Image

ഗജ ചുഴലിക്കാറ്റില്‍ 12 മരണം; വൃക്ഷങ്ങള്‍ കടപുഴകി വീഴുന്നു; 81000 പേരെ മാറ്റി പാര്‍പ്പിച്ചു

Published on 16 November, 2018
ഗജ ചുഴലിക്കാറ്റില്‍ 12 മരണം; വൃക്ഷങ്ങള്‍ കടപുഴകി വീഴുന്നു; 81000 പേരെ മാറ്റി പാര്‍പ്പിച്ചു

തമിഴ്‌നാട്‌ തീരത്ത്‌ കനത്ത നാശം വിതച്ച്‌ ആഞ്ഞടിച്ച്‌ ഗജ ചുഴലിക്കാറ്റ്‌. 12ലധികമാളുകള്‍ക്ക്‌ ജീവന്‍ നഷ്ടമായെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിന്‌ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. മണിക്കൂറില്‍ നൂറിനും നൂറ്റിപ്പത്തിനും ഇടയില്‍ വേഗത്തിലാണ്‌ തമിഴ്‌നാട്‌ തീരങ്ങളില്‍ വീശിയടിക്കുന്നത്‌.

ഇത്‌ 120 വരെ ആകാന്‍ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. തമിഴ്‌നാട്ടിലെ നാഗപട്ടണം, വേദാരണ്യം എന്നിവിടങ്ങളില്‍ വീടുകളും വൃക്ഷങ്ങളും ഈ ചുഴലിക്കാറ്റില്‍ നശിച്ചിരുന്നു.

തമിഴ്‌നാട്‌ ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക്‌ പ്രകാരം 81000 ആളുകളെ തീരദേശപ്രദേശത്ത്‌ നിന്ന്‌ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്‌. ആറ്‌ ജില്ലകളിലായി 300 ദുരിതാശ്വാസ ക്യാമ്പുകളും ആരംഭിച്ചതായി ഇവര്‍ അറിയിച്ചു.

നാഗപട്ടണം, പുതുക്കോട്ട, രാമനാഥപുരം, തിരുവാരൂര്‍ എന്നീ പ്രദേശങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. നാഗപട്ടണത്ത്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്‌.

ചുഴലിക്കാറ്റ്‌ വീശിയടിക്കുന്ന സ്ഥലങ്ങളില്‍ വൃക്ഷങ്ങള്‍ കടപുഴകി കിടക്കുന്ന അവസ്ഥയാണുള്ളത്‌. ഇവിടങ്ങളിലെല്ലാം തന്നെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്‌.

ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിട്ടിരിക്കുന്നത്‌ നാഗപട്ടണത്താണ്‌. അതുപോലെ പലയിടങ്ങളിലും കനത്ത മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്നും വിദഗ്‌ധര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്‌.


അതേസമയം, കേരളത്തിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്‌. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച്‌ അലര്‍ട്ട്‌ പുറപ്പെടുവിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന്‌ മുന്നറിയിപ്പ്‌ നല്‍കി.

തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റ്‌ ശക്തി കുറഞ്ഞ്‌ ന്യൂനമര്‍ദ്ദമായി മധ്യകേരളത്തിലൂടെ അറബിക്കടലിലേക്ക്‌ സഞ്ചരിക്കുമെന്നാണ്‌ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്‌.

വൈകുന്നേരത്തോടെ കേരളത്തിലെത്തുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം മൂലം മിക്ക ജില്ലകളിലും ഇന്നലെ രാത്രി മുതല്‍ കനത്ത മഴയുണ്ട്‌. രണ്ട്‌ ദിവസത്തേക്കാണ്‌ കാലാവസ്ഥ നിരീക്ഷണകേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക