Image

കോടതി വിധിക്ക്‌ എതിരായി ഒരു ആചാരവും നിലനില്‍ക്കില്ല: അഡ്വ.ഹരീഷ്‌

Published on 13 November, 2018
കോടതി വിധിക്ക്‌ എതിരായി ഒരു ആചാരവും നിലനില്‍ക്കില്ല: അഡ്വ.ഹരീഷ്‌
ശബരിമല വിഷയത്തില്‍ കോടതി യുക്തിപരമായാണ്‌ വാദം കേട്ടിരുന്നതെങ്കില്‍ ശബരിമല ടൈഗര്‍ റിസര്‍വ്‌ മേഖല ആയി പ്രഖ്യാപിക്കുമായിരുന്നു എന്ന്‌ അഡ്വ. ഹരീഷ്‌ വാസുദേവന്‍. ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ക്ഷേത്ര പ്രവേശന വിളംബരം വാര്‍ഷിക ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വസിക്കാന്‍ ഉള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്‌.

എന്നാല്‍ ഒരാളുടെ വിശ്വാസത്തില്‍ മറ്റൊരാള്‍ ഇടപെട്ടു അങ്ങിനെയെ ചെയ്യാവു എന്ന്‌ പറയുമ്പോള്‍ കോടതിക്ക്‌ അത്‌ നോക്കി നില്‍ക്കാനും ആകില്ല. അത്‌ കൊണ്ട്‌ തന്നെ സ്‌ത്രീകളെ രണ്ടാം കിടക്കാരാക്കുന്ന ഒരു ആചാരവും നിയമം അനുവദിക്കില്ല. കോടതി വിധിക്ക്‌ എതിരായി ഒരു ആചാരവും നിലനില്‍ക്കില്ലെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണഘടന സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ ഉള്ളതാണ്‌.

മതവിശ്വാസത്തിന്‌ ഉള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്‌. എന്നാല്‍ അതു അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കൂടെ കൂട്ടാന്‍ ഉള്ളത്‌ അല്ല.

പൗരന്റെ അവകാശങ്ങളെ കുറിച്ച്‌ ഭരണഘടന വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്‌. അതു കേവലം അംബേദ്‌ക്കര്‍ എഴുതി നെഹ്‌റു ഒപ്പിട്ട ഒന്നല്ല. കൃത്യമായ ബോധ്യത്തോടെ കോണ്‍സ്റ്റിട്യൂഷന്‍ അസംബ്ലി ചേര്‍ന്ന്‌ രൂപീകരിച്ച ഒന്നാണ്‌. പ്രതിഷ്‌ഠയുടെതാണ്‌ അമ്പലം എന്ന്‌ ചിലര്‍ വാദിക്കുന്നു.
എന്നാല്‍ അമ്പലം ഓരോ പൗരന്റെതുമാണ്‌. വോട്ട്‌ പോയാലും വിധി നടപ്പാക്കും എന്ന്‌ ഒരു സര്‍ക്കാര്‍ ആര്‍ജ്ജവത്തോടു കൂടി ഉറച്ച നിലപാട്‌ എടുക്കുമ്പോള്‍ ജനാധിപത്യ വിശ്വാസികള്‍ മറ്റെല്ലാ അഭിപ്രായ ഭിന്നതകളും മാറ്റി വച്ചു കയ്യടിച്ചു പോകുന്നത്‌ സ്വാഭാവികം മാത്രം ആണെന്നും ഹരീഷ്‌ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക