Image

അമേരിക്കന്‍ മലയാള സാഹിത്യം വളരുന്നോ? തളരുന്നോ? (മാലിനി)

മാലിനി Published on 19 January, 2019
അമേരിക്കന്‍ മലയാള സാഹിത്യം വളരുന്നോ? തളരുന്നോ? (മാലിനി)
'അമേരിക്കന്‍ മലയാള സാഹിത്യ പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ച വരും തലമുറയുടെ കൈയ്യില്‍ ഭദ്രമായിരിക്കുമോ? ഇത് വരും തലമുറയാല്‍ അവഗണിക്കപ്പെട്ടു പോകുമോ'

ന്യായമായ സംശയം/ ചോദ്യം തന്നെ.

നമ്മുടെയൊക്കെ ഓര്‍മ്മയില്‍, യാത്രകളില്‍, അനുഭവങ്ങളില്‍ എത്രയെത്ര വീടുകള്‍, നാലുകെട്ടുകള്‍, അമ്പലങ്ങള്‍, പള്ളികള്‍, കൊട്ടാരങ്ങള്‍ എന്തിന് നമ്മളില്‍ പലരും ജനിച്ചു വളര്‍ന്ന വീടുപോലും ഇന്ന് അനാഥമായി കിടക്കുന്നത് കാണുന്നു.

കലഹിച്ചിട്ടു കാര്യമില്ലാത്ത അനിവാര്യതയുടെ, അനിവാര്യമായ മാറ്റങ്ങളുടെ ശിഷ്ടങ്ങളാണിവ!

ഇന്നത്തെ ചുറ്റുപാടുകള്‍, ജീവിത രീതി, ഭക്ഷണ രീതി- ഇവയിക്കൊക്കെ മാറ്റം വന്നതുപോലെ തന്നെ, നിശ്ചയമായും മാറ്റം സംഭവിക്കുന്ന ഒന്നാണ് സാഹിത്യവും.

നമുക്കൊരു സ്വഭാവമുണ്ട്- പാരമ്പര്യവും പഴമയും ഒക്കെ വേണം. എന്നാല്‍ ഞാന്‍ 'മോഡേണ്‍' ആയിരിക്കയും വേണം. 'പച്ചപ്പും പരിശുദ്ധിയും ഗ്രാമീണതയും' നഷ്ടമായ നാടിനെക്കുറിച്ച് ഓരോ അമേരിക്കന്‍ മലയാളിയും നെഞ്ച് പൊട്ടുന്ന വേദനയില്‍ സങ്കടപ്പെടാറുണ്ട്. പക്ഷെ നമ്മുടെയും നമ്മുടെ ബന്ധുക്കളുടേയും വയലുകള്‍ നിരന്നിട്ടുണ്ട്. പാറക്കൂട്ടങ്ങള്‍ ക്വാറികള്‍ ആയിട്ടുണ്ട്. കാല്‍നടക്കാരെ കാണാനേ ഇല്ല എന്ന് പരിഭവിക്കുമ്പോഴും, തൊട്ടാവാടിയും നാഞ്ഞൂല്‍ കുരുപ്പയും ഭയന്ന്/ അറച്ച് തൊട്ടടുത്ത വീട്ടിലേക്ക് കാറില്‍ പോകാറുണ്ട്. നാല് മണിയും നന്ത്യാര്‍വട്ടവും കാണാനേ ഇല്ല എന്ന് പറയുമ്പോഴും നമ്മുടെ വീട്ടുമുറ്റത്ത് കാണുന്നത് ആന്തൂറിയവും ഓര്‍ക്കിഡും.

പരിഭവിക്കേണ്ട ! കരയേണ്ട! ഇതൊക്കെ നേരിടേണ്ട, അംഗീകരിക്കേണ്ട മാറ്റങ്ങളാണ്.

എന്നാല്‍ ഈ മാറ്റങ്ങളില്‍പ്പെട്ട്, നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ രുചി അറിയാതെ പോകരുത്. കാണുന്ന പൂക്കളുടെ ഭംഗി ആസ്വദിക്കാതിരിക്കരുത്.  പഠിക്കുന്ന അകഷരങ്ങളുടെ അര്‍ഥം ഗ്രഹിക്കാതെ പോകരുത്. പാദങ്ങള്‍ പതിയുന്ന മണ്ണിന്റെ നനവും ചൂടും അറിയാതിരിക്കുത്.

ബോധത്തിന്റെയും മനസ്സിന്റേയും മൂടുപടം അണിയിക്കരുത്- അതിനെ തുറന്നിടുക.

ഇതുപോലെ തന്നെയാണ് അമേരിക്കന്‍ മലയാള സാഹിത്യവും. ആദ്യമേ തന്നെ അമേരിക്കന്‍ എന്ന വേലി എടുത്തു മാറ്റണം. മലയാള സാഹിത്യം- അതില്‍ അമേരിക്കനും, ആഫ്രിക്കനും, ഗള്‍ഫുകാരനും മലയാളിയും ഒക്കെ ഉണ്ടാകും. എഴുത്തുകാര്‍ക്ക് അവനവനെക്കുറിച്ച് ഒരു ബോധവും ബോധ്യവും ഉണ്ടായിരിക്കണം. വായനക്കാരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും നല്ല മനസ്സോടെ സ്വീകരിക്കണം. പരിഹാസങ്ങളും പാരയും അത് അര്‍ബിക്കുന്ന രീതിയില്‍ അവഗണിക്കണം. അമേരിക്കയിലെ മലയാളി എഴുത്തുകാരെ പരിഹാസത്തോടെ നോക്കുന്ന നാടന്‍ മലയാള എഴുത്തുകാരെ കണ്ണും പൂട്ടി, ചിരിച്ച് പാദം തൊട്ടുവണങ്ങി സായൂജ്യമടയുന്ന നമ്മുടെ സ്വഭാവത്തെ ഒരു വീണ്ടുവിചാരത്തിന് വിധേയമാക്കുക- അവരെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പഴും.

കടലിലേക്ക് അവര്‍ ഒരു പുഴ പോലെ ഒഴുകി എത്തുമ്പോള്‍, നമ്മള്‍ കുടിയേറ്റ, പ്രവാസ എഴുത്തുകാര്‍ ഒരു മഴത്തുള്ളി പോലെ പെയ്തു വീഴുന്നു!

എല്ലാം പതിക്കുന്നത് ഒരേ കടലില്‍.

നമുക്ക് ചെയ്യാവുന്നത് ചെയ്യേണ്ടത്- എന്ത് സംഭവിക്കും എന്ന് ആശങ്കപ്പെചാതെ മലയാള വായനയും എഴുത്തും തുടരുക. എഴുതുന്നത് അംഗീകാരവും പാരിതോഷികവും പ്രതീക്ഷിച്ചാകരുത്. നമ്മള്‍ പറയുന്നത്, എഴുതുന്നത് കേള്‍ക്കാന്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരാള്‍ എങ്കിലും നമുക്കിടയിലുണ്ട്. അവര്‍ക്കുവേണ്ടി, അവനവനുവേണ്ടി എഴുതുക, വായിക്കുക. അങ്ങനെയെങ്കില്‍ മലയാള സാഹിത്യം എന്ന അനന്തമായ സമുദ്രത്തില്‍ 'ശുദ്ധമായ ഒരു തുള്ളി' ആകാന്‍ അമേരിക്കന്‍ മലയാള സാഹിത്യത്തിന്, എഴുത്തുകാരന് കഴിയും!

ശുദ്ധമായ ഒരു തുള്ളി!

അതിലേറെ എന്താണ് നമുക്ക് ആഗ്രഹിക്കാന്‍! അഭിമാനിക്കാന്‍!
Join WhatsApp News
Pisharody Rema 2019-01-21 23:21:38
നമുക്ക് ചെയ്യാവുന്നത് ചെയ്യേണ്ടത്- എന്ത് സംഭവിക്കും എന്ന് ആശങ്കപ്പെചാതെ മലയാള വായനയും എഴുത്തും തുടരുക. എഴുതുന്നത് അംഗീകാരവും പാരിതോഷികവും പ്രതീക്ഷിച്ചാകരുത്. നമ്മള്‍ പറയുന്നത്, എഴുതുന്നത് കേള്‍ക്കാന്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരാള്‍ എങ്കിലും നമുക്കിടയിലുണ്ട്. അവര്‍ക്കുവേണ്ടി, അവനവനുവേണ്ടി എഴുതുക, വായിക്കുക. അങ്ങനെയെങ്കില്‍ മലയാള സാഹിത്യം എന്ന അനന്തമായ സമുദ്രത്തില്‍ 'ശുദ്ധമായ ഒരു തുള്ളി' ആകാന്‍ അമേരിക്കന്‍ മലയാള സാഹിത്യത്തിന്, എഴുത്തുകാരന് കഴിയും!

Valare Shariyanu...
Humaniterian writers 2019-01-22 08:13:59
We need Writers who Love Humanity.
Writers who uplift the downtrodden.- andrew
Sudhir Panikkaveetil 2019-01-22 09:29:32
പ്രവാസി എഴുത്തുകാർ ഒരു മഴത്തുള്ളിയായി
പെയ്തു വീഴുന്നു. വീണ്ടും അത് വിശേഷിപ്പിക്കുന്നത് 
ശുദ്ധമായ മഴത്തുള്ളിയായി എന്നാണ്.മഴവെള്ളത്തിലും 
ശുദ്ധമായതും അല്ലാത്തതുമുണ്ടല്ലോ. അതിന്റെ 
ശാസ്ത്രീയ വശമൊന്നുമറിയില്ല . അതിന്റെ ശുദ്ധി 
അതുത്ഭവിക്കുന്ന അന്തരീക്ഷത്തെ ആശ്രയിച്ചിരിക്കും.,
അമേരിക്കൻ മലയാള സാഹിത്യ അന്തരീക്ഷം 
എഴുത്തുകാർക്ക് വളരാനുള്ള സാഹചര്യം  ഉള്ളവയായിരിക്കണം, 
നാട്ടിലെ എഴുത്തുകാരെ മാത്രം പൂജിച്ച് നടക്കുന്ന 
ഒരു സമൂഹം,  ഇവിടത്തെ എഴുത്തുകാരെ പരിഹസിക്കുന്ന 
ഒരു സമൂഹം ഇവിടെയുണ്ടാകുന്ന നിർമ്മല രചനകളെ 
അശുധ്ധമായ മഴത്തുള്ളിയാക്കും. വളരെ നല്ല 
ലേഖനം.  ഇവിടത്തെ എഴുത്തുകാർ ഇത് വായിച്ചിട്ടില്ലെങ്കിൽ 
വായിക്കുക ദയവായി. 
വിദ്യാധരൻ 2019-01-23 00:03:43
ചിന്തോദ്ദീപകമായ ലേഖനത്തിന് നന്ദി. സാഹിത്യത്തിന് മാറ്റം വരും എന്നതിന് സംശ്യമില്ല. പക്ഷെ അതിന്റെ ധർമ്മത്തിന് ഒരിക്കലും മാറ്റം വരില്ല . സാഹിത്യം നിത്യാഹാരംപോലെ ആയിരിക്കണമെന്ന് ഒരു സോവിയറ്റ് കവി പറഞ്ഞിട്ടുണ്ട് ." മർത്ത്യ സംസ്കാരത്തിന്റെയും സാമൂഹിക പുരോഗതിയുടെയും പോഷകാഹാരം സാഹിത്യം തന്നെയാകുന്നു .  ഈ ധർമ്മത്തിൽ നിന്ന് സാഹിത്യത്തിന് ഒരിക്കലും മാറ്റമില്ല. അസമത്വവും വിദ്വേഷവുമില്ലാത്ത , മതത്തിനും, ജാതിക്കും, അന്ധവിശ്വാസത്തിനും, പാർപ്പിടത്തിനും, വിജ്ഞാന സമാർജ്ജനത്തിനും ഉള്ള അവകാശങ്ങൾ നിഷേധിക്കാത്ത പഴയ കാലത്തിന്റെ പുഴുക്കുത്തുകൾ മാറ്റി ചലനത്മകമായ പുതിയ സംസ്കാരം വളർത്തി എടുക്കുമ്പോഴാണ് സാമൂഹ്യ പുരോഗതി എന്ന സ്വപ്നം യഥാർഥ്യമായി തീരുന്നത് " (ഡോ . തോന്നയ്ക്കൽ നാരായണൻ ) എഴുത്തുകാരന്റെ ധർമ്മം സഫലമായി തീരുന്നത് സാമൂഹ്യ പുരോഗതിക്കുവേണ്ടി തന്റെ തൂലിക ചലിപ്പിച്ചു എന്ന് തോന്നുമ്പോളാണ് . ആധുനിക എഴുത്തുകാർക്ക് അത് അവകാശപ്പെടാൻ കഴിയുമോ ? സാഹിത്യകാരൻ സമൂഹത്തിൽ നിന്ന് അകന്ന് ജീവിക്കുന്നതും സമൂഹത്തിന് മനസിലാകാത്തത് എഴുതി വിടുന്നതും അപകടകരമായ അവസ്ഥയാണ് .
നിലവിലുള്ള യാഥാർഥ്യങ്ങളുമായി യാതൊരു പൊരുത്തവുമില്ലാതെ സങ്കല്പങ്ങളിലൂടെ എന്തെങ്കിലും കുറിച്ച് വിടുക . യാഥാസ്ഥികത്വത്തെ എതിർക്കുന്നുവെന്നും, പുതിയ സംവേദനത്തിന്റെ ആവിഷ്ക്കരമാണ്  താങ്ങുളുടെ കൃതികളെന്നും ആധുനിക എഴുത്തുകാർ അവകാശപ്പെടുന്നു . സ്വയം ബുദ്ധിജീവികൾ എന്ന് വിശേഷിപ്പിക്കുകയും മേനി നടിക്കുകയും ചെയ്യന്നവർ സാഹിത്യത്തെ മാറ്റിമറിക്കുക മാത്രമല്ല നാറ്റിക്കുക കൂടിയാണ് ചെയ്യുന്നത് 

പ്രവാസ സാഹിത്യം, അമേരിക്കൻ സാഹിത്യം പെണ്ണെഴുത്ത് തുടങ്ങിയവ വിധേയത്വമുള്ള അമേരിക്കൻ എഴുത്തുകാർക്ക് കേരളത്തിലെ സാഹിത്യ മാടമ്പികൾ തലയിൽ വച്ച് കൊടുത്തതാണ് . പത്ത് പുത്തൻ കയ്യിൽ വന്നപ്പോൾ പിന്നെ ബുദ്ധിജീവി ആയല്ലേ തീരു.  അവർ സാഹിത്യപുങ്കവന്മാരുടെ അടിമ പണി ചെയ്യാൻ തയാറായി വീട്ടുവേല ചെയ്യാൻ തയാറായി . കുടില ബുദ്ധികളായ കേരളത്തിലെ സാഹിത്യകാരന്മാർക്ക് അത് നന്നാ ബോധിച്ചു . അപ്പോൾ തമ്പ്രാ എന്റെ കുട്ടിക്ക് എന്ത് പേരിടണം. അവിടുന്ന് പറഞ്ഞാലും   എന്നാ നിന്റെ മൂത്ത കുട്ടിക്ക് പ്രവാസ സാഹിത്ത്യം എന്ന് പേരിട്, രണ്ടാമത്തെ കുട്ടിക്ക് അമേരിക്കൻ സാഹിത്യം എന്നും, അഥവാ പെൺകുട്ടിയാണെങ്കിൽ പെണ്ണെഴുത്തെന്നും പേരിട് . ഇതെല്ലം വാങ്ങി തിരികെ വന്നവർ അറിഞ്ഞില്ല മലയാള സാഹിത്യത്തിന്റെ തറവാട്ടിൽ കാലു കുത്താൻ അവർ സമ്മതിച്ചില്ല എന്ന് .  ഇന്നും ചില അവന്മാർ നാട്ടിൽ പോയി ചില തമ്പ്രാക്കന്മാരെ ഇങ്ങോട്ട് എഴുന്നെള്ളിക്കും . പിന്നെ ഇവിടന്ന് അങ്ങോട്ട് പോയി ചില ഇല്ലത്ത് സാഹിത്യ സമ്മേളനവും നടത്തും . ഹായ് ഹായ് എന്താ കളി 

പണ്ട് കാലത്ത് കവികൾക്കും എഴുത്തുകാർക്കും പേരും പ്രശസ്തിയും ഉണ്ടാക്കി കൊടുത്തിരുന്നത് നാടുവാഴികൾ ആയിരുന്നെങ്കിൽ ഇന്ന് പ്രസാധകരാണ് . കാശ് അങ്ങോട്ടു കൊടുക്കുമ്പോൾ പ്രസാധകൻ പറയും ഒരു പൈങ്കിളി കഥ വേണമെന്ന്. ഉടനെ അവന്റെ തൂലിക ചലിക്കുകയായി . വില കുറഞ്ഞ പ്രേമ രംഗങ്ങളും , രതി വികൃതങ്ങളൂം , ബലാൽസംഗവും എല്ലാം കൂട്ടി ഒരെണ്ണം തട്ടി കൂട്ടി കൊടുക്കും . ഓഫിസിൽ ജോലിക്കു പോകുനനവരും , വീട്ടമ്മമാരും , കോളേജ് കുമാരന്മാരും കുമാരിമാരും ഇത് വാങ്ങിച്ചു വായിച്ചു മാസ്സ് പുണ്ണാക്കും  ഇതെഴുതിയവന് പൊന്നാടയും ഫലകവും .    -"മാനവ പുരോഗതിക്കും സാമൂഹ്യ സദാചാരത്തിനും സഹായകമാകാത്ത ഒരു കലയും കലയല്ല" (ഗാന്ധിജി ടോൾസ്റ്റോയി )

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക