Image

ഡേവിഡ് റോബിന്‍സണ്‍ മലയാളിക്ക് ആരാണ്? (അനില്‍ പെണ്ണുക്കര)

Published on 17 October, 2018
ഡേവിഡ് റോബിന്‍സണ്‍ മലയാളിക്ക് ആരാണ്? (അനില്‍ പെണ്ണുക്കര)
ഡേവിഡ് റോബിന്‍സണ്‍ മലയാളിക്ക് ആരാണ്? പലപ്പോഴും ചോദിച്ച ഒരു ചോദ്യമാണ്. ഏറെ കോളിളക്കം സൃഷ്ടിച്ച പ്രവീണ്‍ വധക്കേസില്‍ ലൗലി വര്‍ഗീസിന്റെ പോരാട്ടത്തിനൊപ്പം താങ്ങും തണലുമായി നിന്ന നീതിമാനാണ് സ്പെഷ്യല്‍ പ്രോസികൂട്ടര്‍ ഡേവിഡ് റോബിന്‍സണ്‍. പ്രവീണ്‍ വധക്കേസില്‍ ഇപ്പോഴും പടപൊരുതുന്ന വ്യക്തിത്വം.

ലോകമനസ്സാക്ഷിയെ ഞെട്ടിച്ച പ്രവീണ്‍ വധകേസ് ഇപ്പോഴും ചര്‍ച്ചകളില്‍ സജീവമാകുമ്പോള്‍ ഡേവിഡ് റോബിന്‍സണ്‍ എന്ന സ്പെഷ്യല്‍ പ്രോസികൂട്ടറും അദ്ദേഹത്തിന്റെ പോരാട്ടവും ശ്രദ്ധ നേടുന്നു. ഈ കേസിന്റെ നാള്‍വഴിയിലെ അവസാനത്തെ എട് ലൗലി വര്‍ഗീസും കുടുംബവും പ്രാര്‍ത്ഥനയോടെ കാത്തിരുന്ന കോടതിയുടെ അന്തിമവിധി പലരുടെയും ഇടപെടല്‍ മൂലം കീഴ്‌മേല്‍ മറിഞ്ഞതാണ് .

പ്രതിയെന്ന് തെളിയിക്കപ്പെട്ട ഗേജ് ബത്തൂണ്‍ കേസില്‍ നിന്നും ശിക്ഷാവിധികളില്‍ നിന്നും നിഷ്പ്രയാസം പുറത്തു വരികയും ചെയ്തു. എന്താണ് കോടതിയുടെ തീരുമാനത്തിന് കരണമെന്നറിയാന്‍ ലൗലി വര്‍ഗീസും റോബിന്‍സണും രംഗത്തേക്കിറങ്ങി.

ഇന്ന് ലോകമെമ്പാടുമുള്ളവരും കോടതിയുടെ ഈ വിധിക്കു പിന്നിലെ യഥാര്‍ത്ഥ കാരണം അറിയാന്‍ വെമ്പല്‍ കൊള്ളുകയാണ്. റോബിന്‍സണ്‍ എഴുതിത്തയ്യാറാക്കിയ ചാര്‍ജ് ഷീറ്റിലെ 'നോവിങ്ലി' എന്ന പദം സംശയമുളവാക്കി എന്ന കോടതിയുടെ മുടന്തന്‍ ന്യായങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും എല്ലാവരെയും വിശ്വസിപ്പിക്കാന്‍ കഴിഞ്ഞു.

എന്നാല്‍ ഈ കാരണങ്ങള്‍ കൊണ്ടൊന്നും പ്രവീണ്‍ വധകേസിനു അടിവരയിടാന്‍ കഴിയില്ലെന്ന് ലാവ്ലിയും റോബിന്‍സണും ഉറച്ചു വിശ്വസിക്കുന്നു. അതിനാല്‍ വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണ് റോബിന്‍സണ്‍. ഇത്തരം ഒരു കേസ് ആദ്യമാണെന്ന് പറയാം .

2014 സെപ്റ്റംബര്‍ 14 നാണ് പ്രവീണിന്റെ മൃതദേഹം കാര്‍ബോണ്ടേല്‍ വനാന്തരങ്ങളില്‍ നിന്ന് കണ്ടെടുക്കുന്നത്. ലവ്ലിയുടെയും റോബിന്‌സണിന്റെയും നീണ്ട നാലുവര്‍ഷത്തെ പ്രയത്‌നത്തിനൊടുവില്‍ സെപ്റ്റംബര്‍ 17 ന് പ്രതിയെന്ന് തെളിയിക്കപ്പെട്ട ഗേജ് ബത്തുണിന് ശിക്ഷ വിധിക്കാനായി കോടതി തീരുമാനിച്ചിരുന്നു.

എന്നാല്‍ അന്നത്തെ കോടതി ഒത്തുചേരലില്‍ ഗേജിനെ വെറുതെ വിടുകയാണെന്നും പുതിയ വിചാരണ ഉടന്‍ ഉണ്ടാകുമെന്നും ജഡ്ജ് മാര്‍ക്ക് ക്ലാര്‍ക്ക് വിധിക്കുകയായിരുന്നു. ഗേജിന് വിധി പ്രകാരം 20 മുതല്‍ 60 വര്‍ഷം വരെ ശിക്ഷ ലഭിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് കോടതി തീരുമാനം മാറ്റിക്കളഞ്ഞു.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഡേവിഡ് റോബിന്‍സണ്‍ തന്റെ കരിയറിലെ ആദ്യത്തെ അനുഭവമായി ഇതിനെ ചൂണ്ടിക്കാട്ടി. റോബിന്‍സണിന്റെ വാദങ്ങളും അദ്ദേഹം നിരത്തിയ സാക്ഷികളും തെളിവുകളും 'പെര്‍ഫെക്ട്' ആണെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. പ്രവീണ്‍ വധക്കേസ് അന്തിമ വിധിയിലേക്ക് എത്തിക്കാന്‍ റോബിന്‍സണ്‍ എടുത്ത പ്രയത്‌നവും പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്.

സത്യസന്ധതയും കൃത്യതയും കൈവെടിയാതെ തന്റെ കരിയറില്‍ ശ്രദ്ധാലുവായ റോബിന്‍സണ്‍ ലവ്ലി വര്‍ഗീസിന്റെ വേദനയും ഒപ്പം അവരുടെ ഭാഗത്തെ ന്യായവും മനസിലാക്കി പ്രവീണ്‍ വധക്കേസ് ഏറ്റെടുക്കുകയായിരുന്നു. വെറും അപകടമരണമായി എഴുതിത്തള്ളാവുന്ന ഈ കേസിനു വഴിത്തിരിവുണ്ടായത് റോബിന്‍സണ്‍ രംഗത്തെത്തിയതോടെയാണ്.

കൃത്യമായ സാക്ഷികളും തെളിവുകളും കോടതിയില്‍ ഹാജരാക്കി പ്രവീണിന് നീതി വാങ്ങിക്കൊടുക്കാന്‍ റോബിന്‍സണ്‍ അത്യധികം പരിശ്രമിച്ചു. എല്ലാ കഷ്ടപ്പാടുകള്‍ക്കും അന്ത്യം കുറിക്കുമെന്ന് കരുതിയ ആ ദിവസമാണ് കോടതി അമ്പരപ്പിച്ചുകളഞ്ഞത്. തന്റെ പ്രയത്‌നത്തില്‍ ഉറച്ചു വിശ്വസിച്ച റോബിന്‍സണ്‍ വെറും ഒരു വാക്കിന്റെ പേരില്‍ കോടതി എടുത്ത കടുത്ത തീരുമാനത്തോട് യോജിക്കാനാവാതെ ഒക്ടോബര്‍ 15 തിങ്കളാഴ്ച അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു.

പ്രോസിക്യൂഷന്‍ ഡയറക്ടര്‍ പാട്രിക് ഡെല്‍ഫിനോയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായ ഡേവിഡ് റോബിന്‍സണും ഡേവിഡ് നീലും ഒപ്പിട്ട ഈ അപ്പീല്‍ ഏകദേശം 300 ഓളം പേജുകളിലായാണ് എഴുതിത്തയ്യാറാക്കിയിട്ടുള്ളത്.

ചാര്ജഷീറ്റിലെ വെറും ഒരു വാക്കിന്റെ പേരില്‍ അതുവരെ കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ച സാക്ഷികളും തെളിവുകളും മറികടന്ന് വിധി അനാസ്ഥയാണെന്നു റോബിന്‍സണ്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഭരണഘടനക്ക് എതിരായി എടുത്ത ആ തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നെന്നും റോബിന്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിയോട് കോടതിക്കും പോലീസിനുമുള്ള ഉദാര സമീപനവും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഹര്‍ജിയില്‍ വിശദമായി പറയുന്നുണ്ടെന്നും സുപ്രീംകോര്‍ട്ട് അത് വായിക്കുമ്പോള്‍ പലയിടത്തായി പല തെറ്റായ കളികള്‍ നടന്നിട്ടുണ്ടെന്ന് മനസിലാക്കുമെന്നും ലവ്ലി വര്‍ഗീസ് പറഞ്ഞു.

റോബിന്‌സണിനെ അന്നും ഇന്നും പൂര്‍ണ്ണമായും വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ പ്രയത്‌നത്തിന് നന്ദി പറഞ്ഞാലും മതിയാവില്ലെന്നും ലൗലി വര്‍ഗീസ് പറഞ്ഞു

ജഡ്ജ് എടുത്ത തെറ്റായ തീരുമാനത്തിനെതിരെയുള്ള 'എക്‌സ്ട്രാ ഓര്‍ഡിനറി സ്റ്റെപ്പാണ് ' ഇതെന്നാണ് പ്രോസിക്യൂട്ടര്‍ ഡയറക്ടര്‍ പാട്രിക് ഡെല്‍ഫിനോ വ്യക്തമാക്കിയത്. സുപ്രീംകോടതി ഈ കേസ് ഏറ്റെടുക്കുമെന്നാണ് എല്ലാവരുടെയും വിശ്വാസം.

ന്യായവും നീതിയും സത്യത്തിനൊപ്പമായിരിക്കുമെന്ന പൂര്‍ണ്ണ വിശ്വാസത്തോടെ ലൗലിയും റോബിന്‍സണും സുപ്രീംകോടതി വിധിക്കായി കാത്തിരിക്കുകയാണ്. ഒപ്പം അവര്‍ക്ക് പിന്തുണയായി ഈ ലോകവും.

ഡേവിഡ് റോബിന്‍സണ്‍ മലയാളിക്ക് ആരാണ്? (അനില്‍ പെണ്ണുക്കര)
ഡേവിഡ് റോബിന്‍സണ്‍ മലയാളിക്ക് ആരാണ്? (അനില്‍ പെണ്ണുക്കര)
ഡേവിഡ് റോബിന്‍സണ്‍ മലയാളിക്ക് ആരാണ്? (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക