'ഇങ്ങനെ കിടന്നുറങ്ങാന്‍ നാണമില്ലേ മനുഷ്യാ?'
ചോദിച്ചതു ഭാര്യ- ചോദ്യം എന്നോട്- എന്നോട് തന്നെ!
ഒക്‌ടോബര്‍ മാസത്തെ ഒരു നനുത്ത പ്രഭാതത്തില്‍, 'ഇളം മഞ്ഞിന്‍ കുളിരുമായൊരു
സുഖവു'മനുഭവിച്ച്, ഒരു വരണ്ട സ്വപ്നവും കണ്ട് മയങ്ങിക്കിടന്ന എന്റെ
ഉറക്കത്തിനു 'സ്റ്റോപ്പ് മെമ്മോ നോട്ടീസ്' നല്‍കിക്കൊണ്ടാണ് ചോദ്യം.
ഇങ്ങനെ അതിരാവിലെ ഒരു ചോദ്യമുന്നയിച്ചാല്‍ അതിനു പിന്നില്‍ എന്തെങ്കിലും
ഗൂഢലക്ഷ്യം കാണുമെന്നു മുന്‍കാല അനുഭവങ്ങള്‍കൊണ്ട് എനിക്കറിയാം.
'നാണമില്ലാതെ കിടുന്നുറങ്ങുന്നു' എന്നാണ് ആരോപണം. നേരം വെളുത്താലുടനെ
ഞാനെന്തിന് എഴുന്നേല്‍ക്കണം? എന്റെ സാന്നിധ്യംകൊണ്ട് ലോകത്തിന് പ്രത്യേക
ഒരാവശ്യവും ഇപ്പോഴില്ല.'
കുറെയേറെ വര്‍ഷങ്ങള്‍ ജോലി ചെയ്ത്, അതിരാവിലെ ഇഷ്ടംപോലെ കിടന്നുറങ്ങാനുള്ള
പെര്‍മിഷനും, പെന്‍ഷനുമായിട്ടാണ് ഞാന്‍ ജോലിയില്‍ നിന്നും വിരമിച്ചത്.
'എന്നാടീ നീ ഈ പറയുന്നത്'? ഉറച്ചടവലില്‍ കാര്യം പിടികിട്ടാത്ത ഞാന്‍ ഒരു വിശദീകരണം ആവശ്യപ്പെട്ടു.
'നിങ്ങളറിഞ്ഞിരുന്നോ? കഴിഞ്ഞയാഴ്ച, നമ്മുടെ പള്ളിയില്‍ വരുന്ന
തോമസുകുട്ടിയും, കുഞ്ഞമ്മയുംകൂടി 'ആപ്പിള്‍ പിക്കിംഗിനു'പോയി. അഞ്ചു ബാഗ്
നിറയെ ആപ്പിലാ അവര് പറിച്ചുകൊണ്ടുവന്നത്.
'നീയെങ്ങനെ അറിഞ്ഞു? തോമസുകുട്ടി നിന്നെ വിളിച്ചിരുന്നോ?'
അയാളുടെ കയ്യിലിരുപ്പ് അത്ര മെച്ചമല്ലെന്നെനിക്കറായാം.
'മീ ടു' കാമ്പയിന്‍ കത്തിനില്‍ക്കുന്ന കാലമാണിത്. തോമസുകുട്ടിയെ
'മീടു'വില്‍ ഒന്നു കുടുക്കാമോ എന്ന് എന്റെ കുരുട്ടുബുദ്ധി ചിന്തിച്ചു.
പെട്ടെന്നുതന്നെ ആ ആലോചനയില്‍ നിന്നു പിന്മാറി. പണ്ടു ഞാനും രണ്ടുമൂന്നു പെണ്ണുങ്ങളോട് ഒന്നു കിന്നരിക്കാന്‍ നോക്കിയതാ-.
'പോടാ തെണ്ടീ...' എന്ന ഒരൊറ്റയാട്ടില്‍ അവരെന്റെ മോഹങ്ങള്‍ മുളയിലേ
നുള്ളിക്കളഞ്ഞു. അവരാരും ഈ 'മീടു' കാമ്പയിനെക്കുറിച്ച് കേട്ടുകാണല്ലേ
കര്‍ത്താവെ!
'പിന്നെ, അയാളെന്നെ വിളിക്കും- കുറച്ചു പുളിക്കും. കുഞ്ഞമ്മയാ വിളിച്ചത്. നല്ല ഒന്നാന്തരം ആപ്പിളാണെന്നാ അവര് പറഞ്ഞതത്.
'എന്താ? ഇവിടെ കിട്ടുന്ന ആപ്പിളൊന്നും അത്ര നല്ലതല്ലേ?'
'അതല്ല മനുഷ്യാ. ഇതു തോട്ടത്തില്‍ ചെന്ന് നമ്മള്‍ക്ക് ആവശ്യമുള്ളത് നമ്മള്‍
തന്നെ പറിക്കുക. ഒരു ബാഗിനു പത്തോ പതിനഞ്ചോ ഡോളറേയുള്ളൂ- തന്നെയുമല്ല,
നമുക്കിഷ്ടംപോലെ ഫ്രീ ആയിട്ട് ആപ്പിള് തിന്നുകയും ചെയ്യാം'.
അവളുടെ മുഖം ഹീലിയം നിറച്ച ബലൂണ്‍ പോലെ വികസിച്ചു.
ഞാന്‍ സാവധാനം ബെഡ്ഡില്‍ എണീറ്റിരുന്നു. അവിടെ നടന്ന സംഭാഷണം, എനിക്കു
പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാല്‍, ഞാന്‍ അതിനെ ഒന്നു വിശകലനം
ചെയ്തു നോക്കി.
പള്ളിയില്‍ വരുന്ന തോമസുകുട്ടിയും, കുഞ്ഞമ്മയും കൂടി ആപ്പിള്‍ തോട്ടത്തില്‍
ആപ്പിള്‍ പറിക്കാന്‍ പോയി. വയറു നിറയെ ഭക്ഷിച്ചതു കൂടാതെ, രണ്ടു കൂട നിറയെ
ആപ്പിള്‍ അവര്‍ കൊണ്ടുവരികയും ചെയ്തു.
ആ ഒരൊറ്റ കാരണംകൊണ്ട് ഞങ്ങളും ആപ്പിളു പറിയ്ക്കു പോകണം.
'എന്താ- ഇങ്ങനെ കുന്തംവിഴുങ്ങിയപോലെ ഇരിക്കുന്നത്? നമുക്കു കൂടി
ഒന്നുപോകാം- ഇന്നാണെങ്കില്‍ നല്ലൊരു ദിവസമാ'. അവള്‍ പിടി മുറുക്കുകയാണ്.
'എവിടെയാ ഈ ആപ്പിള്‍ പറി'- അല്പം നീരസത്തോടെ ഞാന്‍ ചോദിച്ചു.
'അത് ഇവിടെ അടുത്താ- ന്യൂജേഴ്‌സിയിലുള്ള ഒരു ഫാമില്‍. ഏറിപ്പോയാല്‍ ഒരു നൂറുമൈല്‍.' അവള്‍ കാര്യം നിസാരവത്കരിച്ചു.
'അത്രേം നേരം ഈ കൊച്ചുവെളുപ്പാന്‍കാലത്ത് എങ്ങിനാടീ ഡ്രൈവ് ചെയ്യുന്നത്.?' ഞാന്‍ ദയനീയ സ്വരത്തില്‍ ചോദിച്ചു.
'നിങ്ങള്‍ക്കു വയ്യെങ്കില്‍ ഞാന്‍ കാറോടിച്ചോളളാം.'
എന്തിനും തയാറായി അവള്‍ നില്‍ക്കുകയാണ്.
'തോമസുകുട്ടിക്കും, കുഞ്ഞമ്മയ്ക്കും ആപ്പിള്‍ പറിക്കാമെങ്കില്‍ എന്തുകൊണ്ട് നമ്മള്‍ക്കും ആയിക്കൂടടാ.' എന്ന വാശിപ്പുറത്താണ് അവള്‍.
'നീയാ പിള്ളാരെയെങ്ങാനും വിളിച്ചുകൊണ്ടു പോടീ'. ഞാന്‍ ഒരു ദയാഹര്‍ജി കൂടി സമര്‍പ്പിച്ചു.
'ആ പിള്ളേരെങ്ങും വരില്ല' എന്റെ ഹര്‍ജി നിഷ്‌കരുണം തള്ളപ്പെട്ടു.
അങ്ങനെ അതിനൊരു തീരുമാനമായി.
വണ്ടി സ്റ്റാറ്റന്‍ഐലന്റില്‍ നിന്നും പുറപ്പെട്ടു. ഫുള്‍ടാങ്ക് ഗ്യാസ്
കാറിന്റെ പള്ളയിലൊഴിച്ചു. ഇത്രയും ദൂരം പോകേണ്ടതല്ലേ? ആ കാശ്
കയ്യിലുണ്ടായിരുന്നെങ്കില്‍, കുറഞ്ഞത് ഒരു കൊല്ലം ആപ്പിളു വാങ്ങി
അമ്മാനമാടി കളിക്കാമായിരുന്നു.
ന്യൂജേഴ്‌സിയുടെ ഏതോ ഒരു ഓണംകേറാ മൂലയിലാണ് ഈ ആപ്പിള്‍ തോട്ടം. ടോള്‍
ബൂത്തുകള്‍ ഒന്നിനു പുറകെ ഒന്നായി പിന്നിട്ടു. ഹൈവെയിലെ ഒന്നു രണ്ട്
റെസ്റ്റ് ഏരിയാകളില്‍ കയറി. ബ്രേക്ക് ഫാസ്റ്റ്, ലഞ്ച് ഇനത്തില്‍
തരക്കേടില്ലാത്ത ഒരു തുക ചെലവായി.
ഉച്ചകഴിഞ്ഞതോടുകൂടി ആപ്പിള്‍ ഫാമിന്റെ സൈന്‍ ബോര്‍ഡുകള്‍ കണ്ടു തുടങ്ങി.
പ്രിയതമയുടെ മുഖത്ത് പതിനായിരം വോള്‍ട്ടിന്റെ പ്രകാശം പരന്നു.
ഫാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ കാറു പാര്‍ക്കു ചെയ്തു. അവിടെനിന്നും
അഞ്ചു മൈല്‍ ദൂരം ബസില്‍ സഞ്ചരിക്കണം. അങ്ങനെ ഞങ്ങള്‍ ആപ്പിള്‍
തോട്ടത്തിന്റെ പ്രവേശന കവാടത്തിലെത്തി.
അവിടെ ഇീൗിൃ്യേ ട്യേഹല-ല്‍ ഉള്ള ഫുഡ് കോര്‍ട്ട് അന്തരീക്ഷത്തില്‍ രുചിയുടെ
പ്രലോഭിപ്പിക്കുന്ന ഗന്ധം- ഇവിടെ വരെ വന്നിട്ട്, അവിടെയൊന്നു കയാറാതെ
പോകുന്നത് ശരിയല്ലല്ലോ!
പ്രവേശനഫീസ് ആളൊന്നുക്ക് പതിനഞ്ച് ഡോളറാണ്. പതിനഞ്ച് ഡോളര്‍
കൊടുത്തപ്പോള്‍, പട്ടിയുടെ കഴുത്തില്‍ കെട്ടുന്ന ബെല്‍റ്റുപോലുള്ള ഒരു
സ്ട്രാപ്പ്- കൈവളയായി അണിയിച്ചു. രണ്ടു സഞ്ചിയും തന്നു.
ആദ്യം കണ്ട മരത്തില്‍ നിന്നും തന്നെ ഭാര്യ ഒരു ആപ്പിള്‍ പറിച്ച് കടിച്ചു.
'എന്തൊരു രുചി'. അവള്‍ കടിച്ചതിന്റെ ബാക്കി എനിക്കു വെച്ചു നീട്ടി. ഏദന്‍
തോട്ടത്തിലെ ആദാമിന്റെ മാനസീകാസ്ഥയായിരുന്നു എനിക്കപ്പോള്‍.
പണ്ടു, കുഞ്ചിയമ്മയുടെ മകന്‍ പഞ്ചാര കുഞ്ചു, ഇഞ്ചി കടിച്ചു രസിച്ചപോലെ, അവള്‍ ഓടിനടന്നു ആപ്പിള്‍ രുചിച്ച് രസിച്ചു.
രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സഞ്ചി രണ്ടും നിറഞ്ഞു. തിരിച്ചുപോരാനായി
തുടങ്ങുമ്പോള്‍, അതാ ഒമ്യൃശറല-എന്ന ബോര്‍ഡുമായി, കുറെ ആളുകളുമായി ഒരു
കുതിരവണ്ടി മുന്നില്‍ വന്നുനിന്നു. കുതിരയുടെ കോലം കണ്ടിട്ട്, അത്
ആപ്പിളൊന്നും കഴിക്കുന്ന ലക്ഷണമില്ല.
അതില്‍ കയറി ഒന്നു കറങ്ങണമെങ്കില്‍ പ്രത്യേക ടിക്കറ്റെടുക്കണം- മൂക്കോളം
മുങ്ങിയാല്‍ പിന്നെ എന്തുനോക്കാനാണ്. ടിക്കറ്റെടുത്ത് അതില്‍ കയറി. കുതിര
ചാണകത്തിന്റെ രൂക്ഷ ഗന്ധവുമാസ്വദിച്ച് ഏതോ ഒരു ചോളപ്പാടത്തിനു ചുറ്റും
കറങ്ങി. കുതിരവണ്ടിക്കാരന്‍ വണ്ടി കൊണ്ടുപോയി നിര്‍ത്തിയത് ഒരു ജൗാസശി
മാര്‍ക്കറ്റിന്റെ അടുത്താണ്. പല വലിപ്പത്തിലുള്ള ജൗാസശി. ഒന്നു
രണ്ടെണ്ണത്തിന് എന്റെ ഭാര്യയുടെ മുഖഛായ ഉണ്ടോ എന്നു സംശയം. മിക്കതിനും
എന്റെ വയറിന്റെ ഷേയ്പ് ആണ്. അതിലും രണ്ടെണ്ണം വാങ്ങി. തോമസുകുട്ടിയുടേയും
കുഞ്ഞമ്മയുടേയും മുന്നില്‍ മോശക്കാരാകാന്‍ പറ്റില്ലല്ലോ!
എല്ലാം തീര്‍ന്നെന്നു കരുതിവന്നപ്പോള്‍ ആപ്പിളു കൊണ്ടു മാത്രം തയാറാക്കുന്ന
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന കട. അവിടെ നിന്നും അുഹഹല ഖൗശരല, അുുഹല
ജശല, അുുഹല ഢശിലഴമൃ, ഒീില്യ അുുഹല മുതലായവ ശേഖരിച്ചു.
'ഇതെല്ലാം വളരെ നല്ലതാ- ഒട്ടും മായം ചേരാത്തവ.' അതു കേട്ടപ്പോള്‍ അവളാണ്
അവിടുത്തെ ഫുഡ് ഇന്‍സ്‌പെക്ടര്‍ എന്നു തോന്നിപ്പോയി. അങ്ങനെ തികച്ചും
ആനന്ദപ്രദമായ ഒരു ഉല്ലാസവേള ഒരുമിച്ചു പങ്കിട്ടശേഷം ഞങ്ങള്‍
മടക്കയാത്രയായി.
സന്ധ്യയായി- ഉഷസുമായി-രണ്ടാം ദിവസം. ഞാന്‍ പതിവ് തെറ്റിക്കാതെ മൂടിപ്പുതച്ചു കിടന്നുറങ്ങുകയാണ്.
'കര്‍ത്താവേ, ഇതൊന്നും കാശിനു കൊള്ളത്തില്ലല്ലോ! ഇതിനകം മൊത്തം
പുഴുവാണല്ലോ'.പ്രിയതമയുടെ ശബ്ദം. അടുക്കളയില്‍ നിന്നും- ഒന്നിനു പുറകെ
ഒന്നായി അവള്‍ അതെല്ലാം ഗാര്‍ബേജിലെറിഞ്ഞു.
ക്രൂരമായ ഒരു ആനന്ദത്തോടെ, ഞാന്‍ വീണ്ടും പുതപ്പിനുള്ളിലേക്കു വലിഞ്ഞു.