ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ ഫോര്‍ട്ട് ബെന്റ് കൗണ്ടി കോര്‍ട്ടിലെ മൂന്നാം നമ്പര്‍ കോടതി ജഡ്ജിയായി ജൂലി മാത്യു സത്യപ്രതിജ്ഞ ചെയ്തു.
കോര്‍ട്ടിലെ ആദ്യത്തെ വെള്ളക്കാരിയല്ലാത്ത വനിത വിധികര്‍ത്താവാണ് ജഡ്ജ് ജൂലി മാത്യു. ഫോര്‍ട്ട്‌ബെന്‍ഡ് ജസ്റ്റീസ് സെന്ററില്‍ മലയാളികളടക്കം ഒട്ടേറെ പേര്‍ ഈ ചരിത്ര സംഭവത്തിനു സാക്ഷികളായി. ഇളയ പുത്രിയെ കയ്യിലെടുത്ത് ഭര്‍ത്താവ് ജിമ്മി മാത്യുവിനൊപ്പമാണു ചടങ്ങിനു പോഡിയത്തില്‍ എത്തിയത്. സത്യപ്രതിഞ്ജ കഴിഞ്ഞതൊടേ സദസില്‍ കരഘോഷം മുഴങ്ങി (വീഡിയോ താഴെ കാണുക)
ഫോര്‍ട്ട്‌ബെന്‍ഡ് ജസ്റ്റീസ് സെന്റര്‍ തന്നെയാണു കൗണ്ടി തലവനായി തെരെഞ്ഞെടുക്കപ്പെട്ട ജഡ്ജ് കെ.പി. ജോര്‍ജിന്റെ സത്യപ്രതിഞ്ജക്കും ജനുവരി ഒന്നിനു സാക്ഷ്യമാകുക.
മൂന്നാം കോടതിയിലെ പ്രിസൈസിംഗ് ജഡ്ജിയായി സ്ഥാനമേറ്റ ജൂലി മാത്യു, സിവില്‍, ക്രിമിനല്‍, പ്രൊബേറ്റ്, ജൂവനല്‍ കേസുകളുടെ തീര്‍പ്പു കല്‍പ്പിക്കുന്നതാണ്. തുല്യതയും നീതിയുംഎല്ലാവര്‍ക്കും ലഭ്യമാക്കണമെന്നതാണ് ജഡ്ജി ജൂലി മാത്യുവിന്റെ അടിസ്ഥാന പ്രമാണം
ജിമ്മി മാത്യു ഇന്റേണല്‍ ഡിസൈനിംഗ് കമ്പനി നടത്തുന്നു.എട്ടാം ക്ലാസുകാരി അലീന, മൂന്നു വയസുകാരി ഇവ, രണ്ടു വയസുകാരി സോഫിയ എന്നിവര്‍ മക്കളാണ്.
നിയുക്ത കൗണ്ടി ജഡ്ജ് കെ.പി. ജോര്‍ജ്, ജഡ്ജ് ജൂലി മാത്യുവിന്റെ മാതാപിതാക്കള്‍, ബാബു തെക്കേക്കര, ജോണ്‍ കുന്നക്കാട്ട്, ലിഡ തോമസ്, ബിന്‍സി ജേക്കബ് തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു
ഒരിക്കല്‍ പോലും രാഷ്ട്രീയത്തെക്കുറിച്ചു ചിന്തിക്കാതിരുന്ന ജൂലി തെരഞ്ഞെടുപ്പു രംഗത്തു വരാനുള്ള കാരണങ്ങള്‍ ന്യൂനപക്ഷം അവഗണിക്കപ്പെടുന്നു എന്ന തിരിച്ചറിവാണ്. എന്തുകൊണ്ട് ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമുള്ളിടത്ത് ന്യൂനപക്ഷത്തുനിന്നുള്ള ഒരു ജഡ്ജി ഉണ്ടായിക്കൂടാ? ഈ ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരമാണ് തിളക്കമാര്‍ന്ന വിജയത്തിലൂടെ ജൂലി മറുപടി നല്‍കിയത്.
രാഷ്ട്രീയത്തില്‍ ഒരു മുന്‍ പരിചയവുമില്ല അതുകൊണ്ടുതന്നെ രാഷ്ട്രീയ ഗോഡ് ഫാദര്‍മാര്‍ ആരും തന്നെയില്ല. ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ ശക്തമായ പിന്തുണയുണ്ടായിരുന്നു. സ്വന്തം നാട്ടുകാരില്‍നിന്ന് ആദ്യം അല്‍പ്പം വിമര്‍ശനമൊക്കെയുണ്ടായിരുന്നു. രാഷ്ട്രീയത്തില്‍ ഒരു പരിചയവുമില്ലാത്ത, വെള്ളക്കാരുടെ കുത്തകയായ ഈ ജഡ്ജിസ്ഥാനത്ത് ഒരു വനിതയായജയിക്കുമോ അതും ഒരു മലയാളി. ഇതായിരുന്നു ആദ്യം മലയാളി സമൂഹത്തില്‍ നിന്നുണ്ടായ പ്രതികരണം. എന്നാല്‍ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചപ്പോള്‍ ജൂലി മാത്യു എന്ന ധീരവനിത ആരെന്ന് സ്വന്തം നാട്ടുകാര്‍ക്കും വെളളക്കാര്‍ക്കും വരെ ശരിക്കും മനസിലായി. നീതി നടപ്പാക്കി കൊടുക്കുന്നതില്‍ കഴിഞ്ഞ 15 വര്‍ഷം കോടതിമുറികളില്‍ ഒരു ഗര്‍ജ്ജിക്കുന്ന സിംഹമായിരുന്നു ജൂലി
പക്ഷേ വ്യക്തി ജീവിതത്തില്‍ ഒരു ശാന്തപ്രകൃതക്കാരിയും സൗമ്യസ്വഭാവമുള്ളവളുമാണ്. സ്നേഹത്തോടും വാത്സല്യത്തോടുമുള്ള പെരുമാറ്റം അണികളുടെ ഇടയില്‍ ജൂലിക്ക് വലിയ മതിപ്പ് ഉളവാക്കി.
കഴിഞ്ഞ 15 വര്‍ഷമായി അറ്റോര്‍ണിയായി പ്രവര്‍ത്തിക്കുന്ന ജൂലി മാത്യു മലയാളികളുടെ ഇടയില്‍ നല്ല മതിപ്പുളള വ്യക്തിയാണ്. ഷുഗര്‍ലാന്‍ഡില്‍ നിന്നുള്ള ജൂലി 1980-ല്‍ മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയില്‍ എത്തി. കേരളത്തില്‍ ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്യുകയായിരുന്ന പിതാവ് തോമസ് ഡാനിയേലിനും നഴ്സ് ആയ അമ്മ സൂസമ്മയ്ക്കും സഹോദരന്‍ ജോണ്‍സണ്‍ തോമസിനുമൊപ്പം ഫിലാഡല്‍ഫിയായിലാണ് ആദ്യം എത്തിയത്. പിന്നീട് 2002 ല്‍ ഷുഗര്‍ലാന്‍ഡിലെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയിലേക്ക് താമസം മാറ്റി.
ഫിലാഡല്‍ഫിയായില്‍ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായശേഷം പെന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് അണ്ടര്‍ഗ്രാജുവേറ്റ് ബിരുദം നേടി.പഠനകാലത്ത് സ്റ്റുഡന്റ് ഗവണ്‍മെന്റില്‍ സജീവമായി പങ്കെടുത്ത ജൂലി വിവിധ കാമ്പസ് സംഘടനകളിലും ഭാഗമായിരുന്നു. ലീഡര്‍ഷിപ്പ് മികവിനുള്ള പെന്‍സില്‍വാനിയ ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സിന്റെ ഫലകവും കരസ്ഥമാക്കിയ ജൂലി ചെറുപ്പം മുതലെ എല്ലാ മേഖലയിലും സജീവമായി നേതൃപാടവം തെളിയിച്ച വ്യക്തിയാണ്.
ലിങ്കണ്‍ ഹൈസ്‌ക്കൂളിലെ പരിസ്ഥിതി ടെക്നോളജി അക്കാദമിയിലും പങ്കാളിയായിരുന്നു. പഠനകാലത്ത് എന്‍വെയര്‍മെന്റ് പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ സഹകരണത്തോടെ ഗവേഷണ പഠനത്തിനായി റഷ്യ സന്ദര്‍ശിക്കാനുള്ള അവസരവും ലഭിച്ചു. എര്‍ത്ത് ്സ്‌പേസ് സയന്‍സിന്റെ ഡലവെയര്‍വാലി സയന്‍സ് ഫെയറില്‍ ജൂലിയുടെ പ്രൊജക്ടിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു
.
വൈഡ്നര്‍ ഡെലവറിലെ ലോ സ്‌ക്കൂളില്‍ നിന്നും നിയമപഠനം പൂര്‍ത്തിയാക്കിയ ജൂലി നിയമപഠനകാലത്ത് പരിസ്ഥിതി നിയമ ക്ലിനിക്കിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ ലോ സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ രണ്ടു ജോലികള്‍ ചെയ്ത് കഠിനാധ്വാനത്തിലൂടെയാണ് കടന്നു വന്നത്. സ്വിക്കര്‍ ആന്‍ഡ് അസോസിയേഷന്‍എന്ന ലോഫേര്‍മില്‍ കഴിഞ്ഞ മൂന്നര വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ജൂലി കഴിഞ്ഞ 15 വര്‍ഷമായി സിവില്‍ ക്രിമിനല്‍കേസുകള്‍ കൈകാര്യം ചെയ്തു വരുന്നു.
അമേരിക്കയിലെ രണ്ടാം തലമുറയില്‍പ്പെട്ട ഇന്ത്യക്കാരിയായ ജൂലി തന്റെ വിജയം തന്റെ തലമുറയിലെ യുവജനങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് കരുതുന്നു.