കേരളത്തില്‍ ജനിച്ചുവെങ്കിലും ഇന്‍കം ടാക്‌സില്‍ അച്ഛന്‍ ജോലി ചെയ്ത ബംഗാളില്‍ ബാല്യകാലം ചെലവഴിച്ചയാളാണ് അജു . വളരെക്കാലം കഴിഞ്ഞു വിശ്വഭാരതി സര്‍വകലാശാലയില്‍ പോയി ടാഗോര്‍ ജനഗണമന എഴുതിയ കാലത്തെക്കുറിച്ച് ഓര്‍മ്മകള്‍ അയവിറക്കി. എന്തുവേണ്ടി ബംഗാളില്‍ നിന്ന് നാടോടി ഗാനം പാടുന്ന ബാവലി ഗായകരെ കേരളത്തില്‍ കൊണ്ടുവന്നു പാടിച്ചു.
കോട്ടയം എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ അധ്യാപകനായ അജു കെ.നാരായണന്‍, പൂര്‍വ വിദ്യാര്‍ത്ഥി അന്‍വര്‍ അബ്ദുള്ളയോടൊപ്പം സംവിധാനം ചെയ്ത 'സമക്ഷം' എന്ന ഫീച്ചര്‍ ഫിലിം തീയേറ്ററുകളില്‍ ഒരാഴ്ചയെങ്കിലുംഓടിയ സന്തോഷത്തിലാണ്. അമ്പത് ലക്ഷം കൊണ്ട് നിര്‍മ്മിച്ച ചിത്രത്തിന്റെ എതിരാളി 541 കോടി യുടെ രജനികാന്ത് ചിത്രം 2 .0 ആയിരുന്നു.
ഇന്ത്യയിലാദ്യമാണ് ഒരു സര്‍വ കലാശാല ഇത്തരമൊരു ഫീച്ചര്‍ ഫിലിം നിര്‍മ്മിക്കുന്നത്. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ക്കുന്ന ജൈവ വൈവിധ്യ പഠന കേന്ദ്രത്തില്‍ നിന്നാണ് ആശയം പൊട്ടിമുളക്കുന്നത് അതിന്റെ ചുമതലയുള്ള റെജിസ്ട്രാര്‍ എം ആര്‍. ഉണ്ണി ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ ആയി. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള 250 കോളജുകളില്‍ എന്‍എസ്എസ് മുഖേന ഫിലിമോത്സവങ്ങള്‍ നടത്തി അഞ്ചു ലക്ഷം പേരെയെങ്കിലും ചിത്രം കാണിക്കാനാനു നീക്കം. ബിരുദ കോഴ്സുകള്‍ക്കു യുജിസി നിര്‍ദ്ദേശപ്രകാരമുള്ള പരിസ്ഥിതി പഠനത്തില്‍ ഇത് വിഷയമാക്കാനും കഴിയും.
വിഷലിപ്തമായ കാര്‍ഷിക സംസ്‌ക്കാരത്തോടുള്ള പ്രതിഷേധമായി ചിത്രത്തെ ഒതുക്കി നിര്‍ത്താതെ നല്ല കഥയും അഭിനയവും സംഗീതവും ചിത്രഭംഗിയും സമഞ്ജസമായി കോര്‍ത്തിണക്കിയ ഒരു വിഷ്വല്‍ ട്രീറ്റ് സമ്മാനിക്കാന്‍ ആയിരുന്നു കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിച്ച അജു-അന്‍വര്‍ ടീമിന്റെ ശ്രമം.
എംടിയുടെ 'നീലത്താമര'യില്‍ നായകനായി ''അനുരാഗവിലോചനനായി, അതിലേറെ മോഹിതനായി'' അവതരിപ്പിച്ചു പേരെടുത്ത കൈലാഷ് ആണു നായകന്‍. എഴുത്തുകാരനാകാന്‍ മോഹിച്ച് കൃഷിക്കാരനായി മാറുന്ന മനുഷ്യസ്‌നേഹിയായ ഡോക്ടര്‍. ഗായത്രി കൃഷ്ണ, പ്രേംപ്രകാശ്, എം.ആര്‍. ഗോപകുമാര്‍, ദിലീഷ് പോത്തന്‍, പി.ബാലചന്ദ്രന്‍, സിദ്ധാര്‍ഥ് ശിവ തുടങ്ങി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ കെ.എം. കൃഷ്ണന്‍, അദ്ധ്യാപകന്‍ ഹരികുമാര്‍ ചങ്ങമ്പുഴ വരെ പ്രത്യക്ഷപ്പെടുന്നുണ്ട് ചിത്രത്തില്‍.
തിരൂരില്‍ മലയാളം സര്‍വകലാശാലയില്‍ അദ്ധ്യാപകന്‍ ആണെങ്കിലും അന്‍വര്‍ക്കു. ലെറ്റേര്‍സ്സുമായി ആത്മ ബന്ധം ഉണ്ട്. നരേന്ദ്രപ്രസാദ് ഡയറ്കടര്‍ ആയിരിക്കുമ്പോള്‍ എത്തി. അവിടെ എം.എ.യും പിഎച്ച ഡി യും ചെയ്തു പി.ബാലചന്ദ്രന്‍ അദ്ധ്യാപകനായിരുന്നു. ദിലീഷ് പോത്തനും സിദ്ധാര്‍ത്ഥ ശിവയും എം ഫില്‍ ചെയ്തവര്‍. ശിവ ഇപ്പോള്‍ പിഎച്ച്ഡി ചെയ്യുന്നു. പുണെ ഫിലിം ഇന്‍സ്റ്റിറ്യുട്ടില്‍ പ്രൊഫസര്‍ ആയിരുന്ന കവിയൂര്‍ ശിവദാസിന്റെ പുത്രനാണ്.
''പകല്‍ചാഞ്ഞവേളയില്‍ കണ്ടു ഞാന്‍, പരമേകാന്ത ഗൃഹാന്ത വാടിയില്‍ '' എന്ന വൈലോപ്പിള്ളിയുടെ വരികള്‍ക്കും ''പൂനിലാവില്‍ വെണ്‍താരകങ്ങള്‍ പുടവ ചാര്‍ത്തും കന്നിമണ്ണില്‍ പനിനീര്‍ക്കണങ്ങള്‍'' എന്ന സുധാംശുവിന്റെ വരികള്‍ക്കും എബി സാല്‍വിന്‍ തോമസ് നല്‍കിയ സംഗീതം മനസ്സില്‍ ആലോലമാടും. വിഷ്ണു പ്രസാദിന്റെ ആലാപനവും നന്ന്.. റെഡ് എപ്പിക് ഡിജിറ്റല്‍ കാമറയില്‍ കാംപസിലും കൈപ്പുഴ, നീണ്ടൂര്‍, കുളമാവ് എന്നിവിടങ്ങളിലുമായി എബി കുര്യന്റെ ചിത്രീകരണവും ആകര്‍ഷകം.
'ട്രിപ്പ്' എന്ന രണ്ടാമതൊരു ചിത്രത്തിന്റെ നിര്‍മാണവും സര്‍വകലാശാല പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ലഹരിയാണ് വിഷയം. കഥ, സംവിധാനം എം ആര്‍. ഉണ്ണി, തിരക്കഥ, സംഭാഷണം അന്‍വര്‍.
ഇംഗ്ലീഷിനും മലയാളത്തിനും പുറമെ സിനിമയും നാടകവും തീയേറ്ററും എല്ലാം പഠിപ്പിക്കുന്ന ലെറ്റേഴ്‌സ് ഇപ്പോള്‍ സിനിമയുടെ നടുമുറ്റം ആണെന്ന് പറയാം. പ്രഗത്ഭരായ ജി.ശങ്കരപ്പിള്ളയും നരേന്ദ്രപ്രസാദും വിസി.ഹാരിസും ഡയക്ടര്‍മാരായിരുന്നു. ഇപ്പോഴത്തെ ഡയറക്ടര്‍ കെ.എം.കൃഷ്ണന്‍ അമേരിക്കയിലെ ഒരു സംഘം വിസിറ്റിറ്റിങ് വിദ്യാര്‍ഥികള്‍ക്ക് മലയാള സിനിമയെ പരിചയപ്പെടുത്താന്‍ ഉശിരന്‍ ക്ളാസ് എടുത്തതിനു സാക്ഷിയായാണ് ഞാന്‍. മലയാളത്തെ ലോക സിനിമയുടെ പശ്ചാത്തലത്തില്‍ വരച്ചു കാട്ടുന്ന ക്രിട്ടിക്കല്‍ പാഠങ്ങള്‍.
മുന്‍ ഡയറക്ടര്‍ പിഎസ്. രാധാകൃഷ്ണന്‍ സിനിമയെപ്പറ്റി പതിനൊന്നു ആധികാരക ഗ്രന്ഥങ്ങള്‍ രചിച്ച ആളാണ്. രണ്ടു തവണ സിനിമാ രചനക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി. ഒരുതവണ ദേശിയ അവാര്‍ഡും.
സിനിമയാണ് ലെറ്റേഴ്‌സിലെ അദ്ധ്യാപകന്‍ ജോസ് കെ.മനുവലിന്റെ ഊര്‍ജം. കഥയും തിരക്കഥയും എന്നതില്‍ എം.ഫില്‍ ചെയ്ത ജോസ്, 'മലയാളത്തിലെ തിരക്കഥാസാഹിത്യം-എംടി, പത്മരാജന്‍, അടൂര്‍' എന്ന പഠനത്തിന് പിഎച്ച്ഡി നേടി.സിനിമയിലെ ശരീര ഭാഷയില്‍ പോസ്റ്റ് ഡോക്ടറല്‍ ചെയ്തു.
ഒഥെല്ലോയെ ആസ്പദമാക്കി വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന 'ഋ' എന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും ജോസിന്റേതാണ്. 'ഋ' എന്നത് മലയാളത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അക്ഷരമാണ്.പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദളിതരുടെ ജീവിതവുമായി കഥയെ ബന്ധിപ്പിച്ചിരിക്കുന്നു.
ലെറ്റേര്‍ഴ്സില്‍ സിനിമയെക്കുറിച്ച് ഡോക്ടറല്‍ ഗവേഷണം നടത്തുന്ന ഫാ.വര്‍ഗീസ് ലാലാണ് സംവിധായകന്‍, മറ്റൊരു പിഎച്ച്ഡി വിദ്യാര്‍ത്ഥി സിദ്ധാര്‍ഥ് ശിവ കാമറ കൈകാര്യം ചെയ്യുന്നു. ലെറ്റേര്‍ഴ്സില്‍ ആയിരിക്കുമ്പോള്‍ നിര്‍മ്മിച്ച രണ്ടു ചിത്രങ്ങള്‍ക്ക് ദേശിയ പുരസ്‌കാരം നേടി. പുണെ ഫിലിം ഇന്‍സ്റ്റിറ്യുട്ടില്‍ പ്രൊഫസര്‍ ആയിരുന്ന കവിയൂര്‍ ശിവദാസിന്റെ പുത്രന്‍.
ലെറ്റേഴ്‌സ് അദ്ധ്യാപകന്‍ ഹരികുമാര്‍ ചങ്ങമ്പുഴയെപ്പറ്റി പറഞ്ഞാല്‍ അദ്ദേഹം ഗൈഡ് ആയ ആദ്യ പിഎച്ചഡി സിനിമയെക്കുറിച്ചായിരുന്നു. ദിവ്യ രാജേഷ് അടൂരിന്റെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച് ഗവേഷണം ചെയ് തു.
അജു കെ. നാരായണന്റെ സിനിമാജീവിതത്തിലെ ഒരു നാഴികക്കല്ലാണ് 'സമക്ഷം'. ജയപ്രദയും രേവതിയും അഭിനയിച്ച 'കിണര്‍; എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിക്കുന്നതില്‍ അന്‍വറുമൊത്ത് അരങ്ങേറ്റം നടത്തി. രഞ്ജി പണിക്കര്‍ നായകനായ 'കലാമണ്ഡലം ഹൈദരാലി' എന്ന പുതിയ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം അജുവിന്റേതാണ്'
സിനിമയിലേക്കു ആകസ്മികമായി വന്ന ആളല്ല അജു.ഡിഗ്രിക്ക് പഠിക്കുമ്പോള്‍ തന്നെ സിനിമാ നിരൂപണത്തിനു യൂണിവേഴ്സിറ്റി യുവജനോത്സവത്തില്‍ പുരസ്‌കാരം നേടി.ലെറ്റേര്‍ഴ്സില്‍ വിസി. ഹാരിസ് മാസ്റ്റര്‍ തര്‍ജമ ചെയ്തു അവതരിപ്പിച്ച സാമുവല്‍ ബെക്കറ്റിന്റെ 'ക്രാപ്‌സ് ലാസ്റ് ടേപ്പ്' അധികരിച്ച് 'ക്രാപ്പും കുറുപ്പും' എന്ന 45' മിനിറ്റിന്റെ ഒരു ഷോര്‍ട് ഫിലിം ചെയ്തു.കാലടി യൂണിവേഴ്‌സിറ്റിയില്‍ ഡോ സ്‌കറിയ സക്കറിയയുടെ കീഴിലായിരുന്നു ഡോക്ടറല്‍ ഗവേഷണം..സിനിമ രചനക്ക് മൂന്ന് തവണ സംസ്ഥാന അവാര്‍ഡ് നേടി. എംഎസ് സി കെമിട്രിക്കാരിയായ അരുള്‍ ജ്യോതി ജീവിത പങ്കാളി. പോസ്റ്റല്‍ വകുപ്പില്‍ ഉദ്യോഗസ്ഥയാണ്..
കോട്ടയത്ത് പഠിച്ചു വളര്‍ന്ന അന്‍വര്‍ അബ്ദുല്ല, എംഎ യും പിഎച്ഡിയും ചെയ്തത് ലെറ്റേഴ്‌സില്‍.. ഡോക്ടറല്‍ ഗൈഡ് ജോസ് കെ.മാനുവല്‍. എംഎ കഴിഞ്ഞു ജേര്ണലിസ്‌റ് ആയി. സിനിമാ നിരൂപണം ഹരമായി. റിപ്പോര്‍ട്ടര്‍ ടിവിക്കു വേണ്ടി പ്രോഗ്രാം ചെയ്തു ജയരാജിന്റെ 'വി ദി പീപ്പിളില്‍' ക്രീയേറ്റിവ് കണ്‍സല്‍ട്ടന്റ് ആയിരുന്നു. വിമാനം സംവിധാനം ചെയ്ത പ്രദീപിന്റെ ഒരു ഹൃസ്വ ചിത്രത്തിന് ത്രിരക്കഥ എഴുതി. 'സമക്ഷ'ത്തിനു ശേഷം യൂണിവേഴ്സിറ്റി നിര്‍മ്മിച്ച 'ട്രിപ്പി'ന്റെ തിരക്കഥയും. സംഭാഷണവും.പത്രപ്രവര്‍ത്തനകാലത്തു കണ്ടുമുട്ടിയ സ്മിതയാണ് ഭാര്യ. താനൂര്‍ ഗവ. കോളജില്‍ ജേര്‍ണലിസം പഠിപ്പിക്കുന്നു
മലയാളത്തിന് സൗഭാഗ്യം പെയ്തിറങ്ങിയ ആഴ്ചയിലാണ് 'സമക്ഷം' തീയേറ്ററുകളില്‍ വന്നതും പോയതും. നവസിനിമയുടെ പ്രയോക്താവായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ഈ.മ. യൗ' പനജിയിലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സംവിധാനത്തിനുള്ള രജത ചകോരം നേടി. ചെമ്പന്‍ വിനോദ് മികച്ച നടനായും തെ രഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന ഗവര്‍മെന്റിന്റെ പുരസ്‌കാരങ്ങള്‍ക്കും ഈ ചിത്രം അര്‍ഹമായതാണ്.
എട്ടു വര്‍ഷത്തിനിടയില്‍ ആറു ചിത്രങ്ങള്‍ എടുത്ത പെല്ലിശ്ശേരി .അങ്കമാലി ഡയറീസിലൂടെ സിനിമയില്‍ സ്വന്തം റീയലിസ്‌റിക് പാത വെട്ടിത്തുറക്കുകയായിരുന്നു. ആമേന്‍ എന്ന ചിത്രത്തില്‍ അത് ഒരു പടി കൂടി ഉയര്‍ന്നു. ഈ.മ. യൗ' ആ ഭാവുകത്വത്തിനു പുതിയ പരിവേഷം നല്‍കി. മലയാളി സിനിമ ഇന്ത്യയില്‍ ശ്രദ്ധിക്കപ്പെടുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഈ പുരസ്‌കാരങ്ങള്‍. കാമ്പസുകളില്‍ സജീവമായ ചലച്ചിത്ര സംസ് കാരവും.