Image

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍സ്

മീട്ടു റഹ്മത്ത് കലാം Published on 12 November, 2018
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍സ്
ദക്ഷിണേന്ത്യന്‍ സിനിമയില്‍ സമാനതകളില്ലാത്ത വിജയകഥ പറഞ്ഞ നായികയാണ് നയന്‍താര. നായികാപ്രാധാന്യമുള്ള സിനിമകള്‍ക്കും നായകനടന് തത്തുല്യമായ ഇനീഷ്യല്‍ കളക്ഷന്‍ എന്ന മഹാത്ഭുതം വഴി നയന്‍താരയുടെ താരമൂല്യം അനുദിനം കുതിച്ചു കയറുകയാണ്. കോടികള്‍ പ്രതിഫലം വാങ്ങുന്ന മലയാളത്തിന്റെ ഈ അഭിമാനതാരത്തിന്റെ പുതിയ വിശേഷങ്ങള്‍.

'ചുറ്റുമുള്ള ഓരോരുത്തരും ഇന്നുകാണുന്നപോലെ ആയിരിക്കില്ല , നാളെ നമ്മളെ കാണുന്നത്. അതുകൊണ്ടുതന്നെ ദിവസവും എഴുന്നേല്‍ക്കുമ്പോള്‍ പുതിയ കണ്ണോടെ ലോകത്തെക്കാണാന്‍ ഞാനും ശ്രമിക്കാറുണ്ട്. മറ്റുള്ളവര്‍ക്ക് എന്തുതോന്നും എന്ന ചിന്തയില്‍ സ്വന്തം ആഗ്രഹങ്ങള്‍ മാറ്റിവയ്ക്കരുതെന്നാണ് ഇതുവരെയുള്ള ജീവിതത്തിലൂടെ ഞാന്‍ പഠിച്ചത്. ഒന്നിലും പരാതിയില്ല. ഇപ്പോള്‍ കാണുന്ന എന്നെ രൂപപ്പെടുത്തിയത് എന്റെ അനുഭവങ്ങളാണ്. അതില്‍ നല്ലതും ചീത്തയുമുണ്ട്.' നയന്‍താര തന്നെ പലപ്പോഴായി പറഞ്ഞിട്ടുള്ള ഈ വാക്കുകളില്‍ വല്ലാത്തൊരു സ്പാര്‍ക്കുണ്ട്. ജീവിതം തീച്ചൂളയില്‍ കിടന്നുപൊള്ളിയപ്പോള്‍, എരിഞ്ഞുതീരാതെ താന്‍ സ്വര്‍ണ്ണംപോലെയാണെന്ന് തിരിച്ചറിഞ്ഞ് കൂടുതല്‍ വെട്ടിത്തിളങ്ങിയ താരകത്തെയാണ് 2011 നു ശേഷം തെന്നിന്ത്യന്‍ സിനിമാമേഖല കണ്ടത്. നായികമാര്‍ പ്രണയത്തില്‍പ്പെടുന്നതും ബന്ധത്തില്‍ ഉലച്ചില്‍ വരുന്നതോടെ തിരിച്ചുസിനിമയിലേക്ക് വരുന്നതും ആ ചിത്രം പരാജയപ്പെടുന്നതും ഒന്നും പുതുമയല്ല. എന്നാല്‍ ബ്രേക്ക് അപ്പ് കഴിഞ്ഞ് പൂര്‍വാധികം ശക്തിയോടെ ഒരു റീ എന്‍ട്രി എടുത്തുപറയാന്‍ മറ്റാരുമില്ല.

നല്ല സ്‌ക്രിപ്റ്റ് തെരഞ്ഞെടുക്കുന്നതു തന്നെയാണ് നയന്‍താരയുടെ പ്ലസ്. കഥ ബോധിച്ചശേഷം കഥാപാത്രവും സിനിമ മുഴുവനായും തന്റെ ചുമലില്‍ എടുത്തുവയ്ക്കാന്‍ അവര്‍ രണ്ടാമതൊന്ന് ചിന്തിക്കില്ല. ആ തീരുമാനം ശരിയാണെന്നാണ് തുടര്‍ച്ചയായുള്ള വിജയങ്ങള്‍ തെളിയിക്കുന്നതും. പുതുമുഖ സംവിധായകരുമായി വര്‍ക്ക് ചെയ്യാനാണ് നയന്‍സിന് കൂടുതല്‍ താല്പര്യം. ഫ്രഷ് ഐഡിയാസ് അവര്‍ക്കുണ്ടെന്ന് ഒരുമിച്ച് വര്‍ക്ക് ചെയ്ത അനുഭവത്തില്‍ നിന്ന് മനസിലാക്കിയിട്ടുണ്ട്.

ആണ്‍മേല്‍ക്കോയ്മയുള്ളൊരു ഇന്‍ഡസ്ട്രിയില്‍ പുരുഷന്മാരെ മുന്നില്‍ക്കണ്ടു കഥകള്‍ രചിക്കപ്പെടുകയും കോടികള്‍ പ്രതിഫലമായി നല്‍കുകയും ചെയ്യുമ്പോള്‍

ഗ്‌ളാമര്‍ ഡോളായി നില്‍ക്കുന്ന നായിക മൂന്നോ നാലോ ചിത്രങ്ങളോടെ ഫീല്‍ഡ് ഔട്ട് ആകുന്നതാണ് കുറച്ച് കാലങ്ങളായി കാണുന്ന പ്രവണത. ശ്രീദേവിക്കും ഖുശ്ബുവിനും ശേഷം മറ്റൊരു നായികനടിക്കും തമിഴകത്ത് ഇത്രയധികം ആരാധകര്‍ ഉണ്ടായിട്ടില്ല. ഖുശ്ബുവിന്റെ പേരില്‍ ആരാധകര്‍ അമ്പലം വരെ പണിതിരുന്നു. ചിന്ന ഖുശ്ബു എന്ന് നയന്‍സിനെ വിളിച്ച് ആ സ്‌നേഹത്തിന്റെ ഒരുപങ്ക് തുടക്കത്തില്‍ത്തന്നെ കൊടുത്തിരുന്നെങ്കിലും ഇപ്പോള്‍ ലേഡി സൂപ്പര്‍സ്റ്റാറായി ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണ്. ഒരു നായിക കരിയറില്‍, 15 വര്‍ഷമായി നിലനില്‍ക്കുന്നതും ഇത്രയധികം ഹിറ്റുകളുടെ ഭാഗമാകുന്നതും അപൂര്‍വമാണ്.

കോളിവുഡിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സ്ത്രീകേന്ദ്രീകൃത ചിത്രം വെളുപ്പിന് പ്രദര്‍ശിപ്പിക്കുന്നതും ഹൗസ് ഫുള്‍ ആകുന്നതും നയന്‍താര അഭിനയിച്ച് കസറിയ 'കോലമാവ് കോകില'യിലൂടെയാണ്. 'ഇമയ്ക്കാ നൊടികളി'ലെ സിബിഐ ഓഫിസറുടെ വേഷവും പ്രേക്ഷകര്‍ രണ്ടുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. നയന്‍താര ചിത്രങ്ങള്‍ തമിഴ്‌നാട്ടില്‍ വന്‍വിജയമാണ് നേടുന്നത്. ഒരു ചിത്രം റിലീസ് ആയി ആഴ്ചകള്‍ക്കുള്ളില്‍ അടുത്തതും റിലീസ് ചെയ്യാന്‍ നായകന്മാര്‍ പോലും സമ്മതിക്കാത്ത ഇന്നത്തെ സാഹചര്യത്തിലാണ് നയന്‍സിന്റേതായി ഓഗസ്റ്റ് മാസം റിലീസായ രണ്ടുചിത്രങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിക്കുന്നത്. കോലമാവ് കോകില 17 ദിവസം കൊണ്ട് നേടിയത് 27 കോടി രൂപയാണ്. നേരത്തെ നയന്‍താര നായികയായെത്തിയ മായ നേടിയത് 50 കോടി രൂപയാണ്. ജില്ലാ കളക്ടറുടെ വേഷത്തിലെത്തിയ അരം 13.5 കോടി രൂപയാണ് നേടിയത്.

'നയന്‍താര ഒരു ചിത്രത്തിനുവേണ്ടി എടുക്കുന്ന എഫേര്‍ട്ട് എത്ര പ്രശംസിച്ചാലും മതിയാവില്ല. ഫീമെയില്‍ ഓറിയന്റഡ് സബ്‌ജെക്ട് എന്നുകേട്ടാല്‍ സിനിമ ആദ്യചര്‍ച്ചയില്‍ തന്നെ കച്ചവടമാകാത്ത അവസ്ഥ ഉണ്ടായിരുന്നു. അതിനു മാറ്റം വരാന്‍ നയന്‍താര ഒരുപാട് പരിശ്രമിച്ചിട്ടുണ്ട്. സ്വന്തമായൊരു മാര്‍ക്കറ്റ് കണ്ടെത്തുന്നത് സ്ത്രീയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. അത് നേടിയെടുത്ത നയന്‍സ് അഭിനന്ദനം അര്‍ഹിക്കുന്നു' പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു നടത്തിയ അഭിമുഖത്തിനിടയില്‍ നടി ജ്യോതികയാണ് ഇങ്ങനെ പറഞ്ഞത്.

എല്ലാവരോടും അങ്ങേയറ്റം വിനയത്തോടെ സംസാരിക്കുന്ന നയന്‍താര കുറച്ചധികം പ്രൈവസി ആഗ്രഹിക്കുന്ന ആളാണ്. പല രഹസ്യങ്ങളും വിട്ടുപറയുകയുമില്ല. സംവിധായകന്‍ വിഘ്‌നേഷ് ശിവയുമൊത്ത് ജന്മദിനം ആഘോഷിക്കാന്‍ അമേരിക്കയില്‍ പോയപ്പോള്‍ പോലും താന്‍ പ്രണയത്തിലാണെന്ന് ലേഡി സൂപ്പര്‍ സ്റ്റാര്‍ സമ്മതിച്ചിരുന്നില്ല. എന്നാല്‍ ചെന്നൈയില്‍ നടന്ന അവാര്‍ഡ് ദാനച്ചടങ്ങില്‍ തനിക്ക് ലഭിച്ച പുരസ്‌കാരം മാതാപിതാക്കള്‍ക്കൊപ്പം പ്രതിശ്രുത വരന്റെ പിന്തുണയ്ക്കുകൂടി സമര്‍പ്പിച്ചപ്പോള്‍ കാര്യങ്ങള്‍ ഏകദേശം വ്യക്തമായി. അടുത്തിടെ നയന്‍താര ഒരു ആഡംബര കാര്‍ വാങ്ങിയതിനൊപ്പം അതുപോലൊന്ന് വിഘ്‌നേഷിന് സമ്മാനിക്കുകയും ചെയ്തു.

നയന്‍താരയ്ക്ക് മനസുകൊണ്ട് ഏറെ അടുപ്പമുള്ളതാണ് പഞ്ചാബിലെ സുവര്‍ണ ക്ഷേത്രം. ഇടയ്ക്കിടെ സന്ദര്‍ശനം നടത്തുന്ന പതിവും ഉണ്ട്. ഇക്കുറി, വിഘ്‌നേഷിനൊപ്പം നയന്‍സ് പ്രാര്‍ത്ഥനയ്‌ക്കെത്തിയത്, രഹസ്യമായിരുന്നില്ല. അതീവ സന്തോഷത്തോടെ ഒരുമിച്ചുള്ള ചിത്രങ്ങള്‍ 'നയന്‍താര ലൈവ്' എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടു. സംവിധായകന്‍ ആറ്റലിക്കും ഭാര്യയ്ക്കുമൊപ്പം ഇരുവരും ദീപാവലി ആഘോഷിച്ച ചിത്രവും ആരാധകര്‍ക്കായി പങ്കുരച്ചിരുന്നു. നയന്‍താര നായികയായി 2015 ല്‍ റിലീസായ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്റെ കഥയും സംവിധാനവും വിഘ്‌നേഷിന്റേതായിരുന്നു. ഐരാ എന്ന തമിഴ് ഹൊറര്‍ ചിത്രത്തിലൂടെ ആദ്യമായി ഇരട്ടവേഷം കൈകാര്യം ചെയ്യുന്നതിന്റെ ത്രില്ലിലാണ് നയന്‍സ് ഇപ്പോള്‍. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമയിലൂടെ നയന്‍താരയെ മലയാളത്തില്‍ വീണ്ടും കാണാം എന്ന പ്രതീക്ഷയാണ് മലയാളി പ്രേക്ഷകര്‍ക്ക്. തളത്തില്‍ ദിനേശനായി നിവിനും ശോഭയായി നയന്‍താരയും ചേരുമ്പോള്‍ ഹാസ്യത്തിന്റെ പുതിയ രസക്കൂട്ട് പിറക്കുമെന്നു തന്നെ കരുതാം.
കടപ്പാട് മംഗളം

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍സ്ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍സ്ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍സ്ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍സ്ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക