Image

സുധീര്‍ പണിക്കവീട്ടിലിന്റെ അമേരിക്കന്‍ മലയാള സാഹിത്യ നിരൂപണങ്ങള്‍ (വീക്ഷണം-ഭാഗം-3 - ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 08 September, 2018
  സുധീര്‍ പണിക്കവീട്ടിലിന്റെ അമേരിക്കന്‍ മലയാള സാഹിത്യ നിരൂപണങ്ങള്‍ (വീക്ഷണം-ഭാഗം-3 - ജോണ്‍ വേറ്റം)
മരണമില്ലാത്തവരുടെ താഴ് വരയില്‍ ഇത്തിരിനേരം
ശ്രീ ജോണ്‍ ഇളമതയുടെ നോവല്‍ മരണമില്ലാത്തവരുടെ താഴ് വര ഈജിപ്റ്റിലെ ഫറോ രാജവംശത്തില്‍ പിറന്ന 'ടൂട്ടണ്‍ കാമൂണ്‍' എന്ന ബാലരാജാവിന്റെ ജീവിതകഥ പറയുന്നു. ഈ പുസ്തകത്തെ ഒരു ചരിത്രനോവല്‍ എന്ന് പറയാന്‍ കഴിയുമോ? ചരിത്രസംഭവങ്ങളെ വര്‍ത്തമാന സങ്കല്പങ്ങളുമായി തമ്മില്‍ കൂട്ടിമുട്ടിക്കുന്ന ഒരു ക്രമമാണ് ഇളമത ചെയ്തിരിക്കുന്നത്. ഒരു കാലഘട്ടത്തിന്റെ ചരിത്രം അനാവരണം ചെയ്യപ്പെടുന്നുണ്ടെങ്കിലും, അതില്‍ പാതിയും ഭാവനയും സങ്കല്പവുമാണെന്ന് ഗ്രന്ഥകര്‍ത്താവ് സമ്മതിക്കുന്നുണ്ട്. ഇളമതയുടെ ശ്രമം അഭിനന്ദനീയമാണ്.

സോയനായരുടെ കവിതകള്‍
കവയിത്രി ശ്രീമതി സോയ നായരുടെ കവിതാസമാഹാരമാണ് 'ഇണനാഗങ്ങള്‍'. വാക്കുകളുടെ സങ്കീര്‍ണ്ണതകളില്ലാതെ അനുഭവങ്ങളുടെ വെളിച്ചെത്തില്‍ നിന്നും വളരെ ലളിതമായി ആവിഷ്‌ക്കരിച്ചിരിക്കുന്ന കവിതകള്‍. ഭാവനകളെ കടിഞ്ഞാണിട്ട് ഒരു നിശ്ചിതപരിധിക്കുള്ളില്‍ നിര്‍ത്താതെ അനുകരണമില്ലാതെ സ്വന്തം ശൈലി വികസിപ്പിക്കുന്നു. ഓരോ കവിതയും കവയിത്രിയുടെ വ്യത്യസ്ത വീക്ഷണങ്ങളുടെ പ്രതിഫലനങ്ങളാണ്. കവിതകളില്‍ നിന്നുതന്നെ, കവയിത്രിയുടെ സര്‍ഗശക്തിയും ഭാവനാവൈഭവവും മനസ്സിലാക്കാന്‍ കഴിയും.

മനസ്സ് തൊട്ടറിയുന്ന മാന്ത്രികന്‍
മനോവ്യാപാരങ്ങളുടെ ഒരു സര്‍ഗ്ഗവിപണി അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ രചനകളില്‍ കാണാം. കഥകളിലും കവിതകളിലും ഈ എഴുത്തുകാരന്‍ ആവിഷ്‌കരിക്കുന്നത് ഒരു മനഃശാസ്ത്രജ്ഞന്റെ കണ്ടെത്തലുകളുടെ കാവ്യാത്മകവും കലാത്മകവുമായ അവതരണമായിട്ടാണ്. കാവ്യരചനയില്‍ തന്റേതായ ഒരു ശൈലി വികസിപ്പിച്ചിട്ടുണ്ട്. ലാളിത്യവും ഗാംഭീര്യവും ഉളവാക്കുന്ന ആശയങ്ങളുടെ മന്ത്രങ്ങള്‍ അദ്ദേഹം ഉരുവിടുന്നു. കവിയുടെ കാഴ്ചപ്പാടുകള്‍ക്കും ചിന്തകള്‍ക്കുമൊപ്പം, വായനക്കാരെ കൂട്ടിക്കൊണ്ടു പോകുവാന്‍ കഴിയുന്നു. പ്രത്യാശയുടെ ഉപാസകനാണ് കവി. പുന്നയൂര്‍ക്കുളത്തിന്റെ '36' കവിതകള്‍ ഉള്‍ക്കൊള്ളുന്ന കവിതാ സമാഹാരമാണ് 'മീന്‍കാരന്‍ ബാപ്പ'. നല്ല ജീവിതകഥ പറയാന്‍ ദുരൂഹതയുള്ള ബിംബങ്ങളുടെ ആവശ്യമില്ലെന്ന് 'എളാപ്പ' എന്ന കഥയിലൂടെ അറിയിക്കുന്നു. മനുഷ്യമനസ്സുകളുടെ ബലവും ബലഹീനതയും തൊട്ടറിയുന്ന കഥാകൃത്ത്.

നേര്‍ക്കാഴ്ചകളിലെ ദൃശ്യങ്ങള്‍
കവയിത്രി ശ്രീമതി എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്റെ 'നേര്‍ക്കാഴ്ചകള്‍' എന്ന പുസ്തകത്തിന്റെ ഉള്ളടക്കത്തെ, കഥകള്‍, ലേഖനങ്ങള്‍, വീക്ഷണങ്ങള്‍, വ്യക്തികള്‍, അനുസ്മരണകള്‍, ഓര്‍മ്മക്കുറിപ്പുകള്‍ ഇങ്ങനെ ഭാഗിച്ചിട്ടുണ്ട്. ശ്രീമതി ശങ്കരത്തിലിന്റെ ആഖ്യാന ശൈലി സ്വന്തവും ലളിതവുമാണ്. ചില കഥകള്‍ ചെറുകഥയുടെ പരിധികല്‍ കടന്നുപോകുന്നുണ്ടെങ്കിലും സങ്കീര്‍ണ്ണതകളില്ലാതെ അവസാനിപ്പിക്കുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന വിശേഷത കഥകളില്‍ പ്രകടമാണ്. മനസ്സില്‍ നന്മയും ദൈവത്തില്‍ അടിയുറച്ച വിശ്വാസവും ജീവിതത്തില്‍ ഉണ്ടാകണമെന്ന ആശയം മിക്ക രചനകളിലും ഉണ്ട്.

നമുക്കു ചുറ്റും നിറയെ കഥകള്‍
ശ്രീ.ബാബു പാറയ്ക്കല്‍ എഴുതിയ 18 കഥകളുടെ സമാഹാരമാണ് 'മനസ്സില്‍ സൂക്ഷിച്ച കഥകള്‍'. അതില്‍ അമേരിക്കയിലും കേരളത്തിലുമുള്ള അനവധിപേരുടെ ജീവിതത്തില്‍ നിന്നും മുറിച്ചെടുത്ത കഥകള്‍. കഥാപാത്രങ്ങളിലൂടെ ജീവിതത്തിന്റെ സത്യസന്ധമായ മുഖം പ്രദര്‍ശിപ്പിക്കുകയാണ്. ജീവിതത്തിലെ ഓരോ സംഭവങ്ങളും അതിനു യോജിച്ച കഥാപാത്രങ്ങളിലൂടെ ആവിഷ്‌കരിക്കുന്നു. ജീവിക്കുന്ന നാട്ടിലെയും, ജനിച്ച നാട്ടിലെയും, സഞ്ചരിച്ച നാട്ടിലെയും മനുഷ്യരുടെ ജീവിതത്തില്‍ നിന്നും കണ്ടെത്തിയത് കലാപരമായി അവതരിപ്പിക്കുന്നു. സാധാരണ സംഭവങ്ങളെ പ്രതിമാനങ്ങള്‍കൊണ്ട് ഹൃദയസ്പര്‍ശിയാക്കാന്‍ കഥാകൃത്തിന് കഴിയുന്നു.

സഫലതയുടെ സമാപ്തി
ആത്മകഥാപരമായ നോവല്‍, സങ്കല്പകഥ, ഒരു ദേശത്തിന്റെ ചരിത്രവും സംസ്‌കാരവും വിവരിക്കുന്ന പുസ്തകം എന്ന് തോന്നാമെങ്കിലും, ഭാവന യാഥാര്‍ത്ഥ്യവുമായി, മനസ്സിലാക്കാനാവാത്ത രീതിയില്‍, ഇഴുകിച്ചേരുന്നു എന്നതാണ് 'മലകളും താഴ് വരകളും' എന്ന നോവലിന്റെ പ്രത്യേകത. ഒരു ദേശത്തിന്റെയും അവിടുത്തെ ഗ്രാമീണരുടെ കറയറ്റ സ്‌നേഹത്തിന്റെയും ജീവിത പോരാട്ടത്തിന്റെയും കഥ നോവലിസ്റ്റ് പറയുന്നു. ഒരു അദ്ധ്യാപകന്റെ അനുഭവകഥ ഉള്‍ക്കൊള്ളുന്ന ഈ പുസ്തകത്തില്‍ മോഹങ്ങളും മോഹഭംഗങ്ങളും സ്പന്ദനങ്ങളും പ്രണയവും പ്രശ്‌നങ്ങളും അതിന്റെ ഭാരവും നോവും സുഖവും പേറുന്ന കുറെ മനുഷ്യരെപ്പറ്റി പറയുമ്പോള്‍ ഇത് ഒരു നോവലാണെന്നു തോന്നാം. വായിച്ചു തീരുമ്പോള്‍ ഇത് എല്ലാമെന്നു തോന്നും. എഴുത്തിന്റെ കരുത്തും ശൈലിയും വായനക്കാരുടെ ഹൃദയങ്ങളെ സ്വാധീനിക്കാന്‍ പര്യാപ്തമാണ്.

വിശ്വാസത്തിന്റെ നിറവില്‍
ദൈവസാന്നിദ്ധ്യം തൊട്ടറിഞ്ഞ അനുഭവം വിവരിക്കുമ്പോള്‍, അത് കേള്‍ വിക്കാരന് വിശ്വാസയോഗ്യമാകുന്നു. ശ്രീ.ചരുവിളയില്‍ ചെറിയാന്‍ തനിക്കുണ്ടായ ഒരു ദൈവികാനുഗ്രഹത്തെപ്പറ്റി, വിവരിക്കുന്ന പുസ്തകമാണ് 'സര്‍വ്വശക്തന്റെ അനന്തകാരുണ്യം' എന്ന നോവല്‍. പ്രാര്‍ത്ഥനയാണ് മനുഷ്യന് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നതില്‍ വച്ച് ഏറ്റവും വലിയ ഊര്‍ജ്ജമെന്ന് ചെറിയാന്‍ ഈ ഗ്രന്ഥത്തില്‍ പ്രസ്താവിക്കുന്നു. വിശ്വാസികള്‍ക്ക് പ്രചോദനവും സന്തോഷവും പകരുന്നതാണ് ഇതിലെ വസ്തുതകള്‍.

മാര്‍ഗ്ഗദര്‍ശനത്തിന്റെ ദീപനാളങ്ങള്‍
കവയിത്രി ശ്രീമതി എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്റെ നൂറ്റിപ്പത്ത് ശ്ലോകങ്ങളുടെ സമാഹാരമാണ് 'മൂല്യമാലിക'. ഓരോ ശ്ലോകവും പ്രബോധനമാണ്. ഒരു വ്യക്തിയെ ആത്മീയമായി ഉണര്‍ത്താനും ഉയര്‍ത്താനും സഹായിക്കുന്ന സൂക്തങ്ങള്‍, മൂല്യമാലികപോലുള്ള പുസ്തകങ്ങള്‍ സമൂഹത്തെ മൂല്യച്യുതികളില്‍ ആണ്ടുപോകാതെ രക്ഷിക്കാന്‍ സഹായിക്കും.

വിശ്വവ്യാപകമായ അപൂര്‍വ്വാനുഭവങ്ങളുടെ ഇതിഹാസം
ശ്രീ.സ്റ്റീഫന്‍ നടുക്കുടിയില്‍ ഇംഗ്ലീഷില്‍ രചിച്ച പുസ്തകമാണ് The Anatomy Of Survival(AN Odyssy of Global Adventure). ഇത് അതിജീവനത്തിന്റെ രഹസ്യം തേടിയുള്ള ഒരു അന്വേഷണമാണ്. അപഗ്രഥനമാണ്. രാജ്യാന്തരങ്ങളിലൂടെ നടത്തിയ സാഹസികമായ സുദീര്‍ഘയാത്രയുടെ വിപുലമായ വിവരണം. ജീവിതാനുഭവങ്ങളുടെ ആവിഷ്‌കാരരീതി രസകരവും കൗതുകവും ആകംക്ഷയും വളര്‍ത്തുന്നതാണ്. തന്റെ ജീവിതകഥയിലൂടെ ഒരു കാലഘട്ടത്തിന്റെ ചരിത്രം സ്റ്റീഫന്‍ അനാവരണം ചെയ്യുന്നു.

പീറ്റര്‍ നീണ്ടൂരും പഴയ മലയാള കാവ്യരൂപങ്ങളും
മലയാളത്തിന്റെ തനിമയും ശീലുകളും രചനയില്‍ കലര്‍ത്തുന്ന കവിയാണ് പീറ്റര്‍ നീണ്ടൂര്‍. ജീവിതത്തെ തൊട്ടറിഞ്ഞ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വായനക്കാരുടെ ശ്ര്ദധതിരിക്കുന്ന കവി പഴമയുടെ വഴിതേടിപ്പോകുന്നു. സര്‍ഗ്ഗകര്‍മ്മങ്ങള്‍ക്കായി തനിമലയാളരീതി അവലംബിക്കുന്ന കവി ഭൂതകാലത്തിന്റെ സുവര്‍ണ്ണവാതിലുകള്‍ തുറന്നിട്ട് ഇമ്പമുള്ളവ സ്വീകരിക്കാന്‍ ശ്രമിക്കുന്നു. അതുകൊണ്ട്, മലയാള സാഹിത്യത്തിലെ പുരാതന കലാരൂപങ്ങള്‍ പുനര്‍ജനിക്കുന്നു. കവിയുടെ പതിനഞ്ച് കവിതകളുടെ ദൃശ്യാവിഷ്‌കാരം പ്രസ്തുത കവിതകളുടെ അനുയോജ്യമായ ആശയപ്രതിഫലനങ്ങളാണ്. ഈ സി.ഡി.യിലൂടെ, കവി നീണ്ടൂര്‍, കവിതക്ക് ഒരു പുനരുത്ഥാനം നല്‍കുന്നു. ഈ കവിതകളിലെ കാതലായ ആശയം മനുഷ്യരിലെ നന്മ നഷ്ടപ്പെടുത്താതെ അവര്‍ ജീവിക്കണമെന്നാണ്.

ലാനേ ജയിക്ക നീണാള്‍
നോര്‍ത്തമേരിക്കയിലെ സാഹിത്യസംഘടനയായ ലാന സംഘടിപ്പിക്കുന്ന സാഹിത്യസമ്മേളനം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. സാഹിത്യസംരംഭങ്ങള്‍ അനുമോദനാര്‍ഹമാണ്. എന്നാലും, അമേരിക്കന്‍ സാഹിത്യമെന്ന ശാഖ വളര്‍ത്താനും പരിപോഷിപ്പിക്കാനുമുള്ള പരിശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കണം. രചനകളുടെ മൂല്യനിര്‍ണ്ണയം നടത്താനും അത് സുധീരം പ്രഖ്യാപിക്കാനും അറിവും കരുത്തുമുള്ളവര്‍ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടണം. അമേരിക്കയിലെ എഴുത്തുകാര്‍ അവഗണിക്കപ്പെട്ടുപോകാതെ അര്‍ഹിക്കുന്ന അംഗീകാരം നേടിക്കൊടുക്കുവാന്‍ ലാന ഭാരവാഹികള്‍ക്കു കഴിയണം. ലാന സാഹിത്യസംഘടനക്ക് സകല വിജയങ്ങളും നേരുന്നു.
എഴുത്താണ് എഴുത്തുകാരനെ സാഹിത്യകാരനായി മാറ്റുന്നത്. നല്ല ഭാഷയും ആവിഷ്‌കാരരീതിയും അതിന് ആവശ്യമാണ്. നോര്‍ത്തമേരിക്കയിലെ പ്രവാസി സംസ്‌കാരത്തിന്റെ ഭാഗമാണ് മലയാളസാഹിത്യം. പരസ്പരഭിന്നങ്ങളായ സാഹിത്യസൃഷ്ടികളുടെ നന്മതിന്മകളെ തിരിച്ചറിയാന്‍ നിഷ്പക്ഷനിരൂപണം ഏറെ സഹായിക്കും. അമേരിക്കന്‍ മലയാള സാഹിത്യമേഖലയില്‍, ശ്രീ.സുധീര്‍ പണിക്കവീട്ടില്‍, നിരൂപണത്തിന്റെ പ്രഥമ വീഥി തുറന്നു. നിരൂപണത്തിന്റെ വെളിച്ചത്തിലുള്ള അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ തുടര്‍ച്ചയാണ് 'അമേരിക്കന്‍ മലയാള സാഹിത്യ നിരൂപണങ്ങള്‍'. പ്രവാസി സംസ്‌കാരത്തിന്റെ ബഹുവര്‍ണ്ണചിത്രങ്ങള്‍ പകര്‍ത്തുന്ന പുസ്തകങ്ങളെക്കുറിച്ചുള്ള നിഷ്പക്ഷ നിര്‍വ്വചനങ്ങളും പ്രവചനങ്ങളുമടങ്ങിയ നിരൂപണഗ്രന്ഥം. മനുഷ്യസ്‌നേഹത്തിന്റെ  മഹത്വത്തെ മാനിക്കുന്ന, ഭാഷയുടെ ലാവണ്യം പകരുന്ന വിമര്‍ശനങ്ങള്‍. സാഹിത്യം ജനനന്മക്ക് ഉപകരിക്കുമെന്ന ഉത്തമ വിശ്വാസത്തോടെ, പ്രവാസി മലയാളിയുടെ സാഹിത്യബോധത്തെ ഉണര്‍ത്തുന്ന ഹൃദ്യമായ വാക്കുകളും ബുദ്ധിപരമായ നിരീക്ഷണങ്ങളുംകൊണ്ട് നിറച്ച പുസ്തകം. അതില്‍, ഭേശാഭിമാനത്തിന്റെയും ഭാഷാഭിമാനത്തിന്റെയും സംഗമസ്ഥാനത്ത് നില്‍ക്കുന്ന മലയാളി എഴുത്തുകാരുടെ രൂപരേഖകള്‍.!
സുധീറിന് നന്മകള്‍ നേരുന്നു!

(അവസാനിച്ചു)

  സുധീര്‍ പണിക്കവീട്ടിലിന്റെ അമേരിക്കന്‍ മലയാള സാഹിത്യ നിരൂപണങ്ങള്‍ (വീക്ഷണം-ഭാഗം-3 - ജോണ്‍ വേറ്റം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക