സത്യങ്ങള്‍ റിപ്പോര്‍ട്ട്
ചെയ്യപ്പെടുന്നതിന് പകരമെന്നോണം ഭീഷണികളും തട്ടിക്കൊണ്ടുപോകലും
കൊലപ്പെടുത്തലും അറസ്റ്റും ഇന്ന് ലോകമെങ്ങും മാധ്യമപ്രവര്‍ത്തനത്തെ
അരക്ഷിതവും അപകടകരവുമായ തൊഴിലാക്കി മാറ്റിയിരിക്കുന്നു. ലോകമെങ്ങും 53
റിപ്പോര്‍ട്ടര്‍മാര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനുപേര്‍
ജയിലിലടക്കപ്പെടുകയും ചെയ്ത വര്‍ഷമാണ് കടന്നുപോകുന്നത്. നിര്‍ഭയമായി
വാര്‍ത്തകള്‍ വിളിച്ചുപറയുന്നതിനിടെ ഖഷ്‌തോഗിമാരും കുല്‍ബര്‍ഗിമാരും ഗൗരി
ലങ്കേഷുമാരും കൊല്ലപ്പെടുമ്പോള്‍ എവിടെയാണ് മാധ്യമപ്രവര്‍ത്തകന്
സ്വാതന്ത്യം. ലോകത്ത് എല്ലായിടത്തും ഇന്ന് മാധ്യമപ്രവര്‍ത്തനം ഭീഷണി
നേരിടുന്നുണ്ട്.
വാഷിംഗ്ടണ്‍ പോസ്റ്റിലെ ജമാല്‍ ഖഷോഗി സൗദി കോണ്‍സുലേറ്റ് ബില്‍ഡിംഗില്‍ കൊല
ചെയ്യപ്പെട്ട സംഭവം ജേണലിസ്റ്റുകള്‍ ഇന്ന് നേരിടുന്ന വെല്ലുവിളിയെ
ലോകത്തിന് മുമ്പില്‍ അടിവരയിട്ട് വെളിപ്പെടുത്തിയ സംഭവമാണ്.
നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ റിപ്പോര്‍ട്ടിംഗ് ആണ്
മാധ്യമപ്രവര്‍ത്തനത്തിന്റെ നെടുംതൂണാകേണ്ടത്. ഇതിനാവശ്യമായ
സ്വാതന്ത്ര്യമാണ് ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്.
മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായുള്ള സംഘടനയുടെ കണക്ക് പ്രകാരം 1992
മുതല്‍ അറുപത്തിരണ്ടോളം ജേണലിസ്റ്റുകള്‍ സോമാലിയയില്‍ കൊല്ലപ്പെട്ടു.
ജേണലിസ്റ്റുകള്‍ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന രാജ്യങ്ങളിലൊന്നാണ്
സോമാലിയ. മ്യാന്‍മറില്‍ ഓംഗ് സാന്‍ സൂകിയുടെ അനുമതിയോടെ തന്നെയാണ് രണ്ട്
മാധ്യമപ്രവര്‍ത്തകര്‍ ജയിലില്‍ അടക്കപ്പെട്ടത്.
ഇവിടെ അമേരിക്കയില്‍ വിമര്‍ശനാത്മക ചോദ്യങ്ങള്‍ ഭയന്ന് വൈറ്റ് ഹൗസിലേക്ക്
റിപ്പോര്‍ട്ടര്‍മാര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നു. ഏറ്റവും അധികം
വിലനല്‍കി സംരക്ഷിക്കപ്പെടേണ്ട മാധ്യമപ്രവര്‍ത്തകരാണ് ന്യൂസ് റൂമുകളില്‍
വെടിവച്ച് വീഴ്ത്തപ്പെടുന്നത് എന്നത് തികച്ചും ആശാവഹമല്ലാത്ത കാര്യമാണ്.
അമേരിക്കയിലെ സ്ഥിതി പോകട്ടെ, നമ്മുടെ പിറന്ന നാട്ടില്‍ പോലും കാര്യങ്ങള്‍
ആശാവഹമല്ലെന്നറിയുമ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന അരക്ഷിതാവസ്ഥ
ബോധ്യപ്പെടൂ. ഏറ്റവുമേറെ പത്രവായനക്കാരുള്ള, ലോകത്തെ ഏറ്റവും വലിയ
ജനാധിപത്യരാജ്യമായ നമ്മുടെ ഇന്ത്യയില്‍ മാത്രം ഈ വര്‍ഷം ആറ്
മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.
ജേണലിസം നേരിടുന്ന ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടുത്തിടെ ചേര്‍ന്ന പ്രത്യേക
സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാല്‍പതോളം
പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.
മെയ് 3 ലോക മാധ്യമ സ്വാതന്ത്ര്യദിനമായി ആചരിക്കപ്പെടുന്നുണ്ടെങ്കിലും
മാധ്യമസ്വാതന്ത്യം ഇന്ന് കൈമോശം വന്നിരിക്കുന്നു. ഈ കാലഘട്ടത്തിന്റെ
ഭീഷണികളെയും, വധ ഭീഷണിയെയും അറസ്റ്റിനെയും വകവയ്ക്കാതെ ജെന്നി മോനറ്റ്,
അര്‍ബാന ക്‌സാറ തുടങ്ങി റിപ്പോര്‍ട്ടര്‍മാര്‍ എഴുത്ത് തുടരുന്നത്
അഭിമാനകരമാണ്. അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്യം
നിഷേധിക്കപ്പെടാതിരിക്കേണ്ടത് ജനാധിപത്യത്തിന്റെ ഭാവിക്ക് അത്യാവശ്യമാണ്.
ഇക്കാര്യത്തില്‍ വിജിലന്റ് ആകാതിരുന്നാല്‍ കാര്യങ്ങള്‍ അനുദിനം വഷളാകുകയേ
ഉള്ളൂ.
പാരീസ് ആസ്ഥാനമായുള്ള റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ
കണക്കുകള്‍ പ്രകാരം 2018 ല്‍ ലോകത്താകമാനം കൊല്ലപ്പെട്ടത് 80
മാധ്യമപ്രവര്‍ത്തകരാണ്. ന്യൂയോര്‍ക്കിലെ കമ്മിറ്റി ടു പ്രൊട്ടക്ട്
ജേര്‍ണലിസ്റ്റിന്റെ കണക്കുകള്‍ പ്രകാരം 53 പേര്‍ ജോലി ചെയ്യവേ
കൊല്ലപ്പെട്ടവരാണ്. ഇതില്‍ തന്നെ 34 പേരാകട്ടെ ചെയ്ത വാര്‍ത്തയുടെ
പേരിലാണ് കൊല്ലപ്പെട്ടത്. ചെയ്ത വാര്‍ത്തകളുടെ പേരില്‍ കൊല്ലപ്പെടുന്ന
മാധ്യമപ്രവര്‍ത്തകരുടെ എണ്ണം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കയാണ്.
വിമര്‍ശനാത്മകമായ ശബ്ദങ്ങളെ നിശബ്ദമാക്കാനാണ് ഇന്ന് പല രാജ്യങ്ങളിലും
നിയമങ്ങള്‍ രൂപപ്പെടുന്നത്. വിവാദവിഷയങ്ങളെ റിപ്പോര്‍ട്ട് ചെയ്യുന്ന
ജേണലിസ്റ്റുകളാണ് പലപ്പോഴും അധികാരികളുടെ കണ്ണിലെ കരടാകുന്നത്.
ഇന്ത്യയും മാധ്യമപ്രവര്‍ത്തകര്‍ക്കും വിവരാവകാശപ്രവര്‍ത്തകര്‍ക്കും
ബ്ലോഗെഴുത്തുകാര്‍ക്കുമെല്ലാം ഏറ്റവും അപകടം പിടിച്ച പ്രദേശമായി ഉയര്‍ന്നു
വരുന്നുവെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളും സമീപകാലസംഭവങ്ങളും
പറയുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജീവന്‍
വെടിയേണ്ടതായിവരുന്നത് ഭരണകൂടങ്ങള്‍ക്കും മതമൗലികവാദ ഭീകര
പ്രസ്ഥാനങ്ങള്‍ക്കും എതിരായ നിലപാടുകള്‍മൂലമാണെന്നത് തികച്ചും അപലപനീയമാണ്.