന്‍ പോയി.

കാലാവസ്ഥാപ്രവചനം കാണുക- തുടര്‍ന്നുള്ള ദിവസങ്ങളും മഴയാണ്. ഡാമുകളില്‍ നിന്നുള്ള ഒഴുക്ക് ഇനിയും തുടരും. അതായത് കാര്യങ്ങള്‍ പെട്ടെന്ന് ശരിയാവില്ല. വെള്ളം ചിലയിടങ്ങളില്‍ ഇനിയും കൂടും എന്നര്‍ത്ഥം. പക്ഷേ കേരളത്തിന്റെ ഭൂപ്രകൃതി വെച്ച് മഴ നിന്നാല്‍ പെട്ടെന്ന് കടലിലേക്കിറങ്ങിക്കോളും. ബീഹാറിലും മറ്റും കാണുന്ന പോലെ ആഴ്ചകളോളം നമ്മള്‍ വെള്ളത്തിലാവില്ല. നമ്മള്‍ ഏതാനും ദിവസം പിടിച്ച് നില്‍ക്കണം.

ഹരിയെപ്പോലെ എത്രയോ പേര്‍ ഒത്ത് പിടിക്കുന്നുണ്ട്. ആയിരക്കണക്കിനാളുകള്‍ കേരളത്തിനകത്തും പുറത്തുമായി ഊണും ഉറക്കവും കളഞ്ഞ് സഹകരിക്കുന്നുണ്ട്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മന്ത്രിമാരും കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒന്നേയുള്ളൂ, നമ്മള്‍ കൂട്ടായി ഏതാനും ദിവസം പിടിച്ച് നില്‍ക്കണം.

പേടിയോ നിരാശയോ അല്ല വേണ്ടത്. നമ്മുടെ മുന്നില്‍ വന്ന പ്രശ്നത്തെ ശുഭാപ്തിവിശ്വാസത്തോടെ നേരിടാനും പരസ്പരം സഹായിക്കുകയും നന്മ ചെയ്യുവാനുള്ള അവസരമാണ്. ഈ അവസരം കേരളത്തിന്റെ തനിക്കൊണം കാണിക്കാനുള്ള ചാന്‍സാണ്. ഇങ്ങനെ ഒരു ക്രൈസിസ് വരുമ്പോഴാണ് നമ്മളൊക്കെ എന്താണെന്ന് നമുക്ക് തന്നെ മനസ്സിലാവുക. മുരളി തുമ്മാരുകുടി ചേട്ടന്‍ പറഞ്ഞ പോലെ, നാളെ തിരിഞ്ഞ് നോക്കുമ്പോള്‍ ഈ ദുരന്തം നമ്മുടെ ഏറ്റവും നല്ല മുഹൂര്‍ത്തങ്ങളില്‍ ഒന്നാവട്ടെ. ത്യാഗങ്ങളും, കുറേ നഷ്ടങ്ങളും, പരസ്പരം ആശ്വസിപ്പിക്കലും, ഒത്ത്പിടിക്കലും അവസാനം ഈ വെള്ളം ഇറങ്ങി ജീവിതം തിരിച്ച് പിടിക്കുമ്പോള്‍ ഒന്നും സംഭവിക്കാത്ത പോലെ നടക്കാനും മലയാളിക്ക് പറ്റും. പറ്റണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക