ഹൂസ്റ്റണ്‍: ഭാര്യ ഷീബയുടെ കയ്യിലുള്ള ബൈബിളില്‍ തൊട്ട് സത്യവാചകം ഏറ്റു ചൊല്ലിയതോടെ കെ.പി. കോര്‍ജ് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജിയായി. 3000 ഉദ്യോഗസ്ഥരും 370 മില്യന്‍ ബജറ്റുമുള്ള കൗണ്ടിയുടെ തലവനായി ജോര്‍ജ് സ്ഥാനമേല്‍ക്കുന്ന ചരിത്രപരമായ ചടങ്ങില്‍ അമ്മ ഏലിയാമ്മയടക്കം കുടുംബാംഗങ്ങളും ഒട്ടേറെ മലയാളികളും പങ്കെടുത്തു.
ഷുഗര്‍ ക്രീക്ക് ബാപ്ടിസ്റ്റ് ചര്‍ച്ചിലെ പാസ്റ്റര്‍ റവ. ലിബിന് എബ്രഹാമിന്റെ പ്രാര്‍ഥനയോടെയാണു ചടങ്ങുകള്‍ ആരംഭിച്ചത. പ്രീസിംഗ്ട്-3-ലെ കോണ്‍സ്റ്റബിള്‍ വെയ്ന്‍ തോം പ്സണ്‍ പ്ലെഡ്ജ് ഓഫ് അല്ലീജിയന്‍സ് ചൊല്ലി. തുടര്‍ന്നു സദസ്യരെ അഭിസംബോധന ചെയ്ത ജോര്‍ജ് ദക്ഷിണേന്ത്യയില്‍ നിന്നുള്ള തന്റെ എളിയ തുടക്കം അനുസ്മരിച്ചു. ദൈവകരുണക്കു വികാരഭരിതനായി പ്രത്യേകം നന്ദി പറയുകയും ചെയ്തു
കൗണ്ടിയില്‍ നടപ്പാക്കുവാന്‍ ഉദേശിക്കുന്ന പ്രവര്‍ത്തനങ്ങളുടെ രൂപരേഖയും അവതരിപ്പിച്ചു. എമര്‍ജന്‍സി മാനേജ്മെന്റും ദുരിതാശ്വാസ തയ്യാറെടുപ്പുകളും ശക്തിപ്പെടുത്തും.
യുവജനങ്ങള്‍ പൊതു സേവനത്തിനു വരുവാന്‍ താനൊരു പ്രേരണ ആകട്ടെ. തന്റെ വിജയത്തിനായി പരിശ്രമിച്ച എല്ലാവര്ക്കും നന്ദി-കരഘോഷത്തിനിടെ ജോര്‍ജ് പറഞ്ഞു
അതിനു ശേഷം ജഡ്ജ് ബ്രെന്‍ഡ മല്ലിനിക്സ് ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റു ചൊല്ലി. അതോടെ ടെകസസിലെ പത്താമത്തെ വലിയ കൗണ്ടിയില്‍ ആദ്യമായി വെള്ളക്കരനല്ലാത്ത ഒരു മേധാവി അധികാരത്തില്‍ വന്നു. ബഡ്ജറ്റ്, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടാതെ ഈ കൗണ്ടിയെ എല്ലാതലങ്ങളിലും പ്രതിനിധീകരിക്കേണ്ട ചുമതലയും ഇദ്ദേഹത്തിനാണ്.
ഉച്ചക്ക് ഷുഗര്‍ലാന്‍ഡിലെ നിര്‍മാണ്‍സ് ബാങ്ക്വറ്റ് ഹാളില്‍ പുതിയ കൗണ്ടി ജഡ്ജിനു പൗരസ്വീകരണം.
ആത്മ വിശ്വാസവും സ്ഥിരോല്‍സാഹവും നിരന്തരമായ പ്രവര്‍ത്തനവും കൊണ്ട് ഏത് ഉയരങ്ങളില്‍ വരെ എത്താമെന്ന ചരിത്രവും അവിടെ കുറിക്കപ്പെട്ടു.
പത്തനംതിട്ട ജില്ലയില്‍ കൊക്കാത്തോട് ഗ്രാമത്തില്‍ കേളയില്‍കുടുംബത്തിലാണു ജോര്‍ജ് ജനിച്ചത്. മുംബൈയില്‍ അല്പകാലം ജോലി ചെയ്ത ശേഷം 1993 ല്‍ മറ്റനേകം കുടിയേറ്റക്കാരെപ്പോലെ ന്യു യോര്‍ക്കിലെത്തി.
ന്യു യോര്‍ക്ക് ന്യു ഹൈഡ് പാര്‍ക്കിലുള്ള കുടുംബത്തിലെ അംഗമായ ഷീബയുമായുള്ള വിവാഹം തുടര്‍ന്ന് നടന്നു. 1999-ല്‍ ഹൂസ്റ്റണില്‍ ജോലി കിട്ടി. പോകണ്ട എന്നയിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീടത് മാറ്റി. 2010-ല്‍ ഇല്ക്ഷനില്‍ മല്‍സരിച്ചുവെങ്കിലും വിജയിച്ചില്ല. 2014-ല്‍ സ്കൂള്‍ ബോര്‍ഡ് അംഗമായി വിജയിച്ചു. 2017-ല്‍ രണ്ടാമതും വിജയിച്ചു.
ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വോട്ട് നേടിയാണു കൗണ്ടി ജഡ്ജിയായത്.
ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന ജോര്‍ജ് ഷുഗര്‍ലാന്‍ഡ് റോട്ടറി ക്ലബ്, ഫോര്‍ട്ടബെന്‍ഡ് ചേംബര്‍ ഓഫ് കോമേഴ്സ് എന്നിവയില്‍ പ്രവര്‍ത്തിച്ചു. സ്റ്റേറ്റ് റെപ്രസന്റേറ്റീവ് റിക് മില്ലറുടെ പോളിസി ആന്‍ഡ് അഫയേഴ്സ് കമ്മിറ്റി അംഗമായിരുന്നു. ഫോര്‍ട്ട്ബെന്‍ഡ് ഐ.എസ്.ഡി പേരന്റ്സ് അഡൈ്വസറി ടീമില്‍ അംഗമായ ജോര്‍ജ് 2013 ല്‍ സ്ഥാപിതമായ ഹൈടവര്‍ ഹൈസ്കൂള്‍ അക്കാഡമീസ് ബൂസ്റ്റര്‍ ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റാണ്.
ഭാര്യ ഷീബ ഫോര്‍ട്ട്ബെന്‍ഡ് ഐ.എസ്.ഡി സിസ്റ്റത്തില്‍ തന്നെ അധ്യാപികയാണ്. മക്കള്‍ വിദ്യാര്‍ഥികളായ രോഹിത്, ഹെലന്, സ്നേഹ.
എട്ടു ലക്ഷം ജനസംഖ്യയുള്ളകൗണ്ടിയുടെ തലവനാണു ജോര്‍ജ് . ഇപ്പോള്‍ ഏറ്റവും അധികാരമുള്ള ഇന്ത്യാക്കാരന്. കാലിഫോര്‍ണിയയില്‍ നിന്നു യു.എസ്. സെനറ്റര്‍ കമലാ ഹാരീസ്, നാലു കോണ്‍ഗ്രസംഗങ്ങള്‍ എന്നിവര്‍ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുണ്ടെങ്കിലും ഭരണപരമായ അധികാരം നോക്കുമ്പോള്‍ ജോര്‍ജ് തന്നെ ഒന്നാമന്. വിസ്കോണ്‍സിനില്‍ അറ്റോര്‍ണി ജനറലായി ജയിച്ച ജോഷ് കൗളിന്റെ പിതാവ് ഇന്ത്യാക്കാരനാണെന്നതും മറക്കുന്നില്ല.
അന്പത്തിമൂന്നുകാരനായ ജോര്‍ജിന്റെ ചീഫ് ഓഫ് സ്റ്റാഫ് തരല് പട്ടേലിനു 24 വയസേയുള്ളു. ഹൂസ്റ്റണില്‍ ജനിച്ചുവെങ്കിലും കുറച്ചുകാലം ഗുജറാത്തില്‍ ചെലവഴിച്ച പട്ടേല്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയിലാണു പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഫോര്‍ട്ട് ബെന്‍ഡില്‍ സിങ്കോ റാഞ്ച് ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ ഇലക്ഷന് പ്രചാരണവുമായി എത്തിയ ജോര്‍ജിനെ പരിചയപ്പെട്ടു.
2016-ല്‍ ഓസ്റ്റിനില്‍ നിന്നു ബിരുദമെടുത്ത പട്ടേല്‍ കോളറാഡോ ഗവര്‍ണറായി തെരെഞ്ഞെടുക്കപ്പെട്ട ജാറെദ് പോലിസിസിന്റെ കാമ്പെയിന് ഡപ്യൂട്ടി ഫൈനാന്‍സ് ഡയറക്ടറായിരുന്നു.
അമ്മ ഫാര്‍മസിസ്റ്റ്. പിതാവ് ഹൂസ്റ്റണില്‍ പോലീസ് ഓഫീസറായിരുന്നു. ഇപ്പോല്‍ മോട്ടല്‍ ബിസിനസിലേക്കു മാറി. അവിവാഹിതന്, പക്ഷെ ഡ്യൂക്ക് എന്ന ജര്‍മ്മന്‍ ഷെപ്പേര്‍ഡ് സഹചാരിയായുണ്ട്. ഒരര്‍ഥത്തില്‍ ഓഫീസ് നടത്തിക്കൊണ്ടു പോകുന്നത് ചീഫ് ഓഫ് സ്റ്റാഫാണ്.
1837-ല്‍ സ്ഥാപിതമായ കൗണ്ടിയുടെ നാല്‍പ്പത്താറാമത്തെ തലവനാണ് ജോര്‍ജ്. 46 പേരില്‍ വനിതകളോ വെള്ളക്കാരല്ലാത്തവരോ ഇല്ല.
തന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ തയാറുള്ള എല്ലാവരേയും ഉള്‍പ്പെടുത്തിയാവും മുന്നോട്ടുപോകുകയെന്നു നേരഠെ ജോര്‍ജ് പറഞ്ഞു. കാര്യങ്ങള്‍ ഭംഗിയായി പോകണമെന്നു നിര്‍ബന്ധമുണ്ട്. എന്തെങ്കിലും പിഴവ് പറ്റിയാല്‍ അതിന്റെ ഉത്തരവാദിത്വം മുഴുവന്‍ തനിക്കായിരിക്കും. ആരും സഹായിക്കാനുണ്ടാവില്ല എന്നു അറിയാം. ഈ സ്ഥാനത്ത് താന്‍ പരാജയപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നവരും ഉണ്ടാകാം. അതിനാല്‍ ഭംഗിയായി കാര്യങ്ങള്‍ നടക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയുമില്ല.
എല്ലാ കാര്യങ്ങളിലും ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുന്നത് വൈകിക്കില്ല. മാറ്റം വേണ്ടാത്തവരും എതിര്‍പ്പ് ഉയര്‍ത്തുന്നവരും, പരാജയപ്പെടുന്നത് കാണാന്‍ ആഗ്രഹിക്കുന്നവരുമൊക്കെ തടസമാവാന്‍ അനുവദിക്കില്ല. ഒരുമിച്ച് ജോലി ചെയ്യാന്‍ സന്നദ്ധത കാട്ടുന്നവരുമായി മുന്നോട്ടുപോകും.
പഴയ നേതൃത്വം മാറുന്നതിലും പുതിയത് വരുന്നതിലും സന്തോഷം കാട്ടുന്നവരും ധാരാളമുണ്ട്. ചിരുക്കം ചിലര്‍ മാത്രമാണ് ആശങ്കാകുലര്‍. പലരുടേയും പ്രതികരണങ്ങള്‍ താന്‍ അറിയാറുമുണ്ട്.
അതേസമയം ആരുമായും ശത്രുതയ്ക്കോ, പിണക്കത്തിനോ ഒന്നുമില്ല. ആത്മാര്‍ത്ഥതയും തികഞ്ഞ സൗഹൃദവുമായിരിക്കും തന്നില്‍ നിന്നുണ്ടാവുക.
ഒട്ടേറെ സ്ഥാനങ്ങളിലേക്ക് നിയമനം നടത്താനുമുണ്ട്. ഏറ്റവും മികച്ചവരെ തെരഞ്ഞെടുക്കുക എന്നതാണ് തന്റെ നയം. അതില്‍ രാഷ്ട്രീയമോ റേസോ ഒന്നും ബാധകമല്ല. അതേസമയം കൗണ്ടിയുടെ ജനസംഖ്യയിലെ വൈവിധ്യം ഉദ്യോഗസ്ഥ തലത്തിലും ഉണ്ടാവണമെന്നാണ് ആഗ്രഹം.
കിംവദന്തികള്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും പൊതുവില്‍ ഉദ്യോഗസ്ഥരില്‍ നിന്നു നല്ല സഹകരണമാണ് ലഭിക്കുന്നത്. കാര്യങ്ങളെല്ലാം ഭംഗിയായാണ് പോകുന്നത്. കൗണ്ടി ജഡ്ജിന്റെ നേരിട്ടുള്ള ചുമതലയാണ് എമര്‍ജന്‍സി മാനേജ്മെന്റ്. അതു മെച്ചപ്പെടുത്തുക എന്നതാണ് അടിയന്തര കര്‍ത്തവ്യം. ഹാര്‍വി വെള്ളപ്പൊക്കം പോലുള്ള ദുരന്തങ്ങള്‍ വരുമ്പോള്‍ കൃത്യമായ മുന്‍കരുതല്‍ ഉണ്ടാകണം.
സ്ഥാനലബ്ദിയൊന്നും ഭാര്യയേയോ, മക്കളേയോ ബാധിച്ചിട്ടില്ല. മറ്റൊരു ജോലിക്കു പോകുന്നു എന്നതില്‍പ്പരം ഒരു തോന്നല്‍ ഇവിടെ ജനിച്ചുവളര്‍ന്നവര്‍ക്ക് ഉണ്ടാവില്ല എന്നതാണ് സത്യം.
ഇത്രയും വലിയ ഉത്തരവാദിത്വവും ജോലിയുമുള്ള സ്ഥാനം വേണ്ടിയിരുന്നില്ല എന്നു ഇപ്പോള്‍ തോന്നുന്നുണ്ടോ എന്ന ചോദ്യത്തിനു ഒരിക്കലുമില്ല എന്നതായിരുന്നു ഉറച്ച മറുപടി. കോണ്‍ഗ്രസ് അംഗമോ, അസംബ്ലി അംഗമോ ഒക്കെ ആയാല്‍ പല സ്വാധീനങ്ങളും ചെലുത്താനാവും. പക്ഷെ കാര്യങ്ങള്‍ നേരിട്ട് ചെയ്യാനാവില്ല. ഇവിടെ അതല്ല സ്ഥിതി. പുതിയ കാര്യങ്ങള്‍ ആവിഷ്കരിക്കാനും നിലവിലുള്ളവ മെച്ചപ്പെടുത്താനും അധികാരമുള്ള സ്ഥാനമാണിത്. എട്ടുവര്‍ഷമെങ്കിലും ഈ സ്ഥാനത്തിരിക്കണമെന്നാഗ്രഹമുണ്ട്.
കൗണ്ടിയുടെ ജനസംഖ്യാവളര്‍ച്ചയ്ക്കനുസരിച്ച് വികസനവും ഇന്‍ഫ്രാസ്ട്രക്ചറും ഉണ്ടാക്കുക എന്നതു വെല്ലിവിളിയാണ്. 1970-ല്‍ 70,000 ജനസംഖ്യയുണ്ടായിരുന്നത് ഇപ്പോള്‍ 7,80,000 ആയി. 2022-ല്‍ അത് ഒരു മില്യനാകാന് സാധ്യതയുണ്ട്.
ഇപ്പോള്‍ റോഡുകളും സ്കൂളുകളുമൊക്കെ നിര്‍മ്മിച്ച് വൈകാതെ തന്നെ അവയെല്ലാം നിറയുന്ന സ്ഥിതിയുണ്ട്. അതിനാല്മാറ്റം മുന്‍കൂട്ടി കണ്ട് വേണം വികസനം ഉണ്ടാക്കാന്‍.
ടാക്സ് കുറയ്ക്കുക എന്നത് മാത്രമായിരുന്നു മുന്‍കാല ലക്ഷ്യം. ടാക്സ് കുറക്കണം എന്നു തന്നെയാനൂ തന്റെ ലക്ഷ്യവും. അതോടൊപ്പം വികസനവും എന്നതാണ് തന്റെ മുദ്രാവാക്യം.
അമേരിക്കന്‍ ഡ്രീം ഏവര്‍ക്കും സാധ്യമാക്കാവുന്ന ഫോര്‍ട്ട്ബെന്‍ഡ് ആണ് തന്റെ ലക്ഷ്യം. രണ്ടു പാര്‍ട്ടിയിലും തന്റെ സപ്പോര്‍ട്ടേഴ്സ് ഉണ്ട്. അതിനാല്‍ പാര്‍ട്ടികള്‍ക്കതീതമായി ചിന്തിക്കാനാണ് ഡമോക്രാറ്റെങ്കിലും തന്റെ ഉദ്ദേശം.
കാല് നൂറ്റാണ്ട് മുമ്പ് താന്‍ അമേരിക്കയിലെത്തിയ ആദ്യ കാലങ്ങള്‍ ജോര്‍ജ് വിവരിച്ചു. 2010 മുതല്‍ താന്‍ ഇലക്ഷനില്‍ മത്സരിക്കുന്നു. മിക്കയിടത്തും തോറ്റു. കൗണ്ടിയിലെ ഏറ്റവും വലിയ സ്ഥാനത്തിനു പകരം ചെറിയത് എന്തിനെങ്കിലും മത്സരിക്കാന്‍ പലരും തന്നെ ഉപദേശിച്ചതാണ്.
എന്തെങ്കിലും മികവ് തനിക്ക് ഉണ്ടെങ്കില്‍ അത് ഉറച്ചുനിന്ന് നിരന്തരം ഒരേ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതാണ്. നിങ്ങളുടെ സ്വപ്നങ്ങള്‍ പാതി വഴിക്ക് ഉപേക്ഷിച്ചു കളയരുത്. സ്വപ്നങ്ങള്‍ കണ്ടതുകൊണ്ട് ഒന്നും നഷ്ടപ്പെടാനില്ല. കുട്ടികളേയും വലിയ സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിക്കണം.
തന്റെ പിതാവ് ട്രക്ക് ഡ്രൈവറായിരുന്നുവെന്ന് ജോര്‍ജ് പറഞ്ഞു. അമ്മയ്ക്ക് വിദ്യാഭ്യാസമില്ലായിരുന്നു. ആ സാഹചര്യങ്ങളില്‍ നിന്നു വളര്‍ന്നു വന്ന താന്‍ ഇന്ന് ടെക്സസിലെ പത്താമത്തെ വലിയ കൗണ്ടിയുടെ തലവനായി. ഈ രാജ്യത്തേ ഇതൊക്കെ സാധിക്കൂ.
ന്യൂയോര്‍ക്കില്‍ നിന്നു 20 വര്‍ഷം മുമ്പ് ഇവിടെ വരാനും ഈ നിലയിലെത്താനും കഴിഞ്ഞു. ലഭിച്ച നന്മകള്‍ക്ക് പ്രത്യുപകാരം ചെയ്യാനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്.
സുരക്ഷിതമായ വീട്, നല്ല സ്കൂള്‍, നല്ല ജോലി ഇതൊക്കെയാണ് നാം ആഗ്രഹിക്കുന്നത്. അവ ലഭ്യമാക്കാന്‍ പ്രവര്‍ത്തിക്കുകയാണ് തന്റെ കടമ. ചുറ്റിലും പത്ത് അടി വെള്ളം പൊങ്ങുമ്പോള്‍ താന്‍ റിപ്പബ്ലിക്കനാണോ ഡമോക്രാറ്റാണോ എന്നത് പ്രസക്തമല്ല.
കൗണ്ടിയുടെ സേവനങ്ങള്‍ എന്തൊക്കെയെന്നു പലര്‍ക്കും അറിയില്ലെന്നു ജോര്‍ജ് പറഞ്ഞു. അതിനാല്‍ ജനങ്ങളുമായുള്ള ആശയവിനിമയം സുപ്രധാനമാണ്.