Image

ഒരു രാജ്യം, രാജാവ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്തൊക്കെയാണ് നിങ്ങളുടെ മനസ്സില്‍ വരുന്നത്?(നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് ,ന്യൂജേഴ്‌സി )

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് ,ന്യൂജേഴ്‌സി Published on 05 November, 2018
ഒരു രാജ്യം, രാജാവ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്തൊക്കെയാണ് നിങ്ങളുടെ മനസ്സില്‍ വരുന്നത്?(നസീര്‍  ഹുസൈന്‍ കിഴക്കേടത്ത് ,ന്യൂജേഴ്‌സി )
നിങ്ങള്‍ ഒരു രാജ്യത്ത് നിന്ന് വേറൊരു രാജ്യത്തേക്ക് നടന്നോ, സൈക്കിളിലോ മറ്റോ പോയിട്ടുണ്ടോ? ഞാന്‍ പോയിട്ടുണ്ട്. നിങ്ങളും പല പ്രാവശ്യം പോയിട്ടുണ്ടാവണം. എങ്ങിനെ എന്ന് പറയുന്നതിന് മുന്‍പ് കുറച്ച് ചരിത്രം.

ഒരു രാജ്യം, രാജാവ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്തൊക്കെയാണ് നിങ്ങളുടെ മനസ്സില്‍ വരുന്നത്?

അലക്‌സാണ്ടറെയും, ചന്ദ്രഗുപത മൗര്യനെയും അശോകനെയും പോലുള്ളവരെ കുറിച്ച് സ്‌കൂളുകളില്‍ പഠിച്ച നമ്മുടെ മനസിലെ സങ്കല്പം അനുസരിച്ച്, വളരെ വിസ്തൃതിയുള്ള ഒരു ഭരണപ്രദേശമായ രാജ്യം , വളരെ അധികാരമുള്ള, കോടിക്കണക്കിന് ജനങ്ങളുടെ മേല്‍ ഭരണ സ്വാധീനമുള്ള ഭരണകര്‍ത്താവായ, വലിയ ഒരു കൊട്ടാരത്തില്‍ സകല സുഖ സൗകര്യങ്ങളോടും കൂടി വാഴുന്ന ഒരു രാജാവ്, ഒരു നിയമസംഹിത, അത് നടപ്പിലാക്കാന്‍ പൊലീസ് , അന്യ രാജ്യക്കാര്‍ ആക്രമിച്ചാല്‍ തിരിച്ചാക്രമിക്കാനും സുരക്ഷ ഒരുക്കാനും, ആയുധങ്ങളോട് കൂടിയ, അവ ഉപയോഗിക്കാന്‍ പരിശീലനം നേടിയ ഒരു വലിയ സൈന്യം, നികുതി വ്യവസ്ഥകള്‍, ഖജനാവ്, നയങ്ങള്‍ നടപ്പിലാക്കാന്‍ മന്ത്രിമാര്‍ എന്നിവ ഉള്‍പ്പെട്ട ഒരു വലിയ സെറ്റപ്പ് ആണ്. മാത്രമല്ല രാജ്യത്തില്‍ ഉല്‍പാദനത്തിന് കാര്‍ഷിക, വ്യവസായിക, നിര്‍മാണ മേഖലകള്‍ ഉണ്ടാവും.

പക്ഷെ സിറ്റി സ്‌റ്റേറ്റ്‌സ് അഥവാ നാട്ടു രാജ്യങ്ങള്‍ എന്നൊരു സാധനം സാമൂഹിക ശാസ്ത്രത്തില്‍ ഉണ്ട്. പണ്ടുകാലത്ത് നായാടി നടന്ന മനുഷ്യന്‍ കാര്‍ഷിക വിപ്ലവത്തിന്റെ ഭാഗമായി ഒരു സ്ഥലത്ത്, മിക്കവാറും ഒരു നദീതീരത്ത്, കൃഷിയും ആയി ഒതുങ്ങി കൂടിയ ആദ്യ നാളുകളില്‍, ഒരു ചെറിയ നഗരത്തിലെ ജനങ്ങള്‍ക്ക് മാത്രമായി രാജാക്കന്മാര്‍ ഉണ്ടായിരുന്നു. അവിടെ അവരുടേതായ, മിക്കവാറും കൃഷിക്ക് വേണ്ടി ഉള്ള പ്രകൃതി ശക്തികളെ ആരാധിക്കുന്ന ദൈവങ്ങള്‍ക്ക് വേണ്ടി, ഒരു ചെറിയ ക്ഷേത്രവും, മിച്ചം വന്ന കാര്‍ഷിക വിഭവങ്ങള്‍ കൈമാറ്റം ചെയ്യാന്‍ രാജാവ് ഇറക്കുന്ന നാണയങ്ങള്‍, അല്ലെങ്കില്‍ ബാര്‍ട്ടര്‍ സമ്പ്രദായവും കാണും . ക്ഷേത്രം നടത്തിക്കൊണ്ടു പോകുന്ന, രാജാവിന് ദൈവത്തിന്റെ പരിവേഷം നല്‍കുന്ന പുരോഹിതര്‍ തുടങ്ങിയ കാര്യങ്ങള്‍ ഉള്ള വളരെ ചെറിയ, ഏറ്റവും അടിസ്ഥാനപരമായ ഒരു ജനസമൂഹത്തെ ആണ് അന്ന് രാജ്യം എന്ന് വിളിച്ചു പോന്നത്. മെസോപ്പൊട്ടാമിയയിലെ സുമേറിയന്‍ നഗരമായ ഉര്‍ , ബാബിലോണ്‍, ഈജിപ്തിലെ മെംഫിസ്, മായന്‍ നഗരമായ ചിച്ചെന്‍ ഇത്!സാ എന്നിവ പഴയ നഗര രാജ്യങ്ങള്‍ക്ക് ഉദാഹരങ്ങളാണ്. ആധുനിക ലോകത്ത് വത്തിക്കാന്‍, മൊണാക്കോ എന്നിവ ഉദാഹരങ്ങളായി പറയാം.

വലിയ സാമ്രാജ്യങ്ങള്‍ നിലവില്‍ വന്നപ്പോള്‍ പക്ഷെ ഈ സിറ്റി സ്‌റ്റേറ്റുകള്‍ അഥവാ നാട്ടുരാജ്യങ്ങള്‍ അപ്രത്യക്ഷമായി. അവയെല്ലാം വലിയ പടയോട്ടങ്ങളില്‍ തകര്‍ന്ന് വലിയ രാജ്യങ്ങളുടെ ഭാഗമായി.

കേരളത്തില്‍ പക്ഷെ കഥ തിരിച്ചായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ട് വരെ ചേര രാജാക്കന്മാരുടെ കുലശേഖര സാമ്രാജ്യത്തില്‍ താരതമ്യേന ഒരു 'രാജ്യമായിരുന്ന' കേരളം, കുലശേഖര സാമ്രാജ്യത്തിന്റെ അവസാനത്തിന് ശേഷം പല ചെറു നാട്ടുരാജ്യങ്ങള്‍ ആയി വിഭജിക്കപ്പെട്ടു. നമ്മുടെ ചെറിയ കേരളം പെരുമ്പടപ്പ് സ്വരൂപം, ആറ്റിങ്ങല്‍ സ്വരൂപം, കരുനാഗപ്പള്ളി സ്വരൂപം, കായംകുളം രാജവംശം, പൂഞ്ഞാര്‍ രാജവംശം , ഇടപ്പളി സ്വരൂപം കൊടുങ്ങലൂര്‍ രാജവംശം, വള്ളുവനാട്, കോട്ടയം ( ഇപ്പോഴുള്ള കോട്ടയം നഗരമല്ല, പഴശ്ശിയും ആയി ബന്ധപ്പെട്ട തലശ്ശേരിക്കടുത്തുള്ള കോട്ടയം), അറയ്ക്കല്‍ രാജവംശം തുടങ്ങി മുപ്പത്തി രണ്ടോളം നാട്ടുരാജ്യങ്ങള്‍ ആയി വിഭജിക്കപ്പെട്ടിരുന്നു. കേരളത്തിന്റെ നീളത്തെ (580 സാ) 32 കൊണ്ട് ഹരിച്ചാല്‍, ഈ ഓരോ 'രാജ്യത്തിന്റെയും' രാജ്യത്തിന്റെ നീളം തെക്കുവടക്കായിട്ട് ഏകദ്ദേശം 18 കിലോമീറ്റര്‍ മാത്രമേ ഉള്ളൂ. ഇതില്‍ തന്നെ അമ്പലപ്പുഴ , ഇടപ്പള്ളി , പൂഞ്ഞാര്‍, പന്തളം തുടങ്ങി ഒരു സൈക്കിളില്‍ ഒരു അറ്റത്ത് നിന്ന് മറ്റൊരറ്റത്തേക്ക് പോയി വരാവുന്ന രാജ്യങ്ങളും ഉണ്ടായിരുന്നു.

അരൂരില്‍ ബസിറങ്ങി പള്ളുരുത്തിയിലേക്ക് നടന്നു വന്നാലോ, വൈപ്പിനില്‍ നിന്ന് കൊടുങ്ങലൂരിലേക്ക് ബോട്ടിന് പോയാലോ എല്ലാം നിങ്ങള്‍ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് ആണ് പോകുന്നത്. പല കുറ്റവാളികളും തിരുവിതാംകൂറില്‍ നിന്ന് കായല്‍ നീന്തി കൊച്ചിയില്‍ എത്തിയാല്‍ പിന്നെ തിരുവിതാംകൂര്‍ പൊലീസിന് അയാളെ പിടിക്കാന്‍ കഴിയില്ല. വൈപ്പിനില്‍ നിന്ന് കായല്‍ നീന്തി കൊടുങ്ങലൂരില്‍ (മലബാറില്‍) എത്തിയാലും സ്ഥിതി അത് തന്നെ. എന്റെ കൂട്ടുകാരന്‍ സാമിന്റെ വീടിന്റെ അടുത്ത് ഇങ്ങിനെ ഒരു അതിരു കല്ല് അവന്‍ എനിക്ക് കാണിച്ചു തന്നിട്ടുണ്ട്. ഒരു വശത്തു കൊ എന്നും മറുവശത്തു തി എന്നും കൊത്തിവച്ചിട്ടുണ്ട്. കൊച്ചിയും തിരുവിതാംകൂറും തമ്മില്‍ ഉള്ള അതിരായിരുന്നു അത്.

ഈ 'രാജ്യങ്ങളിലെ' 'രാജാക്കന്മാരെയും' കൊട്ടാരങ്ങളെയും സൈന്യങ്ങളെയും കുറിച്ചുള്ള ചരിത്രം നോക്കുന്നത് നല്ല രസകരമായ സംഗതിയാണ്.

പതിനാറാം നൂറ്റാണ്ടിലെ നായര്‍ പടയാളികളുടെ കൂടെ കൊച്ചി രാജാവ് എഴുന്നള്ളുന്ന ഒരു പോര്‍ട്ടുഗീസ് പെയിന്റിംഗ് പ്രകാരം, വെറും മുണ്ട് മാത്രമാണ് കുന്തം പിടിച്ച് ആനപ്പുറത്ത് ഇരിക്കുന്ന രാജാവിന്റെ വേഷം. ഊരിയ വാളും പരിചയും ഉള്ള പ്രധാന നായര്‍ പടയാളി ധരിച്ചിരിക്കുന്നത് കോണകം മാത്രമാണ്. മറ്റുള്ള നായര്‍ പടയാളികളും വെറും കോണകം മാത്രം, കൈയില്‍ കുന്തങ്ങള്‍ ഉണ്ട്. നമ്മള്‍ ചില പെയിന്റിങ്ങുകളില്‍ കാണുന്ന പോലെ സില്‍ക്ക് വസ്ത്രങ്ങള്‍ ധരിച്ച ആളുകള്‍ ആയിരുന്നില്ല അന്നത്തെ രാജാക്കന്മാര്‍. നല്ല വസ്ത്രധാരണം എല്ലാം യൂറോപ്യന്‍ അധിനിവേശത്തിന് ശേഷം പിന്നീട് വന്നതാണ്. അതിനും മുന്‍പ് വെറും പരുത്ത കോട്ടണ്‍ മുണ്ടും കോണകവും മറ്റുമായിരുന്നു ഇവരുടെ വസ്ത്രങ്ങള്‍.

ഇവരുടെ 'കൊട്ടാരങ്ങള്‍' പ്രധാനമായും മുള , ചെളി എന്നിവ കൊണ്ട് നിര്‍മിച്ച്, ഓല മേഞ്ഞവ ആയിരുന്നു. പന്തളം കൊട്ടാരത്തിന്റെ പഴയ ഭാഗങ്ങള്‍ നോക്കിയാല്‍ ഇത് മനസിലാവും. (ങൗറ, യമായീീ, േെീില മിറ ംീീറ മൃല വേല ാീേെഹ്യ ൗലെറ രീിേെൃൗരശേീി രീാുീിലിെേ ശി വേല ീഹറ േെൃൗരൗേൃല)െ. കേരളത്തില്‍ നല്ലൊരു കൊട്ടാരം ആദ്യമായി വരുന്നത് 1555 ല്‍ മട്ടാഞ്ചേരിയില്‍ കൊച്ചി രാജാവിന് ഡച്ചുകാര്‍ മട്ടാഞ്ചേരി കൊട്ടാരം പണിതു കൊടുത്തപ്പോഴാണ്. സത്യം പറഞ്ഞാല്‍ കൊട്ടാരം പണിയാന്‍ അറിയാവുന്നവര്‍ ആരും അന്ന് കേരളത്തില്‍ ഉണ്ടായിരുന്നില്ല. തമിഴ്‌നാട്ടില്‍ നിന്ന് പണിക്കാരെ കൊണ്ടുവന്ന പദമനാഭപുരം കൊട്ടാരം പണിയുന്നത് 1601 ലാണ്, 1750 ലോ മറ്റോ പുതുക്കിപ്പണിത കൊട്ടാരമാണ് ഇപ്പോഴുള്ളത്.

കേരളത്തിലെ രാജാക്കന്മാര്‍ ഇങ്ങിനെ ദരിദ്രനാരായണമാര്‍ ആയിരിക്കാന്‍ പ്രധാന കാരണം ഭൂമിയുടെ ഉടമസ്ഥത അവര്‍ക്ക് ഉണ്ടായിരുന്നില്ല എന്നതാണ്. ഒരു രാജ്യത്തില്‍ നാടുവാഴികള്‍, ദേശവാഴികള്‍ എന്നിങ്ങനെ പല കൂട്ടങ്ങളുടെ ഏകോപന ചുമതല മാത്രമായിരുന്നു പല രാജാക്കന്മാര്‍ക്കും ഉണ്ടായിരുന്നത്. ഭൂമി എല്ലാം നമ്പൂതിരിമാരുടെ ബ്രഹ്മസ്വമോ, ക്ഷേത്രത്തിന്റെ ഭാഗമായ ദേവസ്വമോ ആയിരുന്നു. കൃഷി ചെയ്തിരുന്ന 'താഴ്ന്ന' ജാതിക്കാരുടെ മേല്‍ ഏര്‍പ്പെടുത്തിയ പല തരത്തില്‍ ഉള്ള നികുതികള്‍ ആയിരുന്നു രാജാക്കന്മാരുടെ പ്രധാന വരുമാനമാര്‍ഗം. അവ പിരിക്കാന്‍ നായര്‍ പടയാളികള്‍ക്കായിരുന്നു അവകാശം. ഭൂമിക്ക് ഉടമസ്ഥ അവകാശം ഇല്ലാത്തത് കൊണ്ട്, ഭൂനികുതി എന്നൊരു സംഭവം ഉണ്ടായിരുന്നില്ല. പക്ഷെ കച്ചവടക്കാരില്‍ നിന്ന് പത്ത് ശതമാനം കരം പിരിച്ചിരുന്നു.

കുരുമുളകിന്റെയും മറ്റും വിദേശത്തേക്കുള്ള കയറ്റുമതി ആയിരുന്നു മറ്റൊരു പ്രധാന വരുമാനം. പക്ഷെ കുരുമുളകും മറ്റും സ്വാഭാവിക്കായി വരുന്ന ചെടികളില്‍ നിന്ന് വിളവെടുക്കുന്നത് അല്ലാതെ ഒരു കൃഷി ആയി അന്നുണ്ടായിരുന്നില്ല. മാത്രമല്ല നെല്‍കൃഷിയും നാമമാത്രം ആയിരുന്നു. കേരളത്തിലെ ഭൂപ്രദേശവും മറ്റും ഇന്നത്തെ നിലയില്‍ ആയിട്ട് വളരെ വര്‍ഷങ്ങള്‍ ആയിട്ടില്ല. കൊടുങ്ങലൂര്‍ നിന്ന് പുറക്കാട് വരെ കപ്പലിന് പോകാന്‍ തക്ക ആഴത്തിലും വീതിയിലും ഒരു പുഴ ഉണ്ടായിരുന്നു. പുറക്കാട് തുറമുഖം ഉണ്ടായിരുന്നു. വൈപ്പിന്‍ പോലുള്ള ദ്വീപുകള്‍ ഉണ്ടായത് തന്നെ 14 ആം നൂറ്റാണ്ടില്‍ മാത്രമാണ്. കടലിനോട് അടുത്തുള്ള സ്ഥലങ്ങളും കുട്ടനാടും എല്ലാം കൃഷിയോഗ്യമായി വന്നത് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മാത്രം ആയിരുന്നിരിക്കണം. കരമാര്‍ഗം സഞ്ചരിക്കാന്‍ നല്ല പാതകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കാളവണ്ടികള്‍ പോകുന്ന വഴികളും മറ്റുമായിരുന്നു അന്നത്തെ പ്രധാന ഹൈവേകള്‍. ജലപാത ആയിരുന്നു പ്രധാന സഞ്ചാരമാര്‍ഗം.

ഇവരുടെ സൈന്യം ഇതിലേറെ തമാശയാണ്. നായര്‍ 'പടയാളികള്‍' ആണ് പ്രധാന സൈന്യക്കാര്‍. ജന്മ ഉദ്ദേശം തന്നെ യുദ്ധമാണ്, പക്ഷെ ഇവരുടെ യുദ്ധം നമ്മള്‍ കരുതുന്ന പോലത്തെ യുദ്ധം അല്ല. നേരത്തെ പറഞ്ഞുറപ്പിച്ച ഒരിടത്ത് രണ്ടു പക്ഷത്തും ഉള്ള നൂറു കണക്കിന് നായന്മാര്‍ വന്നു വാളും പരിചയും കൊണ്ട് കുറച്ച് മണിക്കൂറുകള്‍ നടത്തുന്ന ഒരു തരം മാമാങ്കമോ കൂട്ടത്തല്ലോ ആണ് ഇവരുടെ യുദ്ധം.യുദ്ധം ചെയ്യുന്ന രണ്ടു ഭാഗത്തുള്ളവരും ഈ 'യുദ്ധം' തുടങ്ങുന്ന വരെ ഒന്നിച്ചിരുന്ന് വെടി പറയുകയും ഊണ് കഴിക്കുകയും ചെയ്യുമായിരുന്നു. രണ്ടോ മൂന്നോ ആളുകള്‍ പരിക്ക് പറ്റി വീണാല്‍ അന്നത്തെ യുദ്ധം അവസാനിക്കും. ഇരുപത് പേര്‍ മരിക്കുന്ന യുദ്ധം ഒക്കെ അന്നത്തെ ആഴ്ചകള്‍ എടുക്കുന്ന മഹാ യുദ്ധങ്ങള്‍ ആയിരുന്നു. ആനകളെ ഉപയോഗിച്ചിരുന്നു, കുതിരപട്ടാളം ഉണ്ടായിരുന്നില്ല.

നമ്മുടെ നാട്ടില്‍ ഇപ്പോള്‍ കാണുന്ന ചില ഗൂര്‍ഖകളെ പോലെ ഉള്ള ആളുകള്‍ ആയിരുന്നു നായര്‍ പട്ടാളക്കാര്‍. കച്ചവടക്കാര്‍ക്ക് അവരുടെ സേവനം പണം നല്‍കി ആവശ്യപ്പെടാം. അവര്‍ വാളും പരിചയും ആയി കച്ചവടക്കാരുടെ കൂടെ പോകും. നായന്മാര്‍ക്ക് താഴ്ന്ന ജാതിക്കാരെ കൊല്ലാന്‍ രാജാവ് അനുവാദം കൊടുത്തിട്ടുണ്ട്. ആദ്യത്തെ കൊലപാതകത്തിന് ഒരു ചെറിയ പിഴ മാത്രം ആണ് ശിക്ഷ എങ്കില്‍, രണ്ടാമത് മുതല്‍ അതുമില്ല. അത് കൊണ്ട് തന്നെ മറ്റുള്ള ജാതിക്കാര്‍ക്ക് ഇവരെ പേടിയായിരുന്നു.

ഈ രാജാക്കന്മാരും സൈന്യവും എല്ലാമാണ് ഇന്ത്യയുടെ ചരിത്ര ഗതി തന്നെ മാറ്റിയ യൂറോപ്പ്യന്‍ അധിനിവേശത്തിന് വഴി വച്ച് കൊടുത്തത്. കോഴിക്കോട് സാമൂതിരി കൊച്ചി രാജാവിനെ ആക്രമിച്ചതും മറ്റും പോര്‍ച്ചുഗീസുകാരും ഡച്ചുകാരും നടത്തിയ നിഴല്‍ യുദ്ധങ്ങള്‍ ആയിരുന്നു എന്ന് നമുക്ക് ഇന്ന് കാണാന്‍ കഴിയും. അവര്‍ക്ക് കോട്ടകള്‍ ഉണ്ടാക്കാനും ഫാക്ടറികള്‍ സ്ഥാപിക്കാനും മറ്റും ഈ 'രാജാക്കന്മാരുടെയും' 'സൈന്യങ്ങളുടെയും' കഴിവുകേടുകള്‍ നിമിത്തമായി. ടിപ്പുവിന്റെയും വിദേശികളുടെയും പീരങ്കികള്‍ക്കും തോക്കുകള്‍ക്കും മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ നായന്മാരുടെ മാമാങ്കം മതിയാകുമായിരുന്നില്ല.

ഇവരുടെ നീതിന്യായ വ്യവസ്ഥയും അതിപഴഞ്ചന്‍ ആയിരുന്നു. തറക്കൂട്ടങ്ങള്‍ ആയിരുന്നു വിചാരണയും ശിക്ഷയും നടപ്പിലാക്കിയിരുന്നത്. നിരപരാധിത്വം തെളിയിക്കാന്‍ മുതലകള്‍ നിറഞ്ഞ പുഴ നീന്തി കടക്കുന്ന ജല പരീക്ഷ, വിഷസര്‍പ്പത്തെ ഇട്ട കുടത്തില്‍ കയ്യിടുന്ന വിഷ പരീക്ഷ, തിളച്ച നെയ്യില്‍ കൈ മുക്കുന്ന അന്ഗ്‌നിപരീക്ഷ തുടങ്ങിയ വളരെ 'ശാസ്ത്രീയമായ' വിചാരണകള്‍ ആയിരുന്നു നിലവില്‍ ഉണ്ടായിരുന്നത്.

ശിക്ഷകള്‍ താഴെ പറയുന്ന പോലെ ആയിരുന്നു.

ബ്രാഹ്മണര്‍ കൊലപാതകം നടത്തിയാലും, മേല്‍ജാതിക്കാര്‍ ജാതി വിരുദ്ധം ആയി കുറ്റങ്ങള്‍ ചെയ്താലും ജാതി ഭ്രഷ്ട് മാത്രം. നായര്‍ താഴ്ന്ന ജാതിക്കാരനെ കൊന്നാല്‍, പിഴ മാത്രം. പക്ഷെ മറ്റുള്ള ജാതിക്കാര്‍ കുറ്റം ചെയ്താല്‍ ചെറിയ കുറ്റങ്ങള്‍ക്ക് മൂക്ക്, ചെവി, നാക്ക് എന്നിവ ഛേദിച്ചു കളയും. വലിയ കുറ്റങ്ങള്‍ക്ക് രണ്ടു കാലും രണ്ടാനകളും ആയി ബന്ധിപ്പിച്ച് ആ രണ്ടാനകളെയും രണ്ടു ദിശകളിലേക്ക് നടത്തി ആനക്കാലില്‍ കെട്ടി വലിപ്പിക്കുക എന്ന ശിക്ഷാവിധി നടപ്പിലാക്കും. ജീവനോടെ മനുഷ്യനെ വലിച്ചു കീറും എന്ന് ചുരുക്കം. ഒരു നായരുടെ പറമ്പില്‍ നിന്ന് മൂന്ന് തേങ്ങാ മോഷ്ടിച്ചതിന് ചാന്നാര്‍ ജാതിയില്‍ പെട്ട ഒരാളെ മൂന്ന് തേങ്ങയും കഴുത്തില്‍ കെട്ടിയിട്ട് തൂക്കിലേറ്റിയത് അന്നത്തെ ആളുകളുടെ വിവരണങ്ങളില്‍ ഉണ്ട്. മറ്റൊന്ന് കുറ്റവാളികളുടെ ആസനത്തിലൂടെ ഒരു ഇരുമ്പ് പാര കയറ്റി, തോളിലൂടെ പുറത്തെടുത്ത്, വെള്ളം കൊടുക്കാതെ പൊതു പ്രദര്‍ശനത്തിന് വച്ച് ഇഞ്ചിഞ്ചായി കൊള്ളുന്ന ഏര്‍പ്പാടായിരുന്നു. ഇതൊന്നും പക്ഷെ 'ഉയര്‍ന്ന' ജാതിക്കാര്‍ക്ക് ബാധകം ആയിരുന്നില്ല.

കന്നുകാലികളെയോ യന്ത്രങ്ങളെയോ കാര്‍ഷിക വൃത്തിക്ക് ഉപയോഗിക്കാത്തത് മൂലം കേരളത്തിലെ കാര്‍ഷിക രംഗം ഈ രാജാക്കന്മാരുടെ കീഴില്‍ ഏറ്റവും മോശമായ സ്ഥിതിയില്‍ ആയിരുന്നു. താഴ്ന്ന ജാതിക്കാരുടെ തോളില്‍ കലപ്പ വച്ച് കൃഷിയിടം ഒരുക്കുന്ന പ്രക്രിയ ഒട്ടും കാര്യക്ഷമം ഇല്ലാത്തതായിരുന്നു. ഇങ്ങിനെ കാളയെ പോലെ പണിയെടുക്കുന്ന ആളുകളെ തല്ലാനും കൊല്ലാനും ഉള്ള അവകാശത്തോടെ കച്ചവടം ചെയ്യാന്‍ മേല്‍ജാതിക്കാരായ ഉടമസ്ഥര്‍ക്ക് അവകാശം ഉണ്ടായിരുന്നു.

ഇന്ന് ഈ രാജാക്കന്മാര്‍ക്ക് വേണ്ടി വാദിക്കുന്ന ചില 'താഴ്ന്ന' ജാതിക്കാര്‍ അറിയേണ്ട ഒരു കാര്യമുണ്ട്. ഈ രാജാക്കമാരുടെ രാജഭരണത്തില്‍ 'താഴ്ന്ന' ജാതിക്കാര്‍ക്ക് വീട് വയ്ക്കുവാന്‍ അനുവാദം ഇല്ലായിരുന്നു. ഓല മേയാന്‍ പോലും അനുവാദം ഇല്ലാത്തത് കൊണ്ട് പട്ടികൂടുകളേക്കാള്‍ ശോചനീയം എന്നാണ് 1820 ല്‍ വാര്‍ഡും കോണറും രേഖപ്പെടുത്തിയിട്ടുള്ളത്. ചാളകള്‍ എന്നാണ് താഴ്ന്ന ജാതിക്കാരുടെ കുടിലുകളെ വിളിച്ചിരുന്നത്.

മാറ് മറയ്ക്കാനും, മുട്ടിന് കീഴെ മുണ്ടുടുക്കാനും, കല്ല് മാല അല്ലാതെ വേറെ ആഭരങ്ങള്‍ ധരിക്കാനും ഒന്നും അനുവാദം ഇല്ലായിരുന്നു. സ്ത്രീകള്‍ മുല വളരുന്ന കാലം മുതല്‍ മുലയുടെ വലിപ്പം അനുസരിച്ച് നികുതി കൊടുക്കണം. ആണുങ്ങള്‍ തലക്കരവും (കഴുത്തിന് മീതെ തല ഇരിക്കാന്‍...) തുടങ്ങി എണിക്കരം, വലക്കരം, വണ്ടിക്കരം , ഏഴ ,കോഴ, തപ്പ് ,പിഴ, പുരുഷാന്തരം, ദത്തുകാഴ്ച , പൊന്നരിപ്പ്, അടിമപ്പണം എന്നിവയെല്ലാം അന്നുണ്ടായിരുന്ന നികുതികളാണ്.

ഇങ്ങിനെ സ്വരുക്കൂട്ടിയ നികുതികളും മാറ്റ് രാജ്യക്കാരും ആയി നടത്തിയ കുരുമുളക് കച്ചവടത്തില്‍ നിന്ന് കിട്ടിയ സമ്പാദ്യവും സൂക്ഷിക്കാന്‍ പക്ഷെ ഖജനാവുകള്‍ ഉണ്ടായിരുന്നില്ല. ക്ഷേത്രങ്ങള്‍ ആയിരുന്നു അന്നത്തെ ഖജനാവ്. രാജാക്കന്മാര്‍ പരസ്പരം യുദ്ധം ചെയ്ത് കീഴ്‌പെടുത്തിയാല്‍ ക്ഷേത്രം ആക്രമിക്കുന്ന പതിവുണ്ടായിരുന്നില്ല. അത് കൊണ്ട് ഓരോ രാജാവും തങ്ങളുടെ സമ്പാദ്യങ്ങള്‍ ക്ഷേത്രങ്ങളില്‍ സൂക്ഷിച്ചു. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പോയി എടുക്കാമല്ലോ.

പദമനാഭ സ്വാമി ക്ഷേത്രം ഉള്‍പ്പെടെ കേരളത്തിലെ പല ക്ഷേത്രങ്ങളിലും സമ്പത്ത് കുമിഞ്ഞു കൂടിയത് ഇത് കൊണ്ടാണ്. പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സുപ്രീം കോടതി കേസ് തുടങ്ങാന്‍ കാരണം തന്നെ രാജാവ് നിലവറയില്‍ വേറെ ആളുകളുടെ കൂടെ അല്ലാതെ കയറുന്നു എന്ന ആരോപണത്തില്‍ നിന്നാണ്. അവിടെ എന്താണ് ഉള്ളത് എന്ന് കണക്ക് എടുത്തു വയ്ക്കണം എന്ന് കോടതി പറയാന്‍ കാരണവും ഇത് തന്നെ. അയ്യപ്പന്റെ തിരുവാഭരണങ്ങള്‍ പലതും ഇതിനകം നഷ്ടപ്പെട്ടു എന്ന് കേട്ടപ്പോള്‍ എനിക്ക് വലിയ അത്ഭുതം തോന്നാതിരുന്നതും ഇതേ കാരണം കൊണ്ടാണ്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടും രാജാവിനോടുള്ള കൂര്‍ കൊണ്ട് നടക്കുന്നവര്‍ അവരുടെ ഇങ്ങിനെ ഉള്ള ചരിത്രം കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണു. മാലിക് കുഫുറിന്റെ ആക്രമണത്തില്‍ തോറ്റ് ഓടിയ പാണ്ട്യ രാജവംശത്തിലെ ഒരു ശാഖ തിരുനെല്‍വേലിയില്‍ വള്ളിയൂര് വന്നു, അവിടെ വീണ്ടും ആക്രമണം ഉണ്ടായപ്പോള്‍, തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ വന്നു തമ്പടിച്ചു. പിന്നീട് തിരുമലൈ നയിക്കരുടെ ആക്രമണം പേടിച്ച് പുളിയന്‍കുടി, അച്ചന്‍കോവില്‍, ആര്യങ്കാവ് കുളത്തൂപ്പുഴ വഴി പന്തളത്തു വന്ന് പെട്ടവരാണ് ഇന്നത്തെ പന്തളം 'രാജവംശം'. ഇവരുടെ രാജ്യം കൈപ്പുഴ തമ്പാന്‍ എന്നൊരു ഭൂപ്രഭു നല്‍കിയ ഭൂമിയാണ്. അച്ചന്‌കോവിലിലും ആര്യങ്കാവിലും എല്ലാം പ്രധാന അയ്യപ്പ ക്ഷേത്രങ്ങള്‍ വരാനുള്ള കാരണം ഇവര്‍ വന്ന വഴികള്‍ ആണിതെല്ലാം എന്നതാണ്. പിന്നീട് ടിപ്പുവില്‍ നിന്ന് സംരക്ഷണത്തിന് വേണ്ടി ശബരിമലയിലെ വരുമാനവും ക്ഷേത്രവും തന്നെ തിരുവിതാംകൂറിനു നല്‍കിയ രാജാക്കന്മാരാണ് ശബരിമല ഇന്ന് സംരക്ഷിക്കാന്‍ നടക്കുന്നത്.

നമ്മള്‍ സ്‌കൂളില്‍ പഠിച്ച പല ചരിത്രങ്ങളും രാജാക്കന്മാര്‍ എങ്ങിനെ ജീവിച്ചു മരിച്ചു എന്നതിനെക്കുറിച്ചാണ്. അത് മാറ്റി അന്നത്തെ സാധാരണ ജനങ്ങള്‍ എങ്ങിനെ ജീവിച്ചിരുന്നു എന്ന് പഠിപ്പിക്കാന്‍ തുടങ്ങിയാല്‍ അന്ന് തീരും രാജാക്കന്മാരോടുള്ള നമ്മുടെ പ്രേമം.

ചില ആനകളെ ചങ്ങല മരത്തില്‍ കെട്ടാതെ ചെവിയില്‍ ഒരു തോട്ടി മാത്രം വച്ച് പാപ്പാന്മാര്‍ ചായ കുടിക്കാന്‍ പോകുന്ന കാണാം. ആനകള്‍ ചങ്ങല മരത്തില്‍ കെട്ടിയതാണ് എന്ന ബോധ്യത്തില്‍ അനങ്ങാതെ നില്‍ക്കും. രാജഭരണത്തോടുള്ള വിധേയത്വം ഒരു തരം ചങ്ങലയാണ്. ജനാതിപത്യം വന്നു കഴിഞ്ഞപ്പോള്‍ നമ്മള്‍ പൊട്ടിച്ചെറിഞ്ഞ ചങ്ങല. പക്ഷെ ചിലര്‍ക്കെങ്കിലും ഇപ്പോഴും മനസ്സില്‍ ചങ്ങല കെട്ടി തന്നെ ഇട്ടിരിക്കുകയാണ്. മുന്നോട്ട് നടന്നാല്‍ മാത്രമേ ചങ്ങലകള്‍ പൊട്ടിച്ച കാര്യം അവര്‍ മനസിലാക്കുകയുള്ളൂ.

Ref: ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും : പി കെ ബാലകൃഷ്ണന്‍

ഒരു രാജ്യം, രാജാവ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്തൊക്കെയാണ് നിങ്ങളുടെ മനസ്സില്‍ വരുന്നത്?(നസീര്‍  ഹുസൈന്‍ കിഴക്കേടത്ത് ,ന്യൂജേഴ്‌സി )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക