Image

ഭാര്യയെ കൊലപ്പെടുത്തി യുവാവ്‌ മൃതദേഹത്തിന്‌ കാവലിരുന്നു; ഒരു ദിവസത്തിന്‌ ശേഷം മകളോടൊപ്പമെത്തി കീഴടങ്ങി

Published on 22 October, 2018
ഭാര്യയെ കൊലപ്പെടുത്തി യുവാവ്‌  മൃതദേഹത്തിന്‌ കാവലിരുന്നു; ഒരു ദിവസത്തിന്‌ ശേഷം മകളോടൊപ്പമെത്തി കീഴടങ്ങി
ദില്ലി: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവ്‌ 24 മണിക്കൂര്‍ മകളോടൊപ്പം മൃതദേഹത്തിന്‌ കാവലിരുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയാണ്‌ 24കാരനായ യുവാവ്‌ രണ്ടുവയസുകാരി മകളുടെ മുമ്പില്‍വെച്ച്‌ ഭാര്യയേ കൊലപ്പെടുത്തിയത്‌. ദില്ലി കമലാ മാര്‍ക്കറ്റിന്‌ സമീപമാണ്‌ സംഭവം. കൊലപാതകത്തിന്‌ ശേഷം ഞായറാഴ്‌ചയോടെ യുവാവ്‌ പോലീസ്‌ സ്‌റ്റേഷനിലെത്തി കൊലപാതകവിവരം അറിയിക്കുകയും ചെയ്‌തു.

ദില്ലി യൂണിവേഴിസിറ്റി കോളേജില്‍ പ്യൂണായി ജോലി നോക്കുന്ന മുഹമ്മദ്‌ കാമില്‍ എന്ന യുവാവാണ്‌ 22 കാരിയായ ഭാര്യ രേഷ്‌മയെ ക്രൂരമായി കൊലപ്പെടുത്തിയത്‌. ഭാര്യയ്‌ക്ക്‌ അവിഹിതബന്ധമുണ്ടെന്ന കാമിലിന്റെ സംശയമാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചത്‌.

അയല്‍വാസിയായ യുവാവുമായി രേഷ്‌മയ്‌ക്ക്‌ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന്‌ ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നു. കലഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്‌ രേഷ്‌മ കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ മകളെയും കൂട്ടി മാതാപിതാക്കളുടെ വീട്ടിലേക്ക്‌ പോയിരുന്നു. സംഭവദിവസമാണ്‌ രേഷ്‌മ തിരികെയെത്തുന്നത്‌. അന്ന്‌ രാത്രി തന്നെ കമില്‍ കൃത്യം നടത്തുകയായിരുന്നു. കഴുത്ത്‌ ഞെരിച്ചാണ്‌ കൊലപാതകം കാമില്‍ ഭാര്യയെ കൊലപ്പെടുത്തിയത്‌.

രേഷ്‌മയ്‌ക്ക്‌ അയല്‍വാസിയുമായി ബന്ധമുണ്ടെന്ന ആരോപണം അവരുടെ മാതാപിതാക്കള്‍ നിഷേധിച്ചു. സ്‌ത്രീധനത്തെച്ചൊല്ലി കാമില്‍ രേഷ്‌മയെ നിരന്തരം പീഡിപ്പിച്ചിരുന്നു. ശാരിരികമായി ഉപദ്രവം സഹിക്കാതെ വന്നപ്പോഴാണ്‌ രേഷ്‌മ വീട്‌ വിട്ട്‌ ഇറങ്ങിയതെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു.

മൂന്ന്‌ വര്‍ഷം മുന്‍പാണ്‌ ഇരുവരും വിവാഹിതരാകുന്നത്‌. പ്രണയവിവാഹമായിരുന്നു. വീട്ടുകാരുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച്‌ ഒന്നിച്ച്‌ ജീവിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.

രണ്ടു വയസുകാരിയായ മകളുടെ കണ്‍മുമ്പില്‍വെച്ചാണ്‌ കാമില്‍ കൊലപാതകം നടത്തുന്നത്‌. കൊലപാതകശേഷം മകളെ മടിയില്‍ വെച്ചുറക്കി ഒരു ദിവത്തോളം മൃതദേഹത്തിന്‌ കാവലിരുന്നു. മകള്‍ വിശന്ന്‌ കരഞ്ഞപ്പോള്‍ പാലുവാങ്ങി നല്‍കി. ഇതിന്‌ ശേഷം പോലീസ്‌ സ്‌റ്റേഷനില്‍ പോയി കീഴടങ്ങുകയായിരുന്നു.
 മൃതദേഹം മറവ്‌ ചെയ്യണോ അതോ പോലീസ്‌ സ്‌റ്റേഷനിലെത്തി കുറ്റസമ്മതം നടത്തണമോയെന്ന്‌ തീരുമാനിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ്‌ ഒരു ദിവസത്തോളം മൃതദേഹത്തിന്‌ കാവലിരുന്നതെന്ന്‌ കാമില്‍ പറയുന്നു. കുട്ടിയുമായി സ്‌റ്റേഷനിലെത്തിയ കാമില്‍ പറഞ്ഞത്‌ വിശ്വസിക്കാന്‍ പോലീസുകാര്‍ ആദ്യം കൂട്ടാക്കിയില്ല. ക്ഷീണിച്ച്‌ അവശനായിരുന്ന കാമില്‍ മദ്യലഹരിയില്‍ പിച്ചുംപേയും പറയുകയാണെന്നായിരുന്നു ആദ്യം പോലീസ്‌ കരുതിയിത്‌.


ഭാര്യയെ കൊലപ്പെടുത്തിയെന്ന വാദം കാമില്‍ ആവര്‍ത്തിച്ചതിനെ തുടര്‍ന്ന്‌ ഇയാളെയും കൂട്ടി പോലീസ്‌ കമലാ മാര്‍ക്കററ്റിന്‌ സമീപമുള്ള വീട്ടില്‍ എത്തുകയായിരുന്നു. ബെഡ്ഡിലായിരുന്നു മൃതദേഹം കിടന്നിരുന്നത്‌. കഴുത്തില്‍ മുറിവേറ്റ പാടുകളുണ്ട്‌. മൃതദേഹം നീല നിറത്തിലായിരുന്നു. പോലീസ്‌ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ശ്വാസംമുട്ടിയാണ്‌ രേഷ്‌മയുടെ മരണം സംഭവിച്ചതെന്ന്‌ ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക