Image

മഞ്ജു വാര്യരുടെ കണ്ണുനനയിച്ചു ഈ അഞ്ചാം ക്ലാസ്സുകാരി; ഷാദിയ എന്ന നന്മയുടെ ചിത്രശലഭം

Published on 05 September, 2018
മഞ്ജു വാര്യരുടെ കണ്ണുനനയിച്ചു ഈ അഞ്ചാം ക്ലാസ്സുകാരി; ഷാദിയ എന്ന നന്മയുടെ ചിത്രശലഭം

മഹാപ്രളയം നേരിട്ട കേരളത്തിന് സഹായഹസ്തവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. അവനാല്‍ കഴിയുന്ന സഹായം ഏവരും നല്‍കാന്‍ ശ്രമിച്ചു. ഷാദിയ എന്ന അഞ്ചാം ക്ലാസ്സുകാരിയും തന്നാല്‍ കഴിയുന്ന സഹായം നല്‍കി. പ്രളയബാധിതരെ സഹായിക്കാനായി തന്റെ പണകുടുക്കയിലെ നാണയത്തുട്ടുകളും നോട്ടുകളും നല്‍കുകയായിരുന്നു ഈ പെണ്‍കുട്ടി. തലച്ചോറിലെ ട്യൂമറിനു ചികിത്സയെടുത്തു കൊണ്ടിരിക്കുന്ന ഷാദിയയുടെ മനസ്സിന്റെ നന്മ അറിഞ്ഞവരുടെയെല്ലാം കണ്ണുനനയിച്ചൊരു അനുഭവമായിരുന്നു

>തലച്ചോറിലെ ട്യൂമറിന് ചികിത്സയെടുക്കുകയാണ് ഷാദിയ. ആറു ലക്ഷം രൂപയാണു ഷാദിയയുടെ ചികില്‍സയ്ക്കായി ഇതുവരെ ചെലവായത്. മാസം 30,000 രൂപയോളം ചികിത്സയ്ക്ക് വേണം.  മാര്‍ബിള്‍ ജോലിക്കാരനായ പിതാവ് ഷബീറിന്റെ കഷ്ടപ്പാടിനൊപ്പം സ്‌കൂള്‍ അധികൃതരുടെയും നാട്ടുകാരുടെയും സഹായം കൊണ്ടാണ് ചികിത്സ മുന്നോട്ടു പോകുന്നത്. പൂക്കാട്ടുപടി സെന്റ് ജോര്‍ജ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഷാദിയ. ഷാഹിദയുടെ നന്മയുടെ കഥ മലയാളത്തിന്റെ പ്രിയതാരം മഞ്ജുവാര്യരും അറിഞ്ഞിരുന്നു. ഷാദിയയ്ക്ക് ഏറെയിഷ്ടപ്പെട്ട നായികയാണ് മഞ്ജുവാര്യര്‍. തുടര്‍ന്ന് തന്നെയിഷ്ടപ്പെടുന്ന ആ കുഞ്ഞാരാധികയെ മഞ്ജു നേരിട്ട് കണ്ടു. തന്നെ കാണാന്‍ എത്തിയ ഷാദിയയെ കുറിച്ച് മഞ്ജു വാര്യര്‍ തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്

''ഷാദിയയെ നമ്മള്‍ ആദ്യം കാണുന്നത് രോഗക്കിടക്കയില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണവുമായെത്തിയപ്പോഴാണ്. തലച്ചോറിലെ ട്യൂമറിന് ശസ്ത്രക്രിയയും ചികിത്സയുമായി കഴിയുകയാണ് ഈ ഒമ്പതുവയസുകാരി. ആശുപത്രിയില്‍ ചെന്നവരും പെരുന്നാളിന് ബന്ധുക്കളും നല്കിയ നോട്ടുകളും നാണയത്തുട്ടുകളും കൂട്ടിവച്ച കുടുക്ക അവളുടെ നിധിയായിരുന്നു. അതില്‍ രണ്ടായിരത്തിലധികം രൂപയുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മുന്‍കരുതലുകളിലായതിനാല്‍ അവളുടെ കണ്ണുകള്‍ മാത്രമേ നമുക്ക് കാണാനാകൂ.

കുടുക്ക പൊട്ടിക്കുന്നത് നോക്കിയിരിക്കുന്ന അവളുടെ ചിത്രത്തില്‍ കണ്ണുകളില്‍നിന്നുള്ള പ്രകാശം നിറയുന്നുണ്ടായിരുന്നു. ഇന്ന് ഷാദിയ എന്നെ കാണാനെത്തി. അവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്നെ കാണുക എന്നറിഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞു. അഞഛഒ എന്ന സംഘടനയിലെ എന്റെ സുഹൃത്ത് ബിന്ദുവാണ് ഷാദിയയെ കൂട്ടിക്കൊണ്ടുവന്നത്. ഉമ്മ സിയ നേരത്തെ മരിച്ചു. എട്ടുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ വല്യുമ്മ ആമിനയാണ് അവള്‍ക്കെല്ലാം. രോഗത്തിന്റെയും ജീവിതത്തിന്റെയും വേദനയ്ക്കിടയിലും നിറമുള്ള സ്വപ്നങ്ങള്‍ ഒരുപാടുണ്ട് അവള്‍ക്ക്. ഒപ്പം കരുണയുള്ള ഹൃദയവും. നന്നായി ചിത്രംവരയ്ക്കും, നിറംകൊടുക്കും. എന്റെ ഒരു ചിത്രം അവളുടെ സ്‌നേഹത്തിന്റെ അലുക്കുകളോടെ എനിക്ക് സമ്മാനിച്ചു.

ഉദാഹരണം സുജാത നന്നായി ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞപ്പോള്‍ വീണ്ടും ആ കണ്ണുകളില്‍ പ്രകാശം. ഞാന്‍ വല്യുമ്മയോട് സംസാരിക്കുമ്പോള്‍ ഷാദിയ എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. പിന്നീട് ഫോട്ടോ കണ്ടപ്പോഴാണ് അത് ഞാന്‍ ശ്രദ്ധിച്ചത്. അപ്പോള്‍ അവളുടെ കണ്ണില്‍ നിഷ്‌ക്കളങ്കതയുടെ നിലാവുള്ളതുപോലെ സൂക്ഷിച്ചു നോക്കിയാല്‍ കണ്ണുകള്‍ ചിരിക്കുന്നതു കാണാം. ഞാന്‍ ഒരു കളറിങ് സെറ്റ് കൊടുത്തപ്പോള്‍ ഷാദിയ വിലപ്പെട്ടതെന്തോ കിട്ടിയ പോലെ അതിനെ നെഞ്ചോടു ചേര്‍ത്തു. അവള്‍ വരച്ചുവളരട്ടെ, ആ ജീവിതത്തില്‍ നിറങ്ങള്‍ നിറയട്ടെ ഷാദിയയ്ക്ക് പെട്ടെന്ന് പഴയ ചിത്രശലഭമാകാന്‍ കഴിയട്ടെ എന്ന പ്രാര്‍ഥനയായിരുന്നു യാത്രയാക്കുമ്പോള്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക