തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍ ദുരിതം വിതയ്ക്കുന്ന പ്രളയക്കെടുതിയില്‍ ഇതുവരെ 324 മരണം സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേയ് 29 നു കനത്ത മഴ തുടങ്ങിയത് മുതലുള്ള കണക്കാണ് മുഖ്യമന്ത്രി പുറത്തുവിട്ടത്. അതേസമയം ഈ മാസം ഇതുവരെ മരിച്ചത് 164 പേരാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും, എല്ലാ സേനകളും ഒത്തൊരുമയോടെ ആത്മാര്‍ത്ഥമായി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്നു മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 82, 442 പേരെ രക്ഷപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. പ്രളയം കൂടുതലായി ബാധിച്ച ചാലക്കുടിക്കും, ചെങ്ങന്നൂരിനുമാണ് കൂടുതല്‍ പരിഗണനയെന്നും, ഇവിടേക്ക് കുടുതല്‍ സേനയെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ശക്തമായ ഒഴുക്ക് ഇവിടുത്തെ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
സംസ്ഥാനത്ത് 70085 കുടുംബങ്ങളിലെ 3,14,391 പേര്‍ 2094 ദുരിതാശ്വാസ ക്യാംപുകളിലുണ്ട്. ക്യാംപുകളിലുള്ള എല്ലാവര്‍ക്കും ഭക്ഷണവും വെള്ളവും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. പോലീസും ഫയര്‍ഫോഴ്‌സും കേന്ദ്രത്തോടൊപ്പം ഫലപ്രദമായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ കേരളത്തെ സഹായിക്കാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ മുന്നോട്ടു വരുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ശനിയാഴ്ച മുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് വലിയ ബോട്ടുകളും കൂടുതല്‍ ഹെലികോപ്ടറുകളും ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേ കടിവെള്ളവും ലഭ്യമാക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു