Image

അജപാലനത്തിന്റെ നാല്‍പ്പതാണ്ട്; നിയോഗങ്ങളുടെ നാള്‍വഴികള്‍ (ടാജ് മാത്യു)

Published on 20 December, 2018
അജപാലനത്തിന്റെ നാല്‍പ്പതാണ്ട്;   നിയോഗങ്ങളുടെ നാള്‍വഴികള്‍ (ടാജ് മാത്യു)

ന്യൂയോര്‍ക്ക്: അടിമുടി മാറ്റങ്ങളുമായാണ് ഫാ. ജോണ്‍ മേലേപ്പുറം സഹ്യനും അറബിക്കടലും അറ്റ്‌ലാന്റികും കടന്ന് അമേരിക്കയിലെത്തുന്നത്. പൗരോഹിത്യം നാല്‍പ്പതാണ്ടും പ്ര വാസഭൂവിലെ അജപാലന ദൗത്യം കാല്‍നൂറ്റാണ്ടും പിന്നിടുമ്പോള്‍ ജോണച്ചന്‍ വരുത്തിയ മാറ്റങ്ങളും മുന്നേറ്റങ്ങളും അമേരിക്കയിലെ സീറോ മലബാര്‍ സഭാ ചരിത്രത്തില്‍ പുനര്‍ വായനയ്ക്കുളള ഏടുകളാവുന്നു.

ഫാ. ജോണ്‍ തെക്കേക്കര ഫാ. ജോണ്‍ മേലേപ്പുറമായതാണ് മാറ്റത്തിന്റെ ആദ്യപടി എന്നദ്ദേഹം വിവരിക്കുന്നു. ഇരിങ്ങാലക്കുട രൂപതാധ്യക്ഷനായിരുന്ന മാര്‍ ജയിംസ് പഴയാറ്റിലില്‍ നിന്നും 1978 ഡിസംബര്‍ 27 ന് പട്ടത്വമേല്‍ക്കുന്നത് ഫാ. ജോണ്‍ തെക്കേക്കര എന്ന പേരിലാണ്. കുന്നംകുളത്തു നിന്നും തലമറുകള്‍ക്കു മുമ്പ് പോട്ടയിലെത്തി താമസമാക്കിയ ഞങ്ങളുടെ കുടുംബപ്പേരാണ് തെക്കേക്കര. പോട്ടക്കാര്‍ നല്‍കിയ വിളിപ്പേരാണ് മേലേപ്പുറം. ചെറുകുന്നു പോലെ ഉയര്‍ന്ന ഒരു പ്രദേശത്തായിരുന്നു തറവാട്ടു വീട്. മുകള്‍ഭാഗത്തു താമസിക്കുന്നവരെ പോട്ടക്കാര്‍ വിശേഷിപ്പിച്ചത് മേലേപ്പുറത്ത് താമസിക്കുന്നവരെന്നാണ്. അങ്ങനെ നാട്ടുകാര്‍ വിളിച്ചു തഴമ്പിച്ചും ഞങ്ങള്‍ കേട്ടു തഴമ്പിച്ചും മേലേപ്പുറം ഫലത്തില്‍ രണ്ടാം വീട്ടുപേരായി മാറി.

എന്നിലെ തെക്കേക്കര മറഞ്ഞ് മേലേപ്പുറമാകുന്നത് അമേരിക്കന്‍ യാത്രക്കായി പാസ്‌പോര്‍ട്ട് എടുക്കുമ്പോഴാണ്. എസ്.എസ്.എല്‍.സി ബുക്കിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പാസ്‌പോര്‍ട്ട് നല്‍കുക. അതില്‍ വീട്ടുപേര് മേലേപ്പുറം എന്നായിരുന്നു. അങ്ങനെ പാസ്‌പോര്‍ട്ടിലും മേലേപ്പുറമായി. വിദേശയാത്രയിലെ ആദ്യ രേഖയായ പാസ് പോര്‍ട്ട് മേലേപ്പുറം എന്ന് കല്‍പ്പിച്ചു നല്‍കിയതോടെ അമേരിക്കയില്‍ ഞാന്‍ ഫാ. ജോണ്‍ മേലേപ്പുറമായി. എന്നിരിക്കിലും മേലേപ്പുറത്തിന്റെ നാരായവേര് തെക്കേക്കരയില്‍ തന്നെയെന്നും അദ്ദേഹം.

പോട്ട തെക്കേക്കര (മേലേപ്പുറം) പൊറിഞ്ചുവിന്റെയും കുഞ്ഞന്നത്തിന്റെയും മകനായി പിറന്ന ഫാ. ജോണ്‍ മേലേപ്പുറത്തില്‍ ദൈവവിളിയുടെ അരൂപി ചിറകടിച്ചെത്തുന്നത് പാരമ്പര്യത്തില്‍ നിന്നാണെന്ന് കരുതാം. പിതാവിന്റെ രണ്ട് സഹോദരന്മാര്‍ വൈദികരും രണ്ട് സഹോദരിമാര്‍ കന്യാസ്ത്രീകളുമാണ്. മാത്രവുമല്ല എന്റെ രണ്ടു സഹോദരികളും കന്യാസ്ത്രീകള്‍. സിസ്റ്റര്‍ മരിയ ഡെയ്‌സിയും പരേതയായ സിസ്റ്റര്‍ ലെനറ്റും. ക്ലാരിസ്റ്റ് സ ഭാംഗങ്ങളാണ് ഇരുവരും. ചിറ്റപ്പന്മാരായ വൈദികര്‍ ഇപ്പോള്‍ വിരമിച്ച് തൃശൂരില്‍ വിശ്രമ ജീവിതം നയിക്കുന്നു. 

ഇടവക ദേവാലയമായ പോട്ട ലിറ്റില്‍ ഫ്‌ളവര്‍ ചര്‍ച്ചിലായിരുന്നു നാല്‍പ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യ കുര്‍ബാന. തുടര്‍ന്ന് പതിനഞ്ചു വര്‍ഷത്തോളം നാട്ടില്‍ സേവനം ചെയ്തു. ഇടവക ഭരണത്തിനൊപ്പം പല മിഷനുകളുടെയും ചുമതലയുളളതിനാല്‍ ഭാരിച്ച ഉത്തരവാ ദിത്വങ്ങളുണ്ടായിരുന്നു. അതൊക്കെ കൂട്ടിയെടുക്കാന്‍ കഠിനമായ അധ്വാനവും. 

പറപ്പൂക്കര സെന്റ്‌ ജോണ്‍സ് ഫൊറോന പളളിയില്‍ അസിസ്റ്റന്റ്‌ വികാരിയായി ആരംഭിച്ച പൗരോഹിത്യ ജീവിതം തുടര്‍ന്ന് ഇരിങ്ങാലക്കുട രൂപതയിലെ നിര്‍ണായകമായ പല ചുമതലകളും വഹിക്കുവാന്‍ സാഹചര്യമൊരുക്കി. ലിറ്റര്‍ജിക്കല്‍ കമ്മിഷന്‍ രൂപതാ കണ്‍വീനര്‍, സെന്‍ട്രല്‍ ലിറ്റര്‍ജിക്കല്‍ കമ്മിഷന്‍ രൂപതാ പ്രതിനിധി, തിരുബാലസഖ്യം രൂപതാ ഡയറക്ടര്‍, ഫാമിലി അപ്പസ്‌തോലേറ്റ് രൂപതാ ഡയറക്ടര്‍, ആളൂര്‍ മിഷന്‍ ട്രെയിനിംഗ് സെമിനാരി അസിസ്റ്റന്റ്‌ റെക്ടര്‍, രൂപതാ വൈദിക സമിതി സെക്രട്ടറി തുടങ്ങി ഒട്ടേറെ പദവികള്‍ വഹിച്ചു. ആളൂരില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നവചൈതന്യ എന്ന ഡി അഡിക്ഷന്‍ സെന്റര്‍ തുടങ്ങി ഒട്ടേറെ മദ്യപാനികള്‍ക്ക് മോചനമാര്‍ഗമേകി. ഇടയ്ക്ക് പത്രപ്രവര്‍ത്ത രംഗത്തും കൈവച്ചു. കേരള സഭാ മാസികയുടെ പത്രാധിപരായി ജോണച്ചന്‍ പ്രവര്‍ത്തിക്കുമ്പോഴാണ് മാസിക പുരോഗതി കൈവരിക്കുന്നത്. 

നിയോഗങ്ങള്‍ ഏറ്റെടുക്കുകയും അതൊക്കെ വിജയിപ്പിച്ചെടുക്കാനും അസാമാന്യ മെയ് വഴക്കമുളള ജോണച്ചന്‍ അമേരിക്കയിലെത്തുന്നത് 1993 ജൂലൈ 27 നാണ്. എന്നാല്‍ പ്രത്യേക നിയോഗവും ദൗത്യവുമൊന്നും ആ യാത്രക്ക് ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അന്ന് ചിക്കാഗോയില്‍ സീറോ മലബാര്‍ സഭാംഗങ്ങളുടെ ആധ്യാത്മിക കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്ന ഫാ. മാത്യു പന്തലാനിക്കലിന്റെ ക്ഷണമനുസരിച്ചാണ് അമേരിക്കയിലെത്തുന്നത്. പ്രത്യേകിച്ച് ഉത്തരവാദിത്വങ്ങളൊന്നുമില്ലാതെ ടൂറിസ്റ്റ് വിസയില്‍. എന്നാല്‍ ആ വിസയിലും മറ്റൊരു നിയോഗം ഒളിഞ്ഞു കിടക്കുന്നുണ്ടെന്നത് പിന്നീടാണ് മനസിലായത്. വാ ക്കുതര്‍ക്കങ്ങള്‍ക്കു ശേഷമാണ് വിസ കിട്ടിയതെങ്കിലും അതിലൊക്കെ എന്തോ പദ്ധതിയുണ്ടായിരുന്നെന്ന് കാലം തെളിയിച്ചു.

മദ്രാസ് കോണ്‍സുലേറ്റിലായിരുന്നു ഇന്റര്‍വ്യൂ. അഭിമുഖത്തിനു ശേഷം 50 ഡോളര്‍ ഫീസടക്കാന്‍ ഓഫിസര്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ടൂറിസ്റ്റ് വിസക്ക് 25 ഡോളറല്ലേയുളളൂ പിന്നെന്തിനാണ് 50 എന്ന് ഞാന്‍ ചോദിച്ചു. വിസ വേണമെങ്കില്‍ 50 ഡോളര്‍ അടയ്ക്കൂ, അല്ലെങ്കില്‍ സ്ഥലം വിടൂ എന്ന് ഓഫിസര്‍ കര്‍ക്കശം പിടിച്ചു. ഒടുവില്‍ വിഷമിച്ചാണെങ്കിലും 50 ഡോളര്‍ തട്ടിക്കൂട്ടിയെടുത്ത് വിസ കൈക്കലാക്കി.

ചിക്കാഗോയില്‍ മൂന്നുമാസം തുടര്‍ന്നപ്പോള്‍ എന്തെങ്കിലും പഠിക്കാമെന്ന ചിന്ത കലശലാ യി. പക്ഷേ അതിനൊക്കെ സൗകര്യം കിട്ടണമെങ്കില്‍ ഏതെങ്കിലും പളളിയില്‍ ചുമതലയു ണ്ടായാലേ കാര്യം നടക്കൂ. 

അങ്ങനെയിരിക്കെയാണ് നോര്‍ത്ത് ഡക്കോട്ടയിലെ ബിസ്മാര്‍ക് രൂപതാ ബിഷപ്പ് വെല്ലിസ്ടണ്‍ സെന്റ്‌ജോസഫ് പളളിയില്‍ ഒരു വൈദികനെ വേണമെന്ന് ആവശ്യപ്പെടുന്നത്. നോര്‍ത്ത് ഡക്കോട്ടയില്‍ തണുപ്പ് കഠിനമാണെന്നും അതിനാല്‍ വേണ്ടെന്നും പലരും ഉപദേശിച്ചെങ്കിലും അതൊന്നും കണക്കിലെടുക്കാതെ ബസില്‍ മൂന്നുദിവസം യാത്ര ചെയ്ത് ബിസ്മാര്‍കിലെത്തി.

കനേഡിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് മൊണ്ടന സംസ്ഥാനത്തിന് അടുത്തുളള സ്ഥലമാണ് വെല്ലിസ്ടണ്‍. വളരെ കുറച്ച് ആളുകളേ അവിടുളളൂ. നോര്‍ത്ത് ഡക്കോട്ടയിലാകെ അക്കാലത്തെ ജനസംഖ്യ 60,000 മാത്രമാണ്.
വെല്ലിസ്ടണില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് വിസ കാലാവധി അവസാനിക്കുന്നതും പുതുക്കേണ്ട സമയമാവുന്നതും. വിസ പുതുക്കുന്നതിനു പകരം എന്തുകൊണ്ട് ഗ്രീന്‍കാര്‍ഡിന് അപേക്ഷിച്ചു കൂടാ എന്ന് ബിസ്മാര്‍ക് രൂപതാ ബിഷപ്പ് ചോദിച്ചു. ഭാഗ്യത്തിന് വെല്ലിസ്ടണില്‍ ഒരു ഇമ്മിഗ്രേഷന്‍ ഓഫിസുണ്ട്. നേരെ അങ്ങോട്ടേയ്ക്ക്..

ഓഫിസില്‍ ചെന്നപ്പോഴുണ്ട് ഒരു ഇടവകക്കാരന്‍ ഉദ്യോഗസ്ഥന്‍ അവിടെ. അദ്ദേഹം എന്റെ വിസ വാങ്ങി നോക്കി. ഫാദറിന്റേത് ടൂറിസ്റ്റ് വിസയല്ല മറിച്ച് പെര്‍മിറ്റഡ് ആണെന്ന് ഓഫിസര്‍ പറഞ്ഞു. ജോലി ചെയ്യാന്‍ അനുമതിയുളള വിസ. മദ്രാസ് കോണ്‍സുലേറ്റില്‍ 50 ഡോളര്‍ അടയ്ക്കാന്‍ പറഞ്ഞത് പെര്‍മിറ്റഡ് വിസ ആയതിനാലാണ്. 25 ഡോളറിനായി അന്ന് ഓഫിസറോട് തര്‍ക്കിച്ചതില്‍ വിഷമം തോന്നി. എത്ര സദുദ്ദേശത്തോടെയാണ് 50 ഡോളര്‍ അടയ്ക്കാന്‍ അന്ന് അദ്ദേഹം പറഞ്ഞത്. അപേക്ഷ നല്‍കിയ അന്നുതന്നെ ഗ്രീന്‍കാര്‍ഡ് നമ്പര്‍ കിട്ടി. കുറച്ചുനാളുകള്‍ക്കു ശേഷം തപാലില്‍ ഗ്രീന്‍കാര്‍ഡുമെത്തി. കാലക്രമേണ അമേരിക്കന്‍ പൗരത്വവും എടുത്തു.

ബിസ്മാര്‍കില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് അമേരിക്കയിലെ സീറോ മലബാര്‍ സഭാംഗങ്ങ ളുടെ ആധ്യാത്മിക കാര്യങ്ങള്‍ക്കായി അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ എന്ന സംവിധാനം ഉണ്ടാവുന്നത്. രാജ്‌കോട്ട് രൂപതാധ്യക്ഷന്‍ മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേലിനെയാണ് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി മാര്‍പാപ്പ നിയമിച്ചത്. അദ്ദേഹമാണ് ഡിട്രോയിറ്റ് സീറോ മലബാര്‍ സമൂഹത്തിന്റെ ചുമതലയേല്‍പ്പിക്കുന്നത്. അല്‍മായ സംഘടനയായി പ്ര വര്‍ത്തിച്ചിരുന്ന സീറോ മലബാര്‍ സമൂഹത്തെ ഡിട്രോയിറ്റ് അതിരൂപതയുടെ കീഴില്‍ മിഷനായി രൂപപ്പെടുത്തിയെടുത്തത് ഫാ. ജോണ്‍ മേലേപ്പുറത്തിന്റെ ശ്രമഫലമായാണ്. 1995 ല്‍ നടന്ന മിഷന്‍ ഉദ്ഘാടനം മെത്രാന്മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്‌ധേയമായിരുന്നു. 

മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറ, തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് കുണ്ടുകുളം, ഡിട്രോയിറ്റ് ആര്‍ച്ച് ബിഷപ്പ് കാര്‍ഡിനല്‍ മാര്‍ ആഡം മൈഡ, അമേരിക്കയിലെ ഏക കല്‍ദായ ബിഷപ്പ് ഇബ്രാഹിം മാര്‍ ഇബ്രാഹിം, ബിഷപ്പ് ഷെയ്‌നര്‍ എന്നിങ്ങനെ അഞ്ച് വൈദിക മേലധ്യക്ഷര്‍ ഒരേ വേദി പങ്കിട്ടത് സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ അതാദ്യമായിരുന്നു. 

ഡിട്രോയിറ്റില്‍ നിന്നും ഡാളസിലേക്കാണ് 1999 ല്‍ ജോണച്ചന് സ്ഥലം മാറ്റം കിട്ടിയത്. അമേരിക്കയിലെ സീറോ മലബാര്‍ മിഷന്‍ വൈദികരെ സ്ഥലം മാറ്റി നിയമിക്കുക എന്ന പതിവിന് തുടക്കമിട്ടതും 1999 ലാണ്. പിന്നീട് ചിക്കാഗോ സീറോ മലബാര്‍ ബിഷപ്പായി അവരോധിതനായ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഡാളസില്‍ നിന്നും ചിക്കാഗോയിലേക്കു പോയപ്പോഴാണ് അവിടെ നിയമിതനായത്. 

ഡാളസിലും അദ്ദേഹം കര്‍മ്മവീര്യം തെളിയിച്ചു. ഊണും ഉറക്കവും ഉപേക്ഷിച്ച് നാലര വര്‍ക്കാലം കാഴ്ചവച്ച കഠിനാധ്വാനത്തിന്റെ ഫലമായി ഡാളസ് മിഷന്റെ രൂപവും ഭാവവും മാ റി. വേദപാഠത്തിന് 115 കുട്ടികളും ആറ് അധ്യാപകരും ഉണ്ടായിരുന്ന ഇടവക അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ 280 കുട്ടികളും 28 അധ്യാപകരുമായി ഉയര്‍ന്നു. സീറോ മലബാര്‍ കുര്‍ ബാനക്രമം ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്ത് യുവജനങ്ങളെ സീറോ മലബാര്‍ പാരമ്പര്യവുമായി അടുപ്പിക്കാനും കഴിഞ്ഞു. 250 ഇടവകക്കാരുടെ പിന്തുണയാല്‍ ഒരു മള്‍ട്ടി പര്‍പ്പസ് ബില്‍ഡിംഗ് പണിതീര്‍ത്ത് ഇടവകയുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും ജോണച്ചന്‍ അ വസരമൊരുക്കി.

ഡാളസില്‍ നിന്നും ഫ്‌ളോറിഡയിലാണ് ഫാ. ജോണ്‍ മേലേപ്പുറം എത്തിയത്. അവിടെയും അദ്ദേഹത്തിന്റെ സാന്നിധ്യം മാറ്റങ്ങളുണ്ടാക്കി. 93 വീട്ടുകാര്‍ മാത്രമുണ്ടായിരുന്ന മയാമിയിലെ ആരോഗ്യമാതാ പളളിയില്‍ 230 കുടുംബങ്ങളായി അംഗസംഖ്യ വര്‍ധിച്ചത് ജോണച്ചന്റെ കാലത്താണ്. സ്വന്തമായ പളളിയും എല്ലാ ഞായറാഴ്ചയും മലയാളത്തിലും ഇംഗ്ലീഷിലും കുര്‍ബാനയും വേദപാഠവുമുളള സംവിധാനമാക്കി മയാമി സീറോ മലബാര്‍ ഇടവകയെ അദ്ദേഹം മാറ്റിയെടുത്തു. 2007 ല്‍ സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന് ആതിഥ്യമരുളിയതും മയാമി ഇടവകയാണ്.

മയാമിയില്‍ നിന്നും ഫിലഡല്‍ഫിയ സെന്റ്‌തോമസ് സീറോ മലബാര്‍ സഭയുടെ ചുമതലയേറ്റ അദ്ദേഹം നാലുവര്‍ഷത്തോളം അവിടെ വികാരിയായി. 

ആദ്യകാലങ്ങളിലെത്തിയ കുടിയേറ്റക്കാരെ ആദരിക്കുന്ന ഹെറിറ്റേജ് ദിനാഘോഷങ്ങള്‍ക്ക് തുടക്കമിട്ടത് ഫിലഡല്‍ഫി യയിലാണ്. സീറോ മലബാര്‍, ലത്തീന്‍, മലങ്കര, ക്‌നാനായ വിഭാഗങ്ങള്‍ യോജിച്ചു നടത്തി യ ഹെറിറ്റേജ് ആഘോഷം അന്നാദ്യമായിരുന്നു. തുടര്‍ന്ന് ഫിലഡല്‍ഫിയ നസ്‌റേത്ത് ഹോസ്പിറ്റല്‍ ചാപ്ലെയ്‌നായും പ്രവര്‍ത്തിച്ചു. അക്കാലത്ത് ഡെലവെയര്‍, സൗത്ത് ജേഴ്‌സി പ്രദേശങ്ങളിലെ സീറോ മലബാര്‍ സഭാംഗങ്ങളുടെ ചുമതലയുമുണ്ടായിരുന്നു. സൗത്ത് ജേഴ് സിയില്‍ സീറോ മലബാര്‍ സമൂഹത്തിനായി സ്വന്തം പളളി വാങ്ങുന്നത് ജോണച്ചന്റെ നേ തൃത്വത്തിലാണ്. 

സീറോ മലബാര്‍ സഭക്ക് നല്‍കിയ സേവനങ്ങളെ മാനിച്ച് മോണ്‍സിഞ്ഞോര്‍ ജോണ്‍ കച്ചിറമറ്റം അവാര്‍ഡ് ഫാ. ജോണ്‍ മേലേപ്പുറത്തിനെ തേടിയെത്തി. പാലാ രൂപതാംഗമെങ്കി ലും തിരുവല്ല മലങ്കര രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിച്ച് ആദരവു നേടിയ മോണ്‍സിഞ്ഞോര്‍ കച്ചിറമറ്റത്തിന്റെ പേരിലുളള ഈ അവാര്‍ഡ് ആദ്യം നേടുന്നതും ജോ ണച്ചന്‍ തന്നെ.

ന്യൂയോര്‍ക്ക് ലോംഗ്‌ഐലന്‍ഡിലെ സെന്റ്‌ മേരീസ് സീറോ മലബാര്‍ വികാരിയായി ചുമതലയേല്‍ക്കുന്നത് 2017 ലാണ്. നിലവില്‍ അവിടെ വികാരിയായി തുടരുന്നു. ഇതുവരെ പളളി മുതല്‍ പല സംവിധാനങ്ങളും ഉണ്ടാക്കിയെടുക്കാന്‍ യത്‌നിച്ച ഞാന്‍ ഇത്തിരി റിലാക് സ്ഡാണ് ലോംഗ് ഐലന്‍ഡിലെന്ന് ജോണച്ചന്‍ പറയുന്നു. കെട്ടുറപ്പുളള സംവിധാനങ്ങള്‍ മുന്‍പുണ്ടായിരുന്ന വൈദികര്‍ ഇവിടെ സാക്ഷാത്കരിച്ചിട്ടുണ്ട്. ചിട്ടയാര്‍ന്ന ഇടവക സമൂഹവുമാണിവിടെ. വെല്‍ ഓയില്‍ഡ് മെഷീന്‍. അതിനാല്‍ തന്നെ മറ്റു സ്ഥലങ്ങളില്‍ ചിലവഴിച്ചത്ര കഠിനാധ്വാനം ഇവിടെ വേണമെന്നു തോന്നുന്നില്ല. 

ചിക്കാഗോ സെന്റ്‌ തോമസ് രൂപതയിലെ പ്രബലമായ പളളികളിലൊന്നാണ് ന്യൂയോര്‍ക്ക് സെന്റ്‌ മേരീസ്. അംഗബലം കൊണ്ടും സാമ്പത്തികസ്ഥിതി കൊണ്ടും.
ചിക്കാഗോ രൂപതുടെ സ്വന്തം വൈദികരായ അഞ്ചുപേരില്‍ ഒരാളാണ് ഫാ. ജോണ്‍ മേലേപ്പുറം. ബിഷപ്പ് അങ്ങാടിയത്തും സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടും മറ്റ് മൂന്നു വൈദികരുമാണ് ചിക്കാഗോ രൂപതുടേതായുളളത്. അടുത്തയിടെ പട്ടമേറ്റ ഇവിടെ ജനിച്ചു വളര്‍ന്നവരും ചിക്കാഗോ രൂപതയുടേതു തന്നെയാണ്. അമേരിക്കയിലെ ബാക്കിയുളള അറുപതോളം സീറോ മലബാള്‍ വൈദികര്‍ കേരളത്തിലെ രൂപതകളില്‍ നിന്നും ഇവിടെ വന്ന് സേവനമനുഷ്ഠിക്കുന്നവരാണ്. 

ഇല്ലാത്തതില്‍ നിന്നും ഉണ്ടാക്കിയെടുക്കുന്ന ഈ വൈഭവത്തിന്റെ രഹസ്യമെന്താണെന്നു ചോദിച്ചാല്‍ തമ്പുരാന്റെ കാരുണ്യം എന്നു മാത്രം ഫാ. ജോണ്‍ മേലേപ്പുറത്തിന്റെ മറുപടി. ഏതു കാര്യത്തിനിറങ്ങിയാലും അനുകൂലികളും പ്രതികൂലികളുമുണ്ടാകും. അനുകൂലമായവരുടെ സഹായം സ്വീകരിക്കുകയും ഉദ്ദേശിച്ച കാര്യം വിജയിപ്പിക്കുകയും ചെയ്താല്‍ എതിരായി നില്‍ക്കുന്നവര്‍ പോലും കാലം കഴിയുമ്പോള്‍ അനുകൂലികളായി മാറും. ആത്യന്തികമായി നോക്കുമ്പോള്‍ എല്ലാവരും ഒപ്പം നില്‍ക്കുന്നവരാകും. അതാണ് ദൈവാശ്രയ ത്തില്‍ ഉറച്ചു നില്‍ക്കുന്ന എന്റെ ഫോര്‍മുല.

യുവജനങ്ങളെ സഭയ്‌ക്കൊപ്പം നിര്‍ത്താന്‍ എക്കാലവും ശ്രദ്ധിക്കാറുണ്ടെന്ന് ഫാ. മേലേപ്പുറം പറഞ്ഞു. ഇംഗ്ലീഷില്‍ ആരാധനാ ക്രമങ്ങള്‍ ഉണ്ടായത് യുവജനങ്ങളില്‍ താല്‍പ്പര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. പിന്നെ സഭാ സംവിധാനങ്ങള്‍ ഉളളതും. മുന്‍കാലത്തെപ്പോലെ പ രിമിതമായ സൗകര്യങ്ങളില്‍ നിന്നല്ല നമ്മുടെ പ്രവര്‍ത്തനം. കെട്ടുറപ്പുളള സമൂഹമായി ഉയര്‍ന്നതിനാല്‍ നമ്മുടെ പാരമ്പര്യത്തോടും ആരാധാന രീതികളോടുമുളള യുവജനങ്ങളുടെ താല്‍പ്പര്യം വര്‍ധിച്ചിട്ടുണ്ട്. വേദപാഠ ക്ലാസുകളാണ് പുതു തലമുറയെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം. കുഞ്ഞുങ്ങളുടെ മതപഠനത്തിനുളള സൗകര്യം ഭൂരിഭാഗം യുവജനങ്ങളെയും സഭയുമായി അടുപ്പിക്കുന്നു.

കാലം കഴിയുമ്പോള്‍ സീറോ മലബാര്‍ സഭയുടെ സ്വാധീനം ഇവിടെ കുറയുമെന്നൊന്നും കരുതാനാവില്ല. ഇപ്പോഴുളള യുവജനങ്ങള്‍ സഭയുമായി ചേര്‍ന്നു നില്‍ക്കുന്നതു തന്നെ പ്രധാന കാരണം. പിന്നെ നാട്ടില്‍ നിന്ന് പുതുതായി വരുന്നവരും. അതുകൊണ്ടു തന്നെ പൂര്‍ണമായും ഇംഗ്ലീഷ് ചര്‍ച്ച് എന്ന നിലയിലേക്ക് എത്രകാലം കഴിഞ്ഞാലും സീറോ മലബാ ര്‍ സഭക്ക് മാറാനാവില്ല, മാറ്റാനുമാവില്ല. നമ്മുടെ പൈതൃകവു സംസ്‌കാരവും ആരൂഡമുറപ്പിച്ചിരിക്കുന്നത് അമ്മ മലയാളത്തിലാണല്ലോ..

നാല്‍പ്പതുവര്‍ഷത്തെ പൗരോഹിത്യ ജീവിതം നിറഞ്ഞ സംതൃപ്തിയാണ് നല്‍കുന്നതെ ന്ന് ജോണച്ചന്‍. കുടുംബത്തില്‍ നിന്നു തന്നെ പാരമ്പര്യമായി കിട്ടിയതിനാല്‍ എന്നെ ദൈവഭക്തിയില്‍ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കള്‍ക്കും പിതാമഹന്മാര്‍ക്കുമാണ് ഈ സംതൃപ്തി ആദ്യം സമര്‍പ്പിക്കാനുളളത്. പിന്നെ എക്കാലവും സഹായുമായി നിന്ന അജഗണത്തിനും വഴിവിളക്കുകളായി നിന്ന എല്ലാ നല്ല മനുഷ്യര്‍ക്കും...സര്‍വോപരി നന്മയുടെ പാത തെളിയിച്ച് കടന്നുപോയ മണ്‍മറഞ്ഞ മഹാത്മാക്കള്‍ക്കും... 
അജപാലനത്തിന്റെ നാല്‍പ്പതാണ്ട്;   നിയോഗങ്ങളുടെ നാള്‍വഴികള്‍ (ടാജ് മാത്യു)അജപാലനത്തിന്റെ നാല്‍പ്പതാണ്ട്;   നിയോഗങ്ങളുടെ നാള്‍വഴികള്‍ (ടാജ് മാത്യു)അജപാലനത്തിന്റെ നാല്‍പ്പതാണ്ട്;   നിയോഗങ്ങളുടെ നാള്‍വഴികള്‍ (ടാജ് മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക