Image

സര്‍ദാര്‍ പട്ടേല്‍, ഇന്ത്യയുടെ ഉരുക്കു മനുഷ്യനും ഉരുക്കു പ്രതിമയും (ജോസഫ് പടന്നമാക്കല്‍)

Published on 13 November, 2018
സര്‍ദാര്‍ പട്ടേല്‍, ഇന്ത്യയുടെ ഉരുക്കു മനുഷ്യനും ഉരുക്കു പ്രതിമയും (ജോസഫ് പടന്നമാക്കല്‍)
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിനെപ്പറ്റി സാമാന്യ ജനങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത നിരവധി കാര്യങ്ങളുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ച പട്ടേല്‍ പ്രസിദ്ധനായ ഒരു വക്കീലെന്ന നിലയിലും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകനെന്ന നിലയിലും സമകാലിക ജനങ്ങളുടെയിടയില്‍ ആദരണീയനായിരുന്നു. പത്താം ക്ലാസ് പാസായത് ഇരുപത്തിരണ്ടാം വയസിലാണ്. മുപ്പത്തിയാറാം വയസില്‍ ഇംഗ്ലണ്ടില്‍ പഠനത്തിനായി യാത്ര ചെയ്തു. ഗാന്ധിജി, നെഹ്‌റു, മൗലാന ആസാദ്, സുഭാഷ് ചന്ദ്ര ബോസ് എന്നിവരോടൊപ്പം ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ മുന്നണി പോരാളിയായിരുന്നു. രാഷ്ട്രത്തിന്റെ ഉരുക്കുമനുഷ്യനെന്നും അറിയപ്പെട്ടിരുന്നു. നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനോട് ചേര്‍ത്ത ധീരനായ ഭരണാധികാരിയായിരുന്നു അദ്ദേഹം.

വല്ലഭായ് പട്ടേല്‍ 1875 ഒക്ടോബര്‍ മുപ്പത്തിയൊന്നാം തിയതി ഗുജറാത്തിലുള്ള നാദീയ (ചമറശമറ) എന്ന ഗ്രാമത്തില്‍ ജനിച്ചു. 'ലെവ പട്ടീദാര്‍' വിഭാഗത്തിലുള്ള കാസ്റ്റില്‍ സാമാന്യം നല്ല ഭൂസ്വത്തുള്ള ഒരു കുടുംബത്തിലാണ്! പട്ടേല്‍ ജനിച്ചത്. പാരമ്പര്യമായ ഹിന്ദുമതത്തില്‍ ഈ കുടുംബം അടിയുറച്ച് വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്‍റെ പിതാവ് ഝാന്‍സി റാണിയോടൊപ്പം പട്ടാളത്തില്‍ ജോലി ചെയ്തിരുന്നു. 'അമ്മ വീട്ടുകാര്യങ്ങളും നോക്കി സദാ പ്രാര്‍ത്ഥനകളിലും ആത്മീയ ചിന്തകളിലും മുഴുകിയിരുന്ന ഒരു സാധു സ്ത്രീയുമായിരുന്നു. പട്ടേല്‍, ഗുജറാത്തു ഭാഷയില്‍ െ്രെപമറി വിദ്യാഭ്യാസം തുടങ്ങിയെങ്കിലും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠനം ആരംഭിച്ചു. 1897ല്‍ ഹൈസ്കൂള്‍ പാസ്സായി. അതിനു ശേഷം നിയമം പഠിക്കാന്‍ 1910ല്‍ ഇംഗ്ലണ്ടില്‍ യാത്ര ചെയ്തു. 1913ല്‍ മിഡില്‍ടെന്‍ സ്കൂളില്‍ ബിരുദമെടുക്കാന്‍ മുപ്പത്തിയാറു മാസം പഠിക്കേണ്ട കോഴ്‌സ് മുപ്പതു മാസം കൊണ്ട് ഒന്നാം റാങ്കില്‍ പൂര്‍ത്തിയാക്കി. ബ്രിട്ടനില്‍ വരുന്നവരെ അദ്ദേഹത്തിന് കോളേജ് വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല.

പട്ടേല്‍, ഗുജറാത്തിലെ ഗോദറായില്‍ നിയമ പരിശീലനം ആരംഭിച്ചു. നിയമത്തിലെ അതീവ പരിജ്ഞാനം മൂലം ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തിന് ഉന്നത ജോലികള്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അതെല്ലാം നിരസിക്കുകയായിരുന്നുണ്ടായത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ നയങ്ങളെയും നിയമങ്ങളെയും സമ്പൂര്‍ണ്ണമായി എതിര്‍ത്തിരുന്നു. സ്വയം വായനയും പഠനവും അദ്ദേഹത്തിന്‍റെ ഹോബിയായിരുന്നു. പതിനാറാം വയസ്സില്‍,1891ല്‍ അദ്ദേഹം സവര്‍ബായ് (ദമ്‌ലൃയമശ) യെ വിവാഹം ചെയ്തു. അവര്‍ക്ക് ഒരു മകനും മകളുമുണ്ടായിരുന്നു. പിന്നീട് നിയമ പ്രാക്ടീസ് അഹമ്മദ് ബാദില്‍ ആരംഭിച്ചു. ഗുജറാത്ത് ക്ലബില്‍ അംഗമെടുത്തപ്പോള്‍ മുതല്‍ ഗാന്ധിജിയുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ പോകുമായിരുന്നു. ഗാന്ധിജിയുടെ വാക്കുകള്‍ പട്ടേലിന്റെ ഹൃദയത്തില്‍ അഗാധമായി പതിഞ്ഞിരുന്നു. പിന്നീട് ഗാന്ധിജിയുടെ ഒരു അനുയായി മാറുകയും ചെയ്തു. 1900ത്തില്‍ ഗോദറായില്‍ പ്ലീഡറായി സ്വന്തം നിലയില്‍ ഒരു ഓഫിസ് ഇട്ടിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം ബോര്‍സാദില്‍ മാറി താമസിച്ചു. ഒരു വക്കീലെന്ന നിലയില്‍ അനേകം കേസുകള്‍ കൈകാര്യം ചെയ്തു വിജയിച്ചതുകൊണ്ടു പ്രസിദ്ധനായി തീര്‍ന്നിരുന്നു. 1908ല്‍ അദ്ദേഹത്തിന്‍റെ ഭാര്യ മരിച്ചു പോയി. ഭാര്യയുടെ മരണശേഷം അദ്ദേഹം ജീവിതകാലം മുഴുവന്‍ അവിവാഹിതനായി ജീവിച്ചു.

1910ല്‍ അദ്ദേഹം അഹമ്മദാബാദില്‍ താമസമാക്കി. അഹമ്മദബാദില്‍ കോടതിയില്‍ പ്രസിദ്ധനായ ഒരു ക്രിമിനല്‍ വക്കീലായി ഉയര്‍ന്നു. അങ്ങേയറ്റം പാശ്ചാത്യ സംസ്ക്കാര പാരമ്പര്യമുള്ള ഒരു ജീവിത സ്‌റ്റൈല്‍ ആയിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ആദ്യകാലങ്ങളില്‍ ഇംഗ്‌ളീഷ്കാരെപോലെ ഫാഷനോടെയുള്ള വേഷവിധാനത്തിലായിരുന്നു നടന്നിരുന്നത്. 1917 ജനുവരി അഞ്ചാം തിയതി അഹമ്മദബാദ് മുനിസിപ്പല്‍ കൗണ്‍സിലറായി തിരഞ്ഞെടുത്തു. ഒരു വോട്ടിനായിരുന്നു 'ദരിയപുര്‍' മണ്ഡലത്തില്‍ നിന്നും ജയിച്ചത്. 1924ല്‍ അഹമ്മദബാദ് മുനിസിപ്പാലിറ്റി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

1921നു മുമ്പു മെഡിക്കല്‍ പരിശോധനയ്ക്കും ആരോഗ്യ പരിപാലനത്തിനുമായി ഇന്ത്യയില്‍ പുനായിലും കറാച്ചിയിലും മാത്രമേ ലബോറട്ടറികളുണ്ടായിരുന്നുള്ളൂ. രോഗ ബാധിതരായ ജനങ്ങളെ പരിശോധിക്കാന്‍ കൂടുതല്‍ ലബോറട്ടറികളുടെ ആവശ്യകതയും സര്‍ദാര്‍ മനസിലാക്കിയിരുന്നു. കുടിവെള്ളത്തില്‍ക്കൂടിയും ഭക്ഷണത്തില്‍ക്കൂടിയും സാംക്രമിക രോഗങ്ങള്‍ നാടു മുഴുവന്‍ പകര്‍ന്നിരുന്ന കാലവുമായിരുന്നു. സാഹിബാഗ് (ടവമവശയമൗഴവ)എന്ന സ്ഥലത്ത് അദ്ദേഹം മൂന്നാമതൊരു ആരോഗ്യ പരിപാലന ലബോറട്ടറി കൂടി സ്ഥാപിച്ചു. 1924ല്‍ ആദ്യമായി ഗുജറാത്ത് ഭാഷയില്‍ ടൈപ്പ് റൈറ്റര്‍ നിര്‍മ്മിച്ചത് പട്ടേലിന്റെ നിര്‍ദേശപ്രകാരമായിരുന്നു. അദ്ദേഹം അഹമ്മദ്ബാദ് മുനിസിപ്പാലിറ്റിക്കുവേണ്ടി 'റെമിഗ്ടണ്‍' കമ്പനിയെ സമീപിക്കുകയൂം ഗുജറാത്ത് ഭാഷയില്‍ ആദ്യത്തെ ടൈപ്പ് റൈറ്റര്‍ നിര്‍മ്മിച്ചതിന് 4000 രൂപ കൊടുക്കുകയും ചെയ്തു. മുനിസിപ്പല്‍ നിയമം അനുസരിച്ച് തിരഞ്ഞെടുപ്പ് വരുമ്പോള്‍ സ്ത്രീകള്‍ക്ക് വോട്ടവകാശമില്ലായിരുന്നു. 1913 ഫെബ്രുവരി മൂന്നാംതിയതി നിലവിലുള്ള സ്ത്രീ വിവേചന നിയമത്തിന് ഭേദഗതി വരുത്തി. അതനുസരിച്ച് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും വോട്ടവകാശം ചെയ്യാമെന്നുള്ള നിയമം പാസ്സാക്കി. സ്ത്രീകളെ ഭരണത്തില്‍നിന്നും മാറ്റി നിര്‍ത്തിയാല്‍ അമ്പതു ശതമാനം വരുന്ന സ്ത്രീകളോടുള്ള അനീതിയാണെന്നും അദ്ദേഹം വീറോടെ വാദിച്ചിരുന്നു. 1927ല്‍ ഗുജറാത്തില്‍ ഒരു സിവില്‍ ഹോസ്പിറ്റല്‍ പണിയാനായി പത്തുലക്ഷം രൂപ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അനുവദിക്കുകയും ചെയ്തു. 21 ഏക്കര്‍ സ്ഥലവും കെട്ടിടങ്ങളും പണിയാനുള്ള തുക പൊതുജനങ്ങളില്‍നിന്ന് സര്‍ദാര്‍ ശേഖരിച്ച് ഹോസ്പിറ്റല്‍ സ്ഥാപിച്ചു.

1917ല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഗുജറാത്ത് വിഭാഗം സെക്രട്ടറിയായി തിരഞ്ഞെടുത്തു. 1918ല്‍ നികുതി നിഷേധ പ്രക്ഷോപണം അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. അക്കാലത്തെ പ്രളയം കൊണ്ട് ദുരിതമനുഭവിക്കുന്ന കര്‍ഷക ജനതയ്ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ അമിത നികുതി ചുമത്തുന്നതിനെതിരെ സംഘടിപ്പിച്ച ഒരു പ്രക്ഷോപണമായിരുന്നു അത്. കൃഷിക്കാരുടെ ഒരു ഐക്യവേദി സ്ഥാപിച്ചതില്‍ പിന്നീടാണ് 'സര്‍ദാര്‍' എന്ന് അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങിയത്. 1928ല്‍ ബാര്‍ദോളിയില്‍ കൃഷിക്കാര്‍ക്ക് വീണ്ടും നികുതി വര്‍ദ്ധിപ്പിച്ചപ്പോള്‍ കൃഷിക്കാര്‍ നികുതി കൊടുക്കില്ലെന്ന് തീരുമാനിച്ചു. പ്രതികാരമായി സര്‍ക്കാര്‍ അവരുടെ ഭൂമി പിടിച്ചെടുത്തു. കൃഷിക്കാരുടെ ഈ ലഹള ആറുമാസത്തോളം നീണ്ടു നിന്നിരുന്നു. സര്‍ക്കാരും കൃഷിക്കാരുടെ പ്രതിനിധികളും പട്ടേലുമായുള്ള ചര്‍ച്ചകളില്‍ക്കൂടി ഭൂമി പിന്നീട് മടക്കിക്കൊടുക്കുകയും ചെയ്തു.

നിസ്സഹകരണ പ്രസ്ഥാനം ഗാന്ധിജി തുടങ്ങിയപ്പോള്‍ സര്‍ദാര്‍ പട്ടേല്‍ അതിന് പൂര്‍ണ്ണ പിന്തുണ നല്‍കി. ഗാന്ധിജിയോടൊപ്പം അദ്ദേഹം രാഷ്ട്രം മുഴുവന്‍ യാത്ര ചെയ്യുകയും മൂന്നു ലക്ഷം ജനങ്ങളെ വിപ്ലവത്തിനായി റിക്രൂട്ട് ചെയ്യുകയും ചെയ്തു. ഒന്നര മില്യണ്‍ രൂപാ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിക്കുകയും ചെയ്തു. 1930ല്‍ സര്‍ദാര്‍ പട്ടേലും മഹാത്മാ ഗാന്ധിയോടൊപ്പം ഉപ്പുസത്യാഗ്രഹത്തില്‍ പങ്കുചേര്‍ന്നിരുന്നു. അദ്ദേഹത്തിന്‍റെ ചരിത്രപ്രസിദ്ധങ്ങളായ പ്രസംഗങ്ങള്‍ ജനങ്ങളെ ആവേശഭരിതരാക്കിയിരുന്നു. അതുമൂലം അനേകായിരങ്ങളെ ഉപ്പുസത്യാഗ്രഹത്തിലേക്ക് ആകര്‍ഷിക്കുകയുമുണ്ടായി. ഗാന്ധിജി ജയിലിലായിരുന്ന സമയം കോണ്‍ഗ്രസ്സിന്റെ ആവശ്യപ്രകാരം ഗുജറാത്തില്‍ സത്യാഗ്രഹത്തിനായുള്ള ഘോഷയാത്രകള്‍ സംഘടിപ്പിച്ചിരുന്നതും പട്ടേലായിരുന്നു. പട്ടേലിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ വൈസ്രോയി ലോര്‍ഡ് ഇര്‍വിനും ഗാന്ധിജിയും തമ്മിലുണ്ടാക്കിയ ഉടമ്പടി പ്രകാരം 1931ല്‍ പട്ടേലിനെ സ്വതന്ത്രമാക്കി. സുപ്രസിദ്ധമായ ആ ഉടമ്പടിയെ ഗാന്ധിഇര്‍വിന്‍ കരാര്‍ എന്നറിയപ്പെടുന്നു.

1931ല്‍ കറാച്ചിയില്‍ നടത്തിയ സമ്മേളനത്തില്‍ പട്ടേലിനെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുത്തു. അന്നുകൂടിയ സമ്മേളനത്തില്‍ കോണ്‍ഗ്രസ്സിന്റെ ഭാവി പരിപാടികളെപ്പറ്റി സുപ്രധാനങ്ങളായ തീരുമാനങ്ങളെടുക്കുകയും ചെയ്തു. മാനുഷിക അവകാശങ്ങള്‍ക്കായും മൗലിക സ്വാതന്ത്ര്യത്തിനായും സമരമുന്നണികള്‍ ശക്തമാക്കാനും തീരുമാനിച്ചു. ഒരു മതേതര രാഷ്ട്രത്തിനായി കോണ്‍ഗ്രസ്സ് ഉറച്ച നിലപാടെടുക്കുകയും വിളംബരം ചെയ്യുകയുമുണ്ടായി. 1942ലെ ക്വിറ്റ് ഇന്ത്യ സമര മുന്നണിയില്‍ ഗാന്ധിജിക്ക് പട്ടേലിന്റെ സമ്പൂര്‍ണ്ണ പിന്തുണയുണ്ടായിരുന്നു. അന്നുള്ള നേതാക്കന്മാരില്‍ ചിലര്‍ പട്ടേലിന്റെ തീരുമാനങ്ങളെ വിമര്‍ശിക്കുന്നുമുണ്ടായിരുന്നു. 1942ല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും 1945 വരെ അഹമ്മദ്‌നഗറിലുള്ള ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം മറ്റു കോണ്‍ഗ്രസ്സ് നേതാക്കളും ജയിലില്‍ കിടപ്പുണ്ടായിരുന്നു.

കോണ്‍ഗ്രസ്സിലെ ചില പ്രമുഖ നേതാക്കന്മാരുമായുള്ള ഏറ്റുമുട്ടലുകള്‍ സര്‍ദാറിന്റെ ജീവിതത്തില്‍ നിത്യ സംഭവങ്ങളായിരുന്നു. പട്ടേല്‍ ഒരു വിപ്ലവകാരിയായിരുന്നില്ല. എങ്കിലും ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ കണ്ടിരുന്നത് അപകടകാരിയായ ഒരു ശത്രുവിനെപ്പോലെയാണ്.1928 മുതല്‍ 1931 വരെയുള്ള കോണ്‍ഗ്രസ്സ് സംഘടനയ്ക്കുള്ളിലെ വിവാദങ്ങളില്‍ പട്ടേല്‍ മോത്തിലാല്‍ നെഹ്‌റുവിന്റെയും ഗാന്ധിജിയുടെയും തത്ത്വങ്ങള്‍ പിന്തുടര്‍ന്നിരുന്നു. എന്നാല്‍ നെഹ്രുവിന്റെയോ സുഭാഷ് ചന്ദ്രബോസിന്റെയോ ആശയങ്ങളോട് യോജിച്ചിരുന്നില്ല. ബ്രിട്ടീഷ് കോമ്മണ്‍ വെല്‍ത്ത് രാഷ്ടങ്ങളോട് സഹകരിച്ചുള്ള നയമാണ് ഇന്ത്യയ്ക്ക് വേണ്ടതെന്നും വാദിച്ചു. 1936ല്‍ നെഹ്‌റു, ഇന്ത്യ ഒരു സോഷ്യലിസ്റ്റു രാഷ്ട്രമായി രൂപാന്തരപ്പെടുത്തണമെന്ന് പദ്ധതിയിട്ടപ്പോള്‍ അതിനെ ഏറ്റവും അധികം എതിര്‍ത്തിരുന്നത് പട്ടേലായിരുന്നു. നേതാജി സുഭാഷ് ബോസിന്റെ ആശയങ്ങളോടും പട്ടേലിന് യോജിപ്പുണ്ടായിരുന്നില്ല. പാര്‍ട്ടിക്കുള്ളില്‍ അധികാരം കയ്യടക്കാനായിരുന്നു ബോസ് ശ്രമിച്ചിരുന്നതെന്നും പട്ടേല്‍ കരുതി.

1917വരെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വ്യത്യസ്തമായ ഒരു നിലപാടായിരുന്നു പട്ടേലിനുണ്ടായിരുന്നത്. മഹാത്മാഗാന്ധിയെ കണ്ടു മുട്ടിയ നാള്‍ മുതല്‍ ഗാന്ധിജിയുടെ ഒരു ആരാധകനായി തീര്‍ന്നു. ഗാന്ധിജിയുടെ ചിന്താഗതികളിലും തത്ത്വചിന്തകളിലും പട്ടേല്‍ ആകൃഷ്ടനായിരുന്നു. അക്രമ രാഹത്യ ചിന്തകളും സത്യാഗ്രഹ മുന്നേറ്റങ്ങളും പട്ടേലിന് ഉത്തേജനം നല്‍കിയിരുന്നു. എങ്കിലും ഗാന്ധിജിയുടെ മുഴുവന്‍ ആശയങ്ങളെയും സ്വീകരിച്ചിരുന്നില്ല. സാമൂഹിക പ്രശ്‌നങ്ങളിലും സാമ്പത്തിക നയങ്ങളിലും ഗാന്ധിജിയില്‍ നിന്നും അദ്ദേഹം വ്യത്യസ്തനായിരുന്നു. ഗാന്ധിജിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ പട്ടേല്‍ തന്റെ വേഷങ്ങളിലും ജനങ്ങളോടുള്ള പെരുമാറ്റങ്ങളിലും മാറ്റങ്ങള്‍ വരുത്തി. ഇന്ത്യന്‍ രീതിയില്‍ ഒരു ഇന്ത്യന്‍ കര്‍ഷകന്റെ വേഷം ധരിക്കുവാനും ആരംഭിച്ചു. രാഷ്ട്രീയ ജീവിതത്തിലുടനീളം അദ്ദേഹം മഹാത്മാ ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്നു. ബ്രിട്ടീഷുകാരെ ഭാരതത്തില്‍ നിന്നും തുരത്താന്‍ വേണ്ടിയുള്ള ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തെ നെഹ്രുവും രാജഗോപാലാചാരിയും, മൗലാന ആസാദും എതിര്‍ത്തപ്പോള്‍ അദ്ദേഹം ഗാന്ധിജിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുകയാണുണ്ടായത്. പ്രധാനമന്ത്രിയാകാന്‍ എല്ലാ സാധ്യതകളും തെളിഞ്ഞു വന്നിട്ടും ഗാന്ധിജിയുടെ അഭ്യര്‍ത്ഥന മാനിച്ച് അദ്ദേഹം ആ പദവി വേണ്ടെന്നു വെക്കുകയായിരുന്നു.

സ്വാതന്ത്ര്യ സമരത്തില്‍ വിപ്ലവാശയങ്ങളെ നെഹ്‌റു പിന്താങ്ങിയിരുന്നു. എന്നാല്‍ പട്ടേല്‍ നെഹൃവിനോടൊപ്പം വിപ്ലവ മുന്നേറ്റങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. സാമ്പത്തിക തലങ്ങളില്‍ നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് ആശയങ്ങളെ എതിര്‍ത്തിരുന്നു. യുദ്ധകാലത്ത് ഗാന്ധിജിയുടെ പ്രായോഗികമല്ലാത്ത അക്രമരാഹിത്യ നയങ്ങളെ പട്ടേല്‍ അനുകൂലിച്ചിരുന്നില്ല. ജപ്പാന്‍ ഏതു സമയത്തും ഇന്ത്യയെ ആക്രമിക്കുമെന്ന കിംവദന്തികളുമുണ്ടായിരുന്നു. ഇന്ത്യയ്ക്ക് അധികാരം കൈമാറുന്ന വേളയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിഭജനത്തെയും പട്ടേല്‍ എതിര്‍ത്തിരുന്നു. ഗാന്ധിജിയുമായി അക്കാര്യത്തില്‍ തീവ്ര അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുകയും ചെയ്തു.

സ്വാതന്ത്ര്യ നാളുകളില്‍ കോണ്‍ഗ്രസ്സ് പ്രസിഡണ്ടാകാന്‍ ജനസമ്മതിയുണ്ടായിരുന്ന വ്യക്തി പട്ടേലായിരുന്നെങ്കിലും ഗാന്ധിജിയുടെ സ്വാധീനത്തില്‍ നെഹ്‌റു കോണ്‍ഗ്രസ് പ്രസിഡന്റായി. കോണ്‍ഗ്രസ്സ് പ്രസിഡന്റ് എന്ന നിലയില്‍ ബ്രിട്ടീഷ് വൈസറായി നെഹ്രുവിനോട് ഒരു താല്‍ക്കാലിക സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെയും കോണ്‍ഗ്രസ്സിന്റെയും പിന്തുണപ്രകാരം ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി സ്ഥാനം ലഭിക്കേണ്ടിയിരുന്നത് പട്ടേലിനായിരുന്നു. 1947ല്‍ താല്‍ക്കാലിക മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന അദ്ദേഹം ഗുജറാത്തില്‍ക്കൂടി യാത്ര ചെയ്തു. 'പരസ്പ്പരം മല്ലടിക്കാതെ മതസൗഹാര്‍ദ്ദത്തോടെ സമാധാനമായി ജീവിക്കാന്‍' ഹിന്ദുക്കളോടും മുസ്ലിമുകളോടും ആഹ്വാനം ചെയ്തു. 'പഴയതിനെ ഇല്ലാതാക്കി സമാധാനത്തിനായി പുത്തനായ ഒരു വ്യവസ്ഥിതി സ്ഥാപിക്കണമെന്ന്' രാഷ്ട്രത്തോടായി ആഹ്വാനം ചെയ്തിരുന്നു. അദ്ദേഹം പറഞ്ഞു, "നാം പരമാധികാരമുള്ള ഒരു രാഷ്ട്രം ആയെങ്കിലും ആഭ്യന്തരകാര്യങ്ങളില്‍ ഇന്നു നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് കോട്ടം തട്ടുന്നു. സ്വാതന്ത്ര്യത്തിനുമുമ്പുണ്ടായിരുന്ന നമ്മുടെ ഐക്യവും തകര്‍ന്നുകൊണ്ടിരിക്കുന്നു. തീവ്രമായ ദേശീയതയും സമത്വവുമാണ് നമുക്കിന്ന് ആവശ്യം. അവിടം മതങ്ങള്‍ തമ്മില്‍ പരസ്പ്പരം മല്ലടിക്കാനുള്ളതല്ല." 'ഹിന്ദു മുസ്ലിം വര്‍ഗീയ ലഹളകള്‍ രാജ്യത്തെ അരാജകത്തിലെത്തിക്കുമെന്നും കേന്ദ്ര ഭരണ സംവിധാനം തകരുമെന്നും' പട്ടേല്‍ ലഹളക്കാരോട് ആഹ്വാനം ചെയ്തുകൊണ്ടിരുന്നു. 'ഒരു ജനാധിപത്യ രാഷ്ട്രം ഒരിക്കലും സ്ഥാപിക്കാന്‍ സാധിക്കില്ലെന്നും' അദ്ദേഹം ഓര്‍മ്മിപ്പിച്ചിരുന്നു'.

ഇന്ത്യയുടെ 562 കൊളോണിയല്‍ രാജാക്കന്മാരെ രമ്യതയിലാക്കി അവരുടെ രാജ്യങ്ങള്‍ ഇന്ത്യന്‍ യൂണിയനോട് ചേര്‍ത്തതില്‍ അദ്ദേഹം നിര്‍ണ്ണായകമായ ഒരു പങ്ക് വഹിച്ചിരുന്നു. കൊളോണിയല്‍ രാജാക്കന്മാര്‍ക്ക് ഒന്നുകില്‍ പാക്കിസ്ഥാനോടോ അല്ലെങ്കില്‍ ഇന്ത്യയോടൊ ചേരാമെന്ന് ബ്രിട്ടീഷ് ഭരണകൂടം ഒരു നിയമം വെച്ചിരുന്നു. അതുമല്ലെങ്കില്‍ അവര്‍ക്ക് സ്വതന്ത്ര രാജ്യമായി നിലകൊള്ളാനുള്ള സ്വാതന്ത്ര്യവുമുണ്ടായിരുന്നു. 1947ല്‍ ഇന്ത്യയുടെ അഖണ്ഡത കാത്തു സൂക്ഷിക്കാനുള്ള ജോലി കോണ്‍ഗ്രസ്സ് പാര്‍ട്ടി സര്‍ദാര്‍ വല്ലഭായി പട്ടേലിനാണ് നല്‍കിയത്. ജമ്മു കാശ്മീര്‍, ഹൈദ്രബാദ് രാജ്യങ്ങളൊഴിച്ച് എല്ലാ കൊളോണിയല്‍ രാജ്യങ്ങളും ഇന്ത്യന്‍ യൂണിയനോട് ചേര്‍ന്നു. ഹൈദരാബാദിലേക്ക് ഇന്ത്യന്‍ പട്ടാളം എത്തിയപ്പോഴാണ് ഹൈദ്രബാദ് തീരുമാനം മാറ്റിയതും ഇന്ത്യന്‍ യൂണിയനോട് ചേര്‍ന്നതും.

പട്ടേലിന്റെ ശുപാര്‍ശ പ്രകാരമാണ്, ഇന്ത്യക്ക് തനതായ ഒരു ഭരണഘടന സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ത്യന്‍ പോലീസ് സര്‍വീസ് ഏകോപിപ്പിച്ചതും ഗുജറാത്തില്‍ സൗരാഷ്ട്രയിലുള്ള സോമനാഥ അമ്പലം പുനരുദ്ധരിച്ചതും പട്ടേലായിരുന്നു. 'ഇന്ത്യന്‍ സിവില്‍ സര്‍വീസ്' പരീക്ഷകള്‍ സ്വതന്ത്ര ഇന്ത്യയില്‍ തുടങ്ങാന്‍ കാരണവും അദ്ദേഹമായിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്ന സിവില്‍ സര്‍വീസ്, ബ്രിട്ടീഷ് ഭരണം ഇന്ത്യയില്‍ ഉറപ്പിക്കുന്നതിനു മാത്രമായിരുന്നു. അതേ സമയം സര്‍ദാര്‍ പട്ടേല്‍ ശക്തമായ സ്വതന്ത്ര ഇന്ത്യയ്ക്ക് വേണ്ടി സിവില്‍ സര്‍വീസ് പ്രസ്ഥാനം ആരംഭിച്ചു. അദ്ദേഹത്തിന്‍റെ ആഭ്യന്തരതലങ്ങളിലുള്ള സിവില്‍ സര്‍വീസ് രൂപീകരണം നെഹ്‌റു സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. എന്നിരുന്നാലും ഈ സര്‍വിസുകള്‍ പട്ടേലിന്റെ ആശയങ്ങളെ പിന്തുടരുന്നുവോയെന്ന് സംശയമാണ്. സേവന മേഖലകള്‍ മുഴുവന്‍ അഴിമതികള്‍ നിറഞ്ഞിരിക്കുന്നു. സിവില്‍ സര്‍വീസ് ഒന്നാകെ രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങള്‍ മാത്രമാണ്. സര്‍ക്കാരിന്റെ വെള്ളാനകളായ ബ്രിട്ടീഷ് മേധാവിത്വം പുലര്‍ത്തുന്ന ഒരു പറ്റം ഉദ്യോഗസ്ഥന്മാര്‍ എന്നു മാത്രമേ സിവില്‍ സര്‍വീസിനെ കണക്കാക്കാന്‍ സാധിക്കുള്ളൂ. എങ്കിലും ശക്തമായ ഇന്ത്യയുടെ ഒരു കാഴ്ചപ്പാട് പട്ടേലിനുണ്ടായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അത് യാഥാര്‍ഥ്യമാക്കാന്‍ അദ്ദേഹത്തിനു ആയുസ്സു ലഭിക്കാതെ പോയി.

അതിര്‍ത്തിയുടെ സുരക്ഷിതത്വത്തിനായും പട്ടേല്‍ ബോധവാനായിരുന്നു. ഇന്ത്യന്‍ അതിര്‍ത്തികളില്‍ ആക്രമണങ്ങള്‍ ഏതു സമയത്തും ഉണ്ടാവാമെന്നും ശക്തമായ ഒരു മിലിട്ടറി സംവിധാനം ഇന്ത്യക്ക് ആവശ്യമെന്നും പട്ടേല്‍ നെഹ്‌റുവിന് എഴുതി. ചൈനയുടെ ആക്രമണം മുന്‍കൂട്ടി കണ്ട് ഇന്ത്യയുടെ വടക്കും, വടക്കു കിഴക്കുമുള്ള അതിരുകളില്‍ ശക്തമായ സൈന്യത്തെയും ട്രാന്‍സ്‌പോര്‍ട്ടും കമ്മ്യുണിക്കേഷന്‍സും വികസിപ്പിക്കണമെന്നു നെഹ്രുവിനോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ നെഹ്‌റു പട്ടേലിന്റെ അഭ്യര്‍ത്ഥനയെ ഗൗരവമായി സ്വീകരിച്ചില്ല. 1962ല്‍ ഇന്ത്യ ചൈന യുദ്ധത്തില്‍ക്കൂടി അതിന് വലിയ ഒരു വില കൊടുക്കേണ്ടിയും വന്നു. 1947ല്‍ പാക്കിസ്ഥാന്‍ ജമ്മു കാശ്മീര്‍ ആക്രമിച്ചപ്പോള്‍ അദ്ദേഹം പട്ടാളത്തെ ഉടന്‍ തന്നെ വിപുലീകരിക്കുകയും ചെയ്തു. പാകിസ്ഥാന്‍ പ്രശ്‌നങ്ങളിലും അഭയാര്‍ത്ഥി പ്രശ്‌നങ്ങളിലും നെഹ്രുവും പട്ടേലും തമ്മില്‍ ശക്തമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. വെസ്റ്റ് ബംഗാളിലും പഞ്ചാബിലും ഡല്‍ഹിയിലും അദ്ദേഹം അഭയാര്‍ത്ഥി ക്യാമ്പുകള്‍ സ്ഥാപിച്ചിരുന്നു.

ഗാന്ധിജിയുടെ മരണശേഷം പട്ടേലിന് അതിഗുരുതരമായ ഹൃദയാഘാതം ഉണ്ടായി. സുഖം പ്രാപിച്ചെങ്കിലും ഗാന്ധിജിയുടെ മരണം അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. 1950 ആയപ്പോള്‍ പട്ടേല്‍ അധികകാലം ജീവിച്ചിരിക്കില്ലെന്നും ബോധ്യമായി തുടങ്ങിയിരുന്നു. 1950 നവംബര്‍ രണ്ടാം തിയതി അദ്ദേഹത്തിന്റെ ആരോഗ്യം വഷളാവാന്‍ തുടങ്ങി. 1950 ഡിസംബര്‍ പതിനഞ്ചാം തിയതി മരണമടയുകയും ചെയ്തു. ഇന്ത്യയുടെ ഏറ്റവും പരമോന്നത അവാര്‍ഡായ ഭാരത രത്‌നം മരണശേഷം നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബര്‍ 31 രാഷ്ട്രത്തിന്റെ ഐക്യദിനമായി കൊണ്ടാടുന്നു.

2018 ഒക്ടോബര്‍ മുപ്പതാം തിയതി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പട്ടേലിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. ഗുജറാത്തില്‍ സ്ഥാപിതമായ ഈ പ്രതിമയെ സ്റ്റാച്ച്യൂ ഓഫ് യൂണിറ്റി എന്നാണ് അറിയപ്പെടുന്നത്. 598 അടി പൊക്കവും 787 അടി വിസ്തീര്‍ണ്ണവും ഈ പ്രതിമയ്ക്കുണ്ട്. നര്‍മ്മദാ നദിയിലെ സരോവര്‍ അണക്കെട്ടിന് അഭിമുഖമായി പ്രതിമ നില കൊള്ളുന്നു. ഇന്ത്യയുടെ കാര്‍ഷിക മേഖല വികസനത്തിനായി അണക്കെട്ട് നിര്‍മ്മാണങ്ങളില്‍ പട്ടേല്‍ ജീവിച്ചിരുന്ന നാളുകളില്‍ താല്‍പ്പര്യം കാണിച്ചിരുന്നു. 1993ല്‍ ഈ ഡാമിന്റെ പൂര്‍ത്തീകരണത്തിനായുള്ള ശ്രമങ്ങളെ പരിസ്ഥിതി വാദികള്‍ എതിര്‍ത്തിരുന്നു. തന്മൂലം ഡാമിന് ലഭിക്കേണ്ട ഫണ്ട് വേള്‍ഡ് ബാങ്ക് നിര്‍ത്തല്‍ ചെയ്തു. ആഗോള തലങ്ങളിലുള്ള പരിസ്ഥിതി വാദികളുടെ എതിര്‍പ്പുകളും അണക്കെട്ടു നിര്‍മ്മാണത്തിനു വിഘാതമായുണ്ടായിരുന്നു. അണക്കെട്ടു പണിത കാലത്തെ എതിര്‍പ്പുപോലെ പട്ടേല്‍ പ്രതിമയുടെ കാര്യത്തിലും എതിര്‍പ്പുകള്‍ നാനാഭാഗത്തുനിന്നുമുണ്ടായിരുന്നു. ആദിവാസികളെയും പ്രാകൃത ജനങ്ങളെയും പട്ടേല്‍ പ്രതിമ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളില്‍ നിന്നും കുടിയൊഴിപ്പിച്ചിരുന്നു. അവരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് ബലം പ്രയോഗിച്ചായിരുന്നു ഭൂമി കൈവശപ്പെടുത്തിയത്.

ഇന്ത്യന്‍ ദേശീയതയുടെ പ്രതീകമായ പട്ടേലിന്റെ നാമത്തിലുള്ള സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ നിര്‍മ്മാണം ബിജെപിയുടെ ഒരു അജണ്ടയായിരുന്നു. െ്രെപവറ്റ് നിക്ഷേപവും പൊതു നിക്ഷേപവും സമാഹരിച്ച് പ്രതിമ നിര്‍മ്മിക്കണമെന്നായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ െ്രെപവറ്റ് നിക്ഷേപകരില്‍ നിന്ന് ഉദ്ദേശിച്ച പണം ലഭിക്കാതിരുന്നതിനാല്‍ ഗുജറാത്ത് സര്‍ക്കാര്‍ 417 മില്യണ്‍ ഡോളര്‍ പ്രതിമക്കായി നിക്ഷേപിച്ചു. ഗുജറാത്ത് സര്‍ക്കാര്‍ നിക്ഷേപിച്ച പണം ടൂറിസം വികസനത്തിന് സഹായകമാകുമെന്നും വിശ്വസിക്കുന്നു. പട്ടേലിന്റെ പ്രതിമ സ്ഥല വാസികളുടെ സാംസ്ക്കാരിക മുന്നേറ്റത്തിനു വഴി തെളിയിക്കുമെന്നും പ്രതീക്ഷകളുണ്ട്.

യുവജനങ്ങളാണ് പ്രതിമയുടെ നിര്‍മ്മാണത്തെപ്പറ്റി അപലപിച്ചുകൊണ്ടു വിമര്‍ശനങ്ങളുമായി രംഗത്തു വന്നിരിക്കുന്നത്. ഇത്രമാത്രം ഭീമമായ തുക ഇന്ത്യയുടെ മറ്റു വികസന പദ്ധതികള്‍ക്കായി പ്രയോജനപ്പെടുത്താമായിരുന്നെന്ന് അവര്‍ കണക്കു കൂട്ടുന്നു. വിമര്‍ശനങ്ങള്‍ക്കെല്ലാം സത്യമുണ്ടെങ്കിലും സര്‍ദാര്‍ വല്ലഭായി പട്ടേലിനെ സ്വതന്ത്ര ഇന്ത്യയ്ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. ഒരു രാഷ്ട്രം, ഒരു സംസ്ക്കാരം ഒരു ജനതയെന്നായിരുന്നു പട്ടേലിന്റെ സ്വപ്നം. അദ്ദേഹം ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രിയായിരുന്നെങ്കില്‍ ഇന്ത്യ സാമ്പത്തിക പുരോഗതി കൈവരിച്ച രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്നു മറ്റൊരു ലോകമായി മാറുമായിരുന്നു.

സര്‍ദാര്‍ പട്ടേല്‍ , ഉദാരവല്‍ക്കരണ വ്യവസായങ്ങള്‍ക്ക് അനുകൂലമായിരുന്നു. നെഹ്രുവിന്റെ പൊതുമേഖലകളിലുള്ള വ്യവസായ നയങ്ങളെ പരിപൂര്‍ണ്ണമായും എതിര്‍ത്തിരുന്നു. പട്ടേല്‍ അക്കാലങ്ങളില്‍ ഇന്ത്യയിലെ വന്‍ വ്യവസായികളുമായി രമ്യതയിലായിരുന്നു. വാസ്തവത്തില്‍ രാഷ്ട്രശില്പി സര്‍ദാര്‍ പട്ടേലാണ്. അദ്ദേഹം സ്വതന്ത്ര ഇന്ത്യയില്‍ മൂന്നു വര്‍ഷം മാത്രമേ ജീവിച്ചുള്ളൂ. പട്ടേലിനു ദീര്‍ഘായുസ് ലഭിച്ചിരുന്നെങ്കില്‍ ഇന്ത്യ ഇന്ന് ലോകത്തിലെ ഒന്നാം നിരയിലുള്ള ഒരു രാജ്യമായി വികസിക്കുമായിരുന്നു.

സര്‍ദാര്‍ പട്ടേലിനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഇന്ത്യയുടെ ചരിത്രം അപൂര്‍ണ്ണമാണ്. അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകള്‍, പ്രവര്‍ത്തനങ്ങള്‍, തത്ത്വചിന്തകള്‍ എല്ലാം ചരിത്രത്തിലെ സുവര്‍ണ്ണ താളുകളില്‍ ലിഖിതം ചെയ്തിട്ടുണ്ട്. സങ്കീര്‍ണ്ണമായ ഒരു ചരിത്ര കാലഘട്ടത്തില്‍ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായി, ആഭ്യന്തര മന്ത്രിയായി ഏകമായ ഒരു ഭാരതത്തെ അദ്ദേഹം സ്വപ്നം കണ്ടിരുന്നു. സ്വാതന്ത്ര്യപ്പുലരിയുടെ ആദ്യത്തെ ദിവസം മുതല്‍ ഇന്ത്യ ഒരു ഏകരാഷ്ട്രമെന്ന കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഭാരതാംബികയുടെ പുത്തനായ നാളുകളില്‍ കൊളോണിയല്‍ മാപ്പിനെ തൂത്തു മായിച്ചുകൊണ്ട് തനതായ സംസ്ക്കാരം തുളുമ്പുന്ന മറ്റൊരു ഭൂപടത്തിന് വഴിയൊരുക്കിയ മഹാനായിരുന്നു അദ്ദേഹം. പട്ടേല്‍ വിഭാവന ചെയ്ത പുതിയ ലോകം പുതിയ ഭാരതം പുതിയ ആകാശം, അവിടെയെല്ലാം നമ്മുടെ ത്രിവര്‍ണ്ണ പതാക പാറിപറക്കുന്നു. രാഷ്ട്രം അദ്ദേഹത്തില്‍ അഭിമാനം കൊള്ളുന്നു. സര്‍ദാര്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ 3000 കോടി രൂപാ മുടക്കിയുള്ള ലോകത്തിലേക്കും ഉയരം കൂടിയ അദ്ദേഹത്തിന്‍റെ പ്രതിമ നിര്‍മ്മിക്കാന്‍ അനുവദിക്കില്ലായിരുന്നു. എങ്കിലും 'സ്റ്റാച്യൂ ഓഫ് യൂണിറ്റി' രാഷ്ട്രത്തിന്റെ യശ്ശസുയര്‍ത്തുന്ന സ്മാരകമായി നിലകൊള്ളുന്നു
സര്‍ദാര്‍ പട്ടേല്‍, ഇന്ത്യയുടെ ഉരുക്കു മനുഷ്യനും ഉരുക്കു പ്രതിമയും (ജോസഫ് പടന്നമാക്കല്‍)
സര്‍ദാര്‍ പട്ടേല്‍, ഇന്ത്യയുടെ ഉരുക്കു മനുഷ്യനും ഉരുക്കു പ്രതിമയും (ജോസഫ് പടന്നമാക്കല്‍)
സര്‍ദാര്‍ പട്ടേല്‍, ഇന്ത്യയുടെ ഉരുക്കു മനുഷ്യനും ഉരുക്കു പ്രതിമയും (ജോസഫ് പടന്നമാക്കല്‍)
സര്‍ദാര്‍ പട്ടേല്‍, ഇന്ത്യയുടെ ഉരുക്കു മനുഷ്യനും ഉരുക്കു പ്രതിമയും (ജോസഫ് പടന്നമാക്കല്‍)
സര്‍ദാര്‍ പട്ടേല്‍, ഇന്ത്യയുടെ ഉരുക്കു മനുഷ്യനും ഉരുക്കു പ്രതിമയും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക