Image

ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്ക് (അധ്യായം ഒന്ന്: ആന്‍ഡ്രൂ പാപ്പച്ചന്‍)

Published on 16 September, 2018
ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്ക് (അധ്യായം ഒന്ന്: ആന്‍ഡ്രൂ പാപ്പച്ചന്‍)
ജയില്‍ഭിത്തിയിലെ വിടവിലൂടെ അരിച്ചിറങ്ങുന്ന നിലാച്ചന്ദ്രന്റെ ഇത്തിരി വെളിച്ചത്തിലേക്ക്, കൈയില്‍ കിട്ടിയ പഴയ പത്രക്കടലാസ് ഉയര്‍ത്തിപ്പിടിച്ച് ആല്‍ഫ്രഡ് ആര്‍ത്തിയോടെ വായിക്കാന്‍ ശ്രമിച്ചു. അരണ്ട വെളിച്ചത്തില്‍ അക്ഷരങ്ങള്‍ക്ക് തീരെ തെളിച്ചമില്ലാത്തതുപോലെ തോന്നി. വാര്‍ത്തകളും പഴകിയിരിക്കുന്നു. ഈ സെല്ലിനകത്ത് കടന്നതില്‍പിന്നെ പുറത്തെ വാര്‍ത്തകളറിയാറില്ല, തന്നെ കാണാനാരും വരാറുമില്ലല്ലോ? പത്രങ്ങളോ മാസികകളോ വായിക്കാന്‍ കിട്ടാറുമില്ല. സൂര്യനില്‍ നിന്നുപോലും വെളിച്ചമെത്താത്ത സെല്ലകങ്ങള്‍. മുറ്റത്ത് ഉടലുകള്‍ പിരിച്ച് നില്‍ക്കുന്ന വന്‍മരങ്ങളുടെ നിഴലുകള്‍ ഇരുട്ടിന് കനമേറ്റുന്നു. അവയ്ക്കരികെ മഞ്ഞച്ചതും കരിഞ്ഞുണങ്ങിയതുമായ ഇലകളുടെ കൂമ്പാരം. ദൂരെ ഇലത്തലപ്പുകള്‍ക്കുമീതെ മിന്നാമിന്നികള്‍ മിന്നുന്നു. സമയം പാതിരാവ് കഴിഞ്ഞിട്ടുണ്ടാകും. നിശബ്ദതയെ മുറിച്ച് രാക്കിളികളുടെ സങ്കീര്‍ത്തനം. സെല്ലിനകത്ത് ഭൂമിയോളം കുനിഞ്ഞിരുന്നയാള്‍ ശിക്ഷയുടെ ദിവസങ്ങളെ മനസില്‍ എണ്ണിക്കൂട്ടാന്‍ ശ്രമിച്ചു.

ജീവിതത്തിലെ താളപ്പിഴകള്‍ മനസിനെ വല്ലാതെ മുറിപ്പെടുത്തിയിരിക്കുന്നു. 25 വര്‍ഷമാണിവിടെ തള്ളിനീക്കേണ്ടത്. ദിവസത്തിലൊരിക്കലാണ് ഇരുട്ട് ശ്വാസംമുട്ടിക്കുന്ന, കിളിക്കൂട് പോലത്തെ ഈ കമ്പിവേലിയകങ്ങളില്‍ നിന്ന് പുറത്തിറങ്ങാനാകുന്നത്. അതും ചങ്ങലകളോടെ. ഓര്‍മകള്‍ അയാളെ വേദനിപ്പിച്ചുകൊണ്ടിരുന്നു. ദുഖം ഘനീഭവിച്ചുകിടന്നു മിഴികളില്‍.

പിറ്റേന്ന് കോടതി ചേരുമ്പോള്‍ അഭിഭാഷകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ ബുദ്ധിമുട്ടുമെന്നുറപ്പായിരുന്നു. നെഞ്ചില്‍നിന്ന് രക്തമൊഴുകി പ്രാണനുവേണ്ടി പിടയുന്ന ജൂഡിയുടെ മുഖം.....അത് പിന്നെയും പിന്നെയും വേട്ടയാടിക്കൊണ്ടിരുന്നു. ഓര്‍മകള്‍ പലപ്പോഴും ഉത്തരമില്ലാത്ത ചോദ്യങ്ങളിലാണ് കൊണ്ടെത്തിച്ചത്. ദൈവമേ, നീയെന്തിനെന്നില്‍ പാപത്തിന്റെ പ്രേരണകള്‍ വച്ചു. എന്നില്‍ നീ ദുശ്ചിന്തകളും ദുഖങ്ങളും ക്രൂരതയും മാത്രം നിറച്ചതെന്തിന്? പരിസരമൊക്കെയും ജീര്‍ണിച്ച് ദുര്‍ഗന്ധംവമിക്കും പോലെ ആല്‍ഫ്രഡ് അസ്വസ്ഥനായി. ചിന്തിച്ചുചിന്തിച്ച് എപ്പോഴോ ഉറക്കത്തിലേക്ക് വീണു. പിറ്റേന്ന് കോടതിയില്‍, തിരിച്ചും മറിച്ചുമുള്ള അഭിഭാഷകരുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ അയാള്‍ പലപ്പോഴും വിളറിനിന്നു. തിരിച്ച് സെല്ലിലെത്തിയപ്പോള്‍ നേരം വൈകിയിരുന്നു. യുദ്ധം കഴിഞ്ഞ പോര്‍ഭൂമി പോലെ മനസ് പ്രക്ഷുബ്ധമായിരുന്നു. അന്നും രാത്രി വൈകുവോളവും സ്വയംവിചാരണചെയ്തു നേരം വെളുപ്പിച്ചു.

പുലരി ഇരുട്ടിലേക്കരിച്ചിറങ്ങിത്തുടങ്ങിയതേ കൊതിയോടെ വെളിച്ചത്തിലേക്ക് കണ്ണുകള്‍ തുറന്നുവച്ചു. പ്രഭാതകര്‍മങ്ങള്‍ക്കുശേഷം ഊഴമനുസരിച്ച് പുറത്തിറങ്ങി. വളപ്പിലെ പച്ചക്കറിത്തോട്ടത്തിലെ കാടും പുല്ലും പറിക്കാന്‍ മറ്റ് കുറ്റവാളികള്‍ക്കൊപ്പം കൂടി. ചുറ്റിലും കൂറ്റന്‍ മതിലുകള്‍ മറതീര്‍ത്ത ജയില്‍ കെട്ടിടം. ഒറ്റപ്പെടലിന്റെയും ഏകാന്തതയുടേതുമാണിവിടെ ചെലവിടുന്ന ഓരോ മണിക്കൂറുകളും. മനസ് വീണ്ടും, അറിയാതെ ചിന്തകളിലൂടെ ഊളിയിട്ടു. സ്‌നേഹിക്കാനാരുമില്ലാതെ, ഒന്നുമിണ്ടാന്‍ പോലും ആരുമില്ലാതെ ഈ ജയിലറയിലിനിയെത്ര നാള്‍? ഓര്‍ത്തപ്പോള്‍ ശ്വാസംമുട്ടി.
അപ്പച്ചന്റെ ഇഷ്ടക്കേടിലായിരുന്നു തന്റെ ജീവിതത്തിലെ ദൗര്‍ഭാഗ്യങ്ങളുടെ തുടക്കം. ദേഷ്യത്തോടെ തന്നെ നോക്കുന്ന അപ്പച്ചന്റെ കണ്ണുകള്‍. അതിന്നും ഭയപ്പെടുത്തുന്ന ഓര്‍മയാണ്. എന്തായിരുന്നുവോ അപ്പച്ചന്റെ മനസില്‍ തന്നോടുള്ള ഇഷ്ടക്കുറവിന് കാരണം? ഇപ്പോഴുമറിയില്ല. ഒരുപക്ഷേ തന്നെ മര്യാദക്കാരനായി വളര്‍ത്താനായിരുന്നിരിക്കും അപ്പച്ചന്‍ ക്രൂരനായത്. എന്തായാലും ആ സ്‌നേഹമില്ലായ്മ മനസിനെ തളര്‍ത്തി. അസംതൃപ്തിയുടെ കനലുകള്‍ മനസില്‍ നീറിനീറിക്കിടന്നു. അത് പിന്നെ പകയായി നിറഞ്ഞപ്പോഴും എല്ലാം ഉള്ളിലടക്കി. ചേച്ചിമാരെ രണ്ടുപേരെയും അനുജത്തി ജസിയേയും സ്‌നേഹത്തോടെ ഓമനിക്കുന്ന അപ്പച്ചന്‍, ""മോനേ ആല്‍ഫ്രഡ ് '' എന്ന് സ്‌നേഹത്തോടെ വിളിക്കുന്നത് കേള്‍ക്കാന്‍ കൊതിച്ചിട്ടുണ്ട്. ചേച്ചിമാര്‍ റൂബിയും മോളിയും കളിച്ചുചിരിച്ച് നടക്കുമ്പോള്‍, വീട്ടിലേക്ക് വിറകെത്തിക്കുന്നതും പലചരക്ക് സാധനങ്ങളെത്തിക്കുന്നതും മറ്റ് വീട്ടുപണികള്‍ ചെയ്യുന്നതും തന്റെ ജോലിയായിരുന്നു. ജസിയന്ന് കൊച്ചുകുട്ടിയാണ്. കാര്യങ്ങള്‍ തിരിച്ചറിയാനാകാത്ത പ്രായം. അവഗണിക്കപ്പെടുന്നതിന്റെ വേദനയില്‍ മനസ് നൊന്തുകൊണ്ടിരുന്നു. പെങ്ങന്‍മാരോട് കൂട്ടുകൂടാന്‍ നിന്നില്ല. അവരെ അന്നുമുതലേ ശത്രുവായി കണ്ടുതുടങ്ങി. മമ്മി മാത്രമായിരുന്നു ആശ്വാസം.

""ഇങ്ങനെ സ്വപ്നം കണ്ടു നിന്നാലെങ്ങനെയാ? പണി നടക്കുന്നില്ലല്ലോ?''. അടുത്തു നിന്ന സ്റ്റീഫന്‍ തോമസ് തൊട്ടുവിളിച്ചപ്പോളാണ് സ്ഥലകാലബോധം വീണ്ടുകിട്ടിയത്. അപ്പുറത്തുനിന്നും ഗാര്‍ഡിന്റെ കണ്ണുകള്‍ തന്റെ മേലേക്ക് നീണ്ടതോടെ ജോലിക്ക് വേഗം കൂട്ടി. ഒപ്പം ഓര്‍മകളിലേക്ക് മനസിനെ കൂട്ടി. അപ്പച്ചനെക്കുറിച്ച് മമ്മിയുടെ മുന്നില്‍ പറയാന്‍ പരാതികളേറെയായിരുന്നു. മമ്മിയുടെ വാല്‍സല്യത്തിലാണ് ബാല്യം കടന്നത്. ആ സ്‌നേഹത്തിലലിഞ്ഞ് ദുഖങ്ങളിറക്കിവെക്കാന്‍ ശ്രമിച്ചു. ജറോം എന്ന അപ്പച്ചന്റെ പേര് സ്‌നേഹമില്ലായ്മയുടെ പര്യായമായി മനസില്‍ എഴുതിയിട്ട ദിനങ്ങള്‍. വര്‍ക്ക്‌ഷോപ്പ് മെക്കാനിക്കായിരുന്നു അപ്പച്ചന്‍. പകലുമുഴുവന്‍ പണിചെയ്ത് കിട്ടുന്ന പണത്തില്‍ പകുതിയും ലിക്വര്‍ഷാപ്പില്‍ ചെലവിട്ടായിരിക്കും വരവ്. പകലന്തിയോളം അടുത്തുള്ള റെസ്റ്റോറന്‍റില്‍ പണിചെയ്‌തെത്തുന്ന മമ്മി. മമ്മിയെത്തുമ്പോഴേക്കും അമ്മാമ്മ (മമ്മിയുടെ അമ്മ)വീട്ടുപണികള്‍ തീര്‍ത്തിട്ടുണ്ടാവും. അതുമാത്രമാണ് മമ്മിക്കൊരാശ്വാസം.

അപ്പച്ചന്‍ മദ്യപിച്ച് വന്നു ദേഹോപദ്രവമേല്‍പിക്കുമ്പോഴും മറുത്തൊരു വാക്ക് മിണ്ടാതെ നിന്നിരുന്നു മമ്മി. ക്ഷമയെന്തെന്ന് ജീവിതം കൊണ്ട് മമ്മി കാണിച്ചുതന്നു. തന്നെയോര്‍ത്ത് മമ്മി വേദനിച്ചിരുന്നു. മനപൂര്‍വമല്ലാതെ ചെയ്ത കൊലപാതകകുറ്റത്തിന് താനിപ്പോള്‍ ജീവപര്യന്തം ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെട്ടപ്പോഴും മമ്മി മാത്രമേയുണ്ടായിരുന്നുള്ളൂ കരയാന്‍. റൂബിയും മോളിയും ജസിയും വിവരമറിയാന്‍ പോലുമെത്തിയില്ല. അവരെ കണ്ടിട്ടു തന്നെ കാലങ്ങളായി. മമ്മിയെകുറിച്ച് തിരക്കാന്‍ പോലും അവര്‍ മിനക്കെടാറില്ല. അപ്പച്ചനെയും അമ്മാമ്മയെയും നേരത്തേ മരണം കീഴ്‌പ്പെടുത്തിയതുകൊണ്ട് ഈ ദുരവസ്ഥ അവര്‍ക്കു കാണേണ്ടി വന്നതുമില്ല.

ഹൈസ്കൂള്‍ പഠനത്തിനിടെ വീട് വിട്ടതുമുതല്‍ തുടങ്ങിയ ഒറ്റപ്പെടലാ തന്റേത്. അപ്പച്ചന്റെയും ചേച്ചിമാരുടെയും ദേഷ്യം നിറഞ്ഞ മുഖം കാണണ്ടല്ലോന്ന് കരുതിയാ വീട് വിട്ട് ജോലി തേടിപ്പോയത്. മമ്മിയെ അന്നും ജോലിസ്ഥലത്തുപോയി കണ്ടിരുന്നു. ചേച്ചിമാരോടുള്ള പിണക്കത്തില്‍, പെണ്ണെന്ന വര്‍ഗത്തെതന്നെ ശത്രുവായി കണ്ട നാളുകളില്‍ ജാനറ്റ് എന്ന സുന്ദരി മനസ് കീഴടക്കാനെത്തി. നാട്ടിലെ ജോലിസ്ഥലത്താണവളെ കണ്ടുമുട്ടിയത്. .... അവളായിരുന്നു അന്നൊക്കെ ആശ്വാസം. പക്ഷേ അവളെ സ്‌നേഹിക്കാനൊരിക്കലും കഴിഞ്ഞിരുന്നില്ല. ഒരിക്കലും സ്‌നേഹം കിട്ടാതെ ജീവിച്ചയാള്‍ക്ക്, അനുഭവിക്കാത്ത സ്‌നേഹത്തെ എങ്ങനെ പങ്കുവച്ചുകൊടുക്കാനാകും?. ഒരുപക്ഷേ, സ്‌നേഹമെന്തെന്നറിയാഞ്ഞതാവും ജീവിതത്തിലെ തന്റെ പരാജയകാരണം.അവളെ സ്‌നേഹിക്കുന്നില്ലന്ന് ജാനറ്റ് പരാതി പറഞ്ഞുകൊണ്ടിരുന്നു. ജാനറ്റ് സുന്ദരിയായിരുന്നു. ജീവന്‍ തുളുമ്പുന്ന കണ്ണുകള്‍. നീണ്ടുയര്‍ന്ന നാസിക. മെലിഞ്ഞ് കൊലുന്നനെയുള്ള രൂപം. നീണ്ട് ചുരുളിമയാര്‍ന്ന് ഇടതിങ്ങിയ മുടി. കാഴ്ചക്ക് കൊള്ളാമെങ്കിലും പലകാര്യങ്ങളിലും ജാനറ്റുമായി യോജിക്കാനായില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ പലപ്പോഴും വഴക്കിലെത്തും. ജാനറ്റില്ലെങ്കില്‍ ജോലി സമയം കഴിഞ്ഞാപ്പിന്നെ മയക്കുമരുന്നിന്റെ ലോകത്ത് കഴിയാനായിരുന്നു അന്നൊക്കെ താല്‍പര്യം. ആ നേരങ്ങളില്‍ അസ്വസ്ഥതകളും അവഗണനകളുമൊന്നും മനസിനെ മഥിച്ചില്ല. ഒരുദിവസം എന്തോ പറഞ്ഞ് തമ്മില്‍ തെറ്റിയതോടെ ജാനറ്റിനെ കാണുന്നത് നിര്‍ത്തി. നാട്ടിലെ ജോലി വേണ്ടെന്നുവച്ച് പട്ടണത്തിലേക്ക് പോയി. അവിടെയൊരു ഫാക്ടറിയില്‍ ജോലിക്ക് കയറി. ഇടയ്ക്കിടെ വന്നുകാണാമെന്നു പറഞ്ഞ് മമ്മിയോടും യാത്ര പറഞ്ഞു. പാവപ്പെട്ടവര്‍ താമസിക്കുന്ന പ്രദേശത്ത് ഒരു കൊച്ചുമുറിയിലായിരുന്നു താമസം. ലഹരിഉപയോഗം അവിടെയും തുടര്‍ന്നു. അടുത്തൊരു റസ്റ്റോറന്റില്‍ ജോലി ചെയ്യുന്നൊരു പെണ്‍കുട്ടിയെ പരിചയപ്പെട്ടത് അവിചാരിതമായാണ്. ജൂഡിയെന്നായിരുന്നു അവളുടെ പേര്.

"" റസ്റ്റോറന്റില്‍ ജോലി ചെയ്യുന്നൊരു പെണ്‍കുട്ടിയെ ഞാന്‍പരിചയപ്പെട്ടു.'' അടുത്തതവണ മമ്മിക്കൊപ്പം ഊണുകഴിക്കവെ ആല്‍ഫ്രഡ് പറഞ്ഞു. ""അവളും ഒറ്റയ്ക്കാ താമസം..'' ഇടക്കൊന്ന് നിര്‍ത്തിയിട്ട് ആല്‍ഫ്രഡ് മമ്മിയെ നോക്കി. അവളെ കുറിച്ച് പറഞ്ഞപ്പോള്‍ മമ്മിയുടെ കണ്ണുകളിലെ തിളക്കം ശ്രദ്ധിച്ചിരുന്നു. പാവം മമ്മി....എന്തൊക്കെ പ്രതീക്ഷകളായിരുന്നു മമ്മിയ്ക്ക് തന്നെക്കുറിച്ച്? എവിടെയാണ് തനിക്ക് തെറ്റിയത്? 26ാം വയസില്‍ ജയിലില്‍ അടയ്ക്കപ്പെടുകയെന്നുപറഞ്ഞാല്‍ ജീവിതത്തിന്റെ സുഖങ്ങളും സന്തോഷങ്ങളും നിഷേധിക്കപ്പെട്ടിരിക്കുന്നു എന്നു തന്നെ അര്‍ഥം. 20വര്‍ഷത്തിനുശേഷം മോചിതനായാലും 46 വയസ് എത്തിയിരിക്കും. താനിവിടുന്നിറങ്ങുമ്പോഴേക്കും മമ്മിയും 75 വയസോടെ വാര്‍ധക്യത്തിലെത്തിയിരിക്കും.

ദുരനുഭവങ്ങള്‍ മാത്രമാണ് ചെറുപ്പകാലം സമ്മാനിച്ചത്. നന്‍മയിലേക്ക് വഴിപിടിച്ചുനടത്താനും ആളുണ്ടായില്ല. അന്ന് ജീവിതത്തില്‍ കൂട്ടുകൂടിയ ഇരുട്ട് ഇന്നും നിഴലായി ഒപ്പം നില്‍ക്കുന്നു. ജീവിതത്തിലിനി പ്രതീക്ഷകളുടെ വെളിച്ചം തനിക്ക് മുന്നില്‍ തെളിയുമോ? ഈ മതില്‍കെട്ടിനുള്ളില്‍ പ്രതീക്ഷകളെല്ലാം കരിഞ്ഞുണങ്ങുന്നു. സെല്ലില്‍നിന്ന് പുറത്തിറങ്ങാനും എക്‌സര്‍സൈസിനുമായി അരമണിക്കൂറാണുള്ളത്.

പച്ചക്കറിത്തോട്ടത്തിലേക്ക് നടന്നുവന്ന ജയിലര്‍ വീണ്ടും ആല്‍ഫ്രഡിനെ രൂക്ഷമായി നോക്കി. ചിന്തകള്‍ മുറിഞ്ഞ് അയാള്‍ സ്ഥലകാലബോധം വീണ്ടെടുത്തു. നീട്ടി വളര്‍ത്തിയ താടി. കണ്ണുകളില്‍ രൗദ്രതയുടെ തിരയിളക്കം.. ധാര്‍ഷ്ട്യം നിറഞ്ഞ സംസാരം. മുട്ടോളം നീണ്ട വേഷം. കാറ്റുലച്ച പാഴ്മരം പോലെ ഉലഞ്ഞായിരുന്നു ജയിലറുടെ നടത്തം.

(തുടരും....)
Join WhatsApp News
വിദ്യാധരൻ 2018-09-16 20:39:04
കേട്ടപ്പോൾ ഞാനൊന്നു ഞെട്ടിപ്പോയി 
പുതിയ വെളിപാടാണെന്ന് ധരിച്ചുപോയി 
വാർദ്ധക്ക്യം എത്തുമ്പോൾ മനുഷ്യർക്കെല്ലാം 
ജ്ഞാനോദയം വരുമെന്ന് കേട്ടിട്ടുണ്ട് 
അതുവരെ അവരെല്ലാം ഓടിടുന്നു 
നാടായ നാടൊക്കെ നന്നാക്കിടാൻ  
അറിയാത്ത കാര്യങ്ങൾ ചൊല്ലിയവർ 
അടിപിടി ഉണ്ടാക്കും തോൽക്കുകില്ല 
ഞാനെന്ന ഭാവ രഥത്തിലേറി 
ഇല്ലാത്ത ഗുലുമാലിൽ ചെന്നു ചാടും 
ഉണ്ടാക്കും  പല പല സംഘടനകൾ
എന്നിട്ടതിൻ സ്ഥിരം പ്രസിഡണ്ടാകും 
പിന്നതിനെ വെട്ടി നുറുക്കിയവർ 
ആനയും ആമയും ലാനയും ആക്കി മാറ്റും 
തലക്കെട്ടു കണ്ടപ്പോൾ ഞെട്ടിപ്പോയി 
പുതിയ വെളിപാടാണെന്ന് തിരിച്ചുപോയി 
ഇതിലൊന്നും കഥയില്ലന്നൊരാൾക്കേലും 
വെളിപാട് കിട്ടിയെന്നോർത്ത് തുന്ദിലനായ് 
അറിയാതെ ഉരുവിട്ടാ ദിവ്യ മന്ത്രം 
"ഓം അസതോമാ സദ്‌ഗമയ
തമസോമാ ജ്യോതിര്‍ഗമയ
മൃത്യോര്‍മാ അമൃതംഗമയ
ഓം ശാന്തി, ശാന്തി, ശാന്തി"
സാരമില്ല കഥ മുന്നോട്ട് പോയിടട്ടെ 
വായിച്ചു നോക്കീട്ട് പിന്നെഴുതാം 

Joseph 2018-09-17 06:56:55
ഇന്നലെ ഇ-മലയാളിയുടെ അവാർഡ് ദാന ചടങ്ങിൽ ഞാനും പങ്കു ചേർന്നിരുന്നു. പ്രമുഖരായ പല വ്യക്തികളെയും എഴുത്തുകാരെയും പരിചയപ്പെട്ടപ്പോൾ വളരെയധികം സന്തോഷം ഉണ്ടായി. ഇ-മലയാളി സംഘടിപ്പിച്ച ഈ ചടങ്ങു വളരെ മനോഹരമായിരുന്നു. ഇങ്ങനെ ഒരു പരിപാടിയ്ക്കു   നേതൃത്വം കൊടുത്തവരെ അഭിനന്ദിക്കാതെ വയ്യ. 

എന്നാൽ ഇന്നലത്തെ അവാർഡ് ദാന ചടങ്ങിൽ ഞാൻ ഏറ്റവും 'മിസ്' ചെയ്ത വ്യക്തി ശ്രീ വിദ്യാധരനെയിരുന്നു. ഞാൻ ഒന്നു രണ്ടുപേരോട് അന്വേഷിക്കുകയും ചെയ്തിട്ട് ഫലമുണ്ടായില്ല. ഓരോരുത്തരുടെയും പ്രസംഗ സ്റ്റൈലിൽ തപ്പി നോക്കിയിട്ടും വിദ്യാധരനെ കണ്ടുമുട്ടിയില്ല. എന്നോട്  അജ്ഞാതനായി വന്നു സംസാരിച്ചുവോയെന്നും അറിഞ്ഞുകൂടാ. 

അവാർഡ് ദാന ചടങ്ങിൽ എനിക്ക് ഏറ്റവും വിയോജിപ്പ് വന്നത് ചിലരുടെ പ്രസംഗങ്ങളിൽ അജ്ഞാത നാമധാരികളെ നിരോധിക്കണമെന്നുള്ള അഭിപ്രായമായിരുന്നു. അവർ ഭീരുക്കളെന്ന ചിലരുടെ കമന്റുകളുമുണ്ടായിരുന്നു. അവരിൽ ചിലർ വിദ്യാധരന്റെ പേര് എടുത്തു പറയുകയും ചെയ്തു. വിദ്യാധരൻ ഇ-മലയാളിയുടെ വിളക്കാണെന്നുള്ള കാര്യം അവർ അറിയുന്നില്ല. മുഖം നോക്കാതെ എഴുതുന്ന വിദ്യാധരൻ എന്ന വ്യക്തിയുടെ എഴുത്തുകൾക്കാണ് പ്രാധാന്യം. അദ്ദേഹം ഒരു പക്ഷെ പലരുടെയും സുഹൃത്തായിരിക്കാം. വ്യക്തിപരമായി മറ്റുള്ളവരുമായ സൗഹാർദ്ദത്തിന് ഉലച്ചിൽ വരാൻ ആഗ്രഹിക്കുന്നില്ലായിരിക്കാം.  

അജ്ഞാത നാമധാരികളിൽ ചിലർ ഒളിച്ചിരുന്ന് വ്യക്തിഹത്യ നടത്തുന്നുണ്ടെങ്കിലും വിദ്യാധരൻ അവരിൽ നിന്നും വ്യത്യസ്തനാണ്. 'അറിവ് തരുന്നുവെന്ന അർത്ഥമുള്ള' നാമധാരിയായ വിദ്യാധരൻ ആ തൂലികാ നാമത്തിനു അർഹനുമാണ്. അദ്ദേഹം ഭീരുവല്ല. എഴുത്തിന്റെ ലോകത്തിൽ ഇ-മലയാളിയുടെ പുലിയാണ്. അവാർഡ് രാത്രിയിൽ വിദ്യാധരനെ കണ്ടില്ലെങ്കിലും എന്റെ ഭാവുകങ്ങൾ അദ്ദേഹത്തിനു നേരുന്നു. 
അവറാൻ 2018-09-17 18:51:09
മറ്റു  പല  വെബ്സൈറ്റുകളേക്കാൾ , പോർട്ടലുകളേക്കാൾ  ഇമലയാളീ.കോം  പോപ്പുലർ  ആകാനും  ജനകീയമായികാനും  മുഖ്യ കാരണം  ഇതിൽ  നമുക്ക്   നമ്മുടെ  ശരിയായ  പേരു  വെക്കാതെ  പ്രതികരണo  കുറിക്കാം  എന്നതാണ് .  എന്നാൽ യാതൊരു  കാരണവശാലും  ഇ  മലയാളീ  ഈ  കുറിപ്പിന്റ , എഴുത്തുകാരന്റ  പേരോ  ഉറവിടമോ  വെളിയിൽ  വിടുകയില്ല  എന്ന ഒരു  ആൽമവിശ്വാസത്തിലാണ്‌  ഞങ്ങൾ  ഇതെല്ലാം  എഴുതുന്നത് . ഒരു  കുമ്പസാര  രഹസിയം  മാതിരി  അതെല്ലാം  ഈമലയളീ .കോം  കാത്തു  കൊള്ളണം . അതിനാൽ  ആകണം  വിദ്യാധരൻ  തുടങ്ങി  അനേകം  അപര  നാമക്കാരുടെ  പേരുകൾ  ഈ  മലയാളീ .കോം  വെളിപ്പെടുത്താതിരിക്കുന്നത് .  അതിനാൽ  ഇ മലയളീ  പ്രതികരണ  വിഭാഗത്തിൽ  ആർക്കും  പേടിക്കാതെ  എഴുതാം . അതിനാൽ  വളരെ  രസകരവും  വിജ്ഞാനപ്രദവും  ആയ  കാര്യങ്ങൾ  ഈ  പ്രതികരണ  കോളത്തിൽ  കാണുന്നു . ഞാൻ  ഇമലയാളീയിൽ  ആദ്യം  വായിക്കുന്നത്  തന്നെ  അപര  നാമത്തിൽ  എഴുതുന്നത്  തന്നെ .  ഈ  സ്വതന്ത്ര  കോളം  ഉള്ളതു  കൊണ്ട്  മാത്രമാണ്  ഞാൻ  ഇമലയാളീ  വായിക്കുന്നത് .  മുഖ്യ  റെഗുലർ  ഭാഗംകളിൽ  ചുമ്മാ  കൊറെ  പോക്കലും , ചൊറിച്ചലും  ഫലകവും  പൊന്നാടയും, അത്  ചെയ്തു  ഇതു  ചെയ്തു  എന്ന  പൊങ്ങോച്ച  വാർത്തകൾ  ആവർത്തനങ്ങൾ  നാട്ടിലെ  ഒക്കെ  എല്ലാ  പോർട്ടലുകളിൽ  നിന്നും  വായിക്കാം . എന്നാൽ  ഇമലയളീയുടെ  പ്രതികാരൻകോലത്തിൽ  സംഗതി 
സത്യമായി  നഗ്നമായി  കാണാം . അതിനാണ്  കൈയടി . ഇവിടെ  വലിയ വ്യാകരണവും  അക്ഷരവും  ഒന്നും  നോക്കേണ്ടതില്ല .  ചില സദാചാര  ഗുണ്ടകളും  ചൊറിയന്മാരും  എതിർത്താലും  ശരി  ഈമലയാളീ  ഈ പോളിസി  തുടരണം . ഞാൻ 
5  പ്രാവിസിയം  ഫോക്നഎലെക്ഷൻ  - പൊന്നാട- പുട്ടടി -  ഫൊക്കാന  കാശുകൊടിത്തു  വോട്ടുമാടിക്കൽ  തുടങ്ങിയവ  കുറിച്ചെങ്കിലും  അത്  ഈകോളത്തിൽ  കണ്ടില്ല . അതിൽ  തെറിയോ  വ്യക്തി  ഹത്തിയായോ  ഒന്നും  ചേർത്തുമിരുന്നില്ലായിരുന്നു  താനും . സാരമില്ല .  ശരിയായ  നിരൂപണം , വിലയിരുത്തൽ ,  സത്യം  എല്ലാം കാണുന്നത്  അപരനാമത്തിൽ  കുറിക്കുന്ന  ഈ പ്രതികരണ  കോളത്തിൽ  തന്നെയാണ് .  മറ്റു  പോർട്ടലുകൾ  ഇത്തരം  അപരനാമകോളങ്ങൾ  തുടങ്ങിയാൽ  നന്നായിരുന്നു . 
വായനക്കാരൻ 2018-09-17 22:52:12
അവറാൻ പറഞ്ഞതിനോടും ജോസഫ് പറഞ്ഞതിനോടും യോജിക്കുന്നു. അജ്ഞാത എഴുത്തുകാരെ ഭയപ്പെടുന്നവർ ഉടായിപ്പാണെന്നുള്ളതിന് സംശയമില്ല .  അമേരിക്കൻ പ്രസിഡണ്ടിനെ കുറിച്ച് ന്യുയോർക്ക് ടൈംസ് എഴുതിയപ്പോൾ, അയാൾ ചൂടായത് കണ്ടില്ലേ? കാരണം പുള്ളി ഒരു ഉടായിപ്പാണ്‌ . പക്ഷെ ന്യുയോർക്ക് ടൈംസ് ആരെഴുതി എന്ന് പുറത്തു വിടാതെ ആ പേര് കാക്കുന്നു .  അജ്ഞാതന്മാര് ആത്മാർത്ഥത ഉള്ളവരാണ് . സാഹിത്യത്തോടും ഭാഷയോടും കൂറുള്ളവരാണ് . അല്ലെങ്കിൽ യാതൊരു പ്രതിഫലമോ അവാർഡോ പ്രതീക്ഷിക്കാതെ വിദ്യാധരനെപ്പോലെയുള്ളവർ എഴുത്തുകില്ലായിരുന്നു .  ഇവിടുള്ള പല ഉടായിപ്പ് എഴുത്തുകാരേക്കാൾ വായിക്കാൻ സുഖം അദ്ദേഹത്തിന്റ എഴുത്തിനാണ് . എഴുത്തുകാർക്കിട്ട് ഇടയ്ക്കിടക്ക് നല്ല കുത്തുകൊടുത്ത് അവരെ ഇളക്കാൻ പറ്റിയ ആൾ . സർവ്വ ഉടായിപ്പ് എഴുത്തുകാരുടേം അവാർഡ് എഴുത്തുകാരുടേം മർമ്മത്തിൽ കേറി പിടിക്കാൻ പറ്റിയ സർവ്വ വിദ്യയും പഠിച്ചവൻ .  വിദ്യാധരൻ മാഷിൻറെ കവിത രൂപത്തിലുള്ള അഭിപ്പ്രായം രസകരം തന്നെ . തുടരുക . ഞാൻ അതൊക്കെ വായിച്ചിട്ടാണ് ലേഖനമോ കവിതയോ വായിക്കുന്നത് . ഈ മലയാളി നിഷ്പക്ഷമായി ഇത് തുടരുക . നിരുത്തരുത് . ചീത്തയാണെങ്കിൽ പ്രസിദ്ധീകരിക്കാതിരിക്കാൻ നിനൽകൾക്ക് കഴിയുമല്ലോ .  നിങ്ങളുടെ എല്ലാം സംരംഭങ്ങള്ക്കും വിജയം ആശംസിക്കുന്നു. വ്യാകരണവും അക്ഷര തെറ്റും ഉണ്ടെങ്കിൽ ക്ഷമിക്കുക . മലയാളത്തിന് മുപ്പത്തി അഞ്ചു മാർക്ക്മേടിച്ചു എസ എസ എൽ സി പാസായ മലയാള ഭാഷാ പണ്ഡിതാനാണ് ഞാൻ 

ആസ്വാദകൻ 2018-09-18 00:32:07
ശ്രീ.അവറാന്റെയും , ശ്രീ.ജോസഫിന്റെയും,ശ്രീ വായനക്കാരന്റെയും അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു .ഈമലയാളിയാണ് താരം.
ഇന്ന് പ്രവാസി മലയാളികളുടെ ഇടയിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നതും,വായിക്കപ്പെടുന്നതും ഈമലയാളിതന്നെഎന്നുള്ളതിൽ 
സംശയമില്ല.കാരണം പലതാണ്.ഒരു പ്രൊഫഷണൽ എഡിറ്റോറിയൽ ബോർഡ് ഈമലയാളിക്കുണ്ടെന്നുള്ളതാണ്‌ പ്രധാന കാരണം .
അതുപോലെതന്നെ പ്രതികരണങ്ങൾ.സത്യത്തിൽ കൃതികളെക്കാൾ കൂടുതൽ വായനക്കാർ ആസ്വദിക്കുന്നത് അതിനുള്ള പ്രതികരണങ്ങളാണ് .
പേരുവച്ചു പ്രതികരിക്കുന്നവർ പലപ്പോഴും ഒരു സോപ്പിടീൽ പരുവത്തിലാണ് പ്രതികരിക്കാറുള്ളത് .പറയേണ്ടത് ഉള്ളതുപോലെ തുറന്നു 
എഴുതുന്നവർ യഥാർത്ഥപേരു വയ്ക്കാറില്ല.അതിൽ എന്താണ് തെറ്റെന്നു മനസ്സിലാകുന്നില്ല.ശ്രീ.ആൻഡ്രൂസ് അവാർഡിനോടനുബഡിച്ചുള്ള 
ഈമലയാളിയുടെ ചോദ്യത്തിന് കൊടുത്ത ഉത്തരം ശ്രദ്ധിക്കൂ.വ്യാജപ്പേരെന്നു പറഞ്ഞതിനെ തൂലികാനാമം എന്ന് തിരുത്തിപ്പറയുകയുണ്ടായി .
എല്ലാത്തിലും നന്മ കാണുന്ന ശ്രീ.ആൻഡ്രൂസിന്റെ മനസ്സ് മറ്റുള്ളവർക്കും ഉണ്ടാകണം.തൂലികാനാമത്തിലെഴുതുന്ന വിദ്യാധരൻമാഷ് ഈമലയാളിയുടെ 
വിളക്കെന്ന് പറഞ്ഞത് അടിവരയിടുന്നു. ഈമലയാളിയിലെ  എം.കൃഷ്ണൻനായരാണ് വിദ്യാധരൻമാഷ്.പ്രവാസി മലയാളസാഹിത്യകാരന്മാരുടെ വിഹാരരംഗമാണ് ഈമലയാളി.ഒരു തിരുത്തൽശക്തിയായി മാഷും.മാധ്യമരംഗത്തു ഒരു വിവരവുമില്ലാത്ത .കോംകരുണ്ട്.വെട്ടിഒട്ടിക്കുന്നവൻ ,
വല്ലവരും എഴുതിത്തരുന്നതിൽ സ്വന്തം പേരുവച്ചു കാച്ചുന്നവൻ .ആരു എന്ത് എഴുതിത്തന്നാലും കാശുവാങ്ങിക്കൊണ്ട് പടച്ചുവയ്ക്കുന്നവൻ ,ചോദ്യം 
ചെയ്യപ്പെടുമ്പോൾ ക്ഷമചോദിച്ചു തൊഴുന്നവൻ ,മകൾ കുവൈറ്റിലുണ്ടെന്നു എഴുതിക്കൊടുത്താൽ മകൾകു വൈറ്റിലുണ്ടെന്നു പരസ്യം
ചെയ്യുന്നവൻ ഇങ്ങനെയൊക്കെയുള്ള മാധ്യമപ്രവർത്തകനെക്കാൾ എത്രയോ മുന്നിലാണ് ഈമലയാളി.ഇത്രയേ പറയാനുള്ളു,തൂലികാനാമത്തിലുള്ള പ്രതികരണങ്ങൾ പ്രോത്സാഹിപ്പിക്കുക,പലപ്പോഴും ആദ്യം പ്രതികരണങ്ങൾ വായിച്ചിട്ടാണ് കൃതി വായിക്കാറുള്ളതു്.ആശംസകൾ !.
എല്ലാവര്ക്കും നന്മകൾ  വരട്ടെ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക