പൂമാല ഇടുക്കി ജില്ലയില്‍ തൊടുപുഴ നിന്ന് ഇരുപതു കി.മീ. കിഴക്കു വെള്ളിയാമറ്റം പഞ്ചായത്തിലെ മനോഹരമായ ഒരു ഗ്രാമമാണ്, നല്ലൊരു പങ്കു ആദിവാസികള്‍ വസിക്കുന്ന പഞ്ചായത്തില്‍ ഭരിക്കുന്നതും അവര്‍ തന്നെ. മലയരയ വിഭാഗത്തില്‍ പെട്ട ഷീബ രാജശേഖരന്‍ ആണ് പഞ്ചായത്ത് പ്രസിഡണ്ട്. ഊരാളി വിഭാഗത്തിലെ തങ്കമ്മ രാമന്‍ ആയിരുന്നു തൊട്ടു മുമ്പ്. ഇന്ത്യയില്‍ ആ പദവിയിലെത്തിയ ആദ്യത്തെ ആദിവാസി.
സ്‌ക്കൂള്‍ ഷെഡിനു വനത്തില്‍ നിന്ന് മരം വെട്ടിയതിനു ജയിലില്‍ കഴിയേണ്ടി വന്ന മൂപ്പന്മാരുണ്ട്. സ്‌കൂളിന്റെ പേരില്‍ നിന്ന് ട്രൈബല്‍ എന്ന പദം നീക്കം ചെയ്തതിനെതിരെ ഹൈക്കോടതിയില്‍ പോരാടിയവരുണ്ട് . 1956-ല്‍ തുടങ്ങിയ പ്രൈമറി സ്‌കൂള്‍, 1980 ല്‍ ഹൈസ്‌കൂളും 1997 ല്‍ ഹയര്‍ സെക്കണ്ടറിയുമായി.സ്‌കൂള്‍ വന്നതോടെ നാട്ടില്‍ വെളിച്ഛമായി. കുടിയേറ്റം ആരംഭിച്ചു. ഷീബയും തങ്കമ്മയും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനികള്‍ .
ഇതൊന്നുമല്ല പൂമാലയുടെ ആഗോള പ്രാധാന്യം. ആദിവാസി ഊരുകളിലെ കുടിലുകള്‍ പോലെ പുല്ലുമേഞ്ഞ സ്‌കൂള്‍ ഷെഡ് നൂറിലേറെ കമ്പ്യൂട്ടറുകള്‍ ഉള്ള കേരളത്തിലെ ഏറ്റവും മികച്ച ഹരിത വിദ്യാലയമായി വളര്‍ന്നു.സ്‌കൂളും ഗ്രാമവും കൈകോര്‍ത്തു നടത്തുന്ന വികസന പരിപാടികള്‍ മാനിച്ച് സ്‌ക്കൂളിനു യുനെസ്‌കോയുടെ അംഗീകാരവും ലഭിച്ചു. ലോകമൊ
ട്ടാകെ കാണിക്കാന്‍ യുനെസ്‌കോ സ്‌കൂളിനെക്കുറിച്ച് ഒരു ചിത്രവും എടുത്തു, പൂമാല്യം എന്ന പേരില്‍. സ്വന്തമായി സ്‌കൂള്‍ ബസ് ഉണ്ട്. 85 പെണ്‍കുട്ടികള്‍ പാര്‍ക്കുന്ന ഹോസ്റ്റലും.
സ്‌കൂളില്‍ രണ്ടുപതിറ്റാണ്ടായി ചിത്രകലാ അദ്ധ്യാപകനായ ഷാജിയും പതിനാറു വര്‍ഷം അധ്യാപക രക്ഷാകര്‍തൃ സംഘടനയെ നയിച്ച ശശികുമാറും ഏകോദര സഹോദരന്മാരായി വിദ്യാര്‍ത്ഥികളെയും അധ്യാപരെയും മാതാപിതാക്കളെയും ഒരേ ചരടില്‍ കോര്‍ത്തു നടത്തിയ പരിശ്രമങ്ങള്‍ പൂമാലക്കു കൈവരുത്തിയ നേട്ടങ്ങള്‍ നിരവധിയാണ്. സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നാല്‍ കാണുന്ന ഞണ്ടിറുക്കി ജലപാതത്തിന്റെ കുളിര്‍മ്മ മഴകാലത്തേ ഉള്ളുവെങ്കിലും പൂമാലയുടെ സുഗന്ധം സര്‍വ കാലത്തുമുണ്ട്.
പഞ്ചായത്തിലെ 15 വാര്‍ഡുകളില്‍ ആറെണ്ണവും ആദിവാസികള്‍ക്ക് മുന്‍ തൂക്കമുള്ളവയാണ്. രണ്ടെണ്ണത്തില്‍ ഭാഗികമായെങ്കിലും ഉണ്ട്. ആകെ പതിനെട്ടു ഊരുകള്‍. മലയരയരാണ് ഭൂരിഭാഗവും. ഹിന്ദുക്കളും ക്രിസ്ത്യാനികളുമുണ്ട്. മന്നാന്‍, ഊരാളി, ഉള്ളാടന്‍, മലവേടര്‍ വിഭാഗങ്ങളും പേരിനെങ്കിലുമുണ്ട്. പൂമാല എന്ന ഏഴാം വാര്‍ഡിലെ മെമ്പര്‍ ലളിതമ്മ വിശ്വനാഥന്‍ ട്രൈബ് ആണ്.
പൂമാല സ്‌കൂളില്‍ 'അമൃതം' എന്ന പേരില്‍ പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചതാണ്ആദിവാസികുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുവരാന്‍ പ്രേരണയായതെന്നു ഹെഡ് മിസ്ട്രസ് ആയിരുന്ന വി. ഗീത പറയുന്നു. ബെല്‍ അടിച്ചാല്‍ കുട്ടികള്‍ ഗ്രൗണ്ടിലെ വട്ടമരച്ചുവട്ടിലേക്ക് ഊടും. ഇല പറിക്കാന്‍. അതിലാണ് ഉപ്പുമാവ് വിളമ്പുക. സ്‌കൂള്‍ കിണറ്റില്‍ നിന്നു വെള്ളവും കുടിക്കും. വിശപ്പ് അടങ്ങിയാലേ അക്ഷരം തലയില്‍ കയറൂ. സര്‍ക്കാരിന്റെ പൊതു പരിപാടികള്‍ക്കൊപ്പം സ്വന്തമായി വിഭാവനം ചെയ്ത പരിപാടികളും ചേര്‍ത്ത് വികസനത്തിന്റെ ഒരു പൂമാല മാതൃക തന്നെ ഉണ്ടാക്കിയെന്നു കളിത്തട്ട് വിദ്യാ പദ്ധതി കണ്‍വീനര്‍ വി.വി. ഷാജി
പഠനം മെച്ചപ്പെടുത്താന്‍ പല നൂതന പദ്ധതികളും കൊണ്ടു വന്നു. ഊരുകളിലെ രാത്രി വിദ്യാലയം ഗ്രൂപ് പഠനം, അമ്മക്കട, സുരക്ഷാ മാപ്പിംഗ്, ഗോത്രകലാപഠന കേന്ദ്രം, പിഎസ്സി പരിശീലനത്തിനു അക്കാദമി, പൂമാല ടാക്കിസ്, പി.ടി.എ. കലോത്സവം എന്നിങ്ങനെ. എസ്എസ്എല്‍സി പരീക്ഷക്ക് 2005 ല്‍ 35 ശതമായിരുന്നു വിജയം. അത് 2017ല്‍ 100 ശതമാനമായി ഉയര്‍ന്നു. സ്‌കൂളില്‍ പഠിച്ച ആതിര കൃഷ്ണന് മെഡിസിന് അഡ്മിഷന്‍ കിട്ടി. വി.ജി. ആതിരമോള്‍ എം.ജി. യുണിവേര്‍ഷസിറ്റിയില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ മാസ്‌റെര്‍ഴ്‌സ് ചെയ്യുന്നു.
ഒന്നേകാല്‍ കോടി രൂപയുടെ സംസ്ഥാന ഐടി അവാഡ് സ്‌കൂളിനെ തേടിയെത്തിയത് 2008 ലാണ്. വജ്ജ്ര ജൂബിലിയിലെത്തിയ സ്‌ക്കൂളിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു അത്. സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബും നെറ്റ് കണക്ഷനും പോജക്റ്ററും കാമറയും എല്ലാമെത്തി. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മാതാപിതാക്കള്‍ക്കും കമ്പ്യൂട്ടര്‍ പഠിക്കാനുള്ള അവസരവും തുറന്നു. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കുമായി വെവ്വേറെ മാസികകള്‍ ഇറക്കി--പൂമാല്യം, പൂമഴ, പൂമിഴി എന്ന പേരില്‍.
ആനയും കടുവയും കരടിയും വസിച്ചിരുന്ന കൊടുങ്കാടായിരുന്നു ഒരുകാലത്ത്. കാടു വെട്ടിത്തെളിച്ച് സ്‌കൂളിന് സ്ഥലം ഉണ്ടാക്കിയപ്പോള്‍ ആനകളെ മെരുക്കുന്ന ധാരാളം ആനക്കുഴികള്‍ നികത്തിയെടുത്തതായി പഴമക്കാര്‍ ഓര്‍മ്മിക്കുന്നു. ഇല്ലിമുളം കാടുകള്‍ക്കു നടുവില്‍ എന്നും പൂത്തു നില്‍ക്കുന്ന വാകമരങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ട് പൂമാല എന്നു പേരു കിട്ടി എന്നാണ് വിശ്വാസം. 2005 ലെ ഉരുള്‍പൊട്ടലില്‍ ആറു കി.മീ. അപ്പുറത്ത് പന്നിമറ്റത്തു നിന്ന് കുളമാവിലേക്കുള്ള റോഡ് തകര്‍ന്നു. നാട്ടുകാര്‍ ചേര്‍ന്ന് പുനരുദ്ധരിക്കുകയായിരുന്നു. മുമ്പ് പന്നിമറ്റം വരയെ ബസ് ഉണ്ടായിരുന്നുള്ളു. ഇന്നു പൂമാല-എറണാകുളം ഫാസ്റ്റ് ഉണ്ട്.
എഴുനൂറു വിദ്യാര്ഥികളുണ്ട് സ്‌ക്കൂളില്‍. 69 ശതമാനവും ആദിവാസികുട്ടികള്‍. അധ്യാപകര്‍ നാല്പതോളം. . പകുതിയിലേറെയും സ്ത്രീകള്‍. പക്ഷെ ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ രണ്ടോ മൂന്നോ മാത്രം. ഹയര്‍ സെക്കന്‍ഡറിയില്‍ എല്ലാ അദ്ധ്യാപകരും എംഎ എംഎസ്സി എംകോം കാര്‍. ഹൈസ്‌ക്കൂളില്‍ ഹെഡ്മിസ്ട്രസ് ആയി എട്ടു വര്ഷം സേവനം ചെയ്ത ഷീബ മുഹമ്മദിന് ആയുഷ്‌ക്കാലം മുഴുവന്‍ പൂമാലയില്‍ കഴിയണമെന്നായിരുന്നു മോഹം പക്ഷെ തൊടുപുഴക്കടുത്ത് മുതലക്കോടത്തേക്ക് മാറ്റം ആയി.
ഹയര്‍ സെക്കന്‍ഡറിയില്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന ജോയി വര്‍ഗീസ് ഈയിടെ റിട്ടയര്‍ ചെയ്തു. പൂമാലക്കടുത്ത് ആലക്കോട് സ്വദേശി. കോതമംഗലം കോളജില്‍ പഠിപ്പിച്ച ശേഷം പിഎസ്സി വഴി സ്ഥിരം നിയമനം കിട്ടി വന്ന ആളാണ്. ഭാര്യ റീത്താമ്മ പൂമാലയില്‍ തന്നെയുണ്ട്-- ഹെല്‍ത്ത് സെന്റര്‍ നഴ്സ് ആയി.. പുത്രന്‍ ജോര്‍ജ് ജോയ് ബാംഗ്ലൂര്‍ സെന്റ് ജോണ്‍സില്‍ മെഡിസിന് പഠിക്കുന്നു. ''ഞാന്‍ പഠിപ്പിച്ചതാണ് പൂമാലയില്‍ നിന്ന് മെഡിസിന് പ്രവേശനം കിട്ടിയ ആദ്യത്തെ മലയരയ പെണ്‍കുട്ടി ആതിര കൃഷ്ണന്‍. ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ഉണ്ട്,'' അദ്ദേഹം അഭിമാനം പൂണ്ടു.
ഷീബയോടൊപ്പം മാത്തമാറ്റിക്‌സ് പഠിപ്പിച്ചിരുന്ന ശ്രീകലയാണ് ഇപ്പോള്‍ പൂമാലയില്‍ ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ്. ശ്രീകലയുടെ കാര്യം വിസ്മയിപ്പിക്കുന്നതാണ്. കോട്ടയത്ത് മണര്‍കാട്ടാണ് വീട്. എല്ലാ രാവിലെയും കിടങ്ങൂര്‍ എത്തി 7.45 നുള്ള കെഎസ്ആര്‍ടിസി ബസില്‍ തൊടുപുഴയെത്തും.അവിടെനിന്നു മാറികയറി 9.10 നു പൂമാലയില്‍.. മൂന്നേമുക്കാലിന് മടക്ക യാത്ര ആറരക്ക് വീട്ടില്‍. ഭര്‍ത്താവ് ഹരികുമാര്‍ ആണ് രാവിലെ ബസില്‍ കയറ്റി വിടുക ബാങ്ക് ഉദ്യോഗസ്ഥനാണ്. മകള്‍ ആതിര എം.കോമിന് പഠിക്കുന്നു.
എങ്ങിനെ വന്നാലും പൂമാല ജീവിതത്തിന്റെ സുവര്‍ണ അധ്യായമാണെന്നു ശ്രീകല കരുതുന്നു.ആദ്യംപിഎസ്സി നിയമനം കിട്ടിയത് വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 22 കി.മീ. അകലെ വാകേരിയിലായിരുന്നു. അങ്ങോട്ട് ബസ് ഇല്ല. ജീപ്പില്‍ പോകണം. നെടുങ്കണ്ടം മൂന്നാര്‍, കട്ടപ്പന കഴിഞ്ഞു പൂമാലയിലെത്തി. ഇനി വീട് കഴിഞ്ഞേ ജീവിതമുള്ളു എന്ന് തീരുമാനിച്ചു. എങ്കിലും കുട്ടികളോട് കൂറുള്ളതിനാല്‍ സ്പെഷ്യല്‍ ക്ലാസ് എടുക്കാന്‍ പലപ്പോഴും നേരത്തേ എത്തും. മടങ്ങാനും വൈകും. ഒരു ദിവസത്തെ യാത്രയ്ക്ക് ആറു മണിക്കൂറും 130.രൂപയും. സൂപ്പര്‍ ഫാസ്റ്റിലാണെങ്കില്‍ പിന്നെയും കൂടും.
സ്‌കൂളിന്റെയും നാടിന്റെയും വികസനത്തിന് ഒന്നിച്ച് നീങ്ങുന്ന ശശികുമാര്‍-ഷാജിമാരുടെ ജീവിതം പൂമാലയില്‍ കോര്‍ത്ത് കിടക്കുന്നു. മൂലമറ്റത്തടുത്ത് അറക്കുളത്ത് ജനിച്ചു പൂമാലയിലെത്തിയ ശശികുമാര്‍ കിഴക്കേടം ഇടുക്കി പദ്ധതി പണിത ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ 20 വര്‍ഷം ജോലി ചെയ്തു.ഭാര്യ സൗദാമിനി ഇടുക്കിയില്‍ പതിനാറാംകണ്ടത്തു ആരോഗ്യവകുപ്പു ഉദ്യോഗസ്ഥ. മകള്‍ അനുജക്കു തൃശൂരില്‍ വൈറോളജി വകുപ്പില്‍ ജോലി. ഇന്ദുജ മദ്രാസ് ഐഐടിയില്‍ എംടെക് എടുത്ത് കെഎസ്ഇ ബിയില്‍ അസി. എന്‍ജിനീയര്‍. ഉജിത് ബിഎസി മാത്‌സ് വിദ്യാര്തഥി.
ഒമ്പതു വര്‍ഷം പി.ടി.എ. പ്രസിഡന്റും രണ്ടു വര്‍ഷം വൈസ് പ്രസിഡന്റും നാല് വര്‍ഷം മെമ്പറും ആയിരുന്നു ശശികുമാര്‍ സാമൂഹ്യപ്രവര്‍ത്തനത്തില്‍ സജീവം. ശബരിമലയുടെ ഒറിജിനല്‍ ഉടമകളെന്നു ചരിത്രം പറയുന്ന മലയരയന്മാരോട് അനുതാപമുണ്ട്. അവരില്‍ പലരും സുഹൃത്തുക്കളാണ്.
കളിത്തട്ടില്‍ 2008 ല്‍ പത്തുവര്‍ഷത്തെ ഒരു വികസനരേഖ തയ്യാറാക്കിയിരുന്നു. ആ പത്തുവര്‍ഷം കൊണ്ട് വിഭാവനം ചെയ്തതെല്ലാം നടപ്പായോ? ''ലക്ഷ്യം വലുതായിരുന്നു. മാര്‍ഗം ഋജുവും. എന്നാല്‍ ഇനിയും പലദൂരം പോവേണ്ടതുണ്ട്,'' 34 വര്‍ഷത്തെ സര്‍വീസിന് ശേഷം മാര്‍ച്ചില്‍ റിട്ടയര്‍ ചെയ്യന്ന വിവി ഷാജി ഒരു തിരിഞ്ഞു നോട്ടം നടത്തി. പിരിഞ്ഞാലും സ്‌കൂളുമായുള്ള ഉരുക്കു ബന്ധം തുടരും.
തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ ചിത്രകല പഠിച്ച ഷാജി 1984 ല്‍ നെടുംകണ്ടത്താണ് അദ്ധ്യാപകനായി സര്‍വീസില്‍ കയറുന്നത്. പൂമാലയിലേക്ക് വന്നിട്ട് 18 വര്‍ഷമായി. സ്‌കൂളിലെ എല്ലാ വികസന പദ്ധതികളുടെയും തലപ്പത്തുള്ള അദ്ദേഹത്തിനു സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷനല്‍ റിസര്‍ച് ആന്‍ഡ് ട്രെയിനിംഗിന്റെ പ്രശംസ നേടിയെടുക്കാനായി.
ഷാജിക്കും ഭാര്യ മാലിനിക്കും രണ്ടു പെണ്‍ മക്കള്‍. നീരജ ബി.ടെക് എടുത്ത് കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്കില്‍ ജോലി. നിവേദിത എല്‍എല്‍ബി ചെയ്യുന്നു. തൊടുപുഴ നിന്ന് ആറു കി.മീ. അകലെ കോലാനിക്കടുത്ത് നെടിയശാലയിലെ അദ്ദേഹത്തിന്റെ കേരളീയ ശൈലിയിലുള്ള വീടും തൊടിയും കാടിന്റെ പ്രതീതി ഉളവാക്കുന്നു. മഞ്ചാടി മരം മുതല്‍ കുടപ്പന, കാളിപ്പന, കാശാവ്, ആഞ്ഞിലി, കാരാഞ്ഞിലി, കാട്ടു പ്ലാവ് വരെയുണ്ട്. പക്ഷികളും പാമ്പുമുണ്ട്.
''ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ, മലിനമായൊരു ജലാശയം, അതി മലിനമായൊരു ഭൂമിയും,'' ഷാജിയുടെ ഫോണില്‍ കേള്‍ക്കാം പ്രകൃതി സ്‌നേഹികളുടെ അനശ്വരമായ വിലാപഗീതം. അത്രമേല്‍ സ്‌നേഹിക്കുന്നു ഭൂമിയെ.