കോട്ടയം: ചക്രവര്‍ത്തിക്കു തുല്യനായി ജീവിച്ച ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇപ്പോള്‍ ഒറ്റപ്പെടലിനു നടുവില്‍. സമ്പന്ന കാലത്ത് ചുറ്റമുണ്ടായിരുന്ന സ്തുപാഠകരും ബിഷപ്പ് ഹൗസിലെ സ്ഥിരം സന്ദര്‍ശകരും ആ വഴിക്ക് തിരിഞ്ഞുനോക്കുന്നില്ല. ഒറ്റപ്പെടലിന്റെ നടുവില്‍ നട്ടംതിരിഞ്ഞ ബിഷപ്പ് ഫ്രാങ്കോ ഒടുവില്‍ അരമന വിട്ടു. ഫ്രാങ്കോ തന്നെ സ്ഥാപിച്ച ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് ജീസസ് (എഫ്.എം.ജെ) വൈദികരുടെ സെമിനാരിയിലേക്ക് താമസം മാറ്റി. എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള പൂര്‍ണ്ണമായും ശീതികരിച്ച പ്രതാപ്ഗള്ളിലുള്ള ഈ സെമിനാരിയിലാണ് ഫ്രാങ്കോ ഇപ്പോള്‍ താമസിക്കുന്നത്.
അതിനിടെ, ബിഷപ്പ് ഫ്രാങ്കോയ്ക്ക് പിന്തുണയുമായി പി.സി ജോര്‍ജ് എം.എല്‍.എ ജലന്ധറില്‍ എത്തി. ഞായറാഴ്ച വൈകിട്ട് സെന്റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന കേരള കാത്തലിക് കമ്മ്യൂണിറ്റി (കെ.സി.സി)യുടെ ക്രിസ്മസ് ആഘോഷത്തിലും ജോര്‍ജ് ഭാര്യ ഉഷയ്‌ക്കൊപ്പം പങ്കെടുത്തു. പരിപാടിയുടെ മുഖ്യാതിഥിയും ഉദ്ഘാടകനുമായി രണ്ട് വൈദികരുടെ പേരാണ് നോട്ടീസില്‍ ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും അപ്രതീക്ഷിതമായാണ് ജോര്‍ജും ഭാര്യയും വേദിയില്‍ എത്തിയത്. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു പ്രധാനമായും ജോര്‍ജ് ക്രിസ്മസ് ആഘോഷവേദിയില്‍ സംസാരിച്ചത്.
ബിഷപ്പ് ഫ്രാങ്കോ അധികാരം ഒഴിയുന്നതിനു മുന്‍പ് രൂപതയുടെയും കമ്പനികളുടെയും പേരില്‍ വിവിധ ബാങ്കുകളില്‍ ഉണ്ടായിരുന്ന അക്കൗണ്ടുകള്‍ പിന്‍വലിച്ചതായും വിവരമുണ്ട്. കോടികളുടെ നിക്ഷേപം പിന്‍വലിച്ച് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയ ശേഷമാണ് ഫ്രാങ്കോ കേരള പോലീസിനു മുമ്പാകെ ഹാജരായതെന്നും വൈദികര്‍ പറയുന്നു. കേസിന്റെ തുടക്കത്തില്‍ വലിയൊരു സംഖ്യ പിന്‍വലിച്ചിരുന്നു. ഫാ.ജെയിംസ് ഏര്‍ത്തയില്‍ സി.എം.ഐ കന്യാസ്ത്രീകള്‍ക്ക് 10 ഏക്കറും മഠവും ഓഫര്‍ ചെയ്ത സമയത്തായിരുന്നു ഇത്. പിന്നീട് ഫ്രങ്കോയും കൂട്ടരും കേരളത്തിലേക്ക് പുറപ്പെടും മുന്‍പ് അക്കൗണ്ടുകള്‍ ഏറെക്കുറെ കാലിയാക്കിയിരുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍