ന്യൂയോര്‍ക്ക്: ജന്മദിനാഘോഷത്തിന്റെ മധുരം പകര്‍ന്ന ചടങ്ങില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി കേരളം നേരിടുന്ന പ്രശ്നങ്ങള്‍ പങ്കുവച്ചു. 2004-ല്‍ ഫൊക്കാന സമ്മേളനത്തിനെത്തിയതു മുതല്‍ അമേരിക്കയിലെമ്പാടും കാത്തുസൂക്ഷിക്കുന്ന സൗഹൃദ വലയത്തിന്റെ ഉടമയായ പ്രേമചന്ദ്രനും ഭാര്യ ഡോ. ഗീതയ്ക്കും ഫൊക്കാനയുടെ നേതൃത്വത്തില്‍ തന്നെയാണ് ഓറഞ്ച് ബര്‍ഗിലെ സിത്താര്‍ പാലസില്‍ സ്വീകരണവും ജന്മദിനാഘോഷവും ഒരുക്കിയത്.
അഴിമതിരഹിതമായ പൊതു പ്രവര്‍ത്തനത്തിനൊപ്പം മികച്ച മന്ത്രിയും പാര്‍ലമെന്റേറിയനുമായി തിളങ്ങുന്ന അപൂര്‍വ്വ വ്യക്തിത്വമായാണ് പങ്കെടുത്തവര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
തന്നെപ്പറ്റി നല്ലതു പറയുമ്പോള്‍ പലപ്പോഴും ആശങ്ക തോന്നുമെന്നദ്ദേഹം പറഞ്ഞു. ഈ പ്രതിഛായ എന്നും നിലനിര്‍ത്താന്‍ കഴിയുമോ എന്ന ഉത്കണ്ഠ. മികച്ച പാര്‍ലമെന്റേറിയനായി അവാര്‍ഡ് ലഭിച്ചപ്പോഴും ഇത്തരം ഭീതി മനസ്സിലുണ്ടായിരുന്നു. എന്നും നല്ലതു പറയിപ്പിക്കാന്‍ കഴിയാതെ പോകുമോ എന്ന ആശങ്ക.
ആദ്യകാലത്ത് താന്‍ അമേരിക്കയില്‍ സംഘടനാ രംഗത്ത് കണ്ട ഭിന്നതകളുടീ രൂക്ഷത ഇപ്പോള്‍ കുറഞ്ഞതായി കാണുന്നതില്‍ സന്തോഷമുണ്ട്. ഭാഷയ്ക്കൊരു ഡോളര്‍ പോലുള്ള വലിയ കാര്യങ്ങള്‍ ഫൊക്കാന ചെയ്യുന്നു.
ഏറ്റവും വലിയ പ്രളയം കേരളത്തെ ഗ്രസിച്ചപ്പോള്‍ ഏറ്റവും വലിയ മനുഷ്യസ്നേഹത്തിന്റെ ചിറകടിയും നാം കണ്ടു. തങ്ങളുടെ സേവനം ആവശ്യമുണ്ടെന്നറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ ആരും പറയാതെ തന്നെ വള്ളവുമായി പുറപ്പെടുകയായിരുന്നു. 65,000 പേരെയെങ്കിലും അവര്‍ രക്ഷിച്ചു. കുതിച്ചുപായുന്ന പമ്പാനദി ജീവന്‍ പണയംവെച്ച് മുറിച്ചുകടന്നാണ് അവര്‍ എത്തിയത്. നേവി പോലും പകച്ചുനിന്നപ്പോഴാണിത്. കൊല്ലത്തുനിന്നു തന്നെ 786 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. അവര്‍ പറഞ്ഞ കഥകള്‍ കേട്ടാല്‍ അവിശ്വസനീയമായി തോന്നും. രണ്ടാം നിലയില്‍ കുടുങ്ങിയവരുടെ അടുത്തെത്താന്‍ മാര്‍ഗ്ഗമില്ലാതെ വന്നപ്പോള്‍ വള്ളത്തിന്റെ എന്‍ജിന്‍ തിരിച്ചുവച്ചു വഞ്ചി പുറകോട്ട് ഓടിച്ച് വാതില്‍ ഇടിച്ച് തകര്‍ത്ത് അകത്തുകയറിയ സംഭവങ്ങളുമുണ്ട്.
ധീവരരും ലാറ്റിന്‍ കത്തോലിക്കരുമൊന്നും ചെങ്ങന്നൂര്‍ ഭാഗങ്ങളിലില്ലെങ്കിലും അവരാണ് രക്ഷകരായി എത്തയത്. അവര്‍ക്ക് നോബല്‍ പ്രൈസ് കൊടുക്കണമെന്ന ശശി തരൂരിന്റെ നിര്‍ദേശം തീര്‍ത്തും അഭിനന്ദനാര്‍ഹമാണ്.
അതുപോലെതന്നെ പുതിയ തലമുറയും നിസ്വാര്‍ത്ഥമായി കര്‍മ്മനിരതരായി. അമൃത യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ 24 മണിക്കൂറും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ശ്രമിച്ചത് കണ്ടു. അവരാണ് ഗര്‍ഭിണിയായ യുവതിയുടെ കൃത്യസ്ഥലം നാവിക സേനാംഗങ്ങളെ അറിയിച്ചത്.
പ്രവാസികളുടെ ഒരുമയും ഇക്കാര്യത്തില്‍ നാം കണ്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം ഒഴുകി. ഇനിയും അങ്ങോട്ടുതന്നെ തുക എത്തിക്കണമെന്നാണ് തന്റെ അഭിപ്രായം. സംശയങ്ങള്‍ പല ഭാഗത്തുനിന്നും ഉണ്ടെന്നതും മറക്കുന്നില്ല.
ഓഖിയും പ്രളയവും അപ്രതീക്ഷിതമായി നാം കണ്ടു. നിര്‍ഭാഗ്യവശാല്‍ നമുക്ക് അവയെ ഫലപ്രദമായി നേരിടാനുള്ള ഡിസാസ്റ്റര്‍ മാനേജ്മെന്റ് സംവിധാനമില്ല. അത് ഉണ്ടാകണം. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കണം
ദുരന്തകാലത്ത് പ്രതിപക്ഷത്തുനിന്ന് തങ്ങളാരും സര്‍ക്കാറിനെതിരെഒരു എതിരഭിപ്രായവും പറഞ്ഞിട്ടില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കൊപ്പം ഹെലികോപ്റ്ററില്‍ പോയതും ചരിത്രമായിരുന്നു. അന്നു ഞങ്ങളൊക്കെ വിമര്‍ശിച്ചെങ്കിലും അതു നന്നായെന്നു പിന്നീട് മനസ്സിലായി.
പ്രളയം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് പ്രതിപക്ഷം വിമര്‍ശനം നടത്തയിത്. ഡാം മാനേജ്മെന്റ് ഫലപ്രദമായില്ലെന്നു ചൂണ്ടിക്കാട്ടി. പലരും നെറ്റി ചുളിച്ചുവെങ്കിലും അതു നേരായിരുന്നുവെന്നു കഴിഞ്ഞയാഴ്ചയുണ്ടായ മഴ തെളിയിച്ചു. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം അനുസരിച്ച്നടപടികള്‍ എടുത്തു. ഡാമുകള്‍ തുറന്നു. അതൊന്നും നേരത്തെ ഉണ്ടായില്ല.
പ്രളയകാലത്തെ ഐക്യം നിലനിര്‍ത്താന്‍ നമുക്കായില്ലെന്ന സത്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ശമ്പളത്തില്‍ നിന്നു ഒരു മാസത്തെ തുക പിടിക്കരുതെന്ന് എഴുതി നല്‍കണമെന്ന നിര്‍ദേശം പരക്കെ അസംതൃപ്തിയുണ്ടാക്കി. വിസമ്മത പത്രമല്ല സമ്മതപത്രമാണ് സര്‍ക്കാര്‍ തേടേണ്ടിയിരുന്നത്.
ജലസേചന മന്ത്രിയെന്ന നിലയില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഏറ്റവും മികച്ച ഇടപെടലുകള്‍ നടത്തിയ മന്ത്രി കൂടിയായ അദ്ദേഹം ഇപ്പോഴത്തെ അനുകൂല സാഹചര്യം കേരളം സുപ്രീംകോടതിയില്‍ ഉപയോഗപ്പെടുത്തണമെന്നു നിര്‍ദേശിച്ചു.
റസല്‍ ജോയി നല്‍കിയ ഹര്‍ജിയിലാണ് 142 അടിയില്‍ നിന്ന് 139 അടിയായി ജലശേഖരം കുറയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. അഞ്ചംഗ ഭരണഘനാ ബഞ്ചിന്റെ തീരുമാനമാണ് ഡിവിഷന്‍ ബഞ്ച് മാറ്റിയതെന്ന വിരോധാഭാസം ഇവിടെയുണ്ട്. 2014-ലായിരുന്നു ഭരണഘടനാ ബഞ്ചിന്റെവിധി. മുല്ലപ്പെരിയാറിനു എന്തെങ്കിലും സംഭവിച്ചാല്‍ ആ വെള്ളം ഇടുക്കി അണക്കെട്ട് താങ്ങിക്കൊള്ളും എന്ന ധാരണയിലായിരുന്നു ആ വിധി. ശുദ്ധ അസംബന്ധമായിരുന്നു അതെന്ന് ഇപ്പോള്‍ ബോധ്യമായി. രണ്ട് ഡാമിലും ഒരേ സമയത്താണ് മഴ പെയ്യുന്നത്. രണ്ടുകൂടി നിറഞ്ഞാല്‍ പ്രശ്നമായി.
അന്താരാഷ്ട്ര വിദഗ്ധരെക്കൊണ്ട് ഡാമിന്റെ സുരക്ഷാകാര്യം പരിശോധിപ്പിക്കണോ എന്നു ഇത്തവണ സുപ്രീംകോടതി ചോദിച്ചതാണ്. വേണ്ട എന്നാണ് കേരളത്തിനുവേണ്ടി ഹാജരായ ഹരീഷ് സാല്‍വെ പറഞ്ഞത്. അദ്ദേഹത്തിനു വേണ്ടത്ര വിവരം നല്‍കുന്നതില്‍ കേരളം വീഴ്ചവരുത്തി എന്നാണിത് വ്യക്തമാക്കുന്നത്. എന്തായാലും സുപ്രീംകോടതി വിധി പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ നടപടിയുണ്ടാകണം. ജസ്റ്റീസ് കെ.ടി. തോമസിന്റെ അനുകൂല നിലപാട് കേരളത്തിനു ഏറെ ദോഷം ചെയ്തു.
ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധി വേണ്ടത്ര അവധാനതയോടെയായിരുന്നോ എന്നു സംശയമുണ്ട്. സതിയുമായോ, മുംബൈയിലെ വിധിയുമായോ ഒന്നും ഇതു കൂട്ടിക്കുഴയ്ക്കരുത്. നാളെ ഒരാള്‍ ദൈവമില്ലെന്നും ദൈവത്തിന്റെ പേരിലുള്ള വിശ്വാസമെല്ലാം നിരോധിക്കണമെന്നും പറഞ്ഞാല്‍ കോടതിക്ക് തീരുമാനിക്കാനാവുമോ?
അതുപോലെതന്നെ കേരള ഗവണ്‍മെന്റ് വിധി നടപ്പാക്കാന്‍ തിടുക്കം കാട്ടിയതാണ് പ്രശ്നങ്ങള്‍ വഷളാക്കിയത്. സഭാ കേസ് അടക്കം എത്രയോ വിധികള്‍ നടപ്പാക്കാന്‍ കിടക്കുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ എതിര്‍ സമ്മേളനമൊന്നും വിലപ്പോകില്ല.
ശബരിമല വിധിയെ ആദ്യം ആര്‍.എസ്.എസ് അനുകൂലിച്ചതാണ്. ജനം എതിരാണെന്നു കണ്ടപ്പോള്‍ നിലപാട് മാറ്റി. യൂണിഫോം സിവില്‍കോഡ് എന്ന നിലപാടിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം നീക്കങ്ങള്‍.
ട്രിപ്പിള്‍ തലാക്കിന്റെ കാര്യത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ് എതിര്‍പ്പിനു മുന്നിലെന്നു മറക്കേണ്ടതില്ല.
പ്രളയകാലത്ത് മീഡിയ ചെയ്ത വലിയ സേവനങ്ങള്‍ വിസ്മരിക്കാനാവില്ല. താന്‍ മീഡിയയുടെ പക്ഷത്തുതന്നെയാണ്- അദ്ദേഹം പറഞ്ഞു.
ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി. നായര്‍ ആമുഖ പ്രസംഗം നടത്തി. ട്രഷറര്‍ സജിമോന്‍ ആന്റണി സ്വാഗതവും പോള്‍ കറുകപ്പള്ളില്‍ നന്ദിയും പറഞ്ഞു. കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, ടി.എസ് ചാക്കോ, ലീല മാരേട്ട്, ജോയി ഇട്ടന്‍, ഫിലിപ്പോസ് ഫിലിപ്പ്, ജോയി ചാക്കപ്പന്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ജോണ്‍ ഐസക്ക്, ഷീല ജോസഫ് തുടങ്ങി ഒട്ടേറെ പേര്‍ ആശംസകളുമായി എത്തി.
കേക്ക് മുറിച്ച് ജന്മദിനവും ആഘോഷിച്ചു